Image

മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചു; യുവതിയുടെ കൈകള്‍ തല്ലിയൊടിച്ചു

Published on 11 April, 2018
മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചു; യുവതിയുടെ കൈകള്‍ തല്ലിയൊടിച്ചു

മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്‌ ഉത്തര്‍പ്രദേശില്‍ യുവതിക്ക്‌ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ബാബ്രി ഗ്രാമത്തിലാണ്‌ സംഭവം. വിവാഹത്തിന്‌ ശേഷം 8 വര്‍ഷം കഴിഞ്ഞിട്ടും ആണ്‍കുഞ്ഞിനെ പ്രസവിക്കാത്തതിന്‌ ഉത്തര്‍പ്രദേശ്‌ സ്വദേശിനി രേഖയെ ഭര്‍ത്താവ്‌ ശൈലേന്ദ്ര കുമാറും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന്‌ മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ യുവതിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. ഗുരുതരമായി പരുക്കേറ്റ രേഖയെ വീട്ടുകാരാണ്‌ ആശുപത്രിയിലെത്തിച്ചത്‌.

എട്ടു വര്‍ഷം മുന്‍പാണ്‌ രേഖയും ശൈലേന്ദ്ര കുമാറും തമ്മിലുള്ള വിവാഹം നടന്നത്‌. ഏതാനും മാസങ്ങള്‍ക്കുമുമ്പാണ്‌ രേഖ മൂന്നാമത്തെ മകളെ പ്രസവിച്ചത്‌. ഇതോടെ ഭര്‍ത്താവും വീട്ടുകാരും യുവതിയെ വീട്ടുതടങ്കലിലാക്കി ശാരീരികമായി പീഡിപ്പിക്കാന്‍ തുടങ്ങി.

രേഖയുടെ മാതാപിതാക്കള്‍ അവരെ സന്ദര്‍ശിക്കാനെത്തിയതോടെയാണ്‌ സംഭവം പുറത്തറിയുന്നത്‌. യുവതിക്ക്‌ ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ്‌ സൂപ്രണ്ട്‌ സുഭാഷ്‌ ചന്ദ്ര ശാക്യ പറഞ്ഞു. മാര്‍ച്ച്‌ 30 ന്‌ ശൈലേന്ദ്ര കുമാറും സഹോദരന്‍ ജിതേന്ദ്ര കുമാറും മറ്റ്‌ കുടുംബാംഗങ്ങളും രേഖയെ മര്‍ദ്ദിച്ച്‌ കൈകള്‍ ഒടിച്ചുവെന്നും പിന്നീട്‌ ഏപ്രില്‍ 4 ന്‌ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നെന്നും പൊലീസ്‌ പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിപ്രകാരം പൊലീസ്‌ ഇവര്‍ക്കെതിരെ കേസെടുത്തു. രേഖയുടെ ഭര്‍ത്താവ്‌ ശൈലേന്ദ്ര കുമാര്‍, സഹോദരന്‍ ജിതേന്ദ്ര കുമാര്‍, പിതാവ്‌ ദത്താരാം, അമ്മ രേഷ്‌മ ദേവി എന്നിവര്‍ക്കെതിരെയാണ്‌ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക