Image

ദിലീപിന്റെ പേര്‌ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന്‌ പറഞ്ഞു; എ.വി ജോര്‍ജിനെതിരെ പ്രതികള്‍

Published on 19 June, 2018
ദിലീപിന്റെ പേര്‌ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന്‌  പറഞ്ഞു; എ.വി ജോര്‍ജിനെതിരെ  പ്രതികള്‍


കൊച്ചി: നടിയെ ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ എ.വി ജോര്‍ജിനെതിരെ ആരോപണവുമായി പ്രതി. ദിലീപിന്റെ പേര്‌ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന്‌ ആലുവ മുന്‍ റൂറല്‍ എസ്‌.പി എ.വി ജോര്‍ജ്‌ പറഞ്ഞതായി പ്രതി വിജീഷ്‌. ദിലീപിനെ താറടിക്കാന്‍ മനപൂര്‍വം കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നെന്നും പ്രതികളായ വിജീഷും മാര്‍ട്ടിനും ആരോപിച്ചു. നാല്‌ താരങ്ങളുടെ പേര്‌ പറഞ്ഞാണ്‌ മാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍.

നേരത്തെയും സമാനമായ ആരോപണം ഉന്നയിച്ച്‌ മാര്‍ട്ടിന്‍ രംഗത്ത്‌ വന്നിരുന്നു. കേസില്‍ ദിലീപിനെ കുടുക്കുകയായിരുന്നു ലക്ഷ്യം. തന്നെക്കൊണ്ട്‌ ദിലീപിന്റെ പേര്‌ പറയിക്കാന്‍ ശ്രമമുണ്ടായി. യഥാര്‍ത്ഥ കാര്യങ്ങള്‍ പുറത്ത്‌ പറയരുതെന്ന്‌ പോലീസ്‌ ഭീഷണിപ്പെടുത്തി. തന്റെ കുടുംബത്തിനും ഭീഷണിയുണ്ട്‌. തനിക്ക്‌ പറയാനുള്ളത്‌ 16 പേജുള്ള കുറിപ്പായി അങ്കമാലി മജിസ്‌ട്രേറ്റിന്‌ നല്‍കിയിട്ടുണ്ട്‌. തനിക്ക്‌ ജീവന്‌ ഭീഷണിയുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ മരണമൊഴിയായി കണക്കാക്കണമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട ദിവസം നടിയുടെ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍. അതേസമയം കേസിന്റെ വിചാരണയ്‌ക്ക്‌ വനിതാ ജഡ്‌ജി വേണമെന്ന നടിയുടെ ആവശ്യം കോടതി നിരസിച്ചു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‌ ആക്രമണ ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി നല്‍കി. പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജിയുടേയും പബ്ലിക്‌ പ്രോസിക്യൂട്ടറുടേയും സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാനാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക