Image

വത്തക്കയില്‍ നിന്നും കണ്ണെടുക്കുമ്പോള്‍...(മുരളി തുമ്മാരുകുടി)

Published on 21 March, 2018
വത്തക്കയില്‍ നിന്നും കണ്ണെടുക്കുമ്പോള്‍...(മുരളി തുമ്മാരുകുടി)
Muralee Thummarukudy:

ഇന്നത്തെ ബി ബി സിയില്‍ നമ്മള്‍ വളരെ ശ്രദ്ധിക്കേണ്ട ഒരു വാര്‍ത്തയുണ്ട്. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഒരു റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി (Cambridge Analytica) യുമായി ബന്ധപ്പെട്ടതാണ് വിഷയം.

രണ്ടായിരത്തി പതിനാലില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ അലക്സാണ്ടര്‍ കോഗന്‍ 'നിങ്ങളുടെ വ്യക്തിത്വം' ഏതു തരത്തിലാണെന്ന് കണ്ടുപിടിക്കാം എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ആപ്പ് ഉണ്ടാക്കി. രണ്ടു ലക്ഷത്തി നാല്പത്തി ഏഴായിരം പേര്‍ ആ ആപ്പ് ഉപയോഗിച്ചു. അക്കാലത്ത് നമ്മള്‍ ഒരു ആപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് നല്‍കുന്ന സമ്മത പത്രമനുസരിച്ച് നമ്മുടെ വിവരം മാത്രമല്ല നമ്മുടെ എല്ലാ സുഹൃത്തുക്കളുടെയും പ്രൊഫൈലും കൂടി ഈ ആപ്പുകാര്‍ക്ക് കിട്ടും. അങ്ങനെ രണ്ടു ലക്ഷത്തി നാല്പത്തേഴായിരം പേരില്‍ നിന്നും അഞ്ഞൂറ് ലക്ഷം ആളുകളുടെ വിവരം അവര്‍ സംഘടിപ്പിച്ചു. ഈ പ്രൊഫൈലുകളെല്ലാം അവര്‍ മറ്റുള്ളവര്‍ക്ക് മറിച്ചു വിറ്റു. ഇങ്ങനെ പ്രൊഫൈല്‍ വിവരങ്ങള്‍ വാങ്ങിയവരില്‍ കേംബ്രിഡ്ജ് അനാലിറ്റിക്കയും ഉണ്ടായിരുന്നു. കേംബ്രിഡ്ജ് അനാലിറ്റിക്ക ഈ അഞ്ഞൂറുലക്ഷം ആളുകളിലെ അമേരിക്കക്കാരായവരെ എല്ലാം അനലൈസ് ചെയ്തു. (നമ്മള്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന നൂറില്‍ താഴെ ഇടപെടലുകളില്‍ നിന്നും നമ്മുടെ രാഷ്ട്രീയവും മതവും മറ്റു സ്വഭാവങ്ങളും കണ്ടു പിടിക്കാം എന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ടല്ലോ). ഇങ്ങനെ ആളുകളെ വിശകലനം ചെയ്ത് കിട്ടിയ വിവരമനുസരിച്ച് സ്ഥാനാര്‍ഥിയായ ട്രംപിന് അനുകൂലമായ വാര്‍ത്തകളും പ്രചാരണങ്ങളും അവരുടെ ടൈംലൈനില്‍ എത്തിച്ചു. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഈ തന്ത്രം വലിയ പങ്കു വഹിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ തന്ത്രമാണ് കേംബ്രിഡ്ഡ് അനാലിറ്റിക്ക ഇപ്പോള്‍ മറ്റു രാജ്യങ്ങളില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. വേണമെങ്കില്‍ കുറച്ച് 'എരിവും പുളിയും' ഉള്ള വാര്‍ത്തകള്‍ ഉണ്ടാക്കിത്തരാം എന്നുകൂടി അവര്‍ അവരെ ചെന്നുകണ്ട പത്ര റിപ്പോര്‍ട്ടറോട് പറഞ്ഞുവത്രേ (ശ്രീലങ്കയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കണം എന്ന പേരിലാണ് റിപ്പോര്‍ട്ടര്‍ അനാലിറ്റിക്കായുടെ ബോസിനെ കണ്ടത്).

ഫേസ്ബുക്കില്‍ ഇത്തരം ആപ്പുകള്‍ സര്‍വ്വ സാധാരണമാണല്ലോ. ഭാവിയില്‍ നിങ്ങളുടെ രൂപം എങ്ങനിരിക്കും, നിങ്ങളുടെ ഉത്തമ പങ്കാളി ആരാണ് എന്നൊക്കെ എത്രയോ ആപ്പുകള്‍ വരുന്നു, നമ്മള്‍ അതെല്ലാം ടെസ്റ്റ് ചെയ്യുന്നു, പങ്കുവെക്കുന്നു. ഈ ആപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് ഓരോ ക്ലിക്കില്‍ കൊടുക്കുന്ന സമ്മതങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് നമ്മള്‍ കരുതുന്നില്ല. അതുപോലെ തന്നെ നമ്മള്‍ ഫേസ്ബുക്കില്‍ ചെയ്യുന്ന ലൈക്കും കമന്റും നമുക്ക് തന്നെ പാരയായി വരാം എന്ന് നമ്മള്‍ ചിന്തിക്കുന്നില്ല. ഇന്റര്‍നെറ്റിലെ അടിസ്ഥാനപരമായ ഒരു തത്വം ഓര്‍ക്കുക. 'If you get something free on the internet, YOU are the product'. ഗൂഗിളും ഫേസ്ബുക്കും ആപ്പും വാട്‌സ്ആപ്പും എല്ലാം നമ്മളെ മറിച്ചു വില്‍ക്കുകയാണ്. നമ്മള്‍ നടത്തുന്ന ഓരോ ഇടപെടലുകളും നമ്മളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്ക് നല്‍കുകയാണ്. ഓരോ ആപ്പും എടുത്ത് നമ്മള്‍ കളിക്കുമ്പോള്‍ സ്വയം ആപ്പിലാവുകയാണ്.

രണ്ടായിരത്തി പതിനാറിലെ അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ഫലത്തെ റഷ്യ സ്വാധീനിച്ചു, അതിന് ബ്രിട്ടനിലെ സ്വകാര്യ കമ്പനികള്‍ കൂട്ട് നിന്നു, ഫേസ്ബുക്ക് അതിനുള്ള അവസരം ഒരുക്കി എന്നുമൊക്കെയാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. രണ്ടായിരത്തി ഇരുപത്തി ഒന്നിലെ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും കേരളത്തിലെ മിക്ക ആളുകളും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരും അവരില്‍ ഭൂരിഭാഗവും വഴിയേ പോകുന്ന ഏത് ആപ്പും ഒന്ന് പരീക്ഷിച്ചു നോക്കുന്നവരും ആയിരിക്കും. അങ്ങനെ വരുമ്പോള്‍ നമ്മുടെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് എവിടെ നിന്നായിരിക്കും?
അമേരിക്ക, ചൈന, മധ്യേഷ്യ, ശ്രീലങ്ക, തമിഴ് നാട്?

ആരായിരിക്കും നമ്മെ നിയന്ത്രിക്കാന്‍ നോക്കുന്നത് ? നാടന്‍ കമ്പനികള്‍, ഐസിസ്, മറ്റു മത സംഘടനകള്‍, ആഗോള കമ്പനികള്‍?

നമ്മള്‍ അറിയാതെ നമ്മുടെ തെരഞ്ഞെടുപ്പുകളെ വിദേശത്തിരുന്ന് ആളുകള്‍ നിയന്ത്രിക്കുന്ന ഒരു കാലം ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെ അടിവേര് അറുക്കല്‍ ആണ്. ഇതെങ്ങനെയാണ് നിയന്ത്രിക്കുന്നതെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പോലും പിടിയില്ല. അമേരിക്കന്‍ സെനറ്റ് സുക്കര്‍ബര്‍ഗിനെ വിളിച്ചു ചോദ്യം ചെയ്തു കഴിഞ്ഞു. ബ്രിട്ടന്‍ പാര്‍ലമെന്റും അദ്ദേഹത്ത ഉടന്‍ വിളിച്ചു വരുത്തുകയാണ്. തല്‍ക്കാലം നമ്മുടെ രാഷ്ട്രീയക്കാരുടെ ചിന്താമണ്ഡലത്തില്‍ ഇതൊന്നും എത്തിയിട്ടില്ല. കേരള യാത്ര നടത്തിയും മൈതാന പ്രസംഗം നടത്തിയും തിരഞ്ഞെടുപ്പ് ജയിക്കുന്ന കാലം കഴിയുകയാണ്. നിങ്ങള്‍ അറിയാത്ത ശക്തികളാണ് തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാന്‍ പോകുന്നത്. ഇതിന്റെ സാധ്യതയെക്കുറിച്ചും, ഇതെങ്ങനെ ഒഴിവാക്കാം എന്നതിനെപ്പറ്റിയും നാം ഇപ്പോഴേ ചിന്തിക്കണം. മുന്‍കരുതലുകള്‍ എടുക്കണം. ജനാധിപത്യം തീര്‍ന്നാല്‍ എല്ലാം തീര്‍ന്നു.

എല്ലാത്തിനും രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയേണ്ട. നമ്മുടെ ചിന്തയിലും ഇതൊന്നും വരുന്നില്ല. ഓരോ ദിവസവും ഓരോ വിഷയത്തിന്റെ പുറകേ പോവുകയാണ് നമ്മളും. മാറുന്ന ലോകത്ത് നമ്മുടെ അഭിപ്രായം പ്രധാനമായി നിലനില്‍ക്കണമെങ്കില്‍ കൂടുതല്‍ പ്രാധാന്യമുള്ള വിഷയങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയും എത്തണം.

എന്റെ വായനക്കാര്‍ ഒരു കാര്യമെങ്കിലും ചെയ്യണം. ഒരു കാരണവശാലും കണ്ണില്‍ കാണുന്ന ആപ്പിലെല്ലാം കൊണ്ടുപോയി തലയിടരുത്. വളരെ നിരുപദ്രവം എന്ന് തോന്നുന്ന ആപ്പില്‍ കൂടിയാകും നിങ്ങളുടെ ഭാവിയെ പോലും ബാധിക്കുന്ന തരത്തില്‍ ഉപയോഗിക്കാവുന്ന വിവരങ്ങള്‍ അവര്‍ ചോര്‍ത്തിയെടുക്കുന്നത്. കേട്ടിടത്തോളം നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ കൂടി ചോര്‍ത്താനും അവര്‍ക്ക് സാധിക്കും. അതുകൊണ്ട് ഇനി അങ്ങനെ ഏതെങ്കിലും ആപ്പില്‍ തലവച്ചു എന്ന് കാണുന്ന സുഹൃത്തുക്കളെ അപ്പോഴേ പിടിച്ചു പുറത്താക്കും. അതുകൊണ്ടൊന്നും ഈ പുതിയ ലോകത്ത് വലിയ രക്ഷ ഒന്നുമില്ല എന്നെനിക്കറിയാമെങ്കിലും ഒരു ചെറുത്തുനില്‍പ്പെങ്കിലും വേണ്ടേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക