Image

ട്രെക്കിങ്ങ് നിരോധിക്കുമ്പോള്‍ (മുരളി തുമ്മാരുകുടി)

Published on 13 March, 2018
ട്രെക്കിങ്ങ് നിരോധിക്കുമ്പോള്‍ (മുരളി തുമ്മാരുകുടി)
തേനിക്കടുത്ത് കുരങ്ങിണി മലയില്‍ ഉണ്ടായ കാട്ടു തീയില്‍ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേര്‍ മരിച്ചു എന്ന വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പറ്റി ഒരു ലേഖനം എഴുതും എന്നത് ഇപ്പോള്‍ കേരളത്തിലെ ഒരു നാട്ടു നടപ്പാണ്. ചേട്ടന്‍ ഇതിനെ പറ്റി എഴുതണം എന്ന് ഏറെപ്പേര്‍ പറയുകയും ചെയ്തു. എന്തെഴുതാനാണ് ?

എനിക്ക് കുറച്ച് പരിചയം ഉള്ള ഒരു മേഖലയാണിത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിലെ എല്‍ നിനോ കാലത്ത് ബോര്‍ണിയോ ദ്വീപില്‍ വന്‍ അഗ്‌നിബാധ ഉണ്ടായി, പുക ഫിലിപ്പീന്‍സ് മുതല്‍ സിംഗപ്പൂര്‍ വരെ പരന്നു, വിമാനത്താവളങ്ങള്‍ അടച്ചിട്ടു. അക്കാലത്ത് ഉപഗ്രഹ ചിത്രങ്ങളും ആയി ഫയര്‍ മോണിറ്ററിങ് ചെയ്യാനും ഹെലികോപ്ടറും ആയി ഫയര്‍ ഫൈറ്റിങ്ങ് നടത്താനും ഒക്കെ ഉള്ള അവസരം ഉണ്ടായിട്ടുണ്ട് (ഇത് ചെറുത്..).

ഫ്രാന്‍സിലെ അഗ്‌നിശമന സേനയുടെ പ്രധാന പരിശീലന കേന്ദ്രം ജനീവയില്‍ നിന്നും അധികം ദൂരെ അല്ല. വര്‍ദ്ധിച്ചു വരുന്ന കാട്ടുതീയെ പറ്റി , അവയെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് ഞാന്‍ അവിടെ പരിശീലനം നേടിയിട്ടുണ്ട്. പക്ഷെ തല്‍ക്കാലം അതൊന്നും ഞാന്‍ ഇന്ന് പറയുന്നില്ല. വേറെ കുറച്ചു കാര്യങ്ങള്‍ പറയാം.

കാടിന്റെ ഭാഗം തന്നെയാണ് കാട്ടുതീയും. ഉത്തര അര്‍ദ്ധ ഗോളത്തില്‍ കാലിഫോര്‍ണിയ മുതല്‍ റഷ്യ വരെയും, ദക്ഷിണ അര്‍ദ്ധഗോളത്തില്‍ ബ്രസില്‍ മുതല്‍ ആസ്‌ട്രേലിയ വരെയും കാട്ടുതീ ഏതാണ്ട് വര്‍ഷാവര്‍ഷം ഉണ്ടാകുന്നതാണ്. (മാപ്പ് നോക്കുക). ഇത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റുന്ന ഒന്നല്ല. നിയന്ത്രിക്കുക എന്നതാണ് പ്രധാന തന്ത്രം. വലിയ വനത്തിന്റെ അടുത്തുള്ള വാസഗൃഹങ്ങളും വന്‍ നഗരങ്ങളുടെ അടുത്തുള്ള ചെറിയ കാടുകളും എല്ലാം പ്രശ്‌നം ഗുരുതരം ആക്കുന്നു. കാലാവസ്ഥ വ്യതിയാനം ലോകത്തെവിടെയും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്, കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ കണ്ടതൊന്നും അല്ല തീ, കാലാവസ്ഥ വ്യതിയാനത്തിന്റെ യുദ്ധങ്ങള്‍ കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ.

കാട്ടുതീ നിയന്ത്രിക്കുന്നത് ഏറെ ശാസ്ത്രീയവും സാങ്കേതികവും ആയ ഒരു കാര്യമാണ്. ആദ്യമായി നമ്മുടെ കാടിന്റെ പൂര്‍ണ്ണമായ മാപ്പ് ഉണ്ടായിരിക്കണം, അതിന്റെ തീ പിടിക്കാനുള്ള സാധ്യത മുന്‍കൂര്‍ വിശകലനം ചെയ്ത് റിസ്ക്ക് മാപ്പുകള്‍ ഉണ്ടാകണം. തീ പിടിക്കാതിരിക്കാന്‍ ചൂടുകാലത്തിന് മുന്‍പ് എടുക്കേണ്ട തയ്യാറെടുപ്പുകള്‍ ഉണ്ട്. തീ പിടിച്ചാല്‍ ഏറ്റവും വേഗത്തില്‍ അറിയാനുള്ള സംവിധാനം ഉണ്ടാകണം, തീ പിടിച്ചാല്‍ അതിനെ അണക്കാന്‍ ഹെലികോപ്റ്റര്‍ തൊട്ടുള്ള സംവിധാനം വേണം. കാട്ടുതീ ഉണ്ടാകുന്ന കാലത്ത് സ്ഥിരമായി ഉപഗ്രഹ ചിത്രങ്ങള്‍ എടുത്ത് ഫയര്‍ മാപ്പ് ഉണ്ടാക്കണം. എവിടെയാണ് തീ ഉണ്ടാകുന്നത്, എവിടെയാണ് തീ പരക്കുന്നത് എന്നൊക്കെ പോയി അന്വേഷിക്കാന്‍ ഉള്ള ഹെലികോപ്റ്റര്‍ അല്ലെങ്കില്‍ ഡ്രോണ്‍ സംവിധാനം ഉണ്ടാകണം. ഇതൊക്കെ ഇപ്പോള്‍ കംപ്യൂട്ടറില്‍ സിമുലേഷന്‍ നടത്തി ആണ് അവിടുത്തെ ആളുകള്‍ പരിശീലിക്കുന്നത്. പോരാത്തതിന് വര്‍ഷാവര്‍ഷം വലിയ ഒരു കാട്ടുതീ ഉണ്ടാകുന്നതിന്റെ മോക്ക് ഡ്രില്ലും ഉണ്ട്. ഇതൊക്കെ വലിയ ചിലവുള്ളതും വ്യാപകമായ സംയോജനം വേണ്ടതും ആയ കാര്യങ്ങള്‍ ആണ്.

നമ്മുടെ സര്‍ക്കാരിന്റെ മൊത്തം നിയന്ത്രണത്തില്‍ ഇവ പലതും ഉണ്ട്, ഉദാഹരണത്തിന് റിമോട്ട് സെന്‍സിങ്ങിനായി ഒരു വകുപ്പ് തന്നെ ഉണ്ട്. ദുരന്ത നിവാരണ അതോറിറ്റി വിചാരിച്ചാല്‍ ഡ്രോണുകള്‍ കൊണ്ടുവരാവുന്നതേ ഉള്ളൂ. പക്ഷെ വനം വകുപ്പിന്റെ അടുത്ത് ഇത്തരം ആധുനിക സംവിധാനങ്ങള്‍ കുറവാണ്. തീ വരുമ്പോള്‍ വടിയും ആയി ഓടിച്ചെന്നു തല്ലിക്കെടുത്തുന്ന സംവിധാനം കൊണ്ടൊന്നും ഇനിയുള്ള കാലത്ത് കാട്ടുതീ നിയന്ത്രിക്കാന്‍ പറ്റില്ല. വടിപിടിച്ചിരിക്കുന്നവരോട് എനിക്കൊന്നും പറയാനും ഇല്ല.

പക്ഷെ നമുക്ക് ഏറെ മിടുക്കുള്ള ഒരു കാര്യം ഉണ്ട്. വനത്തില്‍ പോകുന്നത് അങ്ങ് നിരോധിക്കുക. വെടിക്കെട്ട് മുതല്‍ ബോട്ടിങ് വരെ അപകടം വന്നാല്‍ ഉടന്‍ നിരോധനം അതൊരു നിര്‍ബന്ധം ആണ്. എന്ന് വച്ച് പേടിക്കാന്‍ ഒന്നുമില്ല, കുറച്ചു കഴിഞ്ഞാല്‍ ഒന്നും ചെയ്തില്ലെങ്കിലും നിരോധനം പിന്‍വലിക്കും കാരണം അടുത്ത അപകടം വരുമ്പോള്‍ അല്ലെങ്കില്‍ നിരോധിക്കാന്‍ പറ്റില്ലല്ലോ.

ഇതെന്തൊരു പ്രതികരണം ആണ് ?. ട്രെക്കിങ്ങ് എന്ന വാക്ക് മലയാളികള്‍ കേട്ട് തുടങ്ങിയിട്ട് പത്തു വര്‍ഷമേ ആയിട്ടുള്ളൂ. നമ്മുടെ കുട്ടികള്‍ പണ്ടത്തേതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ട്രെക്കിങ്ങ് എന്നൊക്കെ പറഞ്ഞു കാട് കയറുന്നുണ്ട്. ഇതൊരു നല്ല കാര്യം ആണ്. ഇവര്‍ക്ക് വേണ്ടിയാണ് നമ്മള്‍ കാടും മലയും ഒക്കെ സംരക്ഷിക്കുന്നത്. ഇവരൊക്കെ ആണ് നാളെ നമ്മുടെ നാടും കാടും സംരക്ഷിക്കേണ്ടവര്‍. അവര്‍ നാഷണല്‍ ജ്യോഗ്രഫിക്കിലൂടെ ആമസോണിനെയും ബോര്ണിയോവിലെ മഴക്കാടുകളെയും മാത്രം അറിഞ്ഞു വളര്‍ന്നാല്‍ നമ്മുടെ മലയും കാടും ഒക്കെ അത്യാഗ്രഹികള്‍ വെട്ടി വെളുപ്പിച്ചാലും കുഴിച്ചെടുത്താലും അവരുടെ മൊബൈലില്‍ നിന്നും അവര്‍ കണ്ണെടുക്കുകയില്ല. നമ്മുടെ കാടിന്റെ ഭംഗിയും ശക്തിയും അറിയുമ്പോള്‍ ആണ് അതൊക്കെ സംരക്ഷിക്കണം എന്നൊരു ചിന്ത ഉണ്ടാകുന്നത്. പക്ഷെ ഏതു കാട്ടില്‍ എന്തിന് പോകാന്‍ ആണ് അനുവാദം വേണ്ടത്, ആരുടെ അനുവാദം ആണ് വേണ്ടത്, എങ്ങനെയാണ് അതിന് അപേക്ഷിക്കുന്നത്, കാട്ടില്‍ പോകുന്നതിന് മുന്‍പ് എന്തൊക്ക മുന്‍കരുതലുകള്‍ എടുക്കണം, കാട്ടില്‍ ചെന്നാല്‍ എന്ത് അപകടങ്ങള്‍ ഉണ്ടാകാം ?, അതില്‍ നിന്നും രക്ഷപെടുത്താന്‍ വനം വകുപ്പിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സംവിധാനം എന്താണ് ?. ഇതൊന്നും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലോ എളുപ്പമുള്ള മറ്റൊരിടത്തോ ഇല്ല. വ്യക്തിപരമായോ ഔദ്യോഗികമായോ ഡിപ്പാര്‍ട്ട്‌മെന്റില്‍ നല്ല പിടിയുണ്ടെങ്കില്‍ വാഹനം തൊട്ടു ഗസ്റ്റ് ഹൌസ് വരെ വനത്തിന്റെ ഭംഗി ആസ്വദിക്കാന്‍ പലതുണ്ട് സംവിധാനങ്ങള്‍. അല്ലാത്തവര്‍ക്ക് കാട്ടില്‍ നിയമപരമായി പോവുക ദുഷ്കരം ആണ്, വെറുതെ അല്ല നിയമത്തിന്റെ അരികില്‍ കൂടി കുട്ടികള്‍ കാട് കയറുന്നത്. അങ്ങനെ കയറുന്നവരെ സാമൂഹ്യ വിരുദ്ധര്‍ തൊട്ട് ഫോറസ്റ്റ് ഗാര്‍ഡ് മാര്‍ വരെ വിരട്ടുകയോ അതിലപ്പുറം ചെയ്യുകയോ ചെയ്യുന്നു. ഇപ്പോഴിതാ നിരോധനവും.

മുന്‍പോട്ട് നോക്കാന്‍ ഇഷ്ടം ഉള്ളവര്‍ക്ക് കുരങ്ങിണിയിലെ അഗ്‌നിബാധയില്‍ നിന്നും രണ്ടു കാര്യങ്ങള്‍ പഠിക്കാം.

1. എങ്ങനെയാണ് ശാസ്ത്രീയമായി നമ്മള്‍ കാട്ടുതീ എന്ന പ്രകൃതി പ്രതിഭാസത്തെ നേരിടേണ്ടത് ?. അതിന് ഇപ്പോള്‍ എന്ത് സൗകര്യങ്ങള്‍ ഉണ്ട് ?, എന്തൊക്കെ ആണ് വേണ്ടത് ?. ഇത്തരത്തില്‍ ഏതെങ്കിലും ഒക്കെ ഒരു മീറ്റിങ്ങ് ഒക്കെ സംഘടിപ്പിച്ചാല്‍ തീര്‍ച്ചയായും എന്റെ അഭിപ്രായവും പരിചയവും പങ്കുവെക്കാം. ലേഖനം എഴുതി നാട്ടുകാരെ മുഴുവന്‍ ഫയര്‍ ബ്രേക്കും ഫയര്‍ റിസ്കും പഠിപ്പിച്ചിട്ട് എന്ത് കാര്യം.

2. നമ്മുടെ വനങ്ങളെ നമ്മുടെ കുട്ടികളും ആയി ബന്ധിപ്പിക്കാനുള്ള വിപുലമായ കര്‍മ്മ പരിപാടി സംഘടിപ്പിക്കുക. ട്രെക്കിങ്ങിന് പറ്റിയ പ്രദേശങ്ങള്‍, മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍, നേച്ചര്‍ കാമ്പും ട്രെക്കിങ്ങ് ട്രിപ്പും നടത്താന്‍ ഉള്ള പരിശീലനം, അങ്ങനെ പോകുന്നവരുടെ സുരക്ഷാ സംവിധാനങ്ങള്‍ എന്നിങ്ങനെ ഒരു വലിയ തൊഴില്‍ മേഖല തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം.

ഇതൊക്കെയാണ് ഇപ്പോള്‍ നമ്മുടെ വനം വകുപ്പ് ചെയ്യേണ്ടത്. ലോകത്തൊരിടത്തും നിയമം കൊണ്ടോ ആളുകളെ അടിച്ചോടിച്ചൊ അകറ്റി നിര്‍ത്തിയോ കാടുകളെ സംരക്ഷിക്കാന്‍ പറ്റിയിട്ടില്ല. നമ്മുടെ പുതിയ തലമുറയെ ശത്രുക്കളായി കണ്ട് മാറ്റി നിറുത്തിയാല്‍ അവര്‍ക്ക് വനത്തോട് പിന്നെ മമത ഉണ്ടാവില്ല. അത് കയ്യേറിയാലും കാട്ടുതീയില്‍ നശിച്ചാലും അവര്‍ പ്രതികരിക്കുകയും ഇല്ല. ഇപ്പോള്‍ കുട്ടികളെ വിരട്ടുന്ന ഫോറസ്റ്റുകാര്‍ക്ക് വയസ്സുകാലത്ത് കാലത്ത് റിട്ടയര്‍ ആയ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ ഗതി വരും. പറഞ്ഞില്ല എന്ന് വേണ്ട.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക