അടുത്തവര്‍ഷം ഈ സമയം ദല്‍ഹിയില്‍ ഒരു പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നിരിക്കും. ഒരു പുതിയ പ്രധാനമന്ത്രിയും. അത് എന്‍.ഡി.എ.യുടെയും നരേന്ദ്രമോഡിയുടെയും രണ്ടാം അവതാരം ആകാം. അല്ലെങ്കില്‍ പുതിയ ഒരു ഭരണ സമവാക്യം ആകാം. എന്തായാലും ഒറ്റകക്ഷി ഭരണം ബുദ്ധിമുട്ട് ആണ്.
പുതിയ ഭരണസഖ്യവും പ്രധാനമന്ത്രിയും എന്തായിരിക്കാം? ആരായിരിക്കാം. എന്‍.ഡി.എ.യും മോഡിയും തന്നെ ആയിരിക്കുമോ? എന്‍.ഡി.എ.യും മോഡിയും തന്നെ ആയിരിക്കുമോ? അതോ മോഡിയെ ഒഴിച്ച് നിറുത്തികൊണ്ടുള്ള ഒരു എന്‍.ഡി.എ. കൂട്ടുകെട്ട് ആയിരിക്കുമോ? അങ്ങനെയും ശ്രുതി ഇന്ദ്രപ്രസ്ഥത്തില്‍ പടരുന്നുണ്ട്.
അതോ പ്രാദേശിക കക്ഷികളുടെ ഒരു സമുച്ചയം ആയിരിക്കുമോ അടുത്ത ഭരണ നേതൃത്വത്തിന്റെ ചുക്കാന്‍ പിടിക്കുവാന്‍ പോകുന്നത്? അതില്‍ കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോ അകത്തുനിന്നുള്ള പങ്കാളിത്തമോ ഉണ്ടാകാം. അതും അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു പ്രാദേശിക കൂട്ടായ്മയോ? ഇതില്‍ രണ്ടിലും ഇടതുപക്ഷത്തിന്റെ സജീവ പങ്കാളിത്തവും സാദ്ധ്യം ആണ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ വക ചോദ്യങ്ങള്‍ മിക്കവാറും അപ്രസക്തം ആയിരുന്നു. കാരണം 2019-ലും മോഡി തന്നെ എന്ന കണക്ക് കൂട്ടലിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഇന്ന് ചിത്രം മാറിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ നാല് വര്‍ഷത്തെ മോഡി ഗവണ്‍മെന്റിന്റെ ഭരണത്തിന്റെ വിലയിരുത്തല്‍ ഉണ്ട്(മെയ് 26). പിന്നെ ചില തെരഞ്ഞെടുപ്പ്- ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ ഉണ്ട്.
ഇന്‍ഡ്യ ഇന്ന് രാഷ്ട്രീയമായി ഒരു മന്ഥനത്തില്‍ ആണ്. മോഡി ഭരണത്തിന് അനായാസേന അധികാരത്തില്‍ തിരിച്ചുവരാമെന്ന കണക്ക് കൂട്ടല്‍ തെറ്റുകയാണ്. അതിന് താളഭ്രംശം സംഭവിക്കുകയാണ്.
സംസ്ഥാന തെരഞ്ഞെടുപ്പുകളുടെയും ഉപതെരഞ്ഞെടുപ്പുകളുടെയും ഫലത്തിലേക്കും, പ്രതിപക്ഷത്തിന്റെ ഒത്തുചേരലിലേക്കും, എന്‍.ഡി.എ.യുടെ വിഘടനത്തിലേക്കും സന്നാഹത്തിലേക്കും വരുന്നതിനു മുമ്പ് ആദ്യം മോഡി ഭരണത്തിന്റെ നാലു വര്‍ഷത്തെ ഒന്ന് അവലോകനം ചെയ്യാം.
വളരെയേറെ പ്രതീക്ഷകള്‍ വാഗ്ദാനം ചെയ്തു കൊണ്ടാണ് മോഡി 2014-ല്‍ ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷം(286) നേടിയെടുത്തുകൊണ്ട് അധികാരത്തില്‍ വന്നത്. യു.പി.എ.യുടെ 10 വര്‍ഷത്തെ ഭരണം ജനങ്ങള്‍ മടുത്തിരുന്നു(2004-2014). അതില്‍ അഴിമതികളുടെ ഘോഷയാത്രയും(2-ജി, കല്‍ക്കരി ലേല കുംഭകോണം) ഭരണകമ്മിയും, സോണിയ ഗാന്ധിയുടെ ഭരണഘടനേതര ഇടപെടലുകളും, പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്ങിന്റെ നിസഹായതയും എല്ലാം ഉള്‍പ്പെടും. പൊതുവെ യു.പി.എ.ക്ക് 2014 ല്‍ പ്രധാനമന്ത്രിയായി ചൂണ്ടിക്കാണിക്കുവാന്‍ ഒരു നേതാവ് പോലും ഉണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധി പോരായിരുന്നു. ഈ ഭരണ-നേതൃ കമ്മിയുടെയും അഴിമതി ആരോപണങ്ങളുടെയും ഇടയിലേക്ക് ആണ് മോഡിയും അമിത്ഷായും പുതിയ വാഗ്ദാനങ്ങളും ആയി പ്രവേശിച്ചത്. അവര്‍ ജനങ്ങളെ വാക്കുകള്‍ കൊണ്ട് കീഴടക്കി. അവരുടെ ചങ്ങാത്ത മുതലാളികളുടെ കോടികള്‍ അവര്‍ക്ക് എല്ലാവിധ പ്രചരണ സൗകര്യങ്ങളും നേടിക്കൊടുത്തു. അടാനിയുടെ സ്വകാര്യ ജെറ്റ് വ്യൂഹം മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രണ്ഡതക്ക് ചിറക് വിരിച്ച് കാത്തുനിന്നു. വെള്ളിനാവുള്ള വാഗ്മിയായ മോഡി ജനങ്ങളെ വാഗ്മയത്തില്‍ മന്ത്രസ്തബദരാക്കി. പക്ഷേ, എന്ത് നേടി? എന്ത് നല്‍കി? അതാണ് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നത്.
സാമ്പത്തീക മേഖല, ബാങ്കിംങ്ങ്, ഉള്‍പ്പെടെ സ്തംഭനാവസ്ഥയില്‍ ആണ്. കാര്‍ഷീകമേഖല താറുമാറായി. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും വന്‍പ്രക്ഷേഭണത്തിലേക്ക് നീങ്ങുകയും ചെയ്തു. വിദേശ ബന്ധങ്ങളില്‍ ഔപചാരികതക്ക് അപ്പുറം എന്ത് നേടി? മോഡി വൈറ്റ് ഹൗസില്‍ പോയി ചായകുടിച്ചു എ്ന്നത് ശരിയാണ്. പക്ഷേ, തൊട്ടടുത്ത അയല്‍ രാജ്യങ്ങളായ ചൈനയും, പാക്കിസ്ഥാനും, നേപ്പാള്‍ പോലും ആയിട്ടുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം ഒരു ചരിത്ര പശ്ചാത്തലം ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷം മോഡിയുടെ വിദേശനയത്തില്‍ കൊട്ടിഘോഷിക്കുവാന്‍ ഒന്നും ഇല്ല എന്ന് മാത്രമെ ഓര്‍മ്മപ്പെടുത്തിയുള്ളൂ. ആഭ്യന്തര രക്ഷയുടെ കാര്യത്തിലും ചിത്രം ഭിന്നം അല്ല. കാശ്മീര്‍ പതിവുപോലെ അശാന്തമാണ്. 881 വെടിനിര്‍ത്തല്‍ ലംഘനം ആണ് പാക്കിസ്ഥാന്‍ ഈ വര്‍ഷം നടത്തിയത്. 2003-ന് ശേഷം ഇത് വന്‍ റെക്കോഡ് ആണ്. കാശ്മീരില്‍ പാക്ക് ഭീകരുടെ ആക്രമണം അനുദിനം എന്നപോലെ യാഥാര്‍ത്ഥ്യം ആണ്. ഒട്ടേറെ ജവാന്മാരുടെയും സാധാരണക്കാരുടെയും ജീവന്‍ പൊലിഞ്ഞു. മോഡി കൊട്ടിഘോഷിക്കുന്ന ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ന് കാശ്മീരില്‍ നിത്യസംഭവം ആണ്. പട്ടാളത്തെയും ദേശസുരക്ഷയെയും രാഷ്ട്രീയ കുപ്രചരണത്തിനായിട്ട് ഉപയോഗിക്കുന്നത് മോഡി-ഷാ കമ്പനിയുടെ നാല് വര്‍ഷത്തെ വലിയ ഒരു നേട്ടം ആയിരുന്നു!
കര്‍ഷകരെ മാത്രം അല്ല ദളിതരെയും മുസ്ലീങ്ങളെയും ഇത്രമാത്രം അടിച്ചമര്‍ത്തിയ മറ്റൊരു ഗവണ്‍മെന്റ് സമീപകാലത്ത് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ടില്ല. ദളിതരുടെയും മുസ്ലീങ്ങളുടെയും ജീവിതമാര്‍ഗ്ഗം ആയ മാംസ-തുകല്‍-എല്ല് വ്യവസായം നിര്‍ത്തുവാനും വ്യാപാരികളെ കെട്ടിയിട്ട് അടിച്ച് കൊല്ലുവാനും ആര് ഇവര്‍ക്ക് അധികാരം കൊടുത്തു? ഏതു മതസംഹിതയാണ് ഇതിന്റെ പിന്നില്‍? എല്ലാം ദുര്‍വ്യാഖ്യാനവും ദുരാചാരവും നിയമ-മനുഷ്യാവകാശ ലംഘനവും ആയിരുന്നു. 600000 കര്‍ഷകര്‍ ആണ് കടക്കെണി മൂലം ആത്മഹത്യ ചെയ്തത് ഈ നാല് വര്‍ഷത്തിനുള്ളില്‍. 2014 ല്‍ മാത്രം 40, 401 ദളിത് വിരുദ്ധ ആക്രമണങ്ങള്‍ ആണ് നടന്നത്. 2015-ല്‍ അത് 3867 ആയി. 2016-ല്‍ 40801-0 . ഗ്രാഫ് ഉയര്‍ന്ന്ു കൊണ്ടേയിരിക്കുന്നു. മുസ്ലീങ്ങളുടെ ജീവനും സ്വത്തും ഇതുപോലെ ആപത്തിലായ ഒരു ഭരണം ഉണ്ടായിട്ടില്ല. പെഹലുഖാനും മുഹമ്മദ് അഖലാക്കും ഈ ഭരണത്തിന്റെ തീരാകളങ്കം ആണ്. പശുസംരക്ഷക ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടത്തിന്റെ ഇരകള്‍ ആണ് അവര്‍. ഇതൊന്നും ആവര്‍ത്തിച്ചുകൂട ഇനിയെങ്കിലും, ആര് അധികാരത്തില്‍ വന്നാലും.
ജുഡീഷറിക്കും, പ്രത്യേകിച്ച്, സുപ്രീം കോടതിക്ക്, അന്വേഷണസ്ഥാപനങ്ങള്‍ക്കും, ഗവര്‍ണ്ണര്‍ പദവിക്കും ഈ ഗവണ്‍മെന്റ് ഏല്‍പിച്ച ആഘാതം വളരെ വലുതാണ്. ഗവര്‍ണ്ണറെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് ജനകീയ ഗവണ്‍മെന്റുകളെ പിരിച്ചുവിട്ടതും(ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, പിന്നീട് സുപ്രീംകോടതി അവയെ പുനസ്ഥാപിച്ചതും നടുങ്ങുന്ന ഏടുകള്‍ ആണ്. ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ചുകൊണ്ടു തന്നെയാണ് ഗോവയിലും, മണിപ്പൂരിലും, മേഘാലയയിലും, നാഗാലാന്റിലും ഏറ്റവും വലിയ ഒറ്റകക്ഷിയെ തഴഞ്ഞുകൊണ്ട് ബി.ജെ.പി. സഖ്യത്തിന് ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ അവസരം നല്‍കിയത്. കര്‍ണ്ണാടകയില്‍ വ്യത്യസ്തമായി ശ്രമിച്ചെങ്കിലും പ്രതിപക്ഷ ഐക്യം മൂലം അത് സാധിച്ചില്ല. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പാനന്തര സഖ്യത്തെ ഗവര്‍ണ്മര്‍ അംഗീകരിച്ചില്ല.
ഇതേ പ്രതിപക്ഷ ഐക്യം ആണ് ഗോരജ്പൂര്‍, ഫുല്‍പ്പൂര്‍, കെയ് രാന ഉപതെരഞ്ഞെടുപ്പുകളില്‍ (ലോകസഭ) ബി.ജെ.പി.യെ പരാജയപ്പെടുത്തിയത്. ഇതേ പ്രതിപക്ഷ ഐക്യം തന്നെയാണ് ഈയിടെ നടന്ന 15 ലോകസഭ-അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് വെറും രണ്ട് സീറ്റുകള്‍ മാത്രം(ഒരു ലോകസഭ, ഒരു അസംബ്ലി) നല്‍കിയത്. ഇതേ പ്രതിപക്ഷ ഐക്യം തന്നെയാണ് കര്‍ണ്ണാടകയില്‍ ബി.ജെ.പി.യുടെ പിന്‍വാതിലിലൂടെയുള്ള അധികാര പ്രവേശനത്തെ തടഞ്ഞത്. ഇത് തന്നെയാണ് 2019-ലെ ബി.ജെ.പി.യുടെ ഏറ്റവും വലിയ ഭയവും.
പ്രതിപക്ഷ ഐക്യം പറയുന്നതുപോലെ അത്ര എളുപ്പം അല്ല. പ്രത്യേകിച്ചും അതിന്റെ നിലനില്‍പും ഭരണവും. ജനതപാര്‍ട്ടി, നാഷ്ണല്‍ ഫ്രണ്ട്, യുണൈറ്റഡ് ഫ്രണ്ട് അനഭവങ്ങള്‍ ഉദാഹരണങ്ങള്‍ ആണ്. പക്ഷേ, അവക്ക് സ്ഥിരതയും കെട്ടുറപ്പും വികസനോന്മുഖവും, സര്‍വ്വത്ര മത-ജാതി മൈത്രിയും ഉള്ള ഒരുദാഹരണം പ്രദാനം ചെയ്യുവാന്‍ സാധിച്ചാല്‍ ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം വേറൊന്നും ഇല്ല. പക്ഷേ, രാഹുല്‍ഗാന്ധിക്കും, മമത ബാനര്‍ജിക്കും, അഖിലേഷ് യാദവിനും, ചന്ദ്രബാബുനായ്ഡുവിനും, മായവതിക്കും, മറ്റും മറ്റും ഒരുമിച്ച് പോകുവാന്‍ സാധിക്കുമോ? ഒരുമിച്ചു നിന്നാല്‍ അവര്‍ക്ക് 2019-ലെ ലോകസഭ തെരഞ്ഞെടുപ്പ് വിജയിക്കുവാന്‍ സാധിച്ചേക്കാം. പക്ഷേ, അവര്‍ക്ക് ഭരിക്കുവാന്‍ ആകുമോ? അത് കാത്തിരുന്ന് കാണേണ്ടതായി വരും.
പ്രതിപക്ഷം ഒരുമിക്കുവാന്‍ കച്ചകെട്ടുമ്പോള്‍ ബി.ജെ.പി.യുടെ എന്‍.ഡി.എ. വിഘടനത്തിന്റെ വക്കില്‍ ആണ്. ശിവസേന പോര് പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിലെ പല്‍ഗറില്‍(ലോകസഭ) ബി.ജെ.പി.യും ശിവസേനയും ആയിരുന്നു പ്രധാന എതിരാളികള്‍. ബി.ജെ.പി. ജയിച്ചും. പക്ഷേ, പ്രശ്‌നം അവിടെ തീരുന്നില്ല. ചന്ദ്രബാബു നായ്ഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.യെ വിട്ടു കഴിഞ്ഞു. നിതീഷ് കുമാറിന്റെ ജെ.ഡി.യെ വിട്ടു കഴിഞ്ഞു. നിതീഷ് കുമാറിന്റെ ജെ.ഡി.(യു) രാം വിലാസ് പസ്വാന്റെ എല്‍.ജെ.പി., ഉപേന്ദ്രകുഷ് വഹായുടെ ആര്‍.എല്‍.എസ്.പി. തുടങ്ങിയത് ബി.ജെ.പി.യുമായി സ്വരചേര്‍ച്ചയില്‍ അല്ല. ഇവരെ ഒപ്പം നിര്‍ത്തുവാന്‍ സാധിച്ചില്ലെങ്കില്‍ ബി.ജെ.പി.ക്ക് 2019 ഒരു പേടി സ്വപ്‌നം ആയിരിക്കും.
അങ്ങനെ 2019-ലെ സമവാക്യങ്ങള്‍ മാറിമറിയുകയാണ്. മോഡി-ഷാ കമ്പനിക്ക് ഈ കടമ്പ അത്ര സുഗമം അല്ല കടക്കുവാന്‍. പ്രതിപക്ഷത്തിന് മൈലുകള്‍ പോകേണ്ടിയിരിക്കുന്നു ദൃഢവും വിശ്വാസ്യതയും ഉള്ള ഒരു ഭരണ സഖ്യത്തെ വാര്‍ത്തെടുക്കുവാനും മുമ്പോട്ട് പോകുവാനും. ഏതായാലും സ്മരകാഹളം മുഴങ്ങികഴിഞ്ഞു.