Image

ഒടുവില്‍ കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നു, ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ സഖ്യം സംന്ധിച്ച് പ്രഖ്യാപനം നടത്തി

Published on 15 May, 2018
ഒടുവില്‍ കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നു, ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ സഖ്യം സംന്ധിച്ച് പ്രഖ്യാപനം നടത്തി
കര്‍ണാടകയില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഒഴിവാക്കി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ കോണ്‍ഗ്രസും മൂന്നാമത്തെ കക്ഷിയായ ജനതാദള്‍ സെക്കുലറും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ സഖ്യം സംന്ധിച്ച് പ്രഖ്യാപനം നടത്തി. വൈകുന്നേരം ഗവര്‍ണര്‍ വാജുഭായി വാലയെ കണ്ട് ഇരുപാര്‍ട്ടി നേതാക്കളും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കും.
സംസ്ഥാനത്ത് കേവലഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ഇത്രയും സീറ്റുകള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ സഖ്യനീക്കം തിരക്കിട്ടുണ്ടായത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് പുതിയ നീക്കത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ചഡി ദേവഗൗഡയയുമായി സഖ്യസര്‍ക്കാരിനെ സംബന്ധിച്ച് ചര്‍ച്ച ആരംഭിക്കുകയായിരുന്നു. സോണിയയുടെ പ്രതിനിധിയായി പ്രവര്‍ത്തകസമിതി അംഗം ഗുലാംനബി ആസാദ്, ദേവഗൗഡയുമായി നടത്തിയ ചര്‍ച്ചയിലാണ് സഖ്യം സംബന്ധിച്ച സമ്മതം ജെഡിഎസ് അറിയിച്ചത്. തുടര്‍ന്ന് ഗുലാം നബി ആസാദ് കര്‍ണാടകയിലേക്ക് പുറപ്പെട്ടു.
ഇതിന് പിന്നാലെ ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം നല്‍കിക്കൊണ്ടുള്ള സഖ്യത്തിന് തയാറാണെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ വ്യക്തമാക്കി. കര്‍ണാടകയില്‍ ജെഡിഎസിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചതായും തീരുമാനം അനുസരിച്ച് തങ്ങള്‍ ജെഡിഎസിന് പിന്തുണ നല്‍കുകയാണെന്നും കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി പരമേശ്വര വ്യക്തമാക്കി. വൈകുന്നേരം ഇരുപാര്‍ട്ടികളും ചേര്‍ന്ന് ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കുമെന്നും പിസിസി അധ്യക്ഷന്‍ അറിയിച്ചു.
ഒടുവില്‍ കിട്ടുന്ന സൂചനകളനുസരിച്ച് ബിജെപി 104 സീറ്റുകളിലാണ് മുന്നില്‍. കോണ്‍ഗ്രസ് 77 സീറ്റുകളിലാണ് മുന്നില്‍. ജെഡിഎസ് 39 സീറ്റുകളിലും മുന്നിലാണ്.
ഇതിനിടെ, കര്‍ണാടകയില്‍ വിജയം നേടിയ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
അതിനിടെ, ഗുജറാത്തിലെ മുന്‍ ധനമന്ത്രിയായിരുന്ന കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയുടെ തീരുമാനം നിര്‍ണായകമാണ്. മോദിക്ക് സംസ്ഥാന നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ് വാജുഭായി വാല. പിന്നീട് മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം. മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായി വാല സ്വീകരിക്കുന്ന നിലപാടിലേക്കാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. എന്നാല്‍ ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപി നേതാവായ കര്‍ണാടക ഗവര്‍ണര്‍ മാനദണ്ഡമാക്കുമോ എന്ന് കണ്ടറിയണം.
ഇതിനാല്‍ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയും പിന്നീട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാനുമാണ് സാധ്യത. ഈ സമയത്തിനുള്ളില്‍ ജെഡിഎസ് പാളയത്തില്‍ നിന്ന് ഏതാനും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് കഴിയുകയും ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക