Image

നന്ദുവിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകനായ ഡിജോ ജോസ്

Published on 26 March, 2018
നന്ദുവിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകനായ ഡിജോ ജോസ്

ക്വീന്‍ സിനിമയില്‍ നന്ദുവിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകനായ ഡിജോ ജോസ്.

സ്പിരിറ്റ് എന്ന സിനിമയ്ക്ക് ശേഷം നന്ദു ചേട്ടന്‍ അഭിനയിച്ചതില്‍ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രം ഒരുപക്ഷെ ക്വീനിലേതാകാം. കാരണം നമ്മുടെ സിനിമ റിലീസായ സമയത്ത് തിയേറ്ററിനുള്ളില്‍ നന്ദു ചേട്ടന്റെ കഥാപാത്രത്തെ ഏറെ അമര്‍ഷത്തോടെയാണ് പ്രേക്ഷകര്‍ പ്രതികരിച്ചത്. കാളൂര്‍ എന്ന വക്കീലിനോട് അത്രയ്ക്കും ദേഷ്യമായിരുന്നു പല കാണികള്‍ക്കും ഉണ്ടായിരുന്നത് എന്ന് ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. അത് നന്ദു ചേട്ടന്‍ തന്നെ വിളിച്ച് പറയുകയുമുണ്ടായി.

ഇതെന്തുവാടെ നാട്ടുകാര്‍ ഇപ്പൊ എന്നെ പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ലല്ലോ എന്ന് നന്ദു ചേട്ടന് തോന്നിയിട്ടുണ്ടാകാം. അദ്ദേഹം ചെയ്ത കഥാപാത്രം എത്രത്തോളം പ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു എന്നുള്ളതിന് ഒരു തെളിവായിരുന്നു അവയെല്ലാം. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും പരിപൂര്‍ണ്ണനായ നടന്മാരില്‍ ഒരാളാണ് നന്ദു ചേട്ടന്‍.

ഒരുപാട് വര്‍ഷമായി അഭിനയ രംഗത്തുള്ളതിന്റെ എക്‌സ്പീരിയന്‍സ് അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സില്‍ പ്രകടമായിരുന്നു. പല സീനുകളിലും അദ്ദേഹം പറയേണ്ട ഡയലോഗുകള്‍ സ്‌പോട്ടില്‍ ആയിരുന്നു പറഞ്ഞു കൊടുത്തിരുന്നത്. എന്നാല്‍ അത് പഠിക്കാന്‍ പോലും സമയം ആവശ്യപ്പെടാതെ സിംഗിള്‍ ടേക്കില്‍ അവയെല്ലാം വളരെ നിസ്സാരമായി അദ്ദേഹം ചെയ്യുമായിരുന്നു. ഞാനായിരുന്നു ആ സീനില്‍ അഭിനയിക്കുന്നതെങ്കില്‍ നമ്മുടെ തിരക്കഥാകൃത്തുക്കളുടെ തൂലികയില്‍ വിരിഞ്ഞ ആ നെടു നീളന്‍ ഡയലോഗുകള്‍ പഠിക്കാന്‍ വര്‍ഷങ്ങളുടെ തപസ്സ് വേണ്ടി വന്നേനെ..

എന്നാല്‍ അദ്ദേഹം അത് നിസ്സാരമായി ചെയ്തു.. ചില വേഷങ്ങള്‍ ചെയ്യാന്‍ ചില പ്രഗത്ഭരായ നടന്മാരെ സംവിധായകര്‍ തിരഞ്ഞെടുക്കുന്നത് ഇത്തരം കാര്യങ്ങള്‍ കൂടിയുള്ളതുകൊണ്ടാണ്. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ ഒരു വക്കീലിന്റെ ശരീര ഭാഷയും, സംസാര ശൈലിയുമെല്ലാം ഉള്‍ക്കൊണ്ട് അത്തരം വലിയ ഡയലോഗുകള്‍ സിംഗിള്‍ ഷോട്ടില്‍ പഠിച്ചു പറയണമെന്നുണെങ്കില്‍ അതൊരു പ്രതിഭശാലിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ആ പ്രതിഭ നന്ദു എന്ന കലാകാരനിലുണ്ട്. അത് നമ്മുടെ ജനറേഷനില്‍ ഉള്ള പ്രേക്ഷകര്‍ക്കും സംവിധായകര്‍ക്കും പോലുമറിയാം. അല്ലെങ്കില്‍ ഞങ്ങള്‍ ഇത്രയും പുതുമുഖങ്ങള്‍ ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ എങ്ങനെ നന്ദു ചേട്ടന്‍ എത്തിപ്പെടും?

എതിര്‍വശത്ത് മറ്റൊരു പ്രതിഭ സലീംകുമാര്‍... ഇപ്പുറത്തു നന്ദു.. അവരുടെ ഇടയില്‍ ഞങ്ങള്‍ കുറച്ച് ചെറുപ്പക്കാര്‍.. ശരിക്കും ഭയങ്കര ടെന്‍ഷനും, ആകാംഷയും നിറഞ്ഞ നിമിഷങ്ങള്‍ എന്ന് വേണം അതിനെ വിശേഷിപ്പിക്കാന്‍..

കാളൂര്‍, ക്വീന്‍ എന്ന സിനിമയുടെ നെടുംതൂണുകളില്‍ ഒരാളാണ്.. കാരണം ക്ലൈമാക്‌സ് രംഗങ്ങളിലായിരുന്നു ആ കഥാപാത്രത്തിന്റെ സാന്നിധ്യങ്ങളേറെയും, ആ കഥാപാത്രത്തിന്റെ പെര്‍ഫോമന്‍സ് താഴേക്കു പോയാല്‍ ഒരുപക്ഷെ സിനിമ തന്നെ തകര്‍ന്നു പോയേനെ... മുകുന്ദന്‍ വാക്കീല്‍ എന്ത് ചെയ്താലും മാസ്സ് ആയി മാറിയതിന് പിന്നില്‍ എതിര്‍വശത്തു നില്‍ക്കുന്ന നടന്റെ പ്രകടനം കൂടി ഒരു കാരണമാണ്.

സലീമേട്ടന്റെ തകര്‍പ്പന്‍ പ്രകടനത്തിനൊപ്പം, കാളൂരിനോടുള്ള അമര്‍ഷം കൂടിയാണ് മുകുന്ദന്‍ വക്കീലിനു പ്രേക്ഷകര്‍ നല്‍കിയ കയ്യടിയുടെ ശക്തി സ്രോതസ്സ് എന്ന് എനിക്ക് തോന്നുന്നു. ആ സീനുകളൊക്കെ വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഷൂട്ട് ചെയ്യാന്‍ സാധിച്ചതും ഈ പ്രതിഭകളുടെ കെമിസ്ട്രി കൂടി വര്‍ക്ക്ഔട്ട് ആയതുകൊണ്ടാണ്.. അതുകൊണ്ടൊക്കെ തന്നെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ആളുകളിലൊരാളായി നന്ദു ചേട്ടന്‍ എന്റെ മനസ്സിലും ഇടം നേടി... നന്ദി പറയാന്‍ ആവില്ല . കാരണം അതുക്കും മേലെയാണ് ഇവര്‍ക്കൊക്കെ എന്റെ മനസ്സിലുള്ള സ്ഥാനം..

എക്‌സ്പീരിയന്‍സ് എന്ന ഘടകത്തിനൊപ്പം എളിമ കൂടി ചേരുമ്പോഴാണ് ഒരു സാധാരണക്കാരന്‍ പ്രതിഭയാകുന്നത്.. ആ പ്രതിഭയ്ക്കൊരു ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് നന്ദു ചേട്ടന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക