Image

ദുബായില്‍ നിന്നും നാട്ടിലെത്തി, പിറ്റേന്ന് ബൈക്കപടകത്തില്‍ യുവാവും ഭാര്യയും മകനും മരിച്ചു

Published on 17 March, 2018
ദുബായില്‍ നിന്നും നാട്ടിലെത്തി, പിറ്റേന്ന് ബൈക്കപടകത്തില്‍ യുവാവും ഭാര്യയും മകനും മരിച്ചു
വെള്ളിയാഴ്ച രാവിലെ ദുബായില്‍ നിന്നു നാട്ടിലെത്തിയ യുവാവും ഭാര്യയും മകനും മരിച്ചു. ദാരുണമായി കൊല്ലപ്പെട്ട ഈ കുടുംബം ബൈക്കില്‍ യാത്ര ചെയ്യവെ കെഎസ്ആര്‍ടിസി ബസിടിച്ചാണ് കൊല്ലപ്പെട്ടത്. ചാത്തന്നൂര്‍ ഏറ കൊല്ലന്റയ്യത്തുവീട്ടില്‍ ഷിബു (40), ഭാര്യ സിജി (34), മകന്‍ ചാത്തന്നൂര്‍ ഗവ. ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ (11) എന്നിവരാണു മരിച്ചത്. 

ഉച്ചയ്ക്കു രണ്ടരയോടെ ചാത്തന്നൂര്‍ തിരുമുക്കിനു സമീപമാണ് അപകടം. രാവിലെ ദുബായില്‍ നിന്നു നാട്ടിലെത്തിയ ഷിബു ഭാര്യയെയും മക്കളായ ആദിത്യനെയും ആദിഷിനെയും (ഏഴ്) കൂട്ടി ബൈക്കില്‍ ആദിച്ചനല്ലൂരിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞു കാത്തു നില്‍ക്കുകയായിരുന്ന ആദിത്യനെയും കൂട്ടിയായിരുന്നു യാത്ര. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു പോയ സൂപ്പര്‍ ഫാസ്റ്റാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തില്‍ ബസ് മറ്റൊരു വാഹനത്തെ മറികടന്നു വരുന്നതു കണ്ടു കാര്‍ പെട്ടെന്നു നിര്‍ത്തി. പിന്നാലെ വന്ന സ്‌കൂട്ടറും ഇതു കണ്ടു നിര്‍ത്തി. എന്നാല്‍ സ്‌കൂട്ടര്‍ മറിഞ്ഞു നാലുപേരും റോഡില്‍ വീണു. ഷിബു, സിജി, ആദിത്യന്‍ എന്നിവരുടെ ശിരസിലൂടെ ബസ് കയറിയിറങ്ങി. മറുവശത്തേക്കു വീണ ആദിഷ് രക്ഷപ്പെട്ടു. ഷിബുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സിജിയെയും ആദിത്യനെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലുമാണ് എത്തിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക