Image

നെടുമ്‌ബാശ്ശേരി മനുഷ്യക്കടത്ത്‌ കേസില്‍ ഏഴ്‌ പ്രതികള്‍ക്ക്‌ തടവ്‌ ശിക്ഷ

Published on 24 February, 2018
നെടുമ്‌ബാശ്ശേരി മനുഷ്യക്കടത്ത്‌ കേസില്‍ ഏഴ്‌ പ്രതികള്‍ക്ക്‌ തടവ്‌ ശിക്ഷ


കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി വ്യാജയാത്രാ രേഖകള്‍ ചമച്ച്‌ മലയാളി യുവതികളടക്കമുളളവരെ പെണ്‍വാണിഭത്തിനായി വിദേശത്തേക്ക്‌ കടത്തിയ കേസിലാണ്‌ കൊച്ചി സിബിഐ കോടതിയുടെ സുപ്രധാന വിധി. കേസില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ ആദ്യ മൂന്ന്‌ പ്രതികള്‍ക്കും ഏഴാം പ്രതിക്കും 10 വര്‍ഷം തടവും രണ്ട്‌ ലക്ഷം രൂപ പിഴയും വിധിച്ചു.

കേസിലെ മുഖ്യപ്രതി കൊടുങ്ങല്ലൂര്‍ വലപ്പാട്‌ സ്വദേശി കെവി സുരേഷ്‌, ലിസി സോജന്‍, സേതുലാല്‍, എംപി മനീഷ്‌ എന്നിവര്‍ക്കാണ്‌ പത്ത്‌ വര്‍ഷം തടവ്‌ ശിക്ഷ. ആദ്യ മൂന്ന്‌ പ്രതികള്‍ വിദേശത്ത്‌ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിരുന്നവരും ഏഴാം പ്രതി മനീഷ്‌ കാവല്‍ക്കാരനുമായിരുന്നു. അനില്‍കുമാര്‍, ബിന്ദു, ശാന്ത, എന്നീ നാല്‌ മുതല്‍ ആറ്‌ വരെയുളള പ്രതികളാണ്‌ കേരളത്തില്‍ മനുഷ്യക്കടത്തിനായുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്‌. ഇവര്‍ക്ക്‌ ഏഴ്‌ വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

16 പേര്‍ പ്രതികളായ കേസില്‍ ആറ്‌ പേരെ കോടതി വെറുതെ വിട്ടു. പിഎ റഫീക്ക്‌, രമേശ്‌ എന്നിവരെ മാപ്പുസാക്ഷികളാക്കി. 15ാം പ്രതി ഷീല ഇപ്പോഴും ഒളിവിലാണ്‌. പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട കഴക്കൂട്ടം സ്വദേശിനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്‌ സംസ്ഥാനത്തെ ഞെട്ടിക്കുന്ന മനുഷ്യക്കടത്ത്‌ റാക്കറ്റിനെക്കുറിച്ച്‌ പുറംലോകം അറിയുന്നത്‌. മികച്ച ജോലിയും വേതനവും വാഗ്‌ദാനം ചെയ്‌ത്‌ യുവതികളെ വിദേശത്ത്‌ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പെണ്‍വാണിഭ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക