കൊച്ചി: എറണാകുളം അങ്കമാലി അതിരുപതയിലെ ഭൂമി ഇടപാടില്‍ സഹായമെത്രാന്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന് പങ്കുണ്ടെന്ന പേരില്‍ പ്രചരിക്കുന്നത് അര്‍ത്ഥസത്യങ്ങള്‍. ഭൂമി വില്‍ക്കാന്‍ കുരിയയും വൈദിക സമിതിയും അനുമതി നല്‍കിയിരുന്നു. ഇക്കാര്യം വൈദികര്‍ തുറന്നു സമ്മതിക്കുന്നുണ്ട്. എന്നാല്‍ വിറ്റുകിട്ടിയ പണം എവിടേക്ക് പോയി എന്നതിനെ ചൊല്ലിയാണ് സഭയില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുന്നത്.
സെന്റിന് 9.5 ലക്ഷം വച്ച് 27 കോടിക്ക് വേണമെന്നും ഒരു മാസത്തിനുള്ളില്‍ കച്ചവടം നടക്കണമെന്നുമാണ് ഇരുസമിതികളും നിര്‍ദേശിച്ചത്. സഭയുടെ ഇടപാടുകളില്‍ മുന്‍ പങ്കാളിയായ അജാസ് എന്‍.എസ്, വീകേ ബില്‍ഡേഴ്‌സിനെ ഇടനിലക്കാരാക്കാനാണ് നിര്‍ദേശം വന്നത്. എന്നാല്‍ കാലാവധിക്കുള്ളില്‍ വസ്തു വില്‍പ്പന നടക്കാതെ വന്നതോടെ അജാസിനെ ഒഴിവാക്കി സാജു വര്‍ഗീസ് കുന്നേലിനെ ഏല്‍പ്പിക്കുകയായിരുന്നു. സാജു വര്‍ഗീസിന് കരാര്‍ നല്‍കിയ രേഖയില്‍ ഒപ്പുവച്ചിരിക്കുന്നത് മോണ്‍.സെബാസ്റ്റിയന്‍ വടക്കുംപാടനാണ്. 7/7/2016-നാണ് ഈ ധാരണ പത്രത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. അതായത് ആദ്യ കരാറുകാരനുമായി ഉണ്ടാക്കിയ ധാരണപത്രത്തിന്റെ കാലാവധി അവസാനിക്കും മുന്‍പ്.
അജാസുമായി 21/6/2016ല്‍ ഉണ്ടാക്കിയ കരാര്‍ 28/7/2016ല്‍ റദ്ദാക്കി. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ രണ്ട് പേ്‌ലാട്ടുകളും കരുണാലയം, വെന്നില എന്നിവിടങ്ങളിലെ ഓരോ പേ്‌ലാട്ടുമാണ് വില്‍ക്കാന്‍ ധാരണയായിരുന്നത്. സാമ്പത്തിക ഭാരം ഏറിയതോടെ 2015 ഡിസംബര്‍ രണ്ടിനാണ് വസ്തുവില്‍ക്കണമെന്ന നിര്‍ദേശം പ്രൊക്യൂറേറ്റര്‍ (സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്നയാള്‍) അതിരൂപതയോട് നിര്‍ദേശിച്ചത്. ഇതുപ്രകാരം വിറ്റ ഭൂമിയുടെ തുകയില്‍ 8 കോടി അതിരൂപത അക്കൗണ്ടില്‍ നിക്ഷേപിച്ചതായും ബാക്കി തുക ഇടനിലക്കാരന്‍ ഉടന്‍ നല്‍കുമെന്നും 2017 സെപ്തംബര്‍ 13ന് പ്രൊക്യുറേറ്റര്‍ അറിയിക്കുന്നുണ്ട്. (ഇത്രയും കാര്യങ്ങള്‍ അക്കമിട്ട് വൈദികരും സമ്മതിക്കുന്നു.)
ഈ ഇടപാടുകള്‍ക്കിടയിലാണ് ഭൂമി വാങ്ങിയ ജോസ് കുര്യനില്‍ നിന്നും റബര്‍ തോട്ടം വാങ്ങുകയും അതിന്റെ വിലയിലേക്ക് 11കോടി 58 ലക്ഷം കൊടുക്കുകയും ചെയ്തു.
അതിനിടെ, ജോസ്് കുര്യനില്‍ നിന്നും 70 ഏക്കര്‍ സ്ഥലം വാങ്ങാനും പകരമായി മൂന്ന് പുതിയ പേ്‌ലാട്ടുകള്‍ കൂടി വില്‍ക്കാനും ധാരണയായി. ഇതുസംബന്ധിച്ച വിശദീകരണം ഫാ.ജോഷി പുതുവയില്‍ നിന്ന് സെബാസ്റ്റിയന്‍ എടയന്ത്രത്ത് തേടുകയും കൂരിയയില്‍ എത്തി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2017 മാര്‍ച്ച് ഏഴിന് ഇമെയില്‍ അയക്കുകയും ചെയ്തിരുന്നു.
ഇതിനെല്ലാം പുറമേ അതിരൂപത മെറ്റാരു 40 ഏക്കര്‍ മദ്രാസ് സ്വദേശി ജി. അശോകിന് നല്‍കാന്‍ ധാണയായെന്നും അതിന്റെ ആദ്യപടിയായി 30 കോടി 2017 മാര്‍ച്ച് 25ന് ലഭിക്കുമെന്നും ബാക്കി 30 കോടി ഏപ്രില്‍ അവസാനം ലഭിക്കുമെന്നും അറിയിക്കുന്നു.
അതിരൂപതയ്ക്ക് കോടികള്‍ കിട്ടുമെന്ന് പറയുന്നുണ്ടെങ്കിലും അക്കൗണ്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് വെറും എട്ടുകോടി മാത്രമാണ്. ബാക്കി തുക എവിടെയെന്ന് പറയാന്‍ ഉത്തരവാദികള്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം.
ഫാ. ജോഷി പുതുവയെ വസ്തുവില്‍പ്പനയ്ക്ക് ഏല്‍പ്പിച്ചത് എടയന്ത്രത്ത് പിതാവ് ആണെന്ന് പറയുമ്പോഴും അവര്‍ പുറത്തുവിട്ട രേഖയില്‍ അതിന്റെ തീയതിയോ മറ്റോ കാണിച്ചിട്ടില്ല. മാത്രമല്ല, രേഖയിലെ സീലും അവ്യക്തമാണ്. പക്ഷേ സാമ്പത്തികം കൈകാര്യം ചെയ്യുന്ന ആള്‍ എന്ന നിലയില്‍ ജോഷി പുതുവ വഴി മാത്രമേ ഈ ഇടപാടുകള്‍ പറ്റുകയുള്ളൂ.