വിവാദ ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനും കക്ഷികള്‍ക്കും ആശ്വസിക്കാം, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഇന്നു രാവിലെ സ്റ്റേ ചെയ്തത്. കേസില്‍ പൊലീസിന്റെ തുടര്‍ നടപടകളും കോടതി തടഞ്ഞു. കേസ് വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും. മറ്റു കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്യും. കേസില്‍ കര്‍ദ്ദിനാളിനെ ഒന്നാം പ്രതിയാക്കിയിട്ടും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. കര്‍ദ്ദിനാളിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയമായ ക്ഷീണമുണ്ടാക്കുമെന്ന സര്‍ക്കാര്‍ നിലപാടായിരുന്നു ഇതിനു പിന്നില്‍. ഇനി ഏപ്രില്‍ മൂന്നിന് വീണ്ടും കേസ് കോടതി പരിഗണിച്ചതിനു ശേഷം പോലീസിന് കര്‍ദ്ദിനാളിനെ ചോദ്യം ചെയ്താല്‍ മതി. അതുവരെ പോലീസിനും ആലഞ്ചേരിക്കും സാവകാശം ലഭിക്കും. പോലീസ് നടപടി ഗുരുതരമായ കോടതിയലക്ഷ്യമായി ഇന്നും കോടതി വ്യക്തമാക്കിയിരുന്നു.
കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കെ.വി വിശ്വനാഥനാണ് ഇന്നു ഹാജരായത്. സിംഗിള്‍ ബെഞ്ച് വിധി അപക്വമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിധി എന്നുമാണ് ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, നഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള വഞ്ചന എന്നീ കുറ്റങ്ങള്‍ാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സഭയുടെ അഞ്ചിടത്തെ 301.76 സെന്റ് സ്ഥലം 27.15 കോടി രൂപയ്ക്ക് വില്‍ക്കണമെന്ന സഭാനിര്‍ദേശത്തിനു വിരുദ്ധമായി 13.51 കോടി രൂപയ്ക്കു വിറ്റു വിശ്വാസവഞ്ചന നടത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരി, വൈദികരായ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ജോഷി പുതുവ, ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാനാണു സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്. വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വീഴ്ച ഉണ്ടായാലും കര്‍ദ്ദിനാളിനെതിരെ നടപടിയെടുക്കാന്‍ പോപ്പിനു മാത്രമാണ് അധികാരമെന്ന വാദവും കോടതി തള്ളിക്കളഞ്ഞിരുന്നു. മെത്രാന്‍ രാജ്യത്തെ നിയമങ്ങള്‍ക്കു വിധേയനാണ്. കൂടാതെ സഭയുടെ സ്വത്തുക്കള്‍ക്കുമേല്‍ കര്‍ദ്ദിനാളിനു പരമാധികാരം ഉണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. കര്‍ദ്ദിനാളും വൈദികരും സഭാസ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ കൈകാര്യക്കാര്‍ മാത്രമാണെന്നു ജസ്റ്റിസ് കമാല്‍ പാഷ ചൂണ്ടിക്കാട്ടി.