തിരുവനന്തപുരം: എഡിജിപിയുടെ മകള്‍
ആറുതവണ തന്നെ മൊബൈല്‍ ഫോണ്‍വച്ച് ആഞ്ഞിടിച്ചതായി ഗവാസ്‌കര്‍ പറഞ്ഞു. സീറ്റ്
ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ പ്രതിരോധിക്കാനായില്ല. അടിയുടെ ആഘാതത്തില്‍ രണ്ടു
മിനിറ്റോളം തനിക്ക് ബോധം നഷ്ടമായെന്ന് ആശുപത്രിയില്‍ കഴിയുന്ന പോലീസ് ഡ്രൈവര്‍
പറഞ്ഞു. കരാട്ടെയില്‍ പ്രാവീണ്യമുള്ള യുവതിയാണ് എഡിജിപിയുടെ പുത്രി. വേദനയും
നീര്‍ക്കെട്ടും മാറാന്‍ രണ്ടു മാസത്തോളമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍
അറിയിച്ചത്. ഇന്നലെ മുതല്‍ കാഴ്‌ചയ്‌ക്കും മങ്ങലുണ്ട്.
ഗവാസ്‌കറിന്റെ
വാക്കുകള്‍:
'എന്റെ പരാതിയില്‍ എഡിജിപിക്കെതിരെ നടപടിയുണ്ടായതില്‍
സന്തോഷമുണ്ട്. പക്ഷേ, ഭയമുണ്ട്. അവരെല്ലാം സ്വാധീനമുള്ളവരാണ്. ഞാന്‍ നല്‍കിയ
പരാതി പിന്‍വലിപ്പിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഞാന്‍
പിന്നോട്ടു പോകില്ല.'
എഡിജിപിയുടെ വീട്ടില്‍ ഡ്യൂട്ടി ചെയ്‌തിരുന്ന പല
പോലീസുകാരെയും ദാസ്യവൃത്തി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ചിലരെ
മര്‍ദിച്ചിട്ടുണ്ടെന്നും ഗവാസ്‌കര്‍ വെളിപ്പെടുത്തി. വീട്ടു ഡ്യൂട്ടിക്കെത്തുന്ന
പോലീസുകാര്‍ ബിരുദധാരികളും പൊതുകാര്യങ്ങളെക്കുറിച്ചു ബോധമുള്ളവരുമാണെന്ന അറിവ്
വീട്ടുകാരെ അരിശം കൊള്ളിച്ചിരുന്നു.
മലയാളികളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടി
ഹിന്ദിയിലും ഇംഗ്ലിഷിലും ആക്ഷേപിക്കുമായിരുന്നു. തന്റെ പ്രതികരണം സാധാരണ പോലീസുകാരെ
ദാസ്യവൃത്തി ചെയ്യിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മനോഭാവം മാറ്റുമെന്നാണു
പ്രതീക്ഷയെന്നും ഗവാസ്‌കര്‍ പറഞ്ഞു. കണ്ണില്‍ മങ്ങല്‍ ഉള്ളതിനാല്‍ നേത്രവിദഗ്‌ധര്‍
പരിശോധന നടത്തി.