റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ടു 20,956 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിനെയും ബിജെപി യെയും പിന്തള്ളി സി.പി.എമ്മിലെ സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടി. 2016 ല്‍ കെകെ രാമചന്ദ്രന്‍ നായര്‍ നേടിയ 7983 വോട്ടിന്റെ ഭൂരിപക്ഷം വമ്പിച്ച തോതില്‍ ഉയര്‍ത്താന്‍ സി.പി.എമ്മിന് കഴിഞ്ഞു. ആകെ നേടിയത് 67,303 വോട്ട്.
കഴിഞ്ഞ തവണ 42682 വോട്ടു നേടിയ ബിജെപിയുടെ പിഎസ് ശ്രീധരന്‍പിള്ളക്ക് 35,276 വോട്ടെ ഇത്തവണ സമാഹരിക്കാന്‍ കഴിഞ്ഞുള്ളു. ബി.ജെ.പിയുടെ കോട്ടകളെല്ലാം സി.പി.എം. പിടിച്ചെടുത്തു. പഞ്ചായത്തുകളും ചെങ്ങന്നൂര്‍ മുനിസിപ്പാ ലിറ്റിയും. കോണ്‍ഗ്രസിലെ ഡി വിജയകുമാറിന് കഴിഞ്ഞ തവണ പി.സി.വിഷ്ണുനാഥ് നേടിയ 44,897ല്‍ നിന്ന് 46,347 ആയി വോട്ടു കൂട്ടാന്‍ കഴിഞ്ഞെങ്കിലും പരാജയം വാങ്ങി.
''ജനങ്ങളാണ് വിധികര്‍ത്താക്കള്‍. അതി ശക്തമായ അസത്യ പ്രചണങ്ങള്‍ക്കിടയിലും ജനം സത്യം തിരിച്ചറിഞ്ഞു,'' മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ''പണം വാരിക്കോരി ചെലഴിച്ചിട്ടും ഇവിടെ ബിജെപിയുടെ വളര്‍ച്ച പടവലങ്ങാ പോലെ കീഴ്‌പോട്ടാണ്,'' 'സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ''ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിന്റെ മൂന്നാം വാര്ഷികവേളയില്‍ ജനം നല്‍കിയ ഏറ്റം വലിയ അംഗീകാരം''.
''അധികാരണത്തിന്റെ ദുര്‍വിനിയോഗം കൊണ്ട് നേടിയ വിജയം. മോഡി ചെയ്യുന്നതുപോലെ വര്‍ഗീയ ചേരിതിരി വുകള്‍ കൊണ്ട് അവര്‍ വിജയം നേടി. കഴിഞ്ഞ തവണ ബിജെപി നേടിയ വോട്ടുകള്‍ ഇത്തവണ സിപിഎമ്മിലേക്ക് പോയി.പക്ഷെ കോണ്‍ഗ്രസ്സിന് വോട്ടു കൂടുകയാണ് ചെയ്തത്. വോട്ടു കുറഞ്ഞ ഒരേ ഒരു കക്ഷി ബിജെപിയാണ്,'' എകെ ആന്റണി പറഞ്ഞു.
വോട്ടെടുപ്പ് തകൃതിയായി നടക്കുമ്പോഴാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ദേശിയ രംഗത്തേക്കുള്ള സ്ഥാനക്കയറ്റം പ്രഖ്യാപിക്കപ്പെട്ടത്. തന്മൂലം പരാജയങ്ങളുടെ വിഴുപ്പുകെട്ടു ചുമക്കേണ്ട ചുമതല അവര്‍ക്ക് ഇല്ലാതെയായി. തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ മേലുള്ള വിലയിരുത്ത ലാണെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത് ചെന്നിത്തലക്കുള്ള ഒളിയമ്പായി. ചെന്നിത്തലയുടെ വാര്‍ഡില്‍ പോലും സജിക്കാണ് കൂടുതല്‍ വോട്ടെന്നു പിണറായി എടുത്തു പറയുകയും ചെയ്തതു.
കോട്ടയംകാരാണെന്നുള്ളതാണ് കുമ്മനവും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ഏറ്റം വലിയ സാമ്യം. ഇരുവരും സുഹൃത്തുക്കളാണ്. അഖില കേരള ബാലജനസഖ്യത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. ഉമ്മന്‍ ചാണ്ടി അഖിലകേരള പ്രസിഡന്റും കുമ്മനം ലോക്കല്‍ സഖ്യം പ്രസിഡന്റും. പുതുപ്പള്ളി യിലെ സ്‌കൂളുകളില്‍ പഠിച്ചു വളര്‍ന്ന ഉമ്മന്‍ ചാണ്ടി കെ എസ് യു വിലും യൂത്ത് കോണ്‍ഗ്രസിലും പയറ്റി തെളിഞ്ഞപ്പോള്‍ (രണ്ടിടത്തും അധ്യക്ഷനായി) കുമ്മനം രാജശേഖരന്‍ കുമ്മനത്ത് പഠിച്ച് ചാണ്ടിക്കു പിന്നാലെ സിഎംഎസ് കോള ജില്‍ ചേര്‍ന്ന് ബോട്ടണിയില്‍ ബിരുദം നേടി.
ഉമ്മന്‍ ചാണ്ടി ചങ്ങനാശ്ശേരി എസ്ബി യില്‍ നിന്ന് ഇക്കണോ മിക്സില്‍ ബിഎ യും എറണാകുളം ലോ കോളേജില്‍ നിന്ന് ബി.എല്ലും നേടി. അര നൂറ്റാണ്ടടുടുത്തു സ്ഥിരമായി പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് ജയിച്ചു വരുന്ന ചാണ്ടി രണ്ടു തവണ മുഖ്യമന്ത്രിയായി. എഐസിസി അംഗമായി. ആദ്യമായാണ് എ ഐസിസി ഇപ്പോഴാണ് ജനറല്‍ സെക്രട്ടറി ആകുന്നതും വര്‍ക്കിങ് കമ്മിറ്റിയില്‍ പ്രവേശിക്കു ന്നതും.
കോട്ടയം ചുറ്റി ഒഴുകുന്ന മീനച്ചിലാറിന്റെ പടിഞ്ഞാറേ ക്കര യിലാ ണ് കുമ്മനം വാളാവള്ളില്‍ എന്ന പാര്‍വതി മന്ദിരം. അഭിഭാഷകനായ വി.കെ. രാമകൃഷ്ണ പിള്ളയുടെയും പി. പാറുകുട്ടിയമ്മ യുടെയും മകന്‍ മെഡിസിന് പഠിക്കാന്‍ മോഹിച്ചാണ് ബി എസ് സി എടുത്തത്. ഡിഗ്രി കഴിഞ്ഞു നേടിയ ജേണലിസം ഡിപ്ലോമയുമായി പത്രപ്രവര്‍ത്തകനായി.
ഫുഡ് കോര്‍പ്പറേഷനില്‍ ജോലികിട്ടിയപ്പോള്‍ രംഗം മാറി. ആര്‍എസ്എസിലും വിശ്വഹിന്ദു പരിഷത്തിലും അയ്യപ്പസേവാ സമിതിയിലും എത്തും മുമ്പേ ജോലി ഉപേക്ഷിച്ചു. ആറന്മുള വിമാനത്താവളത്തിനെതി രെയുള്ള സമരത്തിലൂടെ ജനനായകനായി. 2015 ല്‍ ബിജെപി സംസ്ഥാന അധ്യക്ഷപദമേറി. വട്ടിയൂര്‍ക്കാ വില്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും 43700 വോട്ടു നേടി കെ. മുരളീധരനോട് 7622 വോട്ടിനു തോറ്റു.
രാജശേഖരന് അറുപത്തഞ്ചു വയസ് എത്തി. ഏഴു സഹോദരങ്ങള്‍. അവരില്‍ രണ്ടു വയസ് ഇളപ്പമുള്ള അനുജന്‍ കുമ്മനം രവി എന്ന രവീന്ദ്രനാഥ് ബാങ്കില്‍ നിന്ന് റിട്ടയര്‍ചെയ്തു. ബിജെപി വൈജ്ഞാനിക വിഭാഗം ജില്ലാ ഭാരവാഹിയാണ്. രണ്ടുപേരും അവിവാഹിതര്‍. തറവാട്ടിലിപ്പോള്‍ രവി മാത്രം.
എഴുപത്തഞ്ചു എത്തിയ ചാണ്ടിയുമായി കുമ്മനത്തെ താരതമ്യം ചെയ്യാനാവില്ല. പക്ഷെ ഇരുവരും ലളിതമായ ജീവിത ശൈലികള്‍ സ്വീകരിച്ചവരാണ്. ഉടുത്തിരുന്ന ഷര്‍ട്ടും മുണ്ടുമായി ഡല്‍ഹിയില്‍ ചെന്നിറങ്ങിയ രാജശേഖരന് ബാഗും പുതിയ വേഷഭൂഷാദികളും വാങ്ങിക്കൊ ടുത്തത് ഡല്‍ഹിയിലെ മിസോറാം ഭവന്‍ ആണ്. ഗോഹട്ടിയില്‍ നിന്ന് ആസ്സാം ചീഫ് ജസ്റ്റിസ് അജിത് സിങ്ങുമൊത്ത് സൈനിക ഹെലികോപ്റ്ററില്‍ ഐസോളില്‍ ചെന്നിറങ്ങിയതു വിശ്വസി ക്കാനാവാത്ത അനുഭവം. പോലീസ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചതും ജീവിതത്തില്‍ ആദ്യം.
ഇനി എന്തെല്ലാം കാണാനും അനുഭവിക്കാനും ഇരിക്കുന്നു! ബഹുഭൂരിഭാഗം ക്രിസ്ത്യാനികള്‍ അടങ്ങിയ ജനം. വെറും പന്ത്രണ്ടര ലക്ഷം. കേരളത്തിലെ 370 ലക്ഷവുമായി വല്ല സാമ്യ വുമുണ്ടോ. വിസ്താരം കേരളം 38,863 ച.കി.മീ. മിസോറാം 21,081 ചാ.കി.മീ. കേരളത്തി ലെ ഹൈറേഞ്ചിന്റെ ഭൂപ്രകൃതി. തല സ്ഥാനമായ ഐസോള്‍ തന്നെ മലനികരമാണ്. രാജ്ഭവന് മുന്നിലെ സണ്‍ഡേ മാര്‍ക്കറ്റില്‍ കപ്പയും കാച്ചിലും വാഴക്കു ലയുമൊക്കെ വില്‍പ്പനക്ക് വച്ചിരിക്കുന്നു. എന്നാല്‍ സാക്ഷ രതയില്‍ കേരളവും മിസോറാമും കട്ടക്കട്ടെ--നൂറു ശതമാനം.
കുമ്മനത്തിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ദേശീയ രംഗ പ്രവേശം വാഴ്ത്തലോ വീഴ്ത്തലോ എന്ന കാ ര്യത്തില്‍ പതിവ് പോലെ കേരളം രണ്ടു തട്ടിലാണ്. രണ്ടിടത്തും കിടമത്സരങ്ങള്‍. ആന്ധ്രയിലും മിസോറാമിലും തെരഞ്ഞെടുപ്പ് വരുന്നു. ആന്ധ്രയില്‍ പാര്‍ട്ടി ആദ്യം മുതലേ കെട്ടിപ്പടുക്കണ മെന്നു ഉമ്മന്‍ ചാണ്ടിക്കറിയാം. കുമ്മനത്തിനാകട്ടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി യും വരാം.
''സജീവ രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ഒരാളെ ഗവര്‍ണറാക്കി അയയ്ക്കുക എന്നതിനര്‍ത്ഥം നാടു കടത്തുക എന്നതാണ്. അതു കൊണ്ടാണ് കുമ്മനത്തെ മിസോറാമിലെ ഗവര്‍ണറാക്കി അയച്ചു എന്ന് വാര്‍ത്ത വന്നപ്പോള്‍ അത് ട്രോളാണോ എന്ന് പലരും സംശയിച്ചത്'' എന്ന് ഒരു ട്രോള്‍ തന്നെ പറയുന്നു.
''1960-ലെ പി.എസ്.പി കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാരില്‍ പട്ടവും കോണ്‍ഗ്രസും തമ്മിലുള്ള പോര് മൂത്തപ്പോള്‍ പട്ടത്തെ പഞ്ചാബ് ഗവര്‍ണാറാക്കിനാടു കടത്തിയാണ് ആര്‍.ശങ്കറെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയത്. മനസ്സില്ലാ മനസ്സോടെ പട്ടം പഞ്ചാബിലേക്ക് പോയി.
''എന്‍ഡിപി എന്ന പാര്‍ട്ടിയുടെ കരുത്തന്‍ അമരക്കാരനായ കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയെ ഇതു പോലെ സിംഗപൂര്‍ ഹൈക്കമ്മിഷണറാക്കി അയച്ചാണ് കെ.കരുണാകരന്‍ ഒതുക്കിയത്. റിട്ടയര്‍മെന്റ് പദവിയാണ് ഗവര്‍ണര്‍ സ്ഥാനമെന്ന് അറിയാമെന്നത് കൊണ്ടാണ് കുമ്മനം മടിച്ചു നിന്നത്. മിസോറാമിലേക്ക് കുമ്മനത്തെ നാടുകടത്തി. സംസ്ഥാന ബി.ജെ.പിയില്‍ ഇനി എന്ത് മുല്ലപ്പൂ വിപ്ലവമാണ് അരങ്ങേറുക എന്ന് മാത്രമേ അറിയാനുള്ളൂ'' എന്ന് ട്രോളര്‍ ആശങ്കിക്കുന്നു.
സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഒരു ചെങ്കോട്ട
ദേശീയ രംഗത്തേക്ക് മിന്നല്‍പിണറായി കുമ്മനം
ഐസോളിലെ സത്യപ്രതിജ്ഞ
ഉമ്മന്‍ ചാണ്ടിക്കും കുമ്മനത്തിനും പുതിയ തട്ടകം.
കൊച്ചി മെട്രോയില്‍ ഒന്നിച്ച് കുമ്മനം, സദാശിവം, മോഡി, പിണറായി
മിസോറാമിലെ ആദ്യ മലയാളി ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ 'മിസോറാം പോസ്റ്റു'മായി
മാര്‍ ക്രിസോസ്റ്റം, മാര്‍ത്തോമ്മാ മെത്രാപോലിത്ത എന്നിവര്‍ക്കൊപ്പം
അമിത് ഷാ, അല്‍ഫോന്‍സ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവരൊത്തു കണ്ണൂരില്‍ പ്രതിഷേധ ജാഥ
കുമ്മനത്തെ തറവാട്ടില്‍; അനുജന്‍ കുമ്മനം രവി
ഒരു കുടുംബ ചിത്രം