Image

വീണ്ടും പീഡനം, വിവാഹച്ചടങ്ങുകള്‍ക്കിടെ രണ്ടു കുരുന്നുകളെ പീഡിപ്പിച്ചു കൊന്നു

Published on 20 April, 2018
വീണ്ടും പീഡനം, വിവാഹച്ചടങ്ങുകള്‍ക്കിടെ രണ്ടു കുരുന്നുകളെ പീഡിപ്പിച്ചു കൊന്നു
ഇന്ത്യയില്‍ നിന്നും പീഡന വാര്‍ത്തകള്‍ വീണ്ടും ഉയരുന്നു. കണ്ണില്‍ച്ചോരയില്ലാതെ കുരുന്നുകളോടുള്ള ക്രൂരത നിസ്സംഗം തുടരുന്നു. ജമ്മു കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരി ക്രൂരപീഡനത്തിനിരയായി പൈശാചികമായി കൊല്ലപ്പെട്ട സംഭവം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായതിനുശേഷവും സമാനമായ സംഭവങ്ങള്‍ തുടുരുകയാണ്. യു.പിയിലെ ഇറ്റാവയിലും ഛത്തീസ്ഗഡിലും വിവാഹച്ചടങ്ങുകള്‍ക്കിടെ രണ്ടു കുരുന്നുകളാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. 

അമ്മാവന്റെ വിവാഹത്തിനെത്തിയ ഒന്‍പതു വയസുകാരിയാണ് ഇറ്റാവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. അലിഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കെല്‍ത്തയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഡ്രൈവറായ പിന്റു (22) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോയി പീഡിപ്പിച്ചശേഷം ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് അറിയിച്ചു. പിന്റുവിന്റെ സഹോദരനും പിടിയിലായിട്ടുണ്ട്. 

കഴിഞ്ഞ 16ന് ഇറ്റാവയില്‍ തന്നെ മറ്റൊരു വിവാഹച്ചടങ്ങിനിടെയും സമാനമായ സംഭവം അരങ്ങേറുകയുണ്ടായി. വിവാഹച്ചടങ്ങിന് പന്തല്‍ ഇടാനെത്തിയയാള്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്‍പാണ് പുതിയ സംഭവം. ഈ കേസില്‍ സോനു ജാദവ് (19) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  വിവാഹചടങ്ങ് നടന്ന വീടിനു സമീപത്തായുള്ള നിര്‍മാണം നടന്നുകൊണ്ടിരുന്ന വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ കയര്‍ ഉപയോഗിച്ചു മുറുക്കിയ നിലയിലായിരുന്നു. 
ഛത്തീസ്ഗഢിലെ കബീര്‍ധാം ജില്ലയില്‍ വിവാഹസല്‍ക്കാരത്തിനിടെയാണ് 11 വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഉത്തം സാഹു (25) എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതി. പെണ്‍കുട്ടിയെ വശീകരിച്ച് സ്ഥലത്തുനിന്നും മാറ്റിയശേഷം ബലാത്സംഗത്തിനു വിധേയമാക്കി കല്ലുകൊണ്ട് ഇടിച്ചുകൊല്ലുകയായിരുന്നു. കൃത്യം നടത്തിയശേഷം പ്രതി തിരിച്ചെത്തി സല്‍ക്കാരത്തില്‍ സംബന്ധിക്കുകയും ചെയ്തു. പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെതുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് സാഹുവിനോടൊപ്പം കണ്ടതായി തെളിവു ലഭിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത കനാലിനടുത്തുനിന്നും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ബലാത്സംഗം കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സാഹുവിനെ അറസ്റ്റു ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക