Image

ഇന്ദ്രന്‍സിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

Published on 01 April, 2018
ഇന്ദ്രന്‍സിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് നല്‍കിയത് ഒരു തരം വീതംവെപ്പിന്റെ ഭാഗമാണെന്ന തരത്തില്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ മാപ്പു പറഞ്ഞു. ഏറെക്കാലമായി തഴയപ്പെട്ടിട്ടുള്ള ആളെന്ന തരത്തില്‍ അദ്ദേഹത്തിന് അവാര്‍ഡ് കൊടുക്കുമ്‌ബോള്‍ ജൂറിയുടെ മറ്റ് പല താല്‍പ്പര്യങ്ങളും സംരക്ഷിക്കുകയാണെന്നും ഇത്തവണ അദ്ദേഹത്തേക്കാള്‍ നല്ല പ്രകടനം നടത്തിയവരുണ്ടെന്നും സനല്‍കുമാര്‍ പറഞ്ഞു. 

ഇതിനെതിരേ ഇന്ദ്രന്‍സിനെ അവാര്‍ഡിനര്‍ഹമാക്കിയ ആളൊരുക്കം എന്ന ചിത്രത്തിന്റെ സംവിധായകന്‍ വി സി അഭിലാഷ് രംഗത്തെത്തിയിരുന്നു. അഭിലാഷ് ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം ഇങ്ങനെയാണ്. 
'പ്രിയപ്പെട്ട സനല്‍,
ആളൊരുക്കത്തില്‍ ശ്രീ. ഇന്ദ്രന്‍സിന്റെ പ്രകടനം മറ്റൊന്നിനേക്കാള്‍ താഴെയാണെന്ന് വിലയിരുത്തണമെങ്കില്‍ താങ്കള്‍ ഈ ചിത്രം കണ്ടിരിക്കണമല്ലോ. എങ്കില്‍ അതെവിടെ വെച്ചാണെന്ന് പറയാമോ? ഈ സിനിമ ഏപ്രില്‍ ആറിനാണ് റിലീസ് ചെയ്യുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ആളൊരുക്കത്തിന്റെ ഒരു പ്രീവ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. അവിടെ താങ്കള്‍ ഉണ്ടായിരുന്നില്ല. മറ്റൊരിടത്തും ആളൊരുക്കത്തിന്റെ ഒരു ഷോ സംഘടിപ്പിക്കപ്പെട്ടതുമില്ല. പിന്നെങ്ങനെയാണ് താങ്കള്‍ മേല്‍പ്പറഞ്ഞ നിഗമനത്തിലെത്തിയത്?
(മാത്രമല്ല, ഇത്തവണ അവാര്‍ഡ് കമ്മിറ്റിയ്ക്ക് മുമ്ബാകെ വന്ന എത്ര ചിത്രങ്ങള്‍ താങ്കള്‍ കണ്ടു എന്നറിയാനും എനിക്ക് ഈ സാഹചര്യത്തില്‍ താല്‍പര്യമുണ്ട്.)
താങ്കള്‍ക്ക് അംഗീകാരം കിട്ടുമ്‌ബോള്‍ മാത്രം ജൂറി ഉദാത്തവും അല്ലാത്തപ്പോള്‍ അവര്‍ മറ്റെന്തൊക്കെയോ ആണ് എന്നുമുള്ള അഭിപ്രായം പരമ പുശ്ചത്തോടെ മാത്രമേ കാണാനാകൂ..ഞങ്ങള്‍, ഇന്ദ്രന്‍സേട്ടന് ലഭിച്ച ഈ പുരസ്‌കാരം ഹൃദയത്തോട് ചേര്‍ക്കുന്നതിനൊപ്പം അവാര്‍ഡ് ലഭിക്കാതെ പോയവരെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഓര്‍മപ്പെടുത്തട്ടെ. അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട മറ്റു പല സിനിമകളും ഞങ്ങള്‍ക്ക് കാണാനായിട്ടില്ല എന്നതാണ് അതിനുള്ള കാരണം.

പ്രസ്തുത അഭിമുഖത്തിലും പൂര്‍വകാല അഭിമുഖങ്ങളിലുമെല്ലാമുള്ള താങ്കളുടെ വാദങ്ങളുടെ ആകെത്തുക സ്വന്തം സൃഷ്ടി ഇവിടെ വേണ്ട വിധം അംഗീകരിക്കപ്പെടുന്നില്ല എന്നതാണല്ലോ. അതേ മാനദണ്ഡം വച്ച് നോക്കിയാല്‍ താങ്കള്‍ ചെയ്യുന്നതും അത് തന്നെയല്ലേ? ഇന്ദ്രന്‍സ് എന്ന പ്രതിഭയുടെ ഈ നേട്ടത്തെ അപകര്‍ത്തിപ്പെടുത്തുകയല്ലേ താങ്കള്‍ ചെയ്തത്?
ഒരാള്‍ക്ക് ഒരു അംഗീകാരം കിട്ടുമ്‌ബോള്‍,
ആ പെര്‍ഫോമന്‍സ് കാണാതെ തന്നെ, അതിനെ അപമാനിക്കുന്നത് ലളിതശുദ്ധമായ മലയാളഭാഷയില്‍ പറഞ്ഞാല്‍ അല്പത്തരമാണ്.
നിര്‍ഭാഗ്യവശാല്‍ ആളൊരുക്കം (താങ്കളുടെ ഭാഷ കടമെടുത്താല്‍) ഒരു 'ആര്‍ട്ട്' സിനിമയല്ലാതായിപ്പോയി. (അല്ലെങ്കില്‍ തന്നെ എന്താണ് ഈ ആര്‍ട്ട് സിനിമ, ആര്‍ട്ടല്ലാത്ത സിനിമ എന്ന കാര്യം എനിക്ക് ഇതുവരേം പിടികിട്ടിയിട്ടില്ല. കലാമൂല്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇപ്പോള്‍ തീയ്യറ്ററില്‍ വാണിജ്യ വിജയം നേടി മുന്നേറുന്ന സുഡാനിയെ താങ്കള്‍ ഏത് ഗണത്തില്‍ പെടുത്തും? )
ആര്‍ട്ട് സിനിമകളിലൂടെ മാത്രമേ നല്ല അഭിനേതാക്കളുണ്ടാവൂ എന്ന് താങ്കള്‍ ധരിച്ച് വശായിരിക്കുന്നു എന്ന് തോന്നുന്നു. ചരിത്രം താങ്കളെ തിരുത്തുമെന്നാണ് എന്റെ എളിയ പ്രതീക്ഷ.
എന്റെ പോയിന്റ്, ആളൊരുക്കത്തിലെ ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയം അവാര്‍ഡിനര്‍ഹമല്ല എന്ന താങ്കളുടെ ആക്ഷേപത്തിനെതിരെ മാത്രമാണ്. എന്നാല്‍ അത്തരമൊരു ആക്ഷേപം ആര്‍ക്കുമുന്നയിക്കാനുള്ള അവകാശമുണ്ട്. അത് പക്ഷേ, കുറഞ്ഞ പക്ഷം അദ്ദേഹത്തിന് അവാര്‍ഡ് കിട്ടാനിടയാക്കിയ ചിത്രമെങ്കിലും കണ്ടിട്ട് വേണമായിരുന്നു , എന്നു മാത്രം!
ആളൊരുക്കത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ താങ്കളുടെ മുന്നില്‍ ഒരു അഭ്യര്‍ത്ഥന വയ്ക്കുകയാണ്. ആളൊരുക്കത്തിന്റെ മെറിറ്റ് അത് കാണുന്നവര്‍ക്ക് വിട്ടുകൊടുക്കുകയാണ് ഞങ്ങള്‍. ഈ സിനിമ റിലീസ് ചെയ്യുമ്‌ബോളെങ്കിലും ഒന്ന് കാണാന്‍ ശ്രമിക്കുക.
അതാവും താങ്കളുടെ സംശയങ്ങള്‍ക്കുള്ള ഉത്തമ മരുന്ന്.'
അഭിലാഷിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് തനിക്ക് സംഭവിച്ചത് ഒരു നാക്കുപിഴയാണെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക