Image

ആത്മീയ മാര്‍ഗമെന്ന നിലയില്‍ യോഗ ക്രൈസ്തവ വിശ്വാസവുമായി ചേരുന്നില്ല; വിശ്വാസിക്ക് ഇടര്‍ച്ചയുണ്ടാക്കുമെങ്കില്‍ പ്രോല്‍സാഹിപ്പിക്കേണ്ടതില്ലെന്നും സീറോമലബാര്‍ സഭ

Published on 04 April, 2018
ആത്മീയ മാര്‍ഗമെന്ന നിലയില്‍ യോഗ ക്രൈസ്തവ വിശ്വാസവുമായി ചേരുന്നില്ല; വിശ്വാസിക്ക് ഇടര്‍ച്ചയുണ്ടാക്കുമെങ്കില്‍ പ്രോല്‍സാഹിപ്പിക്കേണ്ടതില്ലെന്നും സീറോമലബാര്‍ സഭ
യോഗയെ വിമര്‍ശിച്ചു സീറോ മലബാര്‍ സഭയുടെ ലേഖനം. 'യോഗയും കത്തോലിക്കാ വിശ്വാസവും' എന്ന പേരില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എഴുതിയ ലേഖനത്തിലാണ് യോഗയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നത്. ശാരീരിക മാനസിക ആത്മീയ തലങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് അനുഷ്ഠിക്കുന്ന വ്യായാമമുറകളായാണ് ഭാരതീയ യോഗാശാസ്ത്രം പ്രത്യക്ഷത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ യോഗയുടെ മറവില്‍ വര്‍ഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും ലക്ഷ്യമാക്കി അന്തര്‍ദേശീയ തലത്തില്‍ യോഗ പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ മുന്നിട്ടിറങ്ങുന്ന സാഹചര്യത്തില്‍ യോഗാനുഷ്ഠാനങ്ങളെ പുനര്‍വായനയ്ക്ക് വിധേയമാക്കാന്‍ ക്രിസ്തീയ വിശ്വാസികള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ലേഖനത്തില്‍ പറയുന്നു.

സ്‌കൂള്‍ തലം മുതല്‍ യോഗയെ പാഠ്യപദ്ധതിയിലെ നിര്‍ബന്ധിത വിഷയമാക്കാനുള്ള ശ്രമവും യോഗയെ ഭാരതസംസ്‌കാരത്തിന്റെ ഏകതാനതയായി അവതരിപ്പിക്കാനുമുള്ള അഭൂതപൂര്‍വ്വമായ സര്‍ക്കാര്‍ തല നീക്കങ്ങളും ഇപ്രകാരം പുനര്‍വായനയ്ക്ക് ആക്കം കൂട്ടുന്നു. യോഗ െ്രെകസ്തവ വിശ്വാസവുമായി ഒത്തുപാകില്ലെന്ന് യുവജനങ്ങള്‍ക്കായുള്ള സഭയുടെ മതബോധന ഗ്രന്ഥത്തില്‍ (യുകാറ്റ്) പറയുന്നു. യോഗയെ നിഗൂഢ വിദ്യകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിരിക്കുന്നത്.

ഒരു ആത്മീയമാര്‍ഗം എന്ന നിലയില്‍ യോഗ ക്രിസ്തീയ വിശ്വാസവുമായി ഒത്തുപോകുന്നതല്ല. ദൈവം, രക്ഷ, പാപം, പ്രാര്‍ത്ഥന, ധ്യാനം ധാര്‍മ്മികത തുടങ്ങിയ അടിസ്ഥാന മേഖലകളിലെല്ലാം യോഗവും െ്രെകസ്തവ വിശ്വാസവും പരസ്പര വിരുദ്ധമായ വസ്തുതകളാണ് പഠിപ്പിക്കുന്നത്. ഉത്ഭവത്തിലും സ്വഭാവത്തിലും ഒന്നുപോകാത്ത യോഗയെ ഒരു ആത്മീയ മാര്‍ഗമായി അംഗീകരിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് എതിരാണ്.

എന്നാല്‍ യോഗയെ ഒരു ശാരീരിക വ്യായാമമായി സ്വീകരിക്കുന്നതില്‍ തെറ്റില്ല. യോഗയിലെ വ്യായാമ മുറകള്‍ ക്രിസ്തീയ വിശ്വാസത്തിനും വിരുദ്ധമോ നരകശിക്ഷ ലഭിക്കുന്നതോ അല്ല. ഇത് വത്തിക്കാന്‍ പ്രബോധന രേഖയും അംഗീകരിക്കുന്നുണ്ടെന്ന് അതിനപ്പുറം ഒരു ധ്യാനരീതിയോ ദൈവവചന വ്യാഖ്യാന രീതിയായോ മോക്ഷമാര്‍ഗ്ഗമായോ അവതരിപ്പിക്കുന്നത് കത്തോലിക്കാ വിശ്വാസത്തിന്റെ സമഗ്രതയ്ക്ക് ദൂരവ്യാപകമായ ദുരന്തഫലങ്ങള്‍ ഉളവാക്കും. സുവിശേഷവത്കരണം എന്ന മഹത്തായ ലക്ഷ്യത്തില്‍ നിന്നും സഭയുടെ ശ്രദ്ധ തിരിക്കുന്ന ആപേക്ഷികതയുടെ നിലപാടുകളിലൊന്നായി യോഗയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിമാറുന്നുണ്ട്. കോറിന്തിലെ സഭ അഭിമുഖീകരിച്ച സമാനമായ ഒരു പ്രശ്‌നമായ വിഗ്രഹാര്‍പ്പിത ഭക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ പൗലോസ് ശ്ലീഹാ നല്‍കുന്ന നിര്‍ദേശത്തിന്റെ വെളിച്ചത്തില്‍ യോഗയെക്കുറിച്ചുള്ള വിചിന്തനം കാണണം.

യോഗ നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നില്ല. യോഗ ചെയ്യുന്നതുകൊണ്ട് കൂടുതല്‍ അയോഗ്യരോ ചെയ്യാതിരുന്നതുകൊണ്ട് കൂടുതല്‍ യോഗ്യരോ ആകുന്നില്ല. സഹോദരങ്ങളുടെ ദുര്‍ബ്ബല മനസാക്ഷിയെ മുറിപ്പെടുത്തുന്നവര്‍ ക്രിസ്തുവിനെതിരെയാണ് പാപം ചെയ്യുന്നത്. യോഗ വിശ്വാസിക്ക് ഇടര്‍ച്ചയ്ക്ക് കാരണമാകുവെങ്കില്‍ യോഗയെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ലേഖനത്തില്‍ പറയുന്നു.
ആത്മീയ മാര്‍ഗമെന്ന നിലയില്‍ യോഗ ക്രൈസ്തവ വിശ്വാസവുമായി ചേരുന്നില്ല; വിശ്വാസിക്ക് ഇടര്‍ച്ചയുണ്ടാക്കുമെങ്കില്‍ പ്രോല്‍സാഹിപ്പിക്കേണ്ടതില്ലെന്നും സീറോമലബാര്‍ സഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക