Image

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്ന് 20,000 കോടിയുടെ നിധിശേഖരം

Published on 30 June, 2011
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്ന് 20,000 കോടിയുടെ നിധിശേഖരം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്ന് പുറത്തുവന്നത് പൊന്‍കിരീടവും മാലകളും രത്‌നങ്ങളും ഉള്‍പ്പെടെ ഏകദേശം ഇരുപതിനായിരം കോടി വില മതിക്കുന്ന നിധിശേഖരം. മുത്തശ്ശിക്കഥകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ക്ഷേത്രത്തിലെ രഹസ്യഅറകളിലൊന്ന് വ്യാഴാഴ്ച തുറന്നപ്പോള്‍ ഉണ്ടായത്. പതിറ്റാണ്ടുകളായി തുറന്നിട്ടില്ലെന്നു കരുതുന്ന നിലവറയാണിത്. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ജൂണ്‍ 27 ന് നിലവറകള്‍ തുറന്നുപരിശോധിച്ച് കണക്കെടുക്കാന്‍ തുടങ്ങിയത്. ഇതുവരെ അഞ്ച് അറകള്‍ തുറന്നു. ഇനി ഒന്നുകൂടി തുറക്കാനുണ്ട്. സമയക്കുറവു കാരണം വ്യാഴാഴ്ച കണ്ടെത്തിയ നിധിശേഖരത്തിന്റെ വില ഏകദേശമായാണ് കണക്കുകൂട്ടിയിരിക്കുന്നത്. പൈതൃകമൂല്യം കണക്കാക്കാതെയുള്ള വിലയാണിത്.

തിരുവിതാംകൂര്‍ മഹാരാജാവിന്റെ കിരീടധാരണത്തിന് ഉപയോഗിക്കുന്നു എന്ന് കരുതപ്പെടുന്ന കുലശേഖരപ്പെരുമാള്‍കിരീടവും ടണ്‍കണക്കിന് സ്വര്‍ണവും രത്‌നങ്ങളും കണ്ടെടുത്തു. ഒരു ടണ്ണോളം സ്വര്‍ണക്കതിര്‍, നൂറുകണക്കിന് സ്വര്‍ണമാലകള്‍, സ്വര്‍ണദണ്ഡുകള്‍, രത്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ ഒരു മാലയ്ക്ക് മാത്രം 18 അടി നീളവും പത്തര കിലോ ഭാരവുമുണ്ട്. മാലകള്‍ മാത്രം നൂറ് കിലോയുണ്ട്.കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ ആയിരം കോടിയോളം രൂപയുടെ സ്വര്‍ണവും വെള്ളിയും കണ്ടെടുത്തിരുന്നു. മറ്റ് അറകളിലൊന്നും കാണാത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണവും രത്‌നങ്ങളുമാണ് ഇവിടെ നിന്നും കണ്ടെടുത്തത്.

നരസിംഹമൂര്‍ത്തിക്ഷേത്രത്തിന്റെ തെക്കേമൂലയിലെ ശ്രീ പണ്ടാരവക നിലവറയിലെ ഭൂഗര്‍ഭ അറയില്‍നിന്നാണ് അമൂല്യനിധികള്‍ കണ്ടെടുത്തത്. ബുധനാഴ്ച നടത്തിയ പരിശോധനയില്‍ ഈ നിലവറ പൂര്‍ണമായും തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലവറയുടെ ഉരുക്ക് അഴിയും അതിനുള്ളില്‍ ഈട്ടിത്തടികൊണ്ടുള്ള രണ്ട് വാതിലുകളും കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇതിനകത്ത് താഴേയ്ക്ക് പടിക്കെട്ടുകളോടുകൂടിയ ഒരു ഇടനാഴിയുണ്ട്. ഇതിലൂടെ കഷ്ടിച്ച് ഒരാള്‍ക്കുമാത്രമേ കടക്കാന്‍ കഴിയൂ. പടിക്കെട്ടുകളിറങ്ങി എട്ടടി വീതിയും നീളവുമുള്ള ഭൂഗര്‍ഭമുറിയിലെത്താം. ഈ മുറിയിലുള്ള കരിങ്കല്‍ഭിത്തിയിലെ രഹസ്യ അറകളിലാണ് നിധി സൂക്ഷിച്ചിരുന്നത്. കരിങ്കല്‍പാളികളില്‍ ചില അടയാളങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇത് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കമ്മീഷന്‍ പരിശോധിച്ചു. ഭിത്തികളില്‍ പാമ്പിന്റെ ചിത്രവും മൂന്ന് വരകളും അതിന് മുകളിലായി 'എസ്' ആകൃതിയിലുള്ള അടയാളവും ഉണ്ടായിരുന്നു. പാമ്പിന്റെ ചിത്രമുള്ള പാളികള്‍ അപകടത്തിന്റെ സൂചനയും 'എസ്' അടയാളമുള്ള പാളികള്‍ തള്ളിയാല്‍ തുറക്കാവുന്നവയുമാണെന്ന് അവര്‍ കമ്മീഷനെ ധരിപ്പിച്ചു. കമ്മീഷന്റെ നിര്‍ദേശ പ്രകാരം അഗ്‌നിശമനസേനയുടെ സഹായത്തോടെ ഭിത്തികള്‍ മാറ്റിയപ്പോഴാണ് നിധിശേഖരം കണ്ടെത്തിയത്.

സ്വര്‍ണക്കിരീടം, സ്വര്‍ണവിഗ്രങ്ങള്‍, സ്വര്‍ണ ദണ്ഡുകള്‍, സ്വര്‍ണപ്പതക്കങ്ങള്‍, കോടികള്‍ വിലമതിക്കുന്ന അപൂര്‍വരത്‌നങ്ങള്‍ എന്നിവയുണ്ട്. ഇതില്‍ ബല്‍ജിയം വജ്രവും ഉള്‍പ്പെടുന്നു. ആയിരത്തില്‍പ്പരം ശരപ്പൊളിമാലകളില്‍ ഒരെണ്ണമാണ് പത്തര കിലോയുടേത്. പന്ത്രണ്ടു പാളികളുള്ള മാലകളില്‍ മരതകവും മാണിക്യവും പതിച്ചിരുന്നു. ഒരു ലക്ഷത്തോളം സ്വര്‍ണം,വെള്ളി രാശികള്‍,വജ്രങ്ങള്‍ പതിച്ച വീരശൃംഖലകള്‍,രണ്ട് കിലോ ഭാരമുള്ള സ്വര്‍ണ അരപ്പട്ടകള്‍,ഡച്ച് കാശിമാല എന്നിവയും ഉണ്ടായിരുന്നു. കണ്ടെടുത്ത നിധി സൂക്ഷിക്കാന്‍ അറുപത്തഞ്ചു ചാക്കുകളും മൂന്ന് വലിയ ഇരുമ്പുപെട്ടികളും വാങ്ങേണ്ടി വന്നു. 
വായുസഞ്ചാരമില്ലെന്ന് കരുതി ബുധനാഴ്ച ആരും അറയ്ക്കുള്ളില്‍ ഇറങ്ങിയിരുന്നില്ല. വ്യാഴാഴ്ച അഗ്‌നിശമന സേന, പൊതുമരാമത്ത്-പുരാവസ്തു വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെയാണ് അറയ്ക്കുള്ളില്‍ ആളിറങ്ങിയത്. എന്നാല്‍ അറകള്‍ ആവശ്യത്തിന് വായുസഞ്ചാരമുള്ളതായിരുന്നു. അടിയന്തരഘട്ടം വന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സര്‍വ സന്നാഹങ്ങളുമായാണ് കമ്മീഷന്‍ കണക്കെടുപ്പിനെത്തിയത്.

ഇന്ന് കണ്ടെടുത്ത നിധിയില്‍ കുലശേഖരപ്പെരുമാള്‍ കിരീടം തിരുവിതാംകൂറിലെ രാജാവിന്റെ കിരീടധാരണത്തിനുപയോഗിക്കുന്നതാണ്. കിരീട ധാരണത്തിന് മുമ്പായി രാജാവ് ഹിരണ്യഗര്‍ഭത്തില്‍ (സ്വര്‍ണം കൊണ്ടുള്ള വലിയ വീപ്പ) മുങ്ങിയശേഷമാണ് ഈ കിരീടം ധരിക്കുന്നത്. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഹിരണ്യഗര്‍ഭച്ചടങ്ങിനുമാത്രമേ കിരീടം ഉപയോഗിക്കാറുള്ളൂ. ചടങ്ങിനുശേഷമാണ് രാജാക്കന്‍മാര്‍ക്ക് പൊന്നുതമ്പുരാന്‍ എന്ന പേര് ലഭിക്കുന്നത്. ശ്രീമൂലം തിരുനാള്‍ വരെ ഹിരണ്യ ഗര്‍ഭച്ചടങ്ങ് ചെയ്തിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. ഹിരണ്യഗര്‍ഭച്ചടങ്ങിനുപയോഗിക്കുന്ന സ്വര്‍ണവീപ്പ കഷണങ്ങളായി മുറിച്ച് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തിരുന്നു. ഇനി രണ്ടറകള്‍ കൂടി തുറന്ന് പരിശോധിക്കാനുണ്ട്. നരസിംഹമൂര്‍ത്തിയുടെ തെക്കുപടിഞ്ഞാറേ മൂലയിലുള്ള ഭരതക്കോണ്‍ നിലവറയായ 'ബി' നിലവറയും നിത്യോപയോഗസാധനങ്ങള്‍ സൂക്ഷിക്കുന്ന 'എഫ്' നിലവറയും ഇനി തുറക്കാനുണ്ട്

(Mathrubhumi)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക