Image

കെന്റില്‍ യുകെബിഎ അറസ്റ്റുചെയ്ത മലയാളികളില്‍ ഒരാള്‍ക്ക് ജാമ്യം

Published on 24 March, 2012
കെന്റില്‍ യുകെബിഎ അറസ്റ്റുചെയ്ത മലയാളികളില്‍ ഒരാള്‍ക്ക് ജാമ്യം
ലണ്ടന്‍: കെന്റില്‍ യുകെബിഎ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി പിടികൂടിയ മലയാളി വിദ്യാര്‍ഥികളില്‍ ഒരാള്‍ക്കു കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. മറ്റൊരാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇരുവരേയും ഇന്ത്യയിലേക്ക് കയറ്റിഅയക്കണമെന്ന ഹോം ഓഫീസിന്റെ ഉത്തരവ് കോടതി നേരത്തേ സ്‌റ്റേ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടു വിദ്യാര്‍ഥികളും ജാമ്യ ഹര്‍ജിയുമായി കോടതിയിലെത്തിയത്. 

അനുവദനീയമായതില്‍ കൂടുതല്‍ ജോലി ചെയ്‌തെന്ന കുറ്റത്തിനാണ്് എട്ടു വിദ്യാര്‍ഥികളെ യുകെബിഎ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. ഇതില്‍ ആറു വിദ്യാര്‍ഥികളെ നാട്ടിലേക്ക് കയറ്റി അയച്ചിരുന്നു. എന്നാല്‍ യുകെബിഎ യുടെ നടപടിക്കെതിരേ രണ്ടു വിദ്യാര്‍ഥികള്‍ ക്രോയിഡോണിലെ കൃഷ്‌മോര്‍ഗണ്‍ സോളിസിറ്റേഴ്‌സ് വഴി കോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്നാണ് യുകെബിഎ യുടെ നടപടി കോടതി സ്‌റ്റേ ചെയ്യുകയും ഒരാള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തത്.

തങ്ങള്‍ 35 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തിട്ടില്ലെന്നാണ് ഈ വിദ്യാര്‍ഥികള്‍ വാദിക്കുന്നത്. യുകെബിഎ പിടിയില്‍പ്പെട്ടാല്‍ നാടു വിടേണ്ട അവസ്ഥക്ക് എതിരേയുള്ള ഒരു പോരാട്ടത്തിനാണ് മലയാളി വിദ്യാര്‍ഥികള്‍ തുടക്കമിട്ടിരിക്കുന്നത്. നാലുമണിക്കൂര്‍ അധികം ജോലി ചെയ്തു എന്നതിന്റെ പേരില്‍ അപമാനം സഹിച്ച് നാടുവിടണമെന്ന നിലവിലുള്ള രീതിയും ചോദ്യം ചെയ്യപ്പെടുകയാണ്. 

യുകെബിഎ യുടെ നടപടികളെ ഇതുവരെ മലയാളികള്‍ ചോദ്യം ചെയ്തിരുന്നില്ല. സ്റ്റുഡന്റ് വീസക്കാര്‍ക്ക് 20 മണിക്കൂര്‍ വരെ വീസ അനുസരിച്ചു ജോലി ചെയ്യാമെന്നാണ് നിയമം. ചില വീസകളില്‍ പത്തു മണിക്കൂര്‍ എന്ന് പ്രത്യേകം പറയാറുണ്ട്. ഇതിനൊപ്പം കോളജില്‍ നിന്നുള്ള കത്ത് ഉണെ്ടങ്കില്‍ 15 മണിക്കൂര്‍ കൂടി ജോലിചെയ്യാന്‍ അനുവദിക്കും. 

ലക്ഷങ്ങള്‍ മുടക്കിയാണ് വിദ്യാര്‍ഥികള്‍ യുകെയില്‍ എത്തുന്നത്. മാസങ്ങള്‍ കഴിയുമ്പോഴാണ് നേഴ്‌സിംഗ്‌ഹോമുകളില്‍ പലര്‍ക്കും ജോലി കിട്ടുക. ഇതിനിടയില്‍ യുകെബിഎ പിടികൂടിയാല്‍ പത്തുവര്‍ഷത്തേക്ക് യുകെയിലേക്ക് വരുന്നതിന് വിലക്കു ലഭിക്കും. അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിന്റെ അപമാനം വേറെയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക