Image

പിതാവേ ഈ വൈദികരോടു കരുണ തോന്നണമെ (ഫ്രാന്‍സിസ് തടത്തില്‍)

Published on 14 March, 2018
പിതാവേ ഈ വൈദികരോടു കരുണ തോന്നണമെ (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്‌സി: ബാബിലോണിന്റെ അഞ്ചു വിലാപങ്ങളിലൊന്നാണ് മാതാപിതാക്കളുടെ കണ്ണുനീര്‍ ഭൂമിയില്‍ വീണാല്‍ അതുണങ്ങും മുമ്പ് നിങ്ങള്‍ക്കുള്ള ശിക്ഷ ലഭിച്ചിരിക്കുമെന്നത്. കാരണം അവരാകട്ടെ നിങ്ങളുടെ സൃഷ്ടിക്ക് പൂര്‍ത്തീകരണമാകാനുള്ള ദൈവത്തിന്റെ ഉപകരണമാകുന്നു. അവരെ നിന്ദിക്കുന്നവര്‍ ദൈവത്തെ തന്നെയാണ് നിന്ദിക്കുന്നത്.

അല്ലയോ വൈദിക ശ്രേഷ്ഠന്മാരെ, വൈദികരെ! നിങ്ങള്‍ സീറോ മലബാര്‍ സഭ മുഴുവനുമുള്ള വിശ്വാസികളുടെയും വലിയ പിതാവായ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ ഇത്രകണ്ട് പീഢിപ്പിക്കുന്നതെന്തിന്? ഒരു കൊടും ക്രിമിനിലിനോടെന്നപോലെ അദ്ദേഹത്തോട് പെരുമാറുന്നതെന്തിന്. ഒരു സീറോ മലബാര്‍ വിശ്വാസി എന്നതിലുപരി അദ്ദേഹത്തെ നേരിട്ടറിയാവുന്ന വ്യക്തി എന്ന നിലയില്‍ പറയട്ടെ നിഷ്കളങ്കനായ ആ മഹാപുരോഹിതനെതിരെ നിങ്ങള്‍ കലഹിക്കുന്നത് ഇസ്രായേല്‍ ജനത്തിന്റെ കൊടിയ പാപങ്ങള്‍ ക്ഷമിക്കാനായി ദൈവത്തിനു മുമ്പില്‍ സ്വയം വിനയാന്വിതനായി അനേക തവണ മാപ്പിരന്ന മോശക്കെതിരെ ഇസ്രായേല്‍ ജനത പിറുപിറുത്തതിനെക്കാള്‍ ഭയാനകമാണ്. ഈ കൊടിയപാപങ്ങള്‍ നിങ്ങള്‍ എവിടെ പറഞ്ഞു കുമ്പസാരിക്കും? മാര്‍ ആലഞ്ചേരി 
സീറോ മലബാർ സഭയോട് എന്ത് തെറ്റ് ചെയ്തു?

ബലിയര്‍പ്പണത്തിനായി ബലിപീഡത്തിലെത്തുമ്പോള്‍ നിങ്ങള്‍ ആരോടെങ്കിലും ക്ഷമിക്കാതിരുന്നിട്ടുണ്ടെങ്കില്‍ ബലിവസ്തുക്കള്‍ ബലിപീഠത്തില്‍ വച്ച് അയാളോട് ക്ഷമ പറഞ്ഞ് പശ്ചാത്തപിച്ചശേഷം മാത്രമെ ബലി അര്‍പ്പിക്കാവൂ. അല്ലാത്തപക്ഷം ആ ബലി ദൈവം സ്വീകരിക്കുന്നതല്ല. ' ഒരു വിശ്വാസി എന്ന നിലയില്‍ ഒരു നൂറാവര്‍ത്തിയെങ്കിലും നല്ലവരായ വൈദികര്‍ ബലിപീഡത്തില്‍ നിന്നുകൊണ്ട് ആഹ്വാനം ചെയ്തു കേട്ട വചനമാണിത്.

തെറ്റ് മനുഷ്യ സഹജമാണ്. ക്ഷമിക്കുക ദൈവികവും. യേശുക്രിസ്തു ബൈബിളിലുടനീളം പറഞ്ഞിട്ടുള്ള വചനം ക്ഷമയും സ്‌നേഹവുമാണ്. ക്ഷമയുള്ളിടത്ത് സ്‌നേഹമുണ്ടാകും, സ്‌നേഹമുള്ളിടത്ത് വിശ്വാസമുണ്ടാകും. വിശ്വാമുള്ളവര്‍ക്ക് ദൈവാനുഗ്രഹവും ദൈവകൃപയും ലഭിക്കും. ഇതാണ് കത്തോലിക്കാസഭ ആത്മായരായ വിശ്വാസികളെ പഠിപ്പിക്കുന്നത്.

അടുത്തയിടെ എറണാകുളത്തെ സീറോ മലബാര്‍ ആസ്ഥാനത്ത് നടന്നത് ഹൃദയഭേദകമായ സംഭവങ്ങളാണ്. സംഭവങ്ങളുടെ പൂര്‍ണരൂപം പുറത്തറിയാത്തതിനാല്‍ സഭയ്ക്ക് കൂടുതല്‍ ആശ്വസിക്കാം.

കുമ്പസാരക്കൂട്ടിലിരുന്ന് അനുതപിക്കാന്‍ ആഹ്വാനം ചെയ്യുന്ന വൈദികര്‍ തന്നെ പിന്നീട് തെരുവിലിറങ്ങി അവരുടെ പിതാമഹനെ അധിക്ഷേപിക്കുകയും കൊലയാളി എന്ന നിലയില്‍ വരെ മുദ്രകുത്തുകയും ചെയ്തത് പറഞ്ഞു കുമ്പസാരിക്കേണ്ട പാപം തന്നെയല്ലേ?

ഏതെങ്കിലും പിതാവ് മകന്‍ മീന്‍ ചോദിച്ചാല്‍ പാമ്പിനെ നല്‍കുമോ?' ബൈബിള്‍ വചനമാണ്. ഏതെങ്കിലും പിതാവ് മകന്‍ ഏതെങ്കിലും കാര്യത്തിന് രേഖകളില്‍ ഒപ്പിടാന്‍ പറഞ്ഞാല്‍ ഒപ്പിടുമോ? ഇത് 
ഒരു ലേഖകന്റെ ചോദ്യമാണ്. സാധാരണ നിലയില്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി രേഖകളില്‍ ഒപ്പിടാന്‍ ഒരു പിതാക്കന്മാരും മടിക്കാറില്ല. അതിനു പകരമായി പണയ വസ്തു സ്വീകരിക്കാറില്ല. കാരണം അവന്‍ തന്റെ മകനാണ്. പിതാവെന്ന നിലയില്‍ മകനെ അവിശ്വസിക്കേണ്ടതില്ല.

അങ്ങനെ വിശ്വസിച്ച് രേഖകള്‍ ഒപ്പിട്ട് വെട്ടിലായ പിതാക്കന്മാരുണ്ട്. മേല്‍പ്പറഞ്ഞ പിതാക്കന്മാരില്‍ ഒരാളാണ് കര്‍ദ്ദനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തന്റെ വിശ്വസ്തരായി നടിച്ചു നടന്ന ചിലര്‍ ഒരുക്കിയ വലയില്‍ അദ്ദേഹത്തെപ്പെടുത്തുകയായിരുന്നു ഭൂമിവിവാദം എന്ന പൊറാട്ടുനാടകം. ഒരു വിദേശ പര്യടനത്തിനു പോകാനൊരുങ്ങിനിന്ന മാര്‍ ആലഞ്ചേരിയുടെ അടുത്ത് വസ്തുക്കച്ചവടത്തിനു ചുമതലയുള്ള വൈദികര്‍ വന്ന് രേഖകള്‍ ഒപ്പിടാന്‍ ആവശ്യപ്പെടുന്നു.

'എല്ലാം നന്നായി വായിച്ചു നോക്കിയതാണല്ലെ?' അദ്ദേഹം ചോദിച്ചു. വൈദികന്‍ തലകുലുക്കി. അദ്ദേഹം രേഖകള്‍ ഒപ്പിട്ടു. ഇനി ഈ നാടകത്തിന്റെ അന്തര്‍ധാരയിലേക്ക്...

സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഭൂമി ഇടപാട് കേസ് അത്രഭയാനകമായ സംഭവമൊന്നുമല്ല. ഊതിപെരുപ്പിച്ച് പോത്തിനെ ചാരി എരുമയെ വെട്ടുന്ന സംഭവമാണ്. എറണാകുളം അതിരൂപതയെ സംബന്ധിച്ച് ഭൂമിവിവാദം വളരെ സത്യമായും വിവേകത്തോടെയും തീര്‍ക്കാവുന്ന ഒരു ഇടപാട് മാത്രമാണ്.

ഇവിടെ വിഷയം അതല്ല. കര്‍ദ്ദിനാള്‍ കുറ്റക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ 
ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി. കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി വിധി. കര്‍ദ്ദിനാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിക്കും മുമ്പ് അദ്ദേഹം സ്ഥാനമൊഴിയണമെന്നും അദ്ദേഹത്തെ നിയന്ത്രിക്കാനും അല്ലെങ്കില്‍ ഉപദേശിക്കാനും സമിതിയെ നിയമിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് അതിരൂപതയിലെ വൈദിക കൂട്ടായ്മയിലെ വൈദികരുടെ ഒപ്പുശേഖരണവും പരാതിയും. പരാതി ഏറ്റുവാങ്ങാന്‍ കര്‍ദ്ദിനാള്‍ എത്താതിരുന്നപ്പോള്‍ അങ്കമാലി എറണാകുളം അതിരൂപതയുടെ സഹായമെത്രാന്മാരായ മാര്‍ എടയന്ത്രത്തും മാര്‍ പുത്തന്‍വീട്ടിലും ചേര്‍ന്ന് അത് കൈപ്പറ്റി കര്‍ദിനാളിനെ ഏല്‍പ്പിക്കുന്നു.

അതിനിടെ കര്‍ദ്ദിനാളിന് ശാരീരികാസ്വാസ്ത്യമാണെന്നും വരുത്തി തീര്‍ക്കാന്‍ രോഗിയാക്കി മാറ്റുന്നു. മലയാറ്റൂര്‍ കുരിശുമലയുടെ റെക്ടര്‍ ആയിരുന്ന ഫാ.സേവ്യര്‍ തേലക്കാട്ട് മരിക്കാനിടയായതിനും കാരണക്കാരനായത് കര്‍ദ്ദിനാള്‍ ആലഞ്ചേരി. എന്നിങ്ങനെ പോകുന്നു വിമത വൈദികര്‍ മാര്‍ ആലഞ്ചേരിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍.

ഒരു പ്രവാസി എന്ന നിലയില്‍ വരികള്‍ക്കിടയിലൂടെ കണ്ടതും കേട്ടതുമായചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തട്ടെ. ആരാണീ പ്രതിഷേധക്കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്ന വൈദികര്‍. സഭയില്‍ സഭാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഒരു ചുമതലകളും കൊടുക്കാതെ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന വൈദികര്‍. അതിലൊരാള്‍ക്ക് മാവേയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് കുറച്ചുകാലം മുമ്പുവരെ വാര്‍ത്തകളില്‍ നിലനിന്നിരുന്ന ആള്‍. ആ വൈദികനുള്‍പ്പെടെ സ്ഥാനമോഹികളായ ചില വൈദികര്‍ അതി വിദഗ്ധമായി കര്‍ദ്ദിനാളിനെ കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്ന് പിന്നാലെ പറയുന്ന കാര്യങ്ങളില്‍ ബോധ്യമാകും.

വിവാദമായ ഭൂമികച്ചവടം നടക്കുന്ന സമയം ഏറെ പ്രസക്തമാണ്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായി ബാങ്കില്‍ നിന്ന് എടുത്ത വായ്പ ബാധ്യത ആയപ്പോള്‍ ഭൂമി വിറ്റ് കടം തീര്‍ക്കാനുള്ള ശ്രമം ബന്ധപ്പെട്ട അധികാരികള്‍ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമാണ്. അല്ലാതെ മേജര്‍ ആര്‍ച്ചു ബിഷപ്പും എറണാകുളം അങ്കമാലി രൂപതയുടെ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിഒറ്റക്കെടുത്ത തീരുമാനമല്ല. സഭയുടെ സ്വത്ത് പലര്‍ക്കായി മുറിച്ചു കൊടുക്കാന്‍ പാടില്ലെന്നത് തീരുമാനമെടുത്തതും ഭൂമി വില്‍ക്കാനുള്ള ചുമതല പൂര്‍ണ്ണ അധികാരത്തോടെ ഫാ.ജോഷി പുതുവയെ ഏല്‍പ്പിച്ചതും എല്ലാവരുടെയും അറിവോടെ തന്നെ.

എന്നാല്‍ റിയല്‍ എസ്‌റ്റേറ്റുകാരന്‍ സാജു വര്‍ഗീസ് സഭയുടെ അറിവോ സമ്മതമോ ഇല്ലാതെ ഭൂമി പലര്‍ക്കായി മറിച്ചു വിറ്റു. ആ വകയില്‍ നല്ലൊരു തുകയും ലഭിച്ചു. കള്ളപ്പണം സ്വീകരിക്കാന്‍ സഭയുടെ നിയമം അനുവദിക്കുന്നില്ല. കൃത്യം ഈ സമയത്താണ് മോഡിയുടെ പ്രസിദ്ധമായ ഡിമോണട്ടൈസേഷന്‍ അഥവാ നോട്ടു നിരോധനം വന്നത്. ഇത്രയും തുക വെളുപ്പിക്കാനുള്ള ഇടനിലക്കാരന്റെ ശ്രമം അനുവദിച്ച സമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നോട്ടു നിരോധനം മൂലം അയാളുടെ വന്‍തുക ആവി ആയി പോയി എന്നു കേള്‍ക്കുന്നു. അങ്ങനെ സംഭവിച്ച പലരുമുണ്ട് കേരളത്തില്‍.

ഈ കാലയളവില്‍ കൊടുക്കാനുള്ള തുക പണമായി സ്വീകരിക്കാന്‍ ഇയാള്‍ ബന്ധപ്പെട്ട അധികാരികളോടു ആവശ്യപ്പെട്ടു. എന്നാല്‍ സഭാ നിയമപ്രകാരം കള്ളപ്പണം സ്വീകരിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് വില്‍പ്പനകളുടെ ഭരണകാര്യ ചുമതലയുള്ള സഹായ മെത്രാന്‍ മാര്‍ എടയന്ത്രത്ത് സ്വീകരിച്ചത്. ഇതിന്റെ ഉദ്ദേശ ശുദ്ധി എന്തു തന്നെയായാലും അതില്‍ കര്‍ദ്ദിനാളിനെതിരെ ഒരു വലിയ ആപ്പ് കരുതി വച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പിന്നീടുള്ള നിലപാടുകളില്‍ നിന്നും വ്യക്തമാണ്.

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം അങ്കമാലി രൂപതകളുടെ അധിപനാണെങ്കിലും ആകമാന സീറോ മലബാര്‍സഭയുടെ മുഴുവനും ചുമതലയുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പാണ്.സീറോ മലബാര്‍ സഭക്ക് പാട്രിയാര്‍ക്കിയല്‍ പദവി ലഭിച്ചാല്‍ കര്‍ദ്ദിനാളിന്റെ അധികാരപരിധി മാര്‍പാപ്പയ്ക്കു തൊട്ടു താഴെയായി. മറ്റ് 21 പൗരസ്തയ സഭകളില്‍ സ്വതന്ത്ര അധികാരമുള്ള മാര്‍പാപ്പയോടു വിധേയപ്പെട്ടുള്ള സഭാചട്ടക്കൂടാണ് ഇപ്പോഴും സീറോ മലബാര്‍ സഭക്കുള്ളത്. മെത്രാന്‍മാരുടെ നിയമനമുള്‍പ്പെടെ എല്ലാ ഭരണകാര്യങ്ങളും സീറോ മലബാര്‍ സിനഡിനു തന്നെ ചെയ്യാം. മാര്‍പാപ്പയെ വിധേയപ്പെട്ടു നില്‍ക്കുന്നതിനാല്‍ സര്‍ക്കുലറുകള്‍ വഴി മാര്‍പാപ്പെയെ അറിയിക്കുക മാത്രമെ വേണ്ടു.

ഒരു കര്‍ദ്ദിനാളിന്റെ ഭരണ കാലാവധിയും മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗിനുള്ള പ്രായപരിധിയും 80 വയസാണ്. നിലവില്‍ ആഗോള കത്തോലിക്കാ സഭയില്‍ മൊത്തം 80 വയസിനു താഴെ വോട്ടിംഗ് അധികാരമുള്ള 80 കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലവ് ആണുള്ളത്. കര്‍ദ്ദിനാളിന്റെ പദവി മരണം വരെ.

മെത്രാന്മാരുടെയും വൈദികരുടെയും അധികാര തര്‍ക്കത്തില്‍ മുന്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഏറെ മനഃപ്രയാസം അനുഭവിച്ച വ്യക്തിയാണ്. ചില ചെറുപ്പക്കാരായ വൈദികര്‍വരെ അദ്ദേഹത്തെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നുവത്രെ. അദ്ദേഹം കാലം ചെയ്തതിനു ശേഷം മെത്രാന്‍ സിനഡ് കൂടി അവരില്‍ നിന്ന് തന്നെ ഒരു മെത്രാനെ തെരഞ്ഞെടുക്കുകയായിരുന്നു. പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ സിനഡിലെ ധ്യാനവേളയില്‍ അവരുടെ ഹൃദയത്തില്‍ തെരഞ്ഞെടുക്കാന്‍ പോകുന്ന വ്യക്തി രൂപപ്പെടും. തുടര്‍ന്ന് ബാലറ്റിലൂടെ ആ വ്യക്തിയെതീരുമാനിക്കും. അങ്ങനെപരിശുദ്ധാത്മാവിനാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പാവം മെത്രാന്‍ തമിഴ്‌നാടിനോടു ചേര്‍ന്നുള്ള തക്കല എന്ന രൂപത ഭരിച്ചിരുന്നു. വളരെ എളിമയും കാരുണ്യവാനുമായ അദ്ദേഹം ബസുകളിലും മറ്റും യാത്ര ചെയ്താണ് തന്റെ അജപാലനകര്‍മ്മം നടത്തിയിരുന്നത്.

ആ പുണ്യപുരുഷനെയാണ് പരിശുദ്ധാത്മാവ് സഭയുടെ പിതാവായി മെത്രാന്മാര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തത്. ആലഞ്ചേരി പിതാവ് മേജര്‍ ആര്‍ച്ച് ബിഷപ് ആയതിനുശേഷവും എളിമയും ലാളിത്യവും അദ്ദേഹം മറന്നില്ല. ഇന്നും സാധാരണക്കാരും ലളിതമായ വസ്ത്രധാരണവും നടത്തുന്ന മാര്‍ ആലഞ്ചേരിക്ക് എന്തിനാണ് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം?

ഈ മെത്രാന്മാരും വൈദികരും പറയാതെ പറയുന്നത് ഈ ക്രമക്കേടിന് മാര്‍ ആലഞ്ചേരി കൂട്ടുനിന്നു എന്നാണ്. അദ്ദേഹത്തിന്റെ ഇടത്തും വലത്തും നിന്നും പ്രവര്‍ത്തിക്കേണ്ട സഹായ മെത്രാന്മാര്‍ ഒന്നും അറിഞ്ഞില്ലത്രേ. ഒരു മെത്രാനെന്ന നിലയിലും ഒരു വൈദികനെന്ന നിലയിലും തന്റെ വൈദികാന്തസിനു അപമാനവും അവമതിയും ഉളവാക്കുന്ന വിധമാണ് മാര്‍ ആലഞ്ചേരി പ്രവര്‍ത്തിച്ചതെന്ന് മാര്‍ എടയാന്ത്രത്ത് വൈദിക സമിതി യോഗത്തില്‍ പരാമര്‍ശിച്ചതിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയാകളില്‍ സജീവമായിരുന്നു.

പണം കൊടുക്കാന്‍ പറ്റാത്തതിനാല്‍ പകരം ഭൂമി നല്‍കാമെന്ന് പറഞ്ഞ് ഇടനിലക്കാരന്‍ നടത്തിയ ഇടപാട് താന്‍ അറിയാതെ ആണെന്നും മാര്‍ എടയന്ത്രത്ത് ആരോപിക്കുന്നു. രൂപതയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ സര്‍ക്കുലറില്‍ ഇത് പള്ളികളില്‍ വായിക്കേണ്ടതില്ല എന്നും അറിയിക്കുന്നുണ്ട്. രഹസ്യ സ്വഭാവമുള്ള ഈ സര്‍ക്കുലര്‍ പിന്നെന്തിന് രൂപതയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു? അതിലും വലിയ നുണ ഈ ഇടപാടിനെക്കുറിച്ച് തനിക്കറിവില്ലെന്നതാണ്.

അതിന്റെ കള്ളിവെളിച്ചത്തായി. ഇടപാടുകാരന്റെ പകരം ഭൂമി നല്‍കാനുള്ളത് ഓഫര്‍ ലെറ്ററില്‍ വിശദമായി പരിശോധിച്ച് നടപടി എടുക്കാന്‍ ഫാ.ജോഷിയോട് ആവശ്യപ്പെട്ട് നോട്ട് എഴുതി അദ്ദേഹം തന്നെ ഒപ്പിട്ട ഇമെയില്‍ സന്ദേശവും പുറത്തായി. എന്തൊരു വിശ്വാസ്യത?

കാര്യങ്ങള്‍ ഇത്രകണ്ട് വഷളാക്കിയിട്ടും കര്‍ദിനാളിനെതിരെയുള്ള ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനുള്ള ചുമതല മാര്‍ എടയന്ത്രത്തിനും തന്നെ നല്‍കാനുള്ള മഹാമനസ്കതയും കര്‍ദ്ദിനാള്‍ ആലഞ്ചേരി അംഗീകരിച്ചു. വൈദിക സമിതിയുടെ സമ്മര്‍ദ്ദമായിരുന്നു ഇതിനു പിന്നില്‍. തന്നെ പിന്നില്‍ നിന്നും കുത്താനുള്ള ആയുധമാണ് ആ തീരുമാനമെന്ന് കാര്യങ്ങള്‍ വഷളായപ്പോഴാണഅ അദ്ദേഹം തിരിച്ചറിഞ്ഞത്.

സഭയിലെ സ്വത്തുക്കളുടെ പരമാധികാരി കനോനിക നിയമം പ്രകാരം മെത്രാനാണ്. ഹൈക്കോടതിയില്‍ കേസ് വാദത്തിന് വന്നപ്പോള്‍ ഹാജരായ അഭിഭാഷകനാണ് കേസ് ഇത്രയും വഷളാക്കാന്‍ കാരണമായത്. 'പരമാധികാരി' എന്ന പ്രയോഗത്തെ ചോദ്യം ചെയ്ത ജഡ്ജി കമാല്‍ പാഷ അദ്ദേഹത്തെ 'രാജാവാണോ' എന്ന ചോദ്യം ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഈ ഉത്തരമാണ് സ്വതവേ മുന്‍കോപിയായ ജഡ്ജി കമാല്‍ പാഷയെ ചൊടിപ്പിച്ചത്. 'രാജാവ്' എന്ന പ്രയോഗത്തിന്റെ പ്രസക്തി മനസിലാക്കി കൊടുക്കാന്‍ അഭിഭാഷകനു കഴിഞ്ഞില്ല.

മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന 80 അംഗ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗമാണ് മാര്‍ ആലഞ്ചേരി. ഈ കര്‍ദ്ദിനാള്‍ അറിയപ്പെടുന്നത് സഭയുടെ 'രാജകുമാരന്മാര്‍' എന്നാണ്. കാനോനിക നിയമപ്രകാരമുള്ള ആ പ്രയോഗത്തെയാണ് അഭിഭാഷകന്റെ 
അക്രൈസ്തവനായ  ജഡ്ജി കമാല്‍ പാഷയോട് പറഞ്ഞത്. ഭൂമി ത്ട്ടിപ്പു കേസില്‍ കാനോനിക നിയമത്തിനു പ്രസക്തിയെല്ലെന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എറണാകുളം സെന്‍ട്രല്‍ പോലീസ് അദ്ദേഹത്തിനും മറ്റു മൂന്നു പേര്‍ക്കുമെതിരെഎഫ്.ഐ.ആര്‍. തയ്യാറാക്കി. ഐ.പി.സി420 നേട്ടത്തിനായി വഞ്ചന, 402 വിശ്വാസവഞ്ചന, 406 ചതി, 120 ഗൂഢാലോചന തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

സഹായ മെത്രാന്‍ എടയന്ത്രത്തിനെ കേസിന്റെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി. ഈ ഞായറാഴ്ച കാക്കനാട്ട് സമ്പൂര്‍ണ്ണ മെത്രാന്‍ സിനഡ് കൂടുന്നുണ്ട്. ഭൂരിപക്ഷം മെത്രാന്മാരും ഈ വിഷയത്തില്‍ കര്‍ദ്ദിനാളിനൊപ്പമാണ്.

ഇതിനിടെ, കര്‍ദ്ദാനാളിനുവേണ്ടി വാദിച്ച അഭിഭാഷകനില്‍ നിന്ന് വക്കാലത്ത് മാറ്റി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ചുമതലപ്പെടുത്തി. സിംഗിള്‍ ബഞ്ച് വിധിക്കെതിരെയുള്ള അപ്പീലില്‍ വെള്ളിയാഴ്ച അദ്ദേഹമായിരിക്കും ഹാജരാക്കുക.

കര്‍ദ്ദിനാളിനെ പുകച്ചു പുറത്തു ചാടിക്കാന്‍ ഏതാനും ആത്മായരെ കൂട്ടു പിടിച്ച് ചില വൈദികര്‍ നടത്തുന്ന പൊറോട്ടു നാടകത്തിന്റെമുഖം മൂടി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. വൈദികരാകുന്ന ഏതൊരു വ്യക്തിയും എടുക്കുന്ന വ്രതങ്ങളായ ദാരിദ്രം, ബ്രഹ്മചര്യം, അനുസരണം ഈ മൂന്നുകാര്യങ്ങള്‍ കാറ്റിപ്പറത്തുന്ന കാഴ്ചകളാണ് മാധ്യമങ്ങളിലൂടെ കണ്ടുവരുന്നത്. ബ്രഹ്മചര്യം മുഖം മൂടിയാക്കിയ ചില റോബിന്‍മാര്‍ ദാരിദ്ര്യം എന്ന വ്രതം പണ്ടേ മറന്നവരാണ്. ഇപ്പോഴിതാ 'അനുസണ' എന്ന വ്രതം പരസ്യമായി കാറ്റില്‍ പറത്തി തങ്ങള്‍ ധിക്കാരികളാണെന്നു തെളിയിച്ചിരിക്കുന്നു.

മെത്രാന്മാരും വൈദികരും ചേര്‍ന്ന് തുറന്നുവിട്ട ഭൂമി വിവാദം എന്ന ഭൂതം വിശ്വാസികളില്‍ ആദ്യം അങ്കലാപ്പ് ഉണ്ടാക്കിയെങ്കിലും പിന്നീട് നിജസ്ഥിതി പുറത്തു വന്നപ്പോള്‍ വിശ്വാസികള്‍ ഒറ്റക്കെട്ടായി വലിയ പിതാവിനെ പിന്തുണയ്ക്കുകയാണ്. സോഷ്യല്‍ മീഡിയകളെല്ലാം മാര്‍ ആലഞ്ചേരിയെ പിന്തുണച്ചുകൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു.

ഇതിനിടെ, ചില രാഷ്ട്രീയ പ്രവര്‍ത്തകരും മാര്‍ ആലഞ്ചേരിയെ പരസ്യമായി പിന്തുണച്ചു. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ തോമസ് വാഴക്കന്‍, പി.സി.ജോര്‍ജ് എം.എല്‍.എ. എന്നിവരാണ് വിമത വിഭാഗത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും കര്‍ദ്ദിനാളിനെ അനുകൂലിച്ചുകൊണ്ടും രംഗത്തെത്തിയത്. സഭ ഏതാനും വൈദികരല്ല, വിശ്വാസികളാണ് സഭയുടെ ശക്തിയും അടിത്തറയുമെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു. സഭാ പിതാവിനെ ബഹുമാനിക്കാത്ത വൈദികര്‍ക്ക് അവരവരുടെ ഇടവകകളില്‍ തന്നെതിരിച്ചടി ലഭിക്കുമെന്നും റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ഏതെങ്കിലുമൊരു സാധാരണക്കാരനു പറ്റിയ പിഴവെ ഇവിടെയും സംഭവിച്ചിട്ടുള്ളൂവെന്നും വാഴക്കന്‍ അഭിപ്രായപ്പെട്ടു. തെറ്റ് പറ്റിയാല്‍ അത് പരിഹരിക്കാന്‍ സഭയില്‍ സംവിധാനമുണ്ട്. അല്ലാതെ തെരുവിലിറങ്ങുകയല്ല വേണ്ടത്.

അതേ സമയം ഇടനിലക്കാരന്‍ സാജു വര്‍ഗീസ്, ഫാരിസ് മുഹമ്മദിന്റെ റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ കണ്ണിയാണെന്ന വാദവുമായാണ് പി.സി.ജോര്‍ജ് രംഗത്ത് വന്നിട്ടുള്ളത്.

സാജു വര്‍ഗീസ് കുന്നേല്‍ കുമളി സ്വദേശിയാണ്. കര്‍ദ്ദിനാളിനു പറ്റിയത് സത്യം തുറന്നു പറയുന്നതിലുള്ള പിഴവാണ്. അദ്ദേഹം പരിശുദ്ധനായ പിതാവാണ്. വീഴ്ചപറ്റിയാല്‍ ക്ഷമിക്കാന്‍ പറയുന്നത് വൈദികര്‍ ക്ഷമിക്കുകയല്ലെ വേണ്ടത്. താനാണെ ഒന്നല്ല എഴുപതു തവണ ക്ഷമിക്കുമെന്നും പിസി പറയുന്നു.

ഇതിനിടെ, മലയാറ്റൂര്‍ കുരിശുമലറെക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറുടെ പരാമര്‍ശവും ശ്രദ്ധേയമാണ്.അദ്ദേഹത്തിന്റെ മരണത്തിനു പിന്നില്‍ ചില ക്വാറി ലോബികളാകാമെന്നു ജയശങ്കര്‍ ആരോപിക്കുന്നു.ചില അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരെ ഫാ.സേവ്യര്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ സമരം നടത്തി പൂട്ടിച്ചിരുന്നു.

ഈകേസും കൂടി പാവം കര്‍ദ്ദിനാളിന്റെതലയില്‍ കെട്ടിവയ്ക്കുന്ന രീതിയിലുള്ള പ്രചാരമാണ് ചില വൈദികര്‍ നടത്തിവരുന്നത്.
കുത്തേറ്റു മരിച്ച ഫാ. തേലക്കാട്ടിലിന്റെ സംസ്ക്കാര ചടങ്ങിനു മുമ്പായി നടത്തിയ പ്രസംഗത്തില്‍ ജോണിക്കു പ്രാര്‍ത്ഥനാ മനോഭാവത്തില്‍ മാപ്പു നല്‍കാന്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്തിരുന്നു. ജോണിയോടു ക്ഷമിക്കാന്‍ ഫാ. തേലക്കാട്ടിന്റെ കുടുംബങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും കഴിയാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. ജോണിയുടെ കുടുംബം പ്രത്യാശയോടെ ജീവിക്കാന്‍ വേണ്ടിയും പ്രാര്‍ത്ഥിക്കുക. ഇതായിരുന്നു അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം. എന്നാല്‍ ഈ കൊലപാതകത്തെ എത്ര മനോഹരമായാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയാണു വിമത വൈദികര്‍ മാര്‍ ആലഞ്ചേരിക്കെതിരെ ഉപയോഗിച്ചത്?

ഭൂമി ഇടപാട് എറണാകുളം രൂപതയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്, അത് സഭയുടെ ആകമാന പ്രശ്‌നമല്ല. അതിനായി കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ശുദ്ധ ഭോഷ്ക്ക് എന്നതല്ലാതെ എന്തു പറയാന്‍ . എറണാകുളം ചങ്ങനാശ്ശേരി അതിരൂപതകളുടെ താന്‍പ്രമാണിത്വം കാട്ടാനുള്ളതല്ല ആകമാന സീറോ മലബാര്‍ കത്തോലിക്കാസഭ. കര്‍ദ്ദിനാളിനെ മാറ്റാനുള്ള തീരുമാനമെടുക്കാന്‍ സിനഡിനും കഴിയുകയില്ല. അങ്ങനെ ഒരു ചര്‍ച്ച അജണ്ടയില്‍പോലും വരില്ല. മറിച്ച് വിമത വൈദികര്‍ സഹായ മെത്രാന്മാര്‍ എന്നിവര്‍ക്കെതിരെ സമ്പൂര്‍ണ്ണ സിനഡില്‍രൂക്ഷ വിമര്‍ശനമുയര്‍ന്നേക്കാം.സഭയെ തകര്‍ക്കാന്‍ ഒരുമ്പിട്ടറങ്ങിയ വൈദികരെയും ചില ആത്മായരെയും സമൂഹമാധ്യമങ്ങളില്‍ കൂട്ടായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ് വിശ്വാസികള്‍.

ഭൂമി വിവാദമുയര്‍ത്തി ശബ്ദ കോലാഹലങ്ങള്‍ നടത്തിയവര്‍ പലരും മാളത്തിലൊളിച്ചു. ഇതിലുണ്ടായിരുന്ന പലരും കൂടുമാറി കര്‍ദ്ദിനാളിനു വിധേയത്വം ചെയ്തതും വിമതവിഭാഗത്തെ വെട്ടിലാക്കിയിരിക്കുകയാണ്. അല്ലെങ്കില്‍ തന്നെ എന്തിനായിരുന്നു ഈ പൊറോട്ട് നാടകം.
Join WhatsApp News
Vayanakkaran 2018-03-14 14:19:47
Francis Thadthil Sir, Please do not support blindly the cardinal. For these deal he is personally responsible and accountable. He is not a child or baby to sign these multimillon deals without studying or looking the documents, that too howmany places and howmany occassions. He says one thing and different thing in different times. If he is a baby to sign and know nothing means he is not capable to rule or shoulder the responsibilities of a cardinal. That is why we say that he should be removed from the post. I do not support the Kochi priests or most of other bishops or most of the priests. 90 percent of the bishops/.cardinals/priests as act like semi gods, they live like a king on our laity money. The laity must come on the top. All these cardinals/ bishops, priests must be our paid servents only.  Please do not treat or consider like gods. Fransis if you or me sign the documents means we are accountable and resposible. "Chumma Urundu Kalikkaruth".  Now more and more people are reading emalayalee comments, because of these comments emalaylee readership going up. we got the freedom to post our comments  here and it is great.
andrew 2018-03-14 15:21:13
Personally, i am not interested in what is going on in the Catholic church or any church. The fights between the priests are just 'pot calling the kettle black. But below joke is for all to enjoy
''

With the spreading of Hinduism worldwide, a nun in Warsaw, Poland, filed a case against ISKCON (International Society for Krishna Consciousness)

With the spreading of Hinduism worldwide, a nun in Warsaw, Poland, filed a case against ISKCON (International Society for Krishna Consciousness). The case came up in court.

The nun remarked that ISKCON was spreading its activities and gaining followers in Poland. She wanted ISKCON banned because its followers were glorifying a character called ‘Krishna’ “who had loose morals,” having married 16,000 women called Gopis.

The ISKCON defendant requested the Judge: “Please ask the nun to repeat the oath she took when she was ordained as a nun.”

The Judge asked the nun to recite the oath loudly. She would not. The ISKCON man asked permission if he could read out the oath for the nun.

“Go ahead,” said the judge. The oath said in effect that the nun is married to Jesus Christ.

The ISKCON man said, “Your Lordship! Lord Krishna is alleged to have ‘married’ 16,000 women only. There are more than a million nuns who assert that they are married to Jesus Christ. Between the two, Krishna and Jesus Christ, who has a loose character? And what about the nuns?”

George 2018-03-14 16:13:45
കുഞ്ഞാടുകൾ(An FB Post)
***************
ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് വൈദികരുടെ പ്രസംഗങ്ങളിലെല്ലാം വിശ്വാസികളെ എന്തുകൊണ്ട് കുഞ്ഞാടുകൾ എന്ന് വിളിക്കുന്നുവെന്ന് !!!!
സത്യത്തിൽ സഭയുടെ സ്വത്ത് വിൽപനയും കാര്യങ്ങളും വന്നപ്പോഴാ കാര്യം പുടികിട്ടിയത് .

അക്ഷരാർത്ഥത്തിൽ ഈ വിശ്വാസികൾ എന്ന് പറയപ്പെടുന്ന ഈ കൂട്ടങ്ങൾ വെറും കുഞ്ഞാടുകൾ തന്നെ .

കുഞ്ഞാടുകൾക്കെന്നും പ്രിയം പ്ലാവില തന്നെ .

രോഗസൗഖ്യം ,ആന്തരിക സൗഖ്യം ,പാപമോചനം ,പൈശാചിക ബന്ധന വിടുതൽ  എന്നിങ്ങനെ മൂത്ത പ്ലാവില എടക്കിടക്ക് കടിക്കാൻ  കൊടുത്തും ,
 സ്വർഗ്ഗം എന്ന കൂമ്പെല ദിപ്പെ കടിക്കാം എന്ന് തോന്നു മാറ് കടിയെത്താൻ നേരം വലിച്ച് വലിച്ച് ആ കൂമ്പെലെക്ക് വേണ്ടി നാക്ക് നീട്ടി നടത്തിക്കണ കുഞ്ഞാടുകൾ !!!!

ഈ നാക്ക് നീട്ടി നടത്തത്തിനിടക്ക് കുഞ്ഞാടുകളെ കറന്നെടുക്കാവോളം കറന്നെടുത്തിട്ടുണ്ടാവും ഈ പട്ടക്കാരെന്ന വിഭാഗം ( എല്ലാവരുമല്ല എന്നാലും ഭൂരിഭാഗവും ).

 അകിട്ടില് തൊടീക്കാത്തതും, ശിമട്ടൻമാരുമായ എനക്കേടൊള്ള  ആടുകളിടക്ക് കാണുമെങ്കിലും ചെല്ലുവിളി ഇല്ലാത്തവരെന്ന പേരിൽ ഇവരെ കുലം കുത്തികളാക്കി ഇവരെ മാറ്റും .

മാമോദീസാ എന്ന പച്ച കുത്തിയ ഈ കുഞ്ഞാടുകളുടെ തലയെണ്ണി വിലപേശി ലോക്സഭാ ,നിയമസഭാ സീറ്റുകളും ,നടേശനോടും നായരോടും കോയയോടും തല്ലിട്ട് മെഡിക്കൽ കോളേജുകളും സ്കൂളുകളും പോലെ ഇമ്പിടി പുത്തൻ കിട്ടണ എടപാടുകളൊക്കെ ആസനം തിരുമ്മുകാരായ രാഷ്ടീയക്കാരെക്കൊണ്ട് ഇവര് ഒപ്പിച്ചെടുക്കും .

കുഞ്ഞാടുകൾക്കായെന്ന വ്യാജേന തുടങ്ങുന്ന ഇത്തരം സ്ഥാപനങ്ങളിൽ തന്നെ മെഡിക്കൽ, നഴ്സിംഗ് സീറ്റുകളും ,അദ്ധ്യാപന നിയമനങ്ങളുമൊക്കെയായി കുഞ്ഞാടുകളെത്തന്നെ ചോരവരുമാറ് കറന്ന് ഊറ്റിയെടുക്കേം ചെയ്യും .

ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു ബെൻസ് കാറു കാണുന്നതും ഒരു കർദിനാളിനെ ആദ്യമായി കാണുന്നതും ഒരേ ദിവസമായിരുന്നു .
ബെൻസ് എന്ന അന്നത്തെ അത്യാഢംബര വാഹനം കേരളത്തിലെ തന്നെ വിരലിലെണ്ണാവുന്ന  അതിസമ്പന്നർക്ക് മാത്രമേ അക്കാലത്തുണ്ടായിരുന്നൊള്ളൂ . 

ഇടവകയിൽ എന്തോ ഉദ്ഘാടനത്തിന് വരുന്ന കർദിനാളിനെ സ്വീകരിക്കാൻ മുത്തുക്കുടകളും പൂവേറുമൊക്കെയായി ഇടവക ജനം  പള്ളിക്ക് കിഴക്കേ ഗേറ്റ് തൊട്ട് ഇരുവശത്തുമായി അണിനിരന്നു .
അവർക്കിടയിലൂടെ പിതാവിന്റെ ബെൻസ് കാർ മൽസ്യത്തെപ്പോലെ ഒഴുകി നീങ്ങി .
തരുണീമണികൾ പിതാവിന്റെ കാറിൻ മുകളിലേക്ക്  ബന്തിപ്പൂ ഇതളുകളെറിഞ്ഞു . പള്ളിക്കവാടം വരെ എത്തിയ കാറിൽ നിന്നും കിരീടവും ചെങ്കോലും ആടയാഭരണങ്ങളുമൊക്കെയായി മാവേലി മഹാരാജാവ് ഘോഷയാത്രയിൽ വരുന്ന പോലെ ( ഓണത്തിന് മാവേലിയായി വരുന്ന വേലായുധൻ ചേട്ടന് മാത്രമേ അത്തരം കോസ്റ്റൂമൊക്കെ അക്കാലത്ത് ഞാൻ കണ്ടിട്ടൊള്ളൂ ) പിതാവിറങ്ങി വന്നു . 
പിതാവിന് കുടപിടിക്കാനും  നടക്കുമ്പോൾ ലോഹ പൊക്കി പിടിക്കാനും വടി പിടിക്കാനും (തെറ്റിദ്ധരിക്കരുത് അംശവടി ) ക്ലീൻഷേവ് കൊച്ചച്ചൻമാര് അനുചരൻമാരായി വേറെ  .

 കാലിത്തൊഴുത്തിൽ പിറന്ന് ദരിദ്രനായി ജീവിച്ച യേശുവിന്റെ ജനത്തെ നയിക്കാൻ വന്ന ഈ ആഡംബര രാജപാർട്ട് സംഭവത്തെ കണ്ട് പകച്ച് നിന്നിട്ടുണ്ട് എന്റെ ബാല്യം . 
രണ്ടുള്ളവൻ ഒന്നില്ലാത്തോനു കൊടുക്കേണ്ടതിന്റെയും ,എളിമയുടെയും വിനയത്തിന്റേയും മാതൃകയിൽ ജീവിക്കേണ്ടതിന്റെയും ആവശ്യകതയെ പറ്റി അന്ന് പിതാവ് അത്യുച്ചത്തിൽ പ്രസംഗിച്ചു . 

 പ്രസംഗ ശേഷം പിതാവിന്റെ കൈ മുത്താൻ നീണ്ട നിര . 
കുഞ്ഞാടുകൾ മുത്തുന്ന പിതാവിന്റെ കൈ സുഗ ന്ധ തൈലം പൂശാൻ കൊച്ചച്ചൻമാർ ഇരുവശത്തും .
 വയസ്സായവർ മുത്തിയാൽ ഓരോ മുത്തിനും ചെറുപ്പക്കാരാണേൽ രണ്ടു മൂന്ന് മുത്തിനും അതിൽ തന്നെ സുന്ദരികളാണേൽ അഞ്ചെട്ട് മുത്തിനും ഇടവേളകളിലായിരുന്നു കൊച്ചച്ചൻ മാരുടെ തൊടക്കല് .

സത്യത്തിൽ അന്ന് തൊടങ്ങീതാ എനിക്ക് ഇക്കൂട്ടരോട് ലേലത്തിലെ ഈപ്പച്ചന്റെ കൂട്ട് ഒരു 'ഇറവറൻസ് '.( അന്യൻ വിയർക്കുന്ന കാശു കൊണ്ട് കോണ്ടസ്സായിലും ബെൻസിലും .................)

ഇന്നത്തെ സംഭവ വികാസങ്ങൾ കാണുമ്പോൾ കോടികൾ വരെ കയ്യും കണക്കുമില്ലാതെ വാങ്ങുന്ന മെഡിക്കൽ സീറ്റ് കോഴകളും നിയമന കോഴകളുമൊക്കെ ഒരു കണക്കും കാണിക്കാതെ കള്ളക്കണക്കെഴുതി തള്ളുമ്പോൾ ആർക്ക് ആരെ പഴിക്കാനാകും .??? 
ഇക്കുട്ടർക്ക് കൂട്ടിക്കൊടുപ്പുകാരായി അനേകം സാബുമാരെയും പാതിരിമാരേയും അരമനകളുടെ ഇടനാഴികളിൽ കാണാം  .

രണ്ട് നാൾ മുൻപ് സാത്വികനും വയോധികനുമായ ഒരു വൈദികനോടു ഞാൻ സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു പിതാവിനെയൊന്നും സ്ഥിരം സിനഡുകാര് മാറ്റാൻ സമ്മതിക്കില്ലടോ  അതൊക്കെ രാഷ്ടീയക്കാരെപ്പോലും വെല്ലുന്ന ഒരു കോക്കസ്സാണെന്നാണ് . 
ഇന്ന് ഈ പിതാവ് മാറിയാൽ അടുത്ത രൂപതകളിലൊക്കെ ഇതിലും വലിയ ക്രമക്കേടുകളാണുള്ളത് അതും പുറത്ത് വരും, അവരും മാറേണ്ടി വരുമെന്ന് അവർക്കറിയാടോന്ന് .
അതുകൊണ്ട് ഇരിക്കുന്ന കൊമ്പ് അവര് മുറിക്കില്ല .
എന്തുകൊണ്ട് ഇക്കൂട്ടർക്കെതിരെ നിങ്ങൾ പ്രതികരിക്കുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനായിരുന്നു .  ഇത്തിരി കഴിവും പിടിപാടുമില്ലാത്തവര് പ്രതികരിച്ചാൽ അവര് പിടിച്ച് പുറത്താക്കും .
ഇനി അങ്ങനെ പുറത്തായാൽ ഞങ്ങൾ എങ്ങോട്ടു പോകും??? 
സ്വന്തമായി വീടോ കിടപ്പാട മോ ഒന്നുമില്ല .
 വേറെ തൊഴിലൊന്നും ഞങ്ങൾക്കറിയില്ല . വീട്ടുകാര് പോലും ഉടുപ്പില്ലാത്ത ഒരു പുരോഹിതന് തെല്ല് വില തരില്ല .
 നോക്കാൻ ഭാര്യയോ മക്കളോ ഇല്ലാത്ത ഞങ്ങളെ വീട്ടുകാർക്ക് പോലും ഭാരമായി തോന്നാം .
അതൊക്കെ ഓർക്കുമ്പോൾ  തോന്നും ഒന്നും പ്രതികരിക്കാതെ കഴിഞ്ഞു കൂടി പോകുന്നതാ നല്ലതെന്ന് .
പണ്ട് ഒരു വടക്കനച്ചൻ സഭക്കെതിരെ സംസാരിച്ചിരുന്നു .
അദ്ദേഹത്തെ കള്ളുകുടിയനും പെണ്ണു പിടിയനുമായി ചിത്രീകരിക്കൻ സഹപാഠികളായ വൈദികരുടെ കൈയ്യിൽ XXX RUM വാങ്ങി കൊടുത്തു വിടുമായിരുന്നെത്രെ!!!!!

അത്യാവശ്യം കഴിവും 
പിടിപാടുമുള്ള അച്ചൻമാരല്ലാത്തവരെല്ലാം വെറും പൊന്നുരുക്കുന്നിടത്തെ പൂച്ചകളാടോ ...
 കള്ളൻമാരും പെണ്ണു പിടുത്തക്കാരും കൊലപാതകികളുമായ വൈദികരേയും സന്യാസിനികളേയും ടിവിയിലും മറ്റും  ഇപ്പോഴും വെള്ളയുടുപ്പിട്ട് കാണുമ്പോൾ തൊലിയുരിഞ്ഞ് പോകുന്നു .
 പരസ്പരം ഉള്ള കൊണ്ടും കൊടുപ്പും ധാരണയും മൂലം ഇത്തരക്കാരെയൊന്നും ഒരു പിതാക്കൻമാരും പുറത്താക്കില്ലടോ ... 
കോടികൾ മുടക്കി അവർക്ക് വേണ്ടി കേസു നടത്താനും സംരക്ഷിക്കാനും ഇക്കൂട്ടർ അത്യുത്സാഹം കാണിച്ചു .
ഫലമോ ഇന്ന് വൈദികരെ ഒന്നടങ്കം കള്ളൻമാരും പെണ്ണുപിടിയൻമാരുമായി ജനം നോക്കി തുടങ്ങി .

സത്യത്തിൽ സഭയിൽ ചുരുക്കം വരുന്ന കുശാഗ്രബുദ്ധിക്കാരല്ലാത്ത വൈദികരുടെ മനോവ്യഥയാണിത് .
അദ്ദേഹം ആ പറഞ്ഞതു കേട്ടപ്പോൾ അത്തരക്കാരായ വൈദികരോട് മനസ്സിൽ സഹതാപവും അദ്ദേഹത്തിന്റെ ആ തുറന്ന് പറച്ചിലിനോട് ആദരവും തോന്നി .

ഇന്ന് സെമിനാരി പഠനം പൂർത്തിയാക്കിയ വൈദികർ അടുത്ത പടി വിദേശത്തേക്ക് പറന്ന് ഉന്നത യൂണിവേഴ്സിറ്റികളിൽ നിന്നു MBA പോലുള്ള മാനേജുമെന്റ് കോഴ്സുകൾ പഠിച്ച് തിരുച്ചു വന്നു യേശുവിനേപ്പോലും എങ്ങനെ മുറിച്ചു വിറ്റു കാശാക്കാം എന്നതിൽ ഗവേഷണം നടത്തുന്നു  !!!!!!!

പാൽപായസം നല്ലതാണേലും നായ നക്കിയാൽ പോയില്ലേ ??? 
പായസം വിട്ടിട്ട് നക്കിയ നായകളെ സംരക്ഷിക്കാനായിരുന്നു ഇവിടുത്തെ  പിതാക്കൻമാർക്ക് താൽപര്യം !!!!

കള്ളന് കഞ്ഞി വച്ചവർ !!!!

ആനം വെള്ളം തേച്ച് മാമോദീസാ മുക്കിയ അൽമായരെന്തെ ഇന്ന് വൈദികരെ അവഹേളിക്കുന്നു????

കൂദാശ കൊടുത്തും കുമ്പസാരിപ്പിച്ചും കൂടെ കൊണ്ടു നടന്ന കുഞ്ഞാടുകളെന്തെ കത്തനാരെ കുത്തിക്കൊല്ലുന്നു ???

കള്ളനും കൊലപാതകിക്കും കൊടുത്ത കരുണയെന്തേ കത്തോലിക്കർ കത്തനാർക്ക് കൊടുത്തില്ല ???

അരമനയിലേക്ക് അണിയണിയായ് അടിവച്ച ആട്ടിടയരെയെന്തെ അൽമായർ കൂക്കിവിളിച്ചു ???

ഉത്തരം ഒന്നേയൊള്ളു ...

വെള്ളയുടുപ്പിന്റെ മറയില് വൈദികര് സ്ത്രീ പീഡകരും ബാലപീഡകരുമൊക്കെയായപ്പോഴുമെല്ലാം നിങ്ങൾ മൗനമവലംബിച്ചു !!!!

പ്രായപൂർത്തിയാകത്ത പെൺകുട്ടിക്ക് വയറ്റിലുണ്ടാക്കിയിട്ട് അതിന്റെ പിതൃത്വം വൈദികരും സന്യാസിനികളും കൂടി  പാവം പിതാവിൽ കെട്ടി വക്കാൻ ശ്രമിച്ചപ്പോഴും നിങ്ങൾ പ്രതികരിച്ചോ ?? 

നിങ്ങളിൽ ഒരുവളായ അഭയയെന്ന ഒരു പാവം കന്യാസ്ത്രീയെ കൊന്നു കിണറ്റിൽ മൂടിയപ്പോൾ നിങ്ങളെവിടെയായിരുന്നു ?????

പിടിയരി പിരിച്ചും, അരവയർ മുറുക്കി സ്ത്രോത്ര കാഴ്ചയായും ഞങ്ങൾ നൽകിയ പണം കൊണ്ട് പടുത്തുയർത്തിയ ദീപിക പത്രം കണ്ടവന് കാൽക്കാശിന് കൊടുത്തു കട്ടുമുടിച്ചപ്പോൾ നിങ്ങളെവിടെയായിരുന്നു ?? ??

ഒരു സാധാരണക്കാരന്റെ മക്കൾക്ക് അപ്രാപ്യമാം വിധം ലക്ഷങ്ങൾ കോഴയായി സഭാ സ്ഥാപനങ്ങളിൽ വാങ്ങുമ്പോൾ നിങ്ങൾ ഉറക്കം നടിക്കുകയായിരുന്നില്ലേ  ???

ഇന്നത്തെ നിങ്ങളുടെ പ്രതികരണം ഗതികേടു കൊണ്ടാണെന്ന് ഞങ്ങൾക്കറിയാം . 
പക്ഷേ വൈകിപ്പോയി . 
ഇത്തരം കാപട്യങ്ങൾക്കെതിരെ നിങ്ങൾ കണ്ണടച്ചപ്പോഴും ജനം കണ്ണു തുറന്ന് തന്നെയാണിരുന്നത് .
ആ കണ്ണുകൾക്കൊണ്ട് തന്നെ ജനം നിങ്ങളെ നോക്കിയും തുടങ്ങി .
കഷ്ടപ്പെട്ട് പത്ത് നാൾ ലീവെടുത്ത് കല്യാണം നടത്താൻ നെട്ടോട്ടമോടുന്നവനേയും നമസ്കാരം കേൾക്കൽ എന്ന പേരിൽ പതിനാറു പ്രാവശ്യം നടത്തിക്കുമ്പോഴും, പള്ളികളിൽ ആവശ്യങ്ങൾക്ക് വരുന്നവരുടെയടുത്ത് തലക്കനം കാണിക്കുന്നവരുമായ വൈദികർ ഇനിയും മാറേണ്ടിയിരിക്കുന്നു .
സെമിനാരിലും പഠിച്ച് ,
സ്ഥിരം കുർബാനയും കൂദാശകളുമായി നടക്കുന്ന നിങ്ങളോ ചൊവ്വാകുന്നില്ല പിന്നെങ്ങനെ പത്തു നമസ്കാരം പഠിച്ച് ഞങ്ങൾ നേരെയാകും ????

          പ്രിയ യേശുക്രിസ്തുവേ അടുത്ത പ്രാവശ്യം അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് ആഗതനാകുമ്പോൾ അങ്ങ് കയ്യിലെ ആ 'ഓഞ്ഞ 'ചാട്ടവാറിന് പകരം കസ്റ്റംസുകാരുടെ കണ്ണുവെട്ടിച്ച് വല്ല മുന്തിയ ഇനം പിസ്റ്റളും കൊണ്ട് വരേണമേ ... 
കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഇവർക്കൊക്കൊ ചാട്ടവാറ് വെറും ഇക്കിളിയായേ തോന്നൂ!!!!!!!!

കറവ വറ്റിയ ഒരു പാവം കുഞ്ഞാട്!!!!
കപ്പിയാര്‍ അന്തോണി 2018-03-14 16:49:29

ആടുകള്‍ പലതരം. മുട്ടാട്, പെണ്ണാട്, കുഞ്ഞാട്.

മുട്ടാടുകള്‍ പ്രശ്നക്കാര്‍ തന്നെ, ഇവന്മാരെ പുരോഹിതര്‍ക്ക് താല്‍പര്യം ഇല്ല. എല്ലാ അവനും എറ്റു പറയുന്നത് ഒരേ പാപം. കേട്ടു മടുത്ത് ഇവന്‍മാരോട് പറയും ഇനി മുതല്‍ ‘ഞാന്‍ പ്ലാവില പെറുക്കി’ എന്ന് പറഞ്ഞാല്‍ മതി എന്ന്. മിടുക്കന്മാര്‍ പ്ലാവിന്‍ കൊമ്പ് വെട്ടി കൊടുത്തു സ്ഥലം വിടും. പിന്നെ ആണ് പെണ്ണാട്കള്‍ മേയുവാന്‍ ഇറങ്ങുന്നത്. ഇഷ്ടം പോലെ പ്ലാവില. കറക്കലും, പിഴിച്ചിലും തിരുമാലും എക്സ്ട്രാ. ഇടക്കിടെ മേമേ എന്ന് കരയും എന്നത് മാത്രം.തീറ്റ കഴിഞ്ഞു കൊന്തയും തിരുമി വീട്ടില്‍ പോകും. എന്നെ കണ്ടാല്‍ കിണ്ണം കട്ടവന്‍ എന്ന് തോന്നുമോ എന്ന മട്ടില്‍. പക്ഷെ കുഞ്ഞാടുകളുടെ കാര്യം കഷ്ടം തന്നെ.കറവ, പിന്നെ കശാപ്പ് .

social media 2018-03-14 17:05:44
കര്‍ദ്ദിനാളേ...... ഞങ്ങള്‍ നിങ്ങളുടെ കുഞ്ഞാടുകളോ അതോ ബലിയാടുകളോ.....???
 

നായ കൊല്ലിയില്‍ തൂറിയതുപോലെ ആയിപ്പോയി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ഭൂമി വില്‍പ്പന. കാലു തെറ്റി സെപ്റ്റിക് ടാങ്കില്‍ വീണ പോലെ. നാറ്റമടിച്ചിട്ട് സമീപത്തെങ്ങും നില്‍ക്കാന്‍ വയ്യാത്ത അവസ്ഥ. വൈദികര്‍ സ്ത്രീകളുടെ മേല്‍ നടത്തിയ കൈയ്യേറ്റങ്ങളായിരുന്നു ഇത്രയും നാള്‍ സഭയെ നാണക്കേടിലാഴ്ത്തിയത്. എന്നാലിപ്പോള്‍, ആലഞ്ചേരി പിതാവിന്റെ ഭൂമിയിടപാടാണ് സഭയ്ക്ക് അത്യന്തം മാനക്കേട് ഉണ്ടാക്കിയിരിക്കുന്നത്. പിതാവിനെതിരെ സഭ ഒരു ലഘുലേഖനവും ഇറക്കിക്കഴിഞ്ഞു. അത് താഴെ കൊടുത്തിട്ടുണ്ട്. എങ്കിലും ചില ചിതറിയ സംശയങ്ങള്‍. അത് ചോദിക്കാതെ തരമില്ല.... 

ആലഞ്ചേരി പിതാവിന്റെ ഈ നടപടി അദ്ദേഹം ഒറ്റയ്ക്ക് എടുത്തതാണോ...? ഇരട്ടച്ചങ്കന്റെ ഉപദേശകസമിതി പോലെ ഇവിടേയും ഉണ്ടല്ലോ ഉപദേശക ബുദ്ധിരാക്ഷസന്മാര്‍....! അതോ, ആരെങ്കിലും അദ്ദേഹത്തെ ചതിക്കുഴിയില്‍ വീഴ്ത്തിയതാണോ.......? ഇദ്ദേഹം ഒറ്റയ്ക്ക് എടുത്ത തീരുമാനമാണ് എങ്കില്‍, ഈ  കളിയില്‍ അദ്ദേഹത്തോടൊപ്പം നിന്ന (നില്‍ക്കുന്ന) അഭിഭാഷകരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും മാനേജര്‍മാരും മറ്റുള്ളവരും കൂട്ടുപ്രതികള്‍ അല്ലേ....? പിതാവിന് ഒറ്റയ്ക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പറ്റുമോ...? ഇതൊരു  ചതിയാണ് എങ്കില്‍, അദ്ദേഹം എങ്ങനെ ഈ ചതിയില്‍ പെട്ടു......???? 

ഈ ചോദ്യങ്ങള്‍ക്കെല്ലാം നമ്മുടെ സഭയും ആലഞ്ചേരി പിതാവും ഒരു വിശദീകരണം തരേണ്ടേ...?? അല്ലാതെ, ഞാനാണ് നേതാവ്, ഞാനാണ് രാജാവ് എനിക്ക് ഇഷ്ടമുള്ളതു ചെയ്യും എന്നു പറയുന്നത് ധാര്‍ഷ്ട്യമല്ലേ...? ഇതെല്ലാം പോകട്ടേ. ക്രിസ്തുവില്‍ വിശ്വസിക്കുന്ന, ബൈബിളില്‍ വിശ്വസിക്കുന്ന, ഒരു യഥാര്‍ത്ഥ വിശ്വാസിയാണ് ഇദ്ദേഹമെങ്കില്‍ ഇദ്ദേഹം ചെയ്തത് ഒരു കൊടിയ പാപമല്ലേ....?? 

തെറ്റുപറ്റിയാല്‍, അത് ഏറ്റുപറഞ്ഞാല്‍, പാപം എത്ര കഠിനമാണെങ്കിലും, ക്ഷമിക്കുന്ന മതമാണ് ക്രിസ്തുമതവും അതിലെ നാഥനായ യേശുക്രിസ്തുവും നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. തെറ്റ് ഏറ്റുപറഞ്ഞ മഗ്ദലന മറിയത്തെ വരെ വിശുദ്ധയാക്കിയവരാണ് നമ്മള്‍. ആലഞ്ചേരി പിതാവ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ വിശ്വാസികള്‍ അതും ക്ഷമിക്കും. പിന്നെ എന്തുകൊണ്ടാണ്  ഏകാധിപതിയെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത്......?? 

യഥാര്‍ത്ഥത്തില്‍ പിതാവു തെറ്റു ചെയ്തിട്ടുണ്ട് എങ്കില്‍ ഇദ്ദേഹത്തിന്റെ മുന്നില്‍ പോയി കുമ്പസാരിക്കുന്ന വിശ്വാസികള്‍ എത്ര മണ്ടന്മാരാണ്....??? കുമ്പസാരം ഒരു വിശ്വാസമാണ്. ജീവിതത്തില്‍ വിശുദ്ധി കാത്തു സൂക്ഷിക്കുന്നവര്‍ക്കു മാത്രമേ അത് നടത്താനുള്ള അര്‍ഹതയുള്ളു. അല്ലാതെ, കണ്ട കള്ളന്മാരുടേയും തെമ്മാടികളുടേയും പെണ്ണുപിടിയന്റെയും അടുത്തു പോയി കുമ്പസാരിച്ചാല്‍ എന്തു പുണ്യമാണ് കിട്ടുന്നത്....??? ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് അതു തിരുത്തി പോകുമ്പോഴല്ലേ ക്രിസ്തീയ സഭയിലെ യഥാര്‍ത്ഥ വിശ്വാസിയാവുന്നത്....?? ഒരിത്തിരി കോടികളുടെ കാര്യം വരുമ്പോള്‍ നമ്മുടെ സഭയ്ക്കു കാലിടറുന്നത് എന്തുകൊണ്ട്....???

ആലഞ്ചേരി പിതാവേ... ഇത് താങ്കള്‍ ഒറ്റയ്ക്ക് ചെയ്യുമെന്ന് എനിക്കു വിശ്വാസമില്ല. പണം അടിച്ചുമാറ്റുമെന്ന വിശ്വാസവുമില്ല. എന്നാല്‍ കുറെ കള്ളന്മാര്‍ നമ്മുടെ സഭയിലുണ്ട്. കൈക്കാരന്മാരായിട്ടും പള്ളിയുടെ വലിയ സ്ഥാനത്തിരുന്നും കള്ളക്കണക്കെഴുതി പണം പോക്കറ്റിലാക്കുന്നവര്‍. എല്ലാവരുമല്ല, പക്ഷേ പുഴുക്കുത്തുകള്‍ ധാരാളമുള്ള സഭയാണ് സീറോ മലബാര്‍. ആ വിഭാഗത്തിനെ നിലയ്ക്കു നിര്‍ത്താത്തിടത്തോളം കാലം ഇത്തരം കള്ളത്തരങ്ങള്‍ ആവര്‍ത്തിക്കും. ഇതിന് ഒറ്റ പോംവഴിയേയുള്ളു. സഭയിലും സംഘടനകളിലും കഴിയുന്നത്ര സുതാര്യത നിലനിര്‍ത്തണം.

സീറോ മലബാര്‍ സഭ തയ്യാറാക്കിയ ലഘുലേഖനം എന്നുപറഞ്ഞ് ഞങ്ങള്‍ക്കു കിട്ടിയത് താഴെ പ്രസിദ്ധീകരിക്കുന്നു

എറണാകുളം അങ്കമാലി അതിരൂപത നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധിയില്‍ സഭ തയ്യാറാക്കിയ ലഘു വിവരണം. 1896 ല്‍ സ്ഥാപിതമായതിനു ശേഷം ഇന്നേവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് എറണാകുളം അങ്കമാലി അതിരൂപത കടന്നുപോകുന്നത്. ആധികാരിക രേഖകളുടെ വെളിച്ചത്തിലാണ് ഈ ലേഖനം സഭ തയ്യാറാക്കിയിരിക്കുന്നത്. 

1. മെഡിക്കല്‍ കോളേജ് പദ്ധതി, മറ്റൂര്‍

കേരളത്തിലെ ഏറ്റവും വലിയ അതിരൂപതയായ എറണാകുളത്തിന് മെഡിക്കല്‍ കോളേജ് വേണമെന്ന താല്പര്യമാണ് അങ്കമാലിക്കടുത്ത് തുറവൂര്‍ വില്ലേജിലെ മറ്റൂരില്‍ 23.22 ഏക്കര്‍ റബര്‍ തോട്ടം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 58.2 കോടി രൂപാ കടമെടുത്ത് വാങ്ങാന്‍ ഇടയാക്കിയത്. മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ കാലഘട്ടത്തില്‍ സ്വീകരിച്ച 'നമുക്ക് മെഡിക്കല്‍ കോളേജ് വേണ്ട'' എന്ന തീരുമാനത്തെ അട്ടിമറിച്ചു കൊണ്ടായിരുന്നു ഇത് സംഭവിച്ചത്. ഒരു വര്‍ഷത്തെ അവധിക്കു ശേഷം 2016ല്‍ പലിശയുള്‍പ്പെടെ ഈ കടം 64 കോടിയായി ഉയര്‍ന്നു. പ്രതിമാസം 70 ലക്ഷത്തോളം രൂപ പലിശയായി അടക്കേണ്ടി വന്നത് രൂപതക്ക് വലിയ ആഘാതമായിരുന്നു.

മറ്റൂരിലെ ഈ സ്ഥലം മെഡിക്കല്‍ കോളേജിന് അനുയോജ്യമല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിന് സമീപം പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ക്രെഷര്‍ യൂണിറ്റ,് അരി മില്ലുകള്‍, ഫാക്ടറികള്‍ എന്നിവ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നവയാണ്. മാത്രമല്ല വാങ്ങിയ സ്ഥലത്തിന്റെ നടുവില്‍ 43 സെന്റ് പുറംപോക്ക് ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ട്. അവിടെ ഉണ്ടായിരുന്ന മൂവായിരത്തോളം റബര്‍ മരങ്ങള്‍ തിരക്കിട്ട് മുറിച്ചു മാറ്റിയതില്‍ പിന്നെ ഇതു വരെ അവിടെ യാതൊന്നും ചെയ്തിട്ടില്ല.

2. സ്ഥലം വില്‍പ്പനയും പ്രശ്‌നങ്ങളും

മറ്റൂര്‍ ഭൂമിയിടപാടുമൂലം ഭവിച്ച സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാനാണ് അതിരൂപത വക ഭൂമി വില്‍ക്കാന്‍ തീരുമിച്ചത്. 2016 ജൂണ്‍ 19 മുതല്‍ 2017 ഒക്ടാേബര്‍ വരെയുള്ള കാലയളവില്‍ വിറ്റത് മരട്, നിലം പതിഞ്ഞ മുകള്‍, തൃക്കാക്കര ഭാരത മാതാ കോളേജിന് സമീപം, തൃക്കക്കര നൈപുണ്യക്ക് സമീപം, കരുണാലയത്തി സമീപം (ആകെ 301 സെന്റ് ) എന്നീ സ്ഥലങ്ങളാണ്.
സെന്റിന് ഏറ്റവും കുറഞ്ഞത് 9.05 ലക്ഷം രൂപാ നിരക്കില്‍ വിറ്റ് 27 കൊടി രൂപയുടെ കടം പകുതി വീട്ടി ബാദ്ധ്യത കുറക്കാനാണ് പ്രൊക്യുറേറ്ററെ ചുമതലപ്പെടുത്തിയത്. എന്നാല്‍ വില്പനക്കു ശേഷം 36 ആധാരങ്ങളുടെ അതേ വിലയായി രേഖപ്പെടുത്തപ്പെട്ടത് 13.51 കോടിയും രൂപതയുടെ അക്കൗണ്ടില്‍ ആകെ വന്നത് 9.13 കോടിയും മാത്രമാണ്.

താഴെ പറയുന്ന പ്രശ്‌നങ്ങള്‍ സ്ഥലവില്‍പ്പനയെ സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുണ്ട്
1. വില പൂര്‍ണ്ണമായും കിട്ടി ബോധ്യപ്പെടാതെ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്ന പതിവ് എവിടെയുമില്ല. അതിരൂപതയുടെ ഭൂമി വില്‍പ്പനയിലെ 18 കോടി രൂപ എവിടെ? പണം കൈപ്പറ്റിയിട്ട് വരവ് വയ്ക്കാത്തതാണോ?അതോ ഇടനിലക്കാര്‍ വഞ്ചിച്ചതാണോ? പണം കൈപ്പറ്റിയെങ്കില്‍ അത് എവിടെപ്പോയി?

2. സ്ഥലത്തിന്റെ കുറഞ്ഞ വിലയായി 9.05 ലക്ഷം രൂപാ നിശ്ചയിച്ചതിന്റ അടിസ്ഥാനമെന്ത്? സാധാരണ വില നിലവാരമനുസരിച്ച് ചുരുങ്ങിയത് 46 കോടി രൂപ (സെന്റിന് ശരാശരി 15 ലക്ഷം) ലഭിക്കുമായിരുന്ന ഭൂമിയാണിത്. കാനോന്‍ നിയമം ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് അറിഞ്ഞു കൂടായിരുന്നോ? (CCE0 10351042)

3. എന്തുകൊണ്ട് സ്ഥലം വില്‍ക്കാന്‍ കച്ചവടക്കാരെ ഏല്‍പ്പിച്ചു? യാതൊരു പരസ്യവും നല്‍കാതെ, അതീവ രഹസ്യമായി കാര്യങ്ങള്‍ നടന്നത് എന്തിനായിരുന്നു. എന്തിനാണീ ദുരൂഹത ?

4. കാനോനിക സമിതികളായ ആലോചന സമിതി, ഫിനാന്‍സ് കൗണ്‍സില്‍ എന്നിവയില്‍ നിയമപരമായ ആലോചനയില്ലാതെയാണ് വില്പന നടത്തിയത്. സീറോ മലബാര്‍ സഭാ ചട്ടപ്രകാരമുള്ള പെര്‍മനന്റ് സിന്‍ഡിന്റെ അനുവാദവും ചോദിച്ചിട്ടില്ല.

5. കൂരിയായുടെ തീരുമാനം 2016 ജൂണ്‍ 21 ന് പ്രൊക്യുറേറ്ററുടെ ഓഫര്‍ ലെറ്ററിനൊപ്പം നല്കിയിരിക്കുന്നു. എന്നാല്‍ ഇതിനു രണ്ടു ദിവസം മുന്‍പ് തന്നെ (19.06.2016) ഒന്നാമത്തെ ഭൂമി രജിസ്‌ട്രേഷന്‍ നടന്നു കഴിഞ്ഞിരുന്നു.

6. 36 ആധാരങ്ങളിലും ഉദ്ധരിച്ചിരിക്കുന്ന 02.02.2014ലെ ഫിനാന്‍സ് കൗണ്‍സില്‍ 7ാം നമ്പര്‍ തീരുമാനം തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. വിറ്റുപോയ സ്ഥലങ്ങളെ പറ്റി അവിടെ യാതൊരു പരാമര്‍ശവും കാണുന്നില്ല.

7. കരുണാലയത്തിന് സമീപമുള്ള ഭൂമി അലക്‌സിയന്‍ ബ്രദേഴ്‌സ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അതിരൂപതയെ ഏല്പിച്ചതാണ്. അത് വില്പനക്കായിരുന്നില്ല.

8. കിട്ടാനുള്ള 18 കോടി രൂപാ കള്ളപ്പണത്തിന്റെ പരിധിയില്‍ പെടുന്നതാണ്.

9. 10 ലക്ഷത്തിലേറെ രൂപാ പണമായി കൈപ്പറ്റിയത് ഇന്ത്യന്‍ സാമ്പത്തിക നിരമങ്ങളുടെ ലംഘനമാണ്.

10. ഒന്നര കൊല്ലത്തോളം കൊണ്ടു നടത്തിയ ഭൂമി വില്‍പ്പനയുടെ വിശദ വിവരങ്ങള്‍ സഹായ മെത്രാന്മാരെയോ, കൂരിയയെയോ കൃത്യമായി അറിയിച്ചിരുന്നില്ല. അവര്‍ വിവരങ്ങള്‍ അറിയുന്നത്
വൈദികര്‍ ഈ വിവരം അന്വേഷിച്ച് പുറത്തു കൊണ്ടു വന്നപ്പോള്‍ മാത്രമാണ്.

3. ദേവികുളത്തും കോട്ടപ്പടിയിലും സ്ഥലം വാങ്ങിയത്

പരിസ്ഥിതി ലോല പ്രദേശമായ ആനവിരട്ടി വില്ലേജില്‍ (ദേവികുളം താലൂക്ക്) 17 ഏക്കര്‍ സ്ഥലം 2017 ഫെബ്രുവരി 22ാം തീയതി ആലഞ്ചേരി പിതാവിന്റെ പേരില്‍ അതിരൂപതക്ക് വേണ്ടി വാങ്ങുകയുണ്ടായി. 1.6 കോടി രൂപയായിരുന്നു അകെ വില. 2017 ഏപ്രില്‍ 7ന് കോതമംഗലം താലൂക്കില്‍ കോട്ടപ്പടി വില്ലേജില്‍ 23 ഏക്കര്‍ റബര്‍ തോട്ടം 6.6 കോടി രൂപക്ക് അതിരൂപതക്ക് വേണ്ടി വാങ്ങി. കൂടാതെ രേഖകളില്ലാതെ 9.38 കോടി രൂപ ആറു പേര്‍ക്ക് നല്‍കി. അതിരൂപത കടത്തില്‍ മുങ്ങി നില്ക്കുമ്പോള്‍ എന്തിന് 17 കോടി മുടക്കി ഈ രണ്ടു സ്ഥലങ്ങളിലും ഭൂമി വാങ്ങിയത് എന്നത് ദുരൂഹമാണ്. ഇപ്പോഴും ഈ സ്ഥലങ്ങള്‍ സ്വന്തമായി വച്ച് ആദായമെടുക്കുന്നത് പഴയ ഉടമകള്‍ തന്നെയാണ്. ഈ ഇടപാടിലെ പ്രശ്‌നങ്ങള്‍.

1. ദേവികുളത്തും, കോട്ടപ്പടിയിലും സ്ഥലങ്ങള്‍ വാങ്ങുന്നതിന് മുന്‍പ് ആലോചനസമിതി ,ഫിനാന്‍സ് കൗണ്‍സില്‍, കൂരിയ എന്നിവയിലൊന്നും അറിയിക്കുകയോ ആലോചിക്കുകയോ ചെയ്തിരുന്നില്ല.

2. സഹായമെത്രന്മാര്‍ പോലും വിവരം അറിയുന്നത് പിന്നീടാണ്.
3. എടയന്ത്രത്ത് പിതാവ് പ്രസിഡന്റായ ട്രസ്റ്ററ്റിന്റെ പേരില്‍ പിതാവറിയാതെ, തെറ്റായ രേഖകള്‍ തയ്യാറാക്കി, 10 കോടി രൂപാ ബാങ്കു വായ്പ എടുക്കുകയുണ്ടായി.

4. ഈ സ്ഥലം വാങ്ങിയതിന്റെ ലക്ഷ്യം നിഗൂഢമാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയയുമായുളള ബന്ധം വ്യക്തമാണ്.

5. രേഖകളില്ലാതെ 9.38 കോടി രൂപ അഞ്ചുപേര്‍ക്ക് നല്കിയത് വിശ്വാസ ലംഘനവും നിയമ ലംഘനവുമാണ്.

6. അതിരൂപതയുടെ കടക്കെണി മാറാന്‍ സ്ഥലം വില്‍പ്പന നടക്കുമ്പോള്‍ 17 കോടി  രൂപ ചിലവില്‍ ഈ സ്ഥലങ്ങള്‍ വാങ്ങിയത് അതിരുപതയെ തകര്‍ക്കാനാണെന്ന്  സംശയമുണ്ട്.

മറ്റു പ്രശ്‌നക്കള്‍.....

അതിരൂപതയ്ക്കുള്ള വസ്തുക്കള്‍ ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുന്നു. 

വാടകയിനത്തില്‍ പിരിഞ്ഞു കിട്ടാനുള്ള കുടിശിഖ രണ്ടു കോടിയിലേറെ രൂപയാണ്

ചക്കരപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ വൈകിയതിന്റെ വരുമാന നഷ്ടം 12 കോടി രൂപയാണ്

2016-17 വര്‍ഷത്തെ കണക്കുകള്‍ ഇതുവരെ ഓഡിറ്റു ചെയ്യപ്പെട്ടിട്ടില്ല.

ജീവകാരുണ്യ ഫണ്ടുകള്‍ പോലും കടം വീട്ടാന്‍ ഉപയോഗിക്കപ്പെട്ടു.

വിവാദ റിയല്‍ എസ്റ്റേറ്റു ബിനിനസുകാരന്‍ സാജുവിനെ പൊക്യുറേറ്റര്‍ക്ക് പരിചയപ്പെട്ടുത്തിയത് ആലഞ്ചേരി പിതാവാണ്. സാജു വര്‍ഗ്ഗീസില്‍ നിന്ന് കണക്കുകള്‍ പ്രകാരം 34 കോടി രൂപാ ഇനിയും അതിരുപതക്ക് കിട്ടുവാന്‍ ഉണ്ട്.

അമേദ്യം കൊണ്ട് അഭിഷിക്തനായി നില്‍ക്കുന്ന ആലഞ്ചേരി പിതാവ് എത്രയും പെട്ടെന്ന് അത് കഴുകി വൃത്തിയാക്കി എഴുന്നേറ്റുവരണം. ക്രിസ്ത്യാനികള്‍ എന്നും നല്ല ഇടയനെ പ്രതീക്ഷിക്കുന്ന കുഞ്ഞാടുകളാണ്. പക്ഷേ, അവരെ ബലിമൃഗങ്ങളാക്കരുത്.....! പ്രിയ പിതാവേ, താങ്കള്‍ വിശദീകരണം നല്‍കിയാലും.......! കേള്‍ക്കാന്‍ കുഞ്ഞാടുകള്‍ തയ്യാറാണ്......!! 

By Benny Joseph, Janapaksham
George V 2018-03-15 13:37:26
പി സി പറയുന്നത് ദീപിക വിഴുങ്ങാൻ ശ്രമിച്ച വെറുക്കപ്പെട്ടവൻ എന്ന് വി എസ വിശേഷിപ്പിച്ച ഫാരിസ് അബൂ ബേക്കർ ആണ് ഈ കുംഭകോണത്തിനു പിന്നിലെന്നാണല്ലോ. ശ്രി ഫ്രാൻസിസ് തടത്തിലിന് തീർച്ചയായും ഇതേ കുറിച്ച് കൂടുതൽ അറിയാൻ പറ്റുമല്ലോ. അതോ അറിഞ്ഞുകൊണ്ട് 'പത്ര ധർമം' നിറവേറ്റുകയാണോ.
നീചന്‍മാരുടെ മാഫിയ 2018-03-16 09:47:54

ദൈവമില്ല. പ്രപഞ്ചത്തെ ആരും സൃഷ്ടിച്ചതല്ല, വിധി എന്നൊന്നില്ല, സ്വര്‍ഗ്ഗ നരകങ്ങളില്ല. പുനര്‍ജ്ജന്മവുമില്ല. അത്ഭുതകരമായ ഈ പ്രപഞ്ചത്തിലെ ജീവിതം ഒറ്റത്തവണയേയുള്ളൂ, അതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.

 Stephen Hawkins.

കര്‍ദിനാള്‍, കാതോലിക്ക, മെത്രാന്‍, കത്തനാര്‍- ഇവര്‍ക്ക് എല്ലാം ഇ സത്യം അറിയാം,ചുരുക്കം ചില മുട്ടാടുകള്‍ക്കും. അതാണ് ഏതു നീചതയും കാണിക്കാന്‍ അവര്‍ക്ക് മടി ഇല്ലാത്തതു

-നാരദന്‍

 

observer 2018-03-16 11:02:19
കര്‍ദിനാള്‍ വായ തുറന്ന് സംസാരിച്ചിരുന്നെങ്കില്‍ പകുതി പ്രശ്‌നം തീരുമായിരുന്നു. മിണ്ടാതിരിക്കുമ്പോള്‍ കൂടുതല്‍ സ്വയം താഴേണ്ടി വരുന്നു. ആ സ്ഥാനത്തെയും സഭയെയും വിലയിടിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക