Image

നഴ്‌സ്‌ ലിനിയുടെ മക്കള്‍ക്ക്‌ 10 ലക്ഷം രൂപവീതം ധനസഹായം; ഭര്‍ത്താവിന്‌ സര്‍ക്കാര്‍ ജോലി

Published on 23 May, 2018
നഴ്‌സ്‌ ലിനിയുടെ മക്കള്‍ക്ക്‌ 10 ലക്ഷം രൂപവീതം ധനസഹായം; ഭര്‍ത്താവിന്‌ സര്‍ക്കാര്‍ ജോലി


നിപ്പാ വൈറസ്‌ ബാധിച്ച്‌ മരിച്ച പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സ്‌ ലിനിയുടെ ഭര്‍ത്താവിന്‌ സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരിച്ച മറ്റുള്ളവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വീതം നല്‍കും.

പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്ന കോഴിക്കോട്‌ ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്‌, ചങ്ങരോത്ത്‌ സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ്‌ പനി പിടിച്ചത്‌.

പനി ബാധിച്ച ലിനിക്കു 17ന്‌ പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി. 19ന്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജിനോടനുബന്ധിച്ച ചെസ്റ്റ്‌ ഹോസ്‌പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

ചെസ്റ്റ്‌ ഹോസ്‌പിറ്റലിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌ മരിച്ചത്‌. വൈറസ്‌ പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്‌മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക