Image

ഇ.ജെ. തോമസ് വധം: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം

Published on 20 March, 2012
ഇ.ജെ. തോമസ് വധം: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം
മലപ്പുറം: കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ടായിരുന്ന ഇ.ജെ. തോമസിനെ വധിച്ച കേസില്‍ രണ്ടു പ്രതികള്‍ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസില്‍ ഒന്നും രണ്ടും പ്രതികളായിരുന്ന മലപ്പുറം കോടൂര്‍ സ്വദേശി മുഹമ്മദ് റിയാസ്, ജസീര്‍ അലി എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹീമിന് മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു.

മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. 2009 ഫെബ്രുവരി 13 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോഴിക്കോട് നിന്നും നവരത്‌ന മോതിരം വാങ്ങി മടങ്ങവേ പ്രതികള്‍ തോമസിനെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ അഴിഞ്ഞിലത്ത് മൃതദേഹം ഉപേക്ഷിച്ചു. തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങളാണ് ആദ്യ രണ്ട് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. മോഷണ മുതലാണെന്നറിഞ്ഞിട്ടും വാങ്ങിയതിനാണ് ഇബ്രാഹീമിനെതിരേ കുറ്റം ചുമത്തിയത്.

കേസില്‍ അഞ്ച് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. മൂന്നും നാലും പ്രതികളായിരുന്ന ഷംസുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വെറുതെ വിടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക