Image

പാലായനം ചെയ്യുന്ന മലയാളിയും മലയാളവും (ജയ് പിള്ള)

Published on 07 March, 2018
പാലായനം ചെയ്യുന്ന മലയാളിയും മലയാളവും (ജയ് പിള്ള)
വിപ്ലവം പണി മുടക്കി അല്ല.പണി എടുത്താണ് എന്ന് തെളിയിച്ച രണ്ടു ദേശക്കാര്‍ ആണ് ബംഗാളികളും,ആസാം കാരും.വിപ്ലവത്തോടും,സോഷ്യലിസത്തോടും പ്രണയമേറും തോറും വയറൊട്ടി എല്ലുന്തിയ പട്ടിണി സമൂഹം വര്‍ധിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പൊറുതി മുട്ടി പോര് നിറുത്തിയവര്‍ ഇന്ന് കേരളത്തിന്റെ വിപ്ലവ മണ്ണില്‍ പണി എടുത്തു ജീവിക്കുന്നു.പലരും അവരുടെ നാട്ടില്‍ സാധാരണക്കാരിലും ഉയര്‍ന്ന സാമ്പത്തീക ഭദ്രതയിലേയ്ക്ക് എത്തിയിരിക്കുന്നു.കഴിഞ്ഞ 10 വര്‍ഷത്തില്‍ ബംഗാള്‍,ഒറീസ്സ ,ആസ്സാം സംസ്ഥാനങ്ങളില്‍ ഉണ്ടായ ജീവിത നിലവാര ഉയര്‍ച്ചയ്ക്ക് കേരളം വഹിച്ച പങ്ക് വളരെ വലുതാണ്.
അസാമില്‍ തോക്കും കുഴലിലൂടെ സമത്വം തേടിയ ചെറുപ്പക്കാരുടെ നേതാവ്,വിപ്ലവത്തിലും നല്ലതു വാഴ കൃഷി ആണ് എന്ന് തെളിയിച്ച ഗോല്‍പാറ ജില്ലയിലെ രുദ്രകാന്ത റാബ ഇന്ന് ആസ്സാം സംസ്ഥാനത്തിലെ ചെറുപ്പക്കാരുടെ താരം ആണ്.

ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അവരുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും,പ്രാഥമിക കുത്തിവയ്പ്പുകള്‍ എടുക്കാനും,നല്ല വസ്ത്രം ധരിക്കുന്നതിനും,വീടുകള്‍ മോഡി പിടിപ്പിക്കുന്നതിനും ,സ്വന്തം നാട്ടിലും,കേരളത്തിലും കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുവാനും ഒക്കെ തയ്യാറായിരിക്കുന്നു.

വളരെ ഏറെ കാലം തമിഴ്‌നാട്ടിലെ പാവപ്പെട്ടവരുടെ ഏറ്റവും വലിയ സാമ്പത്തീക സ്രോതസ് കേരളം ആയിരുന്നു.ഇന്നും ഭക്ഷണ പദാര്ഥങ്ങള്ക്കായി നാം തമിഴ് നാടിനെ ആശ്രയിക്കുമ്പോള്‍ അതിനു പിന്നില്‍ തമിഴ് നാട്ടില്‍ സ്വന്തം ഏക്കറുകള്‍ വരുന്ന കൃഷി ഇടങ്ങള്‍ പാകപ്പെടുത്താന്‍ അവര്‍ ആദ്യം പണം കണ്ടെത്തിയിരുന്നതും കേരളത്തിലെ നിര്‍മ്മാണ മേഖലയിലെ തൊഴിലുകളില്‍ നിന്നും ആയിരുന്നു എന്ന സത്യം നാം മറക്കുന്നു .
ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവര്‍ ഏറ്റവും കൂടുതല്‍ നല്ല വിദ്യാഭ്യാസവും,നല്ല വസ്ത്രവും,അറിവും,സാമ്പത്തീക ശേഷിയും കൈവരിച്ച ഏക സംസ്ഥാനം കേരളം മാത്രമാണ്.അതിനു സാധിച്ചതും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം തന്നെ ആണ്.

മറ്റു സംസ്ഥാനങ്ങളിലേതു പോലെ ആജീവനാന്ത നേതൃസ്ഥാനമാനങ്ങള്‍ ,മുഖ്യമന്ത്രിയും,രാഷ്ട്രീയ സര്‍ക്കാരും കേരളത്തില്‍ ഇല്ല എന്നുള്ളതും,രാഷ്ട്രീയം ഇല്ലാതെ മാറി നില്‍ക്കുന്ന 20 ശതമാനത്തോളം ആളുകള്‍ ഇന്നും കേരളത്തില്‍ ഉണ്ട് എന്നതും മലയാളിയുടെ മാത്രം പ്രത്യേകത ആണ്.കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ "അഴിമതി,കൊലപാതക,അടിപിടി,ഭീഷണി ,പാവാട,പരസ്പരം പഴി ചാരി പഴുതു കാണും രാഷ്ട്രീയം " വാസനകള്‍ കൂടി സ്വയമേ തിരിച്ചറിവ് ഉണ്ടായി നിറുത്തിയാല്‍ ഏതൊരു ഇന്ത്യന്‍ സംസ്ഥാനത്തിനും മാതൃക തന്നെ ആയി തുടരും നമ്മുടെ കൊച്ചു കേരളവും,ഭരണ വര്‍ഗ്ഗവും.

പ്രവാസ ജീവിതത്തിന്റെ ,കുടിയേറ്റത്തിന്റെ പരിവേഷത്തില്‍ കേരളം മുന്നേറുമ്പോള്‍ അന്യസംസ്ഥാന പ്രവാസികള്‍ കേരളത്തിലൂടെ സ്വന്തം രാജ്യത്തു തന്നെ പ്രവാസികള്‍ ആയിരിക്കുന്നു.നമ്മുടെ നാട്ടിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ തന്നെ വീടുകള്‍,കൃഷി ഇടങ്ങള്‍ എന്നിവ സ്വന്തം ആക്കുവാനും,അവരുടെ കുട്ടികളെ മലയാളം ഉള്‍പ്പടെ ഉള്ള ഭാഷകള്‍ പഠിപ്പിക്കുവാനും,നല്ല വിദ്യാഭ്യാസം ചെയ്യിക്കുവാനും തുടങ്ങി ഇരിക്കുന്നു. അന്യ ദേശ മിശ്രവിവാഹങ്ങളും വ്യാപകമാകുന്നു എന്നതും നല്ല സൂചനകള്‍ തന്നെ.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ ആണെങ്കിലും മലയാളിയ്ക്കും കേരളത്തിനും നഷ്ടമാകുന്ന ഒന്ന് ഉണ്ട്,നമ്മുടെ ഭാഷ,നമ്മുടെ നല്ല മലയാള വാക്കുകള്‍,വരികള്‍,ആദ്യം ഇന്ഗ്ലീഷ് ഭാഷ മലയാളത്തെ വിഴുങ്ങി ഇരുന്നു എങ്കില്‍,ഇന്ന് ഹിന്ദി,ബംഗാളി,എന്നിങ്ങനെ നിരവധി ഭാഷകള്‍ മലയാളത്തിലേയ്ക്ക് കുടിയേറിയിരിക്കുന്നു.ഇത് മലയാളത്തിന്റെ മാത്രം പ്രത്യേകത ആണ്.പ്രൊ.കോശി നൈനാന്‍ (ബിഷപ്പ് മൂര്‍ കോളേജ്) ന്റെ വരികള്‍ ഈ ഭാഷാ വിഷയത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.പുതിയ പുതിയ വാക്കുകള്‍ എല്ലാ നിമിഷവും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏക ഭാഷ മലയാളം മാത്രമാണ്,മറ്റു ഭാഷകളുടെ കടന്നു കയറ്റം മലയാളത്തെ അതിന്റെ യഥാര്‍ത്ഥ സത്തയില്‍ നിന്നും അകറ്റുന്നു."

കുടിയേറുന്ന മലയാളിയും,കുടിയില്‍ (കേരളത്തില്‍) ഉറങ്ങുന്ന മലയാളിയും മലയാളത്തിലേക്കും,കേരളത്തിലേക്കും ഉള്ള കുടിയേറ്റം അറിയാതെ പോകുന്നു എന്ന് മാത്രം അടിവരയിടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക