Image

ലംബോര്‍ഗിനി വിഷയത്തില്‍ പ്രതികരിച്ച് സിധു പനക്കല്‍

Published on 29 March, 2018
ലംബോര്‍ഗിനി വിഷയത്തില്‍ പ്രതികരിച്ച് സിധു പനക്കല്‍
പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കാറുമായി ബന്ധപ്പെട്ട് അമ്മയുമായ മല്ലിക സുകുമാരന്‍ നടത്തിയ പ്രസ്താവന വിഷയത്തില്‍ പ്രതികരിച്ച് കുടുംബസുഹൃത്തും സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ സിധു പനക്കല്‍

ഒരാള്‍ സമ്പന്നനാകുന്നത് നേരായ വഴിയിലാണെങ്കില്‍ തെറ്റാണെന്നു പറയാന്‍ പറ്റില്ല. ആര്‍ക് ലൈറ്റുകളുടെ മുന്നില്‍ കഠിനമായി അധ്വാനിച്ചു, അഭിനയിച്ചുണ്ടാക്കിയ പണം അനാവശ്യ ചിലവുകള്‍ ഒഴിവാക്കിയും ബുദ്ധിപരമായ രീതിയില്‍ ഇന്‍വെസ്റ്റ് ചെയ്തുമാണ് സുകുമാരന്‍ സാര്‍ സമ്പന്നനായത്.

49ാം വയസില്‍ അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആ കുടുംബം ഉലയാതെ നിന്നത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലവും ആ സൗഭാഗ്യങ്ങളും അദ്ദേഹത്തിന്റെ കുടുംബം അനുഭവിക്കുന്നത് സ്വാഭാവികമാണ്.

ഇനി കാര്യത്തിലേക്കു വരാം മല്ലികച്ചേച്ചി അവര്‍ക്കു ഉണ്ടായിരുന്നതും ഇപ്പോള്‍ ഉള്ളതുമായ കാറുകളെ പറ്റി പറഞ്ഞതില്‍ എന്താണ് തെറ്റ്.

ഞാന്‍ സാറിന്റെ കൂടെ കൂടുമ്പോള്‍ അംബാസിഡര്‍, ബെന്‍സ് എന്നീ കാറുകളുണ്ട്. പിന്നാലെ മാരുതി വന്നു. ഇന്ദ്രനും രാജുവും ചെറിയകുട്ടികളാണ്. ചേച്ചി ഡ്രൈവ് ചെയ്തു അവരെ സ്‌കൂളില്‍ വിടും. സര്‍ക്കാരിന് കൃത്യമായി ടാക്‌സ് കൊടുക്കുന്ന ഏതൊരാള്‍ക്കും ചോദിക്കാവുന്ന പറയാവുന്ന കാര്യം തന്നെയാണ് ചേച്ചിയും പറഞ്ഞത്.

സര്‍ക്കാരിന് കൊടുക്കാനുള്ള ടാക്‌സ് വെട്ടിക്കുകയോ വണ്ടികള്‍ അന്യനാട്ടില്‍ റജിസ്റ്റര്‍ ചെയ്തു ലാഭം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല അവര്‍. ചേച്ചി ചോദിച്ച ഈ ചോദ്യങ്ങള്‍ സമൂഹത്തില്‍ നിന്നുയരേണ്ടതാണ്. റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് ചാനലുകള്‍ പരമ്പരതന്നെ ടെലികാസ്റ്റ് ചെയ്യാറുള്ളത് നമ്മള്‍ മറന്നുപോകരുത്.

മെയിന്‍ റോഡുകളുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഡ്രൈവിങിനെ പറ്റിയുള്ള ഒരു പ്രോഗ്രാം ആയിരുന്നു അത്. അപ്പോള്‍ അവരുടെ കാറുകളെ പറ്റി പറയുന്നത് സ്വാഭാവികം. പിന്നെ പലര്‍ക്കും അറിയാത്ത ഒരു കാര്യം ആ ഇന്റര്‍വ്യൂ ഒരു ചോദ്യം ഉത്തരം പരിപാടിപോലെയാണ് ചോദ്യം അവര്‍ കാണിക്കുന്നില്ലെന്നു മാത്രം.

സാറിന്റെയും ചേച്ചിയുടെയും മനസിന്റെ നന്മയെ കുറിച്ച് ഞാന്‍ പറയാം. ഞാന്‍ സാറിന്റെ കൂടെ കൂടിയപ്പോള്‍ അദ്ദേഹത്തിന്റെ പടത്തിന്റെ ജോലികള്‍ ഏല്‍പ്പിക്കുക മാത്രമല്ല ചെയ്തത്. അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാന്‍ സൗകര്യം തന്നു. അദ്ദേഹത്തോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു. ദൂരെ വിളിപ്പുറത്തു എവിടെയെങ്കിലും നില്‍ക്കേണ്ട യോഗ്യതയെ ഞാന്‍ ആരും അല്ലാതിരുന്ന ആ കാലത്ത് എനിക്കുണ്ടായിരുന്നുള്ളു. എന്നിട്ടും സാറും ചേച്ചിയും എന്നോട് കരുണകാട്ടി. കരുണയായിരുന്നില്ല നിറഞ്ഞ സ്‌നേഹം.

സാറും ചേച്ചിയും ഇന്ദ്രനും രാജുവും അടങ്ങുന്ന ആ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു ഞാനും. ഇന്നും ഞാനും ഭാര്യയും മക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്നു ആ കുടുംബങ്ങളുടെ സ്‌നേഹം. ചേച്ചിയെ പരിചയം ഉള്ളവര്‍ക്കറിയാം ആ സ്‌നേഹവും കാരുണ്യവും. ട്രോള്‍ ഒരു തൊഴില്‍ ആക്കിയിരിക്കുന്നവര്‍ക്കു മാനുഷീക മൂല്യങ്ങള്‍ നോക്കേണ്ട കാര്യമില്ലല്ലോ. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക