Image

ഒരൊറ്റ ആരാധനാ സമൂഹമായി കടന്നു വരുന്ന മുഹൂര്‍ത്തത്തിന് മലങ്കരസഭ കാത്തിരിക്കുന്നു: പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്

ഫാ. പുഞ്ചക്കോണം Published on 23 February, 2018
ഒരൊറ്റ ആരാധനാ സമൂഹമായി കടന്നു വരുന്ന മുഹൂര്‍ത്തത്തിന് മലങ്കരസഭ കാത്തിരിക്കുന്നു: പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്
സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരു ആരാധക സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി മലങ്കരസഭ കാത്തിരിക്കുകയാണെന്നും ഈ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു നടപടിയും മലങ്കര സഭാംഗങ്ങളായ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും ഈ ലക്ഷ്യത്തിന് ഏവരുടെയും സഹായവും പങ്കാളിത്തവും ഉണ്ടാകണമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ച പ്രമേയത്തില്‍ ആഹ്വാനം ചെയ്തു. 

1934 ലെ മലങ്കര സഭാ ഭരണഘടനയുടെയും 2017 ജൂലൈ 3 ലെ ബഹു. സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിലായിരിക്കണം സഭയില്‍ സമാധാനം കൈവരിക്കേണ്ടത്. ഇവ അംഗീകരിക്കുന്ന ഇടവക ജനങ്ങളില്‍ ആര്‍ക്കും ഇടവകയില്‍ യാതൊരു ബുദ്ധിമുട്ടും തടസ്സവും ഉണ്ടാവുകയില്ലെന്നും സുന്നഹദോസ് പ്രഖ്യാപിച്ചു. ഭാരതത്തിന്റെ അപ്പോസ്‌തോലനായ മാര്‍ത്തോമാ ശ്ലീഹായുടെ പെരുന്നാള്‍ ദിനമായ ജൂലൈ 3 -നു ഉണ്ടായ സുപ്രീം കോടതി വിധി സഭാ സമാധാനത്തിനുള്ള ദൈവീക പദ്ധതിയായി മലങ്കരസഭ വിശ്വസിക്കുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സമാധാനമാണ് എക്കാലവും ആഗ്രഹിക്കുന്നത്.

 സഭയിലെ ഇടവക പള്ളികളെല്ലാം സമാധാനപൂര്‍വ്വം ഭരിക്കപ്പെടണമെന്നും സഭാവിശ്വാസികള്‍ ക്രിസ്തീയ വിശ്വാസത്തിലും സഭാ ജീവിതനിഷ്ഠയിലും അടിയുറച്ച് സഭയുടെ ഘടനകളോടുള്ള വിധേയത്വത്തിലും അച്ചടക്കത്തിലും നിലനില്‍ക്കണമെന്നും മലങ്കരസഭ ആഗ്രഹിക്കുന്നു. 2017 ജൂലൈ മാസം 3-ാം തീയതി ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി, പാത്രിയര്‍ക്കീസ് വിഭാഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സമൂഹം ബഹുമാനപ്പെട്ട സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലിന്മേല്‍ ഉണ്ടായ വിധിതീര്‍പ്പാണ്. ഈ വിധിതീര്‍പ്പ് സഭയില്‍ സമാധാനം സ്ഥാപിക്കുവാനും വിശ്വാസികളേവരും തര്‍ക്കവിതര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് വ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള ഒരു സംവിധാനത്തിന് കീഴില്‍ സമാധാനപൂര്‍വ്വം നിലകൊള്ളുവാനും അങ്ങേയറ്റം സഹായകമായ സുവര്‍ണ്ണ രേഖയായാണ് കണക്കാക്കപ്പെടുന്നത്.

1934 ലെ സഭാ ഭരണഘടനയുടെയും മറ്റു ഭരണക്രമങ്ങളുടെയും അടിസ്ഥാനത്തില്‍, വ്യവസ്ഥാപിതമായ മാര്‍ഗങ്ങളില്‍ക്കൂടി ഭരിക്കപ്പെട്ടുകൊണ്ടിരുന്ന സഭയില്‍ 1970 മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍, പലപ്പോഴും മധ്യസ്ഥന്മാര്‍ ഇടപെടുകയും ഗവണ്‍മെന്റ് അധികാരികളുടെ സാന്നിധ്യത്തില്‍ പല എഗ്രിമെന്റുകളും ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവയെല്ലാം ലംഘിക്കപ്പെടുകയും, പലപ്പോഴും സമാധാന ഭഞ്ജനമുണ്ടാക്കപ്പെടുകയും, മലങ്കരസഭയുടെ പള്ളികള്‍ അനധികൃതമായി കൈയ്യേറപ്പെടുകയും, ഇവിടെ ഒരുഭരണക്രമം നിലനില്‍ക്കുമ്പോള്‍ 2002 -ല്‍ പുതിയ ഭരണക്രമങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍, ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ ജൂഡീഷ്യറി ഈ വിഷയത്തില്‍ ഇടപെട്ട് തീര്‍പ്പ് കല്‍പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയും സമാധാന സ്ഥാപനത്തിനുമാണ് കോടതികളെ സമീപിക്കുവാന്‍ മലങ്കരസഭ പലപ്പോഴും നിര്‍ബന്ധിതമായത്.

ഒരു ജനാധിപത്യരാജ്യത്തില്‍ അധികാരമുള്ള മദ്ധ്യസ്ഥനാണ് നീതിന്യായ കോടതി. ഇരുവിഭാഗങ്ങളുടെയും പക്കലുള്ള തെളിവുകളും രേഖകളും ഉള്‍പ്പെടെ പരിശോധിച്ചതിന് ശേഷമാണല്ലോ കോടതികള്‍ വിധി പ്രസ്താവിക്കുന്നത്. ജനാധിപത്യം, ഭൂരിപക്ഷം, രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള എല്ലാ വാദഗതികളും നീതിന്യായ കോടതികള്‍ സവിസ്തരം പരിഗണിച്ചതിന് ശേഷമാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുള്ളത്. ആ വിധി നടപ്പാക്കുന്നത് തന്നെ പ്രശ്നപരിഹാരത്തിനുള്ള അംഗീകൃത നടപടിയാണ്. 

എന്നാല്‍ നീതിന്യായ കോടതിയുടെ മദ്ധ്യസ്ഥത അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ മറ്റു മദ്ധ്യസ്ഥന്മാരെ ചെവിക്കൊള്ളുമോ?1995 - ല്‍ സഭാകേസ് സുപ്രീം കോടതിയില്‍ നടക്കുന്ന സമയത്ത് ജഡ്ജിമാര്‍ ഇരുകക്ഷികളോടും ചോദിച്ചതാണ്, നിങ്ങള്‍ക്ക് കോടതിക്കുപുറത്ത് മറ്റു മദ്ധ്യസ്ഥന്മാരെ വച്ച് ഒരു തീര്‍പ്പ് ഉണ്ടാക്കരുതോ എന്ന്. അന്ന് ഇരുവിഭാഗവും തങ്ങള്‍ക്ക് കോടതി നടപടികളില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും, കോടതിയുടെ തീര്‍പ്പ് സ്വീകാര്യമാണ് എന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ 2017 ജൂലൈ 3 -ലെ വിധി തങ്ങള്‍ക്ക് പ്രതികൂലമായപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗം കോടതിയെ ചോദ്യം ചെയ്യുന്നതും കോടതിയില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിക്കുന്നതും കോടതിയുടെ നിക്ഷ്പക്ഷതയില്‍ പോലും സംശയം ഉന്നയിക്കുന്നതും കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും എന്ന് മറന്നുക്കരുത്. 

കോടതിവിധികള്‍ ഓര്‍ത്തഡോക്‌സ് പക്ഷം വിലകൊടുത്തു വാങ്ങിയതാണ് എന്ന പ്രസ്താവനപോലും ഉണ്ടായിട്ടുണ്ടെന്ന് കാണുന്നു. അത് ദൈവം ക്ഷമിക്കട്ടെ.

പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ആളുകളുടെ സ്വത്താണ് പള്ളികള്‍ എന്നാണല്ലോ തോമസ് പ്രഥമന്‍ ബാവായുടെ വാദം. മലങ്കര സഭ ഒരു ട്രസ്റ്റാണ്. സഭയുടെ സ്വത്തുക്കളും, ഇടവകപള്ളികളും എല്ലാം അതില്‍ ഉള്‍പ്പെടും. ആരൊക്കെ എന്തൊക്കെ ത്യാഗം സഹിച്ച് നിര്‍മ്മിച്ചവയായാലും, ഒരു ട്രസ്റ്റിന്റെ ഭാഗമായിക്കഴിഞ്ഞാല്‍ പിന്നെ നിര്‍മ്മിച്ചവനും, അതിനുവേണ്ടി പണം മുടക്കിയവനും അതിന്മേല്‍ അവകാശമില്ല. ട്രസ്റ്റില്‍ നിക്ഷിപ്തമായിരിക്കുന്ന സ്വത്തുക്കളൊന്നും ആരുടെയും സ്വന്തമല്ല. അവകാശമുള്ളവര്‍ ട്രസ്റ്റിന്റെ ഭരണംനടത്തും. 

മലങ്കര സഭ ഭരിക്കപ്പെടേണ്ടത് 1934 ലെ ഭരണഘടന അനുസരിച്ചാണെന്ന് കേരള ഹൈക്കോടതിയും, ഭാരതത്തിന്റെ പരോമോന്നത കോടതിയായ സുപ്രീം കോടതിയും പലപ്രാവശ്യം ആവര്‍ത്തിച്ചു ഉറപ്പിച്ചു വിധിച്ചു കഴിഞ്ഞു. എന്നിട്ടും ഇതിനെയൊന്നും തങ്ങള്‍ ബഹുമാനിക്കില്ല എന്ന നിലപാട് ഖേദകരമാണ്. നീതിന്യായ വ്യവസ്ഥിതികളോടുള്ള വെല്ലുവിളിയുമാണ്. 1934-ല്‍ നിലവില്‍വന്നതും ബഹുമാനപ്പെട്ട സുപ്രീംകോടതി അംഗീകരിച്ചതുമായ ഭരണഘടന പ്രകാരം ഇടവക ഭരണം നടത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സഭയുടെ ചിട്ടകള്‍ പാലിച്ചുകൊണ്ട് സഭാംഗങ്ങളായ വിശ്വാസികള്‍ ഇടവക ഭരണത്തില്‍ അവര്‍ക്കര്‍ഹമായ പങ്ക് വഹിക്കുക എന്നുതന്നെയാണ്. ഇടവകകളുടെ സ്വത്തുക്കള്‍ സഭാ കേന്ദ്രം പിടിച്ചടക്കുവാന്‍ ശ്രമം നടത്തുന്നു എന്ന പ്രചരണം സത്യത്തിന് നിരക്കാത്തതാണ്.

കേരളത്തിലെ ഇതര ക്രൈസ്തവ സമൂഹങ്ങളെയും സര്‍ക്കാരിനെയും എന്തിന് കുറ്റപ്പെടുത്തുന്നു. ബഹു. സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്ന വിഷയം ഇന്‍ഡ്യയിലെ ഒരുപൗരനും ചോദ്യം ചെയ്യുവാന്‍ അവകാശമില്ല എന്ന ബോധ്യം സഭാ നേതാക്കള്‍ക്കും സാമൂഹ്യ നേതാക്കള്‍ക്കും സര്‍ക്കാരിനും ഉള്ളതുകൊണ്ടാണ് അവര്‍ മൗനം അവലംബിക്കുന്നത്. സുപ്രീം കോടതിയുടെ തീര്‍പ്പ് രാജ്യത്തിന്റെ നിയമമാണെന്ന തത്വം മനസ്സിലാക്കി ആയത് നടപ്പാക്കലാണ് സര്‍ക്കാരിന്റെ ദൗത്യം.

അനധികൃതമായി ഒരു പള്ളിയും ഒരു സ്ഥാപനവും കൈയടക്കുവാന്‍ മലങ്കരഓര്‍ത്തഡോക്‌സ് സഭ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല. എന്നാല്‍ സഭയുടെ പുരാതന സ്വത്തുക്കളൊന്നും കൈയേറുവാന്‍ അനുവദിക്കയില്ല. അവ സഭയുടെതാണ്. എത്ര കാലം കഴിഞ്ഞാലും അത് സഭയുടെതായി നിലനില്‍ക്കും. ഓരോകാലത്തും സഭ ആരു ഭരിക്കുന്നുവോ അവര്‍ അതു ഭരിക്കും. അത് വെട്ടിമുറിക്കുവാനുള്ളതല്ല. 

സംഘര്‍ഷം ഉണ്ടാക്കും എന്ന പ്രതീതി സൃഷ്ടിച്ച് കോടതി ഉത്തരവിനെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നതും ഇഷ്ടമില്ലാത്ത ഉത്തരവുകള്‍ ഉണ്ടായാല്‍ സംഘര്‍ഷമുണ്ടാകുമെന്ന ധാരണപരത്തുവാന്‍ ആസൂത്രിത നീക്കം നടത്തുന്നതും ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്നും ബഹുമാനപ്പെട്ട സുപ്രീംകോടതി പരാമര്‍ശിച്ചിട്ടുള്ളത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സഭാവിശ്വാസികളുടെ ആത്മീകവും ലൗകികവുമായ ഒരാവശ്യങ്ങളും സഭ മുടക്കുകയില്ല. ശവസംസക്കാരം തടസപ്പെടുത്തുന്നു എന്നത് വെറും ആരോപണമാണ്. മരിച്ചവര്‍ക്കായുള്ള ചരമ വാര്‍ഷികവും, പ്രത്യേകപ്രാര്‍ത്ഥനകളും ഒന്നും നടത്തുന്നതിന് സഭ തടസം നില്‍ക്കുന്നില്ല. ഒരോ പള്ളിയിലും കര്‍മ്മങ്ങള്‍ നടത്തുവാന്‍ നിയമപരമായി അവകാശമുള്ള വൈദികരുടെ നേതൃത്വത്തിലാവണം കര്‍മ്മങ്ങള്‍ നടത്തപ്പെടേണ്ടത്. അല്ലാതെ വരുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. സമാധാനവും ഐക്യവും ആഗ്രഹിക്കുന്നവര്‍ യുദ്ധത്തിനുള്ള വെല്ലുവിളി അവസാനിപ്പിക്കണം. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണം എന്ന് മാത്രമാണ് മലങ്കര സഭക്ക് പറയുവാനുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക