ന്യൂദല്‍ഹി: ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വൈ.എസ്.ആര്
കോണ്‍ഗ്രസും ടി.ഡി.പിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാതെ
ലോക്സഭ പിരിഞ്ഞു. സഭ ചേര്‍ന്നപ്പോള്‍ തന്നെ ബഹളം തുടങ്ങിയതിനെ തുടര്‍ന്നാണ്
നടപടികള്‍ നിര്‍ത്തിവച്ചത്.
ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന്
സ്പീക്കര്‍ സുമിത്രാ മഹാജന് അറിയിച്ചു. സ്പീക്കര്‍ പക്ഷപാതപരമായി
പെരുമാറുന്നെന്ന് സി.പി.ഐ.എം നേതാവ് പി.കരുണാകരന് എം.പി
പ്രതികരിച്ചു.
ജഗന്മോഹന് റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര് കോണ്‍ഗ്രസും
എന്‍.ഡി.എ വിട്ട് പുറത്ത് വന്ന തെലുങ്ക് ദേശം പാര്‍ട്ടിയുമാണ് അവിശ്വാസ
പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ്, സി.പി.ഐ.എം, എ.ഐ.ഡി.എം.കെ, ആം
ആദ്മി പാര്‍ട്ടി, എ.ഐ.എം.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രമേയത്തെ
പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. എന്‍.ഡി.എ സര്‍ക്കാരിനെതിരെയുള്ള ആദ്യ
അവിശ്വാസ പ്രമേയമാണിത്.
നോട്ടീസ് അനുമതിക്ക് കുറഞ്ഞത് 50
അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന് ലോക്സഭയില്‍ 48 എം.പിമാരുണ്ട്.
ടി.ഡി.പിക്ക് 16 എം.പിമാരും. എ.ഐ.ഡി.എം.കെയ്ക്ക് 37, വൈ.എസ്.ആര് കോണ്‍ഗ്രസിനും
സി.പി.ഐ.എമ്മിനും 9 വീതം, എ.ഐ.എം.ഐ.എമ്മിന് ഒന്ന് എന്നിങ്ങനെയാണ്
അംഗബലം.
എന്നാല്‍ നോട്ടീസ് പരിഗണിക്കുന്നതിനുള്ള പിന്തുണ മനസിലാക്കാന്‍
അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് സ്പീക്കറെ അറിയിക്കണം. പക്ഷേ അംഗങ്ങള്‍
സീറ്റുകളില്‍ ഇരിക്കാതെ വന്നതോടെ 12 മണിവരെ സഭ നിര്‍ത്തി വച്ചിരുന്നു. വീണ്ടും
ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെയാണ് നടപടികള്‍ തിങ്കളാഴ്ചത്തേക്ക്
മാറ്റിയത്.