Image

ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 18. സിനിമയുടെ ഓര്‍മ

Published on 18 April, 2018
ബാലചന്ദ്രമേനോന്റെ  ഏപ്രില്‍ 18. സിനിമയുടെ ഓര്‍മ
ബാലചന്ദ്രമേനോന്റെ  ഏപ്രില്‍ 18. സിനിമയുടെ ഓര്‍മ

ഇന്ന് ഏപ്രില്‍ 18 എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയായ ഒരാളിന്റെ മനസ്സില്‍ എന്നെപ്പറ്റി ഒരു വിദൂര സ്മരണ ഉണ്ടാകുന്നെങ്കില്‍ അതെന്റെ പുണ്യമാണെന്ന് കരുതുന്ന ഒരു ചലച്ചിത്രപ്രവര്‍ത്തകനാണ് ഞാന്‍.

എത്ര മധുരമാണേലും ആവര്‍ത്തിച്ചാല്‍ അരസികമാവും എന്ന് അറിയാം . എല്ലാ വര്‍ഷവും ഏപ്രില്‍ 18നു ഒരു പോസ്റ്റ് ഞാന്‍ ഇടാറുണ്ട് . എന്നോ ഇറങ്ങിയ ഒരു സിനിമയെപ്പറ്റി എന്തിനാണിങ്ങനെ പഴം കഥകള്‍ എന്ന് ആര്‍ക്കെങ്കിലും തോന്നീട്ടും ഉണ്ടാവും . ഞാന്‍ എഴുതിയാലും ഇല്ലേലും ഏപ്രില്‍ 18 ന് എനിക്ക് വരുന്ന പ്രിയപ്പെട്ടവരുടെ സന്ദേശങ്ങള്‍ എന്റെ അഭിമാനമാണ് . എന്നാല്‍ ഇത്തവണ ഒന്നും കുറയ്ക്കുന്നില്ലെന്ന് ഇന്നലെത്തന്നെ തീരുമാനിച്ചതാണ് .

'ഈ കഥാപാത്രം കിട്ടുന്ന ഏതു തെണ്ടിയും ഭാഗ്യവാനായിരിക്കും'

ഇന്ന് രാവിലെ കാറുമായി സവാരിക്കിറങ്ങിയപ്പോള്‍ പതിവുപോലെ ഗതാഗതക്കുരുക്കില്‍പെടുന്നു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കുമിഞ്ഞു കൂടിയ കുരുക്കിനിടയില്‍ എന്റെ കണ്‍വെട്ടത്ത് ശോഭനയുടെ ചിത്രം. മലയാളിയെ സംബന്ധിച്ചു ശോഭന എന്നാല്‍ ഏപ്രില്‍ 18ന്റെ വക്താവാണ്. ഒരു വരിയെങ്കിലും ഏപ്രില്‍ 18നെ കുറിച്ച് പരാമര്‍ശിക്കാതെയിരിക്കാന്‍ അതിന്റെ സംവിധായകന് കഴിയുമോ എന്ന് എന്നോട് ചോദിക്കുന്നത് പോല. ഉടന്‍ ഒരു സെല്‍ഫി എടുക്കുന്നു. അങ്ങിനെ ഈ പോസ്റ്റ് ജനിക്കുന്നു!

ഏപ്രില്‍ 18 നെപ്പറ്റി അധികം ആരും അറിയാത്ത ചില കാര്യങ്ങള്‍ അതായത് ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ നേരിട്ട പ്രതിസന്ധികള്‍ ഒന്ന് പരാമര്‍ശിക്കാം.

ഏപ്രില്‍ 18 എന്ന പേരിനോടായിരുന്നു ഏവര്‍ക്കും ആദ്യം എതിര്‍പ്പ്. അത് `ശരിയാവില്ല എന്ന് പല കാരണങ്ങള്‍ കൊണ്ടും പലരും സംശയിച്ചു. പടത്തിന്റെ പേരാണോ അതോ റിലീസ് ഡേറ്റാണോ എന്ന ആശയക്കുഴപ്പമുണ്ടാവും എന്ന് വരെ പലരും ഭീഷണിപ്പെടുത്തി. എന്നാല്‍ ഈ കഥയ്ക്ക് ഇതില്‍പ്പരം യുക്തമായ ഒരു പേരില്ല എന്ന തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു. പിന്നീട് വന്ന ഓഗസ്റ്റ് ഒന്ന്. ഓഗസ്റ്റ് 15 ,ജൂലായ് 4, ജനുവരി ഒരു ഓര്‍മ്മ, ഡിസംബര്‍, ബോംബെ മാര്‍ച്ച് 12 , മലയാളമാസം ചിങ്ങം ഒന്നിന് ,മെയ് മാസപ്പുലരിയില്‍, മെയ്ദിനം , മീന മാസത്തിലെ സൂര്യന്‍, മകരമഞ്ഞു എന്നീ ചിതങ്ങള്‍ കലണ്ടര്‍ തീയതികളിലും സിനിമാപേരുകള്‍ ആകാം എന്ന എന്റെ നിഗമനം ശരിവെച്ചു.

നായികയെ 'കുട്ടാ' എന്ന് വിളിക്കുന്നതിനോടായിരുന്നു അടുത്ത പ്രതിഷേധം. ഞാന്‍ ഉദ്ദേശിക്കുന്ന സുഖം ആ വിളിക്കു ഇല്ല എന്നായിരുന്നു ആശങ്ക. കുട്ടാ എന്നൊക്കെ ഒരു പെണ്ണിന്റെ മുഖത്തുനോക്കി വിളിച്ചാല്‍ അതിനു മലബാര്‍കാര്‍ക്ക് അശ്ലീലച്ചുവ തോന്നുമെന്നും വരെ വിമര്‍ശനമുണ്ടായി . എന്നാല്‍ അതിന്റെ ധാര്‍മ്മിക ഭാരം ഞാന്‍ ഏറ്റെടുത്തത് പ്രശ്‌ന പരിഹാരമായി. വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കിലെ ഒരു കുടുംബസദസ്സില്‍ വെച്ച് 90 കഴിഞ്ഞ ഒരു വല്യപ്പന്‍ തന്റെ ഭാര്യയെ ചൂണ്ടി 'ഇതെന്റെ കുട്ടനാ' എന്ന് പറഞ്ഞപ്പോള്‍ എന്റെ തീരുമാനം എത്ര ശരിയായി എന്ന് ഞാന്‍ സമാധാനിച്ചു . ഇന്ന് എന്റെ മകന്‍ അവന്റെ ഭാര്യയേയും മരുമകന്‍ എന്റെ മകളെയും ദൈനംദിന ജീവിതത്തില്‍ പലകുറി ഈ വാത്സല്യം പകരുമ്പോള്‍ ഈ പ്രയോഗത്തിന്റെ പ്രചാരകനായ ഞാന്‍ സ്വകാര്യമായ ആനന്ദം അനുഭവിക്കാറുണ്ട് .

'സൗബിനെ എടുത്ത് പെരുമാറുന്നതുകണ്ടപ്പോള്‍ വിഷമമായി'

ഏപ്രില്‍ 18 സമ്മാനിച്ച അടുത്ത പ്രതിസന്ധിയായിരുന്നു എന്നെ ഏറെ വിഷമിപ്പിച്ചത്. ചിത്രം തുടങ്ങി മൂന്നാം ദിവസം യൂണിറ്റില്‍ ദൗര്‍ഭാഗ്യകരമായ ഒരു സംഭവവികാസം ഉരുത്തിരിഞ്ഞു. നിര്‍മാതാവ് അഗസ്റ്റിന്‍ പ്രകാശിന് പുതുമുഖനായികയായ ശോഭന വേണ്ട.(അതിനുള്ള കാരണങ്ങള്‍ അദ്ദേഹം വേദനയോടെ വിവരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന വേണു നാഗവള്ളിയും വാചാലനായി പിന്തുണച്ചു. ഞാന്‍ ഒറ്റപ്പെട്ടു) മറ്റൊരാളെ കണ്ടെത്തണം. ഹോട്ടല്‍ ഗീതിലെ 501 ാം നമ്പര്‍ മുറിയിലേക്ക് പ്രൊഡക്ഷന്‍ മാനേജര്‍, ശോഭനക്കും അമ്മയ്ക്കും അടുത്ത ദിവസം രാവിലത്തെ ഫ്‌ലൈറ്റിനു മദ്രാസിനുള്ള ടിക്കറ്റുമായി കയറിവരുന്നു . തൊട്ടടുത്ത 502 ാം നമ്പര്‍ മുറിയില്‍ ശോഭനയും അമ്മയും സുഖമായി ഉറങ്ങുന്നു .

ആ പരീക്ഷണം ഞാന്‍ എങ്ങനെ വിജയിച്ചു എന്ന് ഇപ്പോള്‍ വിവരിക്കാന്‍ വയ്യ. പക്ഷെ പിന്നീട് ശോഭന പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിയായി മാറിയപ്പോള്‍ ശോഭനയ്ക്ക് അനുകൂലമായ എന്റെ തീരുമാനത്തിനും ദൈവത്തിന്റെ കയൊപ്പുണ്ടായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഇത്രയും പറഞ്ഞത് ഞാന്‍ ചെയ്തതെല്ലാം ശരിയാണ് എന്ന് സമര്‍ഥിക്കാനല്ല. മറിച്ച്, ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ പുറം ലോകത്തിന്റെ ഈണത്തിനൊപ്പം തുള്ളിയിരുന്നെങ്കില്‍ ഒരു ചിത്രത്തിനുണ്ടാകാമായിരുന്ന ദുരന്തത്തെ സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. പുതു തലമുറയിലെ അനിയന്മാര്‍ക്കു ഇതു ഒരു പ്രചോദനമാകട്ടെ.

ഏപ്രില്‍ 18 നല്‍കുന്ന മറ്റൊരു സന്ദേശവും ഇവിടെ പ്രസക്തമാണ്.പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച ഈ ചിത്രത്തിന് അന്നത്തെ കാലത്തു ജനപ്രീതിക്കുള്ള അവാര്‍ഡ് ഉണ്ടായിരുന്നിട്ടും ആകെ നല്‍കിയ ഇടക്കാലാശ്വാസം അടൂര്‍ ഭാസിക്ക് ലഭിച്ച സഹനടനുള്ള അവാര്‍ഡ് മാത്രമായിരുന്നു. സാരമില്ല, 34 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത്രയും മലവെള്ളപ്പാച്ചിലുകള്‍ കഴിഞ്ഞിട്ടും ഇന്നും ആ ചിത്രത്തെ പറ്റി അറിയാനും കേള്‍ക്കാനും ഒരു ജനത ഉണ്ടെങ്കില്‍ അതിനപ്പുറം ആനന്ദലബ്ധിക്കു എന്ത് വേണം ? എന്നാല്‍ ഏറ്റവും നല്ല സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ആ വര്‍ഷം ഈ ചിത്രത്തിനായിരുന്നു എന്ന കാര്യവും സൂചിപ്പിക്കട്ടെ .
ഇനി ഒരു കുഞ്ഞു തമാശ ....
ഏപ്രില്‍18 എന്ന തീയതിയുമായി എന്തെങ്കിലും ആത്മ ബന്ധമുള്ള ഫെസ്ബുക്ക് മിത്രങ്ങള്‍ ആ ഓര്‍മ്മകള്‍ ഈ കുറിപ്പിന് മറുപടിയായി കുറിക്കുക . എനിക്കാവശ്യമുണ്ട് മറക്കല്ലേ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക