Image

ഭാവ രാഗ താള ലയവുമായി സുനന്ദ ആര്‍ട്‌സിന്റെ 'നര്‍ത്തകി' ക്കു ഗംഭീര തുടക്കം

വിദ്യ രതീഷ് Published on 21 May, 2018
ഭാവ രാഗ താള ലയവുമായി സുനന്ദ ആര്‍ട്‌സിന്റെ 'നര്‍ത്തകി' ക്കു ഗംഭീര തുടക്കം
ഹൂസ്റ്റണ്‍ : ഭാരതത്തിന്റെ  തനതു ശാസ്ത്രീയനൃത്തരൂപങ്ങളെയും നര്‍ത്തകരെയും  ആദരിക്കുന്നതിന്റെ  ഭാഗമായി ടജഅഞഇ ഉപചാരപുരസ്സരം സമര്‍പ്പിച്ച നൃത്തനൃത്യശൃംഖലയാണ് നര്‍ത്തകി. ഭാരതത്തിന്റെ,  വിവിധമനോഹരകലാരൂപങ്ങളെ , തന്റെ ചുറ്റുമുള്ള സമൂഹം ആസ്വദിക്കുവാനും മനസ്സിലാക്കുവാനും വേണ്ടി,  ഭാരതീയ ശാസ്ത്രീയ നൃത്തകലകളില്‍ വിദഗ്ദ്ധയും  ടജഅഞഇ സ്ഥാപകയുമായ  ഉൃ. സുനന്ദ നായര്‍, നാലു നര്‍ത്തകര്‍ക്കായി ഒരുക്കിയ അവസരം തീര്‍ച്ചയായും വിജയംവരിച്ചു.

 നൃത്തത്തില്‍ പ്രാവീണ്യം നേടിയ കുമാരി ജ്വാല പ്രിയദര്‍ശിനിയുടെ ഊര്‍ജസ്വലവും മനോഹരവുമായ നൃത്ത പ്രകടനത്തിലൂടെയായിരിന്നു നര്‍ത്തകിയുടെ തുടക്കം. വഴവൂര്‍ ശൈലിയിലുള്ള ഭരതനാട്യം അഭ്യസിപ്പിക്കുന്ന ശ്രീമതി മംഗളആനന്ദിന്റെകീഴില്‍,2015 ല്‍ നൃത്യപ്രിയ ഫൈന്‍ ആര്‍ട്‌സന്റെ യുവ നര്‍ത്തകി ജ്വാല പ്രിയദര്‍ശിനി റെജിമോന്‍   ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ചു. നര്‍ത്തകിയില്‍  ജ്വാല കാണികള്‍ക്കു സമര്‍പ്പിച്ച പുഷ്പാഞ്ജലി,  തന്റെ നൃത്തപാടവം കുറ്റമറ്റതാണെന്ന് തെളിയിക്കുന്നതായിരുന്നു. ചടുലവും ശുദ്ധവുമായ നൃത്തച്ചുവടുകള്‍ കാണികളുടെ മനം കവര്‍ന്നു. നര്‍ത്തകിക്ക് ഉല്‍കൃഷ്ടമായ ഒരു തുടക്കം നല്‍കാന്‍ ജ്വാലയ്ക്കു കഴിഞ്ഞു.

തുടര്‍ന്നു, തന്റെ ഗുരു ശ്രീമതി മംഗള ആനന്ദ് പകര്‍ന്നു നല്‍കിയ മൈസൂര്‍ ശൈലിയിലുള്ള ഒരു ജതിയാണ്, ജ്വാല അവതരിപ്പിച്ചത്. ഹംസധ്വനി രാഗത്തില്‍ ആദി താളത്തില്‍ ചിട്ടപ്പെടുത്തിയ ഗണേശസ്തുതി, ഭാവവും അടവുകളും  ഇഴചേര്‍ത്തു മനോഹരമാക്കുമ്പോള്‍, സദസ്സ്യരുടെ കണ്ണുകള്‍ മറ്റെവിടേയ്ക്കും പോയിരുന്നില്ല.    ലക്ഷ്മീദേവിയെ സ്തുതിക്കുന്ന, ലക്ഷമിക്ഷീരസമുദ്രരാജതനയം  എന്ന ശ്ലോകത്തിന്റെ ആവിഷ്‌കാരമാണ് ജ്വാല നര്‍ത്തകിയില്‍ അവസാനമായി, അവതരിപ്പിച്ചത്.  ആകര്‍ഷകമായ ഭാവങ്ങളിലൂടെയും, അനായാസമായ ചുവടുകളിലൂടെയും,  തന്റെ പ്രേക്ഷകരോട് നൂറു ശതമാനം നീതി പുലര്‍ത്തുവാന്‍  ജ്വാലയ്ക്കു കഴിഞ്ഞു. ശാസ്ത്രീയ നൃത്തത്തോടുള്ള പ്രതിജ്ഞാബദ്ധതയും  നിശ്ചയദാര്‍ഢ്യവും ഈ യുവനര്‍ത്തകിയുടെ  നൃത്താവതരണത്തിലുടനീളം കാണുവാന്‍ കഴിയുമായിരുന്നു. അടവുകളിലും അഭിനയത്തിലും ജ്വാല പ്രകടിപ്പിക്കുന്ന ഏകാഗ്രത പ്രശംസനീയമാണ്.

 

അടുത്തതായി നര്‍ത്തകിക്ക് മാറ്റ്കൂട്ടുവാനായി എത്തിയതു ഡോ.അപരൂപാ  ചാറ്റര്‍ജിയാണ്.   ഓസ്റ്റിന്‍  ടെക്‌സാസ് അധിഷ്ഠിതമായി രൂപീകരിച്ച ഒഡിസ്സി നൃത്തകമ്പനിയുടെ അധികാരിയും  ഒഡിസിയുടെ പിതാവ് എന്നറിയപ്പെടുന്ന പത്മവിഭൂഷണ്‍ ഗുരു കേളുചരണ്‍  മോഹപത്രയുടെ ലോകപ്രശസ്തസ്ഥാപനമായ 'ടൃഷമി ' ഒഡീസി ഇന്‌സ്ടിട്യൂഷന്റെ  പ്രഥമ നര്‍ത്തകിയുമായ അപരൂപ ചാറ്റര്‍ജി, ഇന്ന് ഇന്ത്യയിലും അമേരിക്കയിലും മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു ഒഡീസ്സി നര്‍ത്തകിയാണ്.   ആചാര്യന്‍ കേളുചരണ്‍  മോഹപത്രയുടെ മകനും പിന്‍ഗാമിയുമായ   ഗുരു രതികാന്തിനെയും മരുമകള്‍ ശ്രീമതി സുജാത മോഹപത്രയേയും ഒഡീസി അവതരണത്തിനായി അപരൂപ 2007ല്‍ ടെക്‌സസില്‍ കൊണ്ടുവന്നിരുന്നു.

ശാന്താകാരം ഭുജഗശയനം എന്നു തുടങ്ങുന്ന വിഷ്ണുവന്ദനത്തിലൂടെയാണ് നര്‍ത്തകിയുടെ വേദിയില്‍  അപരൂപ ഒഡിസിചുവടുകള്‍ ആരംഭിച്ചത്. നൃത്തത്തില്‍  ഐശ്വര്യപൂര്‍ണ്ണമായ തുടക്കം ലഭ്യമാക്കുന്നതിന് ജഗന്നാഥനോടു അനുഗ്രഹം അഭ്യര്‍ത്ഥിക്കുകയും ഒപ്പം ഭൂമിദേവിയെയും ഗുരുവിനെയും പ്രണമിക്കുക്കയും ചെയ്തതിനു ശേഷം  അപരുപ അതിശ്രേഷ്ഠമായ വിഷ്ണുധ്യാനം ആരംഭി ച്ചു.

'ശാന്താകാരം  ഭുജഗ ശയനം പത്മനാഭം സുരേശം

 വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണം ശുഭാംഗം

ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം

വന്ദേ വിഷ്ണും ഭവഭയഹരം സര്‍വ്വ ലോകൈക നാഥം …' 

അപരുപയുടെ  ലാസ്യം നിറഞ്ഞ  അവതരണത്തില്‍ ഈ വരികള്‍ പ്രേക്ഷകര്‍ക്കു മുന്‍പില്‍ ചിത്രങ്ങളാവുകയായിരുന്നു.വിഷ്ണുസ്തുതിക്കു തുടര്‍ച്ചയായി അപരൂപ   ചുവടുകള്‍ വച്ചതു, ഗുരു കേളുചരന്‍ മോഹപത്രചിട്ടപ്പെടുത്തിയ വസന്തരാഗത്തിലുള്ള പല്ലവിയിലാണ്. സര്‍ഗ്ഗാത്മകമായ സംഗീതവും  വിപുലീകരിച്ച നൃത്തചുവടുകളും കൂട്ടിയിണക്കി പൂര്‍ണജാഗ്രതയോടെ മെനഞ്ഞെടുത്ത പവിത്രമായ ഒരു നൃത്ത ഇനമാണ് പല്ലവി.  ഗഹനമായ താളക്രമങ്ങളുടെ വിശിഷ്ട സൗന്ദര്യം,   ആകര്‍ഷകവും ഗാനാത്മകവുമായ നൃത്തചലനങ്ങളുടെ മാറ്റ്കൂട്ടുന്നതായിരുന്നു. ആ വേദിയില്‍  നൃത്തവും സംഗീതവും ഇഴചേര്‍ത്തു  അപരുപ മെനഞ്ഞെടുത്തത്  താളരാഗനൃത്തത്തിന്റെ  നിറച്ചാര്‍ത്തണിഞ്ഞ  പട്ടുചേലയാണ്.

പല്ലവിയുടെ ഉച്ചസ്ഥായില്‍നിന്ന്  അപരുപ പ്രേക്ഷകഹൃദയങ്ങളെ കൈപിടിച്ചുകൊണ്ടുപോകുന്നത് ഉണ്ണിക്കണ്ണന്റെ ഗോകുലത്തിലേക്കാണ്. ഗുരു കേളുചരന്‍ മൊഹപത്ര ക്രമപ്പെടുത്തിയ

 'ബരജാകുചോരഅസിചിഘേനിജിബോ'

നമുക്ക് മുന്‍പില്‍ ചിത്രീകരിക്കുന്നത്  കുസൃതിയായ കണ്ണനെ വളരെ ക്ഷമയോടെ, വാത്സല്യത്തോടെ ഉറക്കാന്‍ ശ്രമിക്കുന്ന യശോദയുടെ അനന്തമായ ഉദ്യമങ്ങളെയാണ്. ഒറിയന്‍ അഭിനയ ചാരുതയില്‍,  സ്‌നേഹം നിറഞ്ഞു തുളുമ്പുന്ന യശോദയായി  രൂപാന്തരം ഭവിച്ച അപരൂപയെയാണ്, പിന്നെ നാം കാണുന്നത്. ഉറങ്ങാതെ ഇരിക്കുന്ന കുഞ്ഞുങ്ങളെ , രാത്രിയാമങ്ങളില്‍  വന്നു മോഷ്ടിച്ചു കൊണ്ടുപോകുന്ന ഒരു കള്ളന്റെ കഥപറഞ്ഞു, ഉണിക്കണ്ണനെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന യശോദയായി അപരുപ തിളങ്ങി. എന്നാല്‍ ഇതിലൊന്നും കീഴ്‌പ്പെടാതെ  ഉറങ്ങാന്‍ വൈമനസ്യം കാണിക്കുന്ന കണ്ണനേയും അപരൂപ അനായാസം അവതരിപ്പിച്ചു.

മൂന്നാമതായി അശ്വതിനായര്‍  അരങ്ങില്‍ എത്തുമ്പോഴും കാണികള്‍ അപരുപയുടെ യശോദയുടെയും കൃഷ്ണന്റെയും കൂടെ  ഗോകുലത്തിലായിരുന്നു.  എന്നാല്‍ തന്റെ സുന്ദരമായ നൃത്ത ചുവടുകള്‍ കൊണ്ട് കാണികളെ തന്നിലേക്ക് ചേര്‍ക്കുവാന്‍ അശ്വതിക്ക് അധികനേരം വേണ്ടി വന്നില്ല.

കേരളത്തിലെ  പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി അശ്വതി നായര്‍, തന്റെ നാലാം വയസിയില്‍ നൃത്തപാഠങ്ങള്‍ ഉള്‍കൊള്ളുന്നതു സ്വന്തം അമ്മയും പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയുമായ  ശ്രീമതി കലാമണ്ഡലം സരസ്വതി യില്‍ നിന്നുമാണ്.  ഏഴാം വയസ്സില്‍ നൃത്തം അവതരിപ്പിച്ചു തുടങ്ങിയ അശ്വതി ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.  അമ്മയുടെ കീഴില്‍  പഠിച്ചു തുടങ്ങിയ മോഹിനിയാട്ടം, പിന്നീട് അതിപ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ശ്രീമതി കലാമണ്ഡലം ലീലാമ്മയുടെ കീഴില്‍ അശ്വതി തുടര്‍ന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഏവരും ഇഷ്ടപ്പെടുന്ന നൃത്ത സംവിധായിക കൂടിയാണ് അശ്വതി നായര്‍. വളരെപെട്ടെന്നു തന്നെ നൃത്തത്തിന്റെ മറ്റൊരു തലത്തിലേയ്ക്ക് കാണികളുടെ  മനസ്സിനെ  ഉയര്‍ത്തുവാന്‍ അശ്വതിക്ക് കഴിഞ്ഞു. 

വിവാഹത്തിന് തയ്യാറായി നില്‍ക്കുന്ന അംബയായി അശ്വതി മാറുമ്പോള്‍ നൃത്ത വേദി അംബയുടെ വിവാഹവേദിയായിമാറുകയായിരുന്നു. അംബയുടെ മനസ്സിന്റെ  വികാരവിക്ഷോഭങ്ങളും അസഹിഷ്ണുതയും വളരെ മനോഹരമായി തന്നെ ചിത്രീകരിക്കാന്‍ അശ്വതിക്ക് കഴിഞ്ഞു. തുടര്‍ന്ന് അംബയില്‍ നിന്ന് ശിഖണ്ഢിയിലേക്കുള്ള രൂപാന്തരം  ഏവരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു.  ശിഖണ്ഢിയുടെ  വില്ലില്‍ നിന്നും പുറപ്പെടുന്ന ഓരോ ശരവും വന്നുപതിച്ചതു കാണികളുടെ ഹൃദയങ്ങളിലേക്കായിരുന്നു.തുടര്‍ന്നുള്ള നിമിഷങ്ങളില്‍ വികാരാധീനതയുടെ ഉയര്‍ച്ചതാഴ്ചകളിലേക്കാണ് അംബ  ഏവരെയും കൊണ്ടെത്തിച്ചത്; സന്തോഷത്തില്‍ നിന്ന് നിസ്സഹായാവസ്ഥയിലേക്കു, അവിടെ നിന്ന് ഉറച്ച തീരുമാനങ്ങളിലേക്കു, പിന്നീട് പ്രതികാരത്തിലേക്കു് ,അവസാനമായി ആത്മസംതൃപ്തിയിലേക്കും.  കാണികളുടെ കണ്ണുകളെയും മനസ്സിനെയും ഒരുപോലെ അമ്പരിപ്പിക്കുവാന്‍ അശ്വതിയുടെ അംബയ്ക്കായി എന്നതില്‍  ഒട്ടും സംശയമില്ല.

നര്‍ത്തകി, അതിന്റെ പരകോടിയില്‍ എത്തുന്നത്, വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ നടനപാടവത്തിലൂടെയാണ്;  ശ്രീകാന്തിന്റെ…..  മേലത്തൂര്‍ ഭാഗവത മേളയിലെ നൃത്തനാടകത്തില്‍ അഭിനയിച്ചുകൊണ്ടു ആറാം വയസ്സില്‍ കലാജീവിതം തുടങ്ങിയ ശ്രീകാന്ത് പിന്നീടങ്ങോട്ടു ഭരതനാട്യ നര്‍ത്തകനായി വേദികള്‍ കയ്യടക്കി. നൃത്തത്തില്‍ ശ്രേഷ്ഠരായ ശ്രീ ഷണ്മുഖസുന്ദരം പിള്ളൈ, ഡോ.സരസ്വതി, ഡോ.പത്മാസുബ്രമണ്യം തുടങ്ങിയ ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ ഭരതമുനിയുടെ നാട്യ ശാസ്ത്രത്തിലുള്ള തന്റെ ജ്ഞാനം വിസ്തൃതമാക്കുവാന്‍ ശ്രീകാന്തിന് കഴിഞ്ഞു. പ്രശസ്ത നര്‍ത്തകരായ ധനഞ്ജയന്‍ , നരസിമചാരിസ്, ചിത്ര വിശ്വേശരന്‍, ലക്ഷ്മി വിശ്വനാഥന്‍, സുധാറാണിരഘുപതി, രാധ, അനിതാരത്‌നം, ശോഭന, മീനാക്ഷി ശേഷാദ്രി, വിനീത്  തുടങ്ങിയവരോടൊപ്പം ശ്രീകാന്ത് നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നൃത്തത്തിലെ  കൃത്യമായ അറിവിലൂടെയും പൂര്‍ണ ലയനത്തിലൂടെയും, തന്റെ കഥാപാത്രങ്ങളെ ജീവസ്സുറ്റതായി കാണികള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതില്‍ ശ്രീകാന്ത് വിജയിച്ചിട്ടുണ്ട്. പുരുഷന്മാരുടെ ഭാഗവതമേളയില്‍ സ്ത്രീകഥാപാത്രങ്ങളായ സീതയെയും ദേവകിയെയും അവതരിപ്പിക്കുന്നതില്‍  ഒരു പ്രത്യേക കഴിവ് ശ്രീകാന്തിനുണ്ട്.  ആ നൈപുണതയ്ക്കു ഏറെ പ്രശംസ പ്രേക്ഷകരില്‍ നിന്നും ശ്രീകാന്ത് ഏറ്റുവാങ്ങിയിട്ടുമുണ്ട്.  നര്‍ത്തകന്‍,അഭിനേതാവ്, നാട്ടുവനാര്‍, സംഗീതജ്ഞന്‍, സാഹിത്യകാരന്‍ എന്നിവയിലൊക്കെ തന്റെ കലാവൈഭവം തെളിയിച്ച ഈ കലാകാരന്‍  നൃത്തത്തെ വ്യാഖ്യാനിക്കാന്‍ തികച്ചും  ഉത്തമനാണു. ഈ പശ്ചാത്തലത്തില്‍ പ്രേക്ഷര്‍ക്ക് ശ്രീകാന്തിലുള്ള പ്രതീക്ഷ വളരെ ഉയര്‍ന്നതായിരുന്നു.

ശ്രീകാന്ത് വേദിയില്‍ എത്തുന്നത് ബ്രഹന്നള ആയാണ്. മഹാഭാരത കഥയില്‍ ഉര്‍വശിയുടെ ശാപവാക്കാല്‍  ശിഖണ്ഡിയായി മാറപ്പെടുന്ന അര്‍ജുനനാണ് ബ്രഹന്നള. സ്വയം സ്വീകാര്യമല്ലാത്തതും കുടുംബങ്ങളാല്‍ വെറുക്കപ്പെട്ടവളുമായി  ജീവിക്കേണ്ടി വരുന്ന ബ്രഹന്നളയുടെ മാനസിക വ്യപാരങ്ങള്‍  തന്മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ ശ്രീകാന്ത് വിജയിച്ചു. ലാസ്യഭാവങ്ങളിലൂടെ ബ്രഹന്നളയുടെ സ്‌െ്രെതണത  വരച്ചുകാട്ടുന്നതില്‍ ശ്രീകാന്ത് പ്രകടിപ്പിക്കുന്ന ദൃഢത ഏവരെയും ആശ്ചര്യപ്പെടുത്തുന്നതായിരിന്നു. എന്നാല്‍ അടുത്തപകുതിയില്‍ ലാസ്യഭാവങ്ങള്‍ പൂര്‍ണമായും അഴിച്ചു വെച്ച്, പൗരുഷമുള്ള വീര്യമുള്ള അര്‍ജുനനെ അവതരിപ്പിക്കുമ്പോള്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറമാണ്  ഈ കലാകാരന്‍ എന്ന് തിരിച്ചറിവിലായിരുന്നു പ്രേക്ഷകര്‍ .

തികച്ചും അസാധാരണവും ആശ്ചര്യവും ആനന്ദവും ചേര്‍ന്ന അനുഭവമാണ് നര്‍ത്തകി പ്രേക്ഷകര്‍ക്ക് വിളമ്പിയത്. മനോഹരമായ സായാഹ്നത്തില്‍ ഹൃദയത്തില്‍ നിറയ്ക്കാന്‍ ഇനി മറ്റെന്താണ് രസികര്‍ക്കു വേണ്ടത്...

ഭാവ രാഗ താള ലയവുമായി സുനന്ദ ആര്‍ട്‌സിന്റെ 'നര്‍ത്തകി' ക്കു ഗംഭീര തുടക്കം ഭാവ രാഗ താള ലയവുമായി സുനന്ദ ആര്‍ട്‌സിന്റെ 'നര്‍ത്തകി' ക്കു ഗംഭീര തുടക്കം ഭാവ രാഗ താള ലയവുമായി സുനന്ദ ആര്‍ട്‌സിന്റെ 'നര്‍ത്തകി' ക്കു ഗംഭീര തുടക്കം ഭാവ രാഗ താള ലയവുമായി സുനന്ദ ആര്‍ട്‌സിന്റെ 'നര്‍ത്തകി' ക്കു ഗംഭീര തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക