Image

സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌കാരം കെ. മോഹനന്

Published on 21 March, 2018
സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌കാരം കെ. മോഹനന്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ 2016 ലെ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌ക്കാരത്തിന് ദേശാഭിമാനി മുന്‍ ജനറല്‍ എഡിറ്റര്‍ കെ. മോഹനന്‍ അര്‍ഹനായി.  ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത മാധ്യമ പുരസ്‌കാരമാണിത്.  നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് മലയാള പത്രപ്രവര്‍ത്തനത്തിന് പ്രൊഫഷണല്‍ സ്വഭാവം നല്‍കുന്നതില്‍ മോഹനന്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ജൂറി വിലയിരുത്തി.  അടിയന്തിരാവസ്ഥയിലെ സെന്‍ഷര്‍ഷിപ്പ് തുടങ്ങിയ നിയന്ത്രണങ്ങളെ അതിജീവിച്ചുകൊണ്ട് രാഷ്ട്രീയ പത്രപ്രവര്‍ത്തനത്തിന് ജനാധിപത്യപരമായ പുതുമാനം നല്‍കിയ പത്രാധിപരും പത്രപ്രവര്‍ത്തകനും പംക്തികാരനുമാണ് കെ. മോഹനനെന്ന് സമിതി അഭിപ്രായപ്പെട്ടു.

1966 ല്‍ ഇടുക്കി ഡാമിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഭരണതലത്തില്‍ പ്രതികരണം സൃഷ്ടിച്ചു.  അടിയന്തിരാവസ്ഥയിലെ ഫ്രീ സെന്‍ഷര്‍ഷിപ്പ് അതിജീവിച്ച് പത്രം പ്രസിദ്ധീകരിക്കുന്നതില്‍ മോഹനന്‍ നല്‍കിയ നേതൃത്വം പത്രലോകം എന്നും സ്മരിക്കുന്നതാണ്. ശക്തമായ മുഖപ്രസംഗങ്ങളും രാഷട്രീയ നര്‍മം നിറഞ്ഞ തലസ്ഥാനിയുടെ തൂലികയും കെ. മോഹനന്റേതായിരുന്നു.  കേരള മീഡിയ അക്കാദമിയുടെ ചെയര്‍മാനായി രണ്ടു തവണ പ്രവര്‍ത്തിച്ചു.  തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. 

തോമസ് ജേക്കബ്, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു  എന്നിവരടങ്ങടുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക