Image

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി (കോരസണ്‍)

Published on 21 June, 2018
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി (കോരസണ്‍)
(ന്യൂയോര്‍ക്കിലെ വിചാരവേദിയില്‍ അവതരിപ്പിച്ചത്)

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി ശോഭനമാണോ, അപകടത്തിലാണോ എന്നാണ് ചിന്തിക്കേണ്ടത്. അപകടത്തിലാണ് എന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍, ഒന്നും പേടിക്കാനില്ല എന്ന ഉത്തരം എത്രമാത്രം ആത്മാര്‍ഥമായി പറയാനാവും എന്നും ചിന്തിക്കേണ്ടതുണ്ട്.

സമകാലിക സാഹചര്യങ്ങള്‍

സൗത്ത് ഈസ്റ്റ് ഏഷ്യയിലെ 71 വര്ഷം പഴക്കമുള്ള, ശക്തമായ മൂല്യം നിലനിര്‍ത്തുന്ന രാജ്യമാണ് ഇന്ത്യന്‍ ജനാധിപത്യo. It is still a strong functioning democracy. ചുറ്റുമുള്ള പല ജനാധിപത്യങ്ങളും കടപുഴകി വീണപ്പോഴും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ തരണം ചെയ്തും ഒരു മഹാമേരുപോലെ സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ ജാഗ്രതയോടെ നിലനില്‍ക്കുന്നതാണ് അടിത്തറയുള്ള നമ്മുടെ ജനാധിപത്യ സംസ്‌കാരം.

എന്നാല്‍, ചില ആശങ്കകള്‍ നിരത്തട്ടെ:

ഹിന്തുവതയില്‍ അരക്ഷിതായരായ മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷം, ദളിതര്‍
രാഷ്ട്രീയ അജന്തയോടെ മറനീക്കി വന്ന മതഭ്രാന്ത്
മത- രാഷ്ട്രീയ- കോര്‍പ്പറേറ്റ് സഖ്യം
അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള പുരോഗമനം എന്ന പരസ്യങ്ങള്‍
സംഘര്‍ഷപൂരിതമായ മതസ്പര്‍ദയിലൂടെ ഉള്ള രാഷ്ട്രീയവത്കരണം
സ്വതന്ത്ര ആശയ വിനിമയത്തിലെ അസഹിഷ്ണുതകള്‍
മൊത്തമായി വിലക്കെടുക്കുന്ന നാലാം എസ്റ്റേറ്റ് - മാധ്യമങ്ങള്‍
രാഷ്ട്രീയവല്കരിക്കപ്പെടുന്ന നീതിന്യായ സംവിധാങ്ങള്‍
ചരിത്രത്തെ വളച്ചൊടിക്കല്‍
നെഹ്രുവിയന്‍ ചിന്തകളെ ഒരു പകപോക്കലോടെ തിരസ്‌കരിച്ചു, പെരിയാര്‍ രാമസ്വാമിസ്മരണകളെ തച്ചുടച്ചു സ്ഥാപിക്കപ്പെടുന്ന പുതിയ പ്രതീകങ്ങള്‍
പശുവിനുവേണ്ടി നടത്തുന്ന നരഹത്യകള്‍
ജനാധിപത്യത്തിന്റെ മാറുന്ന മുഖങ്ങള്‍

സമവാക്യങ്ങള്‍ മാറി വരുമ്പോള്‍ ഇന്ന് ഏറ്റവും അപകടം പിടിച്ച പദം - ജനാധിപത്യം. 'ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ജനങ്ങളുടെ സംവിധാനം' എന്ന എബ്രഹാം ലിങ്കന്റെ നിര്‍വചനവും, ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിലായ ഗ്രീസിലെ സിറ്റി- സ്റ്റേറ്റ് എന്ന രൂപകല്‍പ്പനയും ഇന്നത്തെ നമ്മുടെ ഇന്ത്യയിലെ ജനാധിപത്യവും രൂപത്തിലും ഭാവത്തിലും ആകെ മാറിയിരിക്കുന്നു.

പോളിറ്റി സ്‌കെയില്‍ (Polity Scale) -

Polity Score ranges from -10 to +10

minimum value

maximum value

autocracies

-10

-6

anocracies

-5

5

democracies

6

10


ഓരോ രാജ്യത്തിന്റെയും ജനാധിപത്യ നിലവാരം അളക്കുന്ന സംവിധാനം - 10 മുതല്‍ - 6 വരെ സ്വേച്ഛാധിപത്യം, - 5 മുതല്‍ 5 വരെ ഭാഗിക ജനാധിപത്യം, 6 മുതല്‍ 10 വരെ ജനാധിപത്യo എന്ന സംവിധാനത്തില്‍ ഇന്ത്യക്കു 9, പാകിസ്താന് 7 , യു .കെ 10 , അമേരിക്ക 8 , സൗദി അറേബ്യ 0 , ഇങ്ങനെ നോക്കുമ്പോള്‍ വലിയ കുഴപ്പം കാണാനില്ല.

ജനാധിപത്യനിലവാരം തിരഞ്ഞെടുപ്പ് രീതികള്‍, വിവിധ മതവിശ്വാസം, പൗര സ്വാതന്ത്ര്യം , രഷ്ട്രീയ നീതി, ബഹുസ്വരത, സര്‍ക്കാരുകളുടെ പ്രവര്‍ത്തന ക്ഷമത, സമ്മതിദായകരുടെ സുരക്ഷിതത്വം, ബാഹ്യ ഇടപെടലുകള്‍, ഉദ്യോഗസ്ഥരുടെ കാര്യസ്ഥത, തുടങ്ങിയ മാനദണ്ഡങ്ങള്‍ വച്ച് വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ ജനാധിപത്യ നിലവാരം ലോകത്തിലെ 167 രാജ്യങ്ങളില്‍ വച്ച് 42 -)o സ്ഥാനമാണ്. അതായതു 'അപര്യാപ്തമായ ജനാധിപത്യം ' എന്നാണ് കാണിക്കുന്നത്. ആദ്യത്തെ 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം തേടിയില്ല എന്നത് അപായമണിയാണ് മുഴക്കുന്നത്.

സ്വാതന്ത്യ്രത്തിന്റെ നിലവാര സൂചികകള്‍ - പത്രസ്വാതന്ത്ര്യം, ധാര്‍മ്മിക നിലവാരം , സാമ്പത്തീക സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ സൂചികകള്‍ വച്ചു നോക്കുമ്പോഴും ദുഷ്‌കരമായ - അപര്യാപ്തമായ ജനാധിപത്യം എന്ന കണക്കുകള്‍ ആണ് കാണിക്കുന്നത്.

ലോകത്തിലെ സ്വതന്ത്ര രാജ്യങ്ങള്‍ - സമ്മതിദാനം വിനയോഗിക്കപ്പെടുന്ന രാജ്യങ്ങളുടെ പൗരസ്വാതന്ത്ര്യവും രാഷ്ട്രീയ നീതിയും കഴിഞ്ഞ 18 വര്ഷങ്ങളായി നോക്കുമ്പോള്‍, ഇന്ത്യ നിലവാരമുള്ള സ്വതന്ത്ര രാജ്യങ്ങളുടെ പട്ടികയില്‍ തന്നെയാണെന്നത് തല്ക്കാലം ആശ്വാസം പകരും. എന്നാല്‍ ഈ സ്ഥിതി തുടരാനാവുമോ എന്നാണ് വിലയിരുത്തേണ്ടത്. 71 വര്ഷം പഴക്കമുള്ള ഇന്ത്യന്‍ ജനാധിപത്യം പീഡിതമായ ഒരു അവസ്ഥയിലേക്കാണോ പോകുന്നത് എന്ന് ആശങ്കപ്പെടുന്നവര്‍ കൂടുതലുണ്ട്.

ജനാധിപത്യത്തിന്റെ ഭീഷണികള്‍

വികസനത്തിന്റെ പേരില്‍ ആട്ടിയോടിക്കപ്പെടുന്ന വലിയ കൂട്ടം ഇന്ത്യയില്‍ കൂടിവരുന്നു എന്നത് ആശങ്കയുളവാക്കുന്നു. ഇന്ത്യയുടെ ആകെ സമ്പാദ്യ വര്‍ദ്ധനവ് 2017 ഇല്‍ 25 ശതമാനം കൂടും എന്നാണ് കണക്കു കൂട്ടുന്നത്. ഇത് ലോകത്തിലെ ആറാമത്തെ ധനിക രാജ്യത്തിന്റെ നിലയിലേക്കാണ് ഉയരുന്നത്. ഇരുപതിനായിരത്തിലേറെ ശതകോടീശ്വരന്മാര്‍ ഇന്ത്യയിലുണ്ട്. മുംബൈ, ലോകത്തിലെ പന്ത്രണ്ടാമത്തെ സമ്പന്നമായ സിറ്റി ആയി മാറുന്നു.

എന്നാല്‍ രാജ്യം വളരുന്നതോടൊപ്പം ദാരിദ്ര്യവും വളരുന്നു . ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം എക്കാലത്തെയുംകാള്‍ കൂടുതല്‍, ആസാദ് ഇന്ത്യാ ഫൌണ്ടേഷന്‍ കണക്കു പ്രകാരം ഇന്ത്യയിലെ 38 ശതമാനം (380 മില്യണ്‍) ജനങ്ങളും ദരിദ്രരാണ് . ഈ പോക്ക് ഇപ്പോഴത്തെ എസ്‌റിമേറ്റ് കടത്തി വെട്ടും. കുറഞ്ഞ ഉത്പാദനക്ഷമതയും തൊഴിലില്ലായ്മയും ഗ്രാമീണജീവിതങ്ങളെ ദുരിതത്തില്‍ പൊതിഞ്ഞു വച്ചിരിക്കുന്നു. മൂലധന - മത- രാഷ്ട്രീയ കൂട്ടുകെട്ടില്‍ രാജ്യം കൊള്ളയടിക്കപ്പെടുമ്പോള്‍ ആട്ടിയോടിപ്പിക്കപ്പെടുന്ന ജനങ്ങള്‍ 12 കോടിയോളമാണ്. ഭവനരഹിതര്‍ 78 മില്യണ്‍, 11 മില്യണ്‍ കുട്ടികള്‍ നിരത്തില്‍ അന്തി ഉറങ്ങുന്നു. കോര്‍പറേറ്റ് ഫാസിസിസത്തിന്റെ ഇരകളായി പശുവിന്റെ പേരില്‍ തല്ലികൊല്ലപ്പെടുന്നവര്‍, പീഡിപ്പിക്കപ്പെടുന്ന ദളിതര്‍, കുടിയിക്കപ്പെടുന്ന അരക്ഷിതരായ ജനലക്ഷങ്ങള്‍. ഫാസിസത്തിന്റെ അനിഷേദ്ധ്യ നേതാവായിരുന്ന മുസോളിനി പറഞ്ഞു, വലതുപക്ഷ തീവ്രവാദം കേവലം സംഘടിതമായ പദ്ധതിയുടെ അനിര്‍വാര്യമായ അടയാളങ്ങള്‍ മാത്രമാണ് എന്ന്. ഇടശ്ശേരിയുടെ കുടിയിറക്കം എന്ന കവിത ഇവിടെ അന്വര്‍ഥമാണ്, 'കുടിയിറക്കപ്പെട്ടവരെ പറയിന്‍ നിങ്ങള്‍ ഏതു ദേശക്കാര്‍'. അപര്യാപ്തമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ ഇരകളാവുന്നു അറിയാതെ നമ്മള്‍.

ഹിന്ദുവതയുടെ പേരില്‍ പൊള്ളയായ ദേശീയവാദം

വിശ്വാസത്തിന്റെ പേരില്‍ എല്ലാവര്ക്കും അടയാളങ്ങള്‍ കൂടിവരുന്നു. കൈയ്യിലെ ചരട്, നെറ്റിയിലെ പ്രകടമായ കുറികള്‍, കാവി മുണ്ടു ഒക്കെ അല്ലാതെ ദേശീയത പ്രകടിപ്പിക്കാനാവില്ല എന്ന അവസ്ഥ നാമറിയാതെ സമൂഹത്തില്‍ പ്രകടമാവുന്നു. ജനങ്ങള്‍ എന്ത് ധരിക്കണം, എന്ത് കഴിക്കണം, ഒരുപോലെ ചിന്തിക്കണം, ഒരേ മതം , ഒരേ ഭാഷ, ഒരേ സംസ്‌കാരം ഇത് ഇന്ത്യയുടെ ആത്മാവിലെ നാനാത്വത്തിലെ ഏകത്വം എന്ന തീ തല്ലിക്കെടുത്തുകയാണ്. ദേശീയ ഗാനം ചെല്ലുമ്പോള്‍ തീയേറ്ററുകളില്‍ പോലും എഴുനേറ്റു നില്‍ക്കണം എന്ന നിര്‍ബന്ധം ഒട്ടൊന്നുമല്ല പൗരസ്വാതന്ത്ര്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തു കര്‍ണാടകയില്‍ പൊതു പരിപാടിയില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ഗവര്‍ണര്‍ എഴുനേറ്റു പോയത് ടി. വി. യില്‍ കാണുക ഉണ്ടായി.

ടാഗോറിന്റെ വരികള്‍ ബ്രിട്ടീഷ് രാജിന്റെ സ്തുതിഗീതമായതു കൊണ്ട് വന്ദേമാതരമാണ് ഇനി ദേശീയഗാനമായി കൊണ്ടുവരേണ്ടത് എന്നൊക്കെയുള്ള വിവാദങ്ങളും തുറന്നു വച്ചിരിക്കുന്നു. ഇതൊക്കെ ഇന്ത്യയുടെ ബഹുസ്വരത, മതനിരപേക്ഷമായ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രം ആണെന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഭൂരിപഷം ന്യൂനപക്ഷത്തെ എന്തിനാണ് ഭയപ്പെടുന്നത് ? അസ്ഹഷ്ണുത ആര്‍ക്കുവേണ്ടിയാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്? എല്ലാ മത സംഹിതകളെയും ഉള്‍കൊണ്ട ഭാരതീയ സംസ്‌കാരത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളായി അഭംഗുരം നില നില്‍ക്കാനായെങ്കില്‍ മതപരിവര്‍ത്തനത്തെ എന്തിനു ഭയപ്പെടണം?

എന്തിനു ഭീതിപരത്തി ന്യൂനപക്ഷത്തെ കീഴ്‌പ്പെടുത്തണം? ദേശീയവാദം ഒരു ശല്യമാണെന്നും, ദേശഭക്തിഎന്റെ ആത്മീയ അഭയല്ലെന്നും, മനുഷ്യകുലം ആണ് എന്റെ അഭയമെന്നും പറഞ്ഞ ടാഗോറിനെ ചിലര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. സങ്കുചിതമായ മതിലുകള്‍ ഭേദിക്കണം, അതിരുകളില്ലാത്ത ഒരു വലിയ ലോകത്തെപ്പറ്റി സ്വപ്നം കാണണം എന്നു പറഞ്ഞ നെഹ്രുവിന്റെ രൂപം പോലും ചരിത്രത്തിന്റെ ചവിട്ടു കൊട്ടയില്‍ തള്ളിക്കളയാന്‍ ശ്രമിക്കുമ്പോള്‍ എന്താണ് നാം മനസ്സിലാക്കേണ്ടത് ? ദേശീയതയുടെ പുത്തന്‍ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്ന സര്‍ദാര്‍ പട്ടേലിന്റെ അതികായകരൂപം വാമനഅവതാരം പോലെ, ഇന്ത്യയുടെ ആത്മാവെന്ന മഹാബലിയെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്താനുള്ള ശ്രമങ്ങളുടെ ഭാഗം അല്ലേ എന്ന് സംശയിക്കേണ്ടിവരുന്നു.

ചരിത്രത്തില്‍ അതിരുകള്‍ ഒന്നും സ്ഥിരമായി നിലനില്‍ക്കാറില്ല, പേരുകള്‍ പോലും മാറിക്കൊണ്ടിരിക്കും. ഇന്ത്യയെ ഹിന്ദുരാജ്യം ആക്കാന്‍ ഒരു പക്ഷെ തീവ്ര നിലപാടുകള്‍ക്ക് സാധിച്ചേക്കും, അപ്പോഴേക്കും ഇന്ത്യ മരിച്ചിരിക്കും, അതിരുകളും വേരുകളും മാറി വികൃതമായ ഒരു ഭൂപടം അവശേഷിക്കും. മതം മൂല്യമാണോ അനുഭൂതിയാണോ വെറും ആചാരമാണോ എന്ന് ചിന്തിക്കണം. സങ്കുചിതമായ മതിലുകള്‍ ഭേദിച്ച് മാനസീകമായി ഉയരണം. നാം അറിയാതെ മാനസീകമായി അകന്നു കഴിഞ്ഞ ഒരു മനുഷ്യക്കൂട്ടം ആണിന്ന്. ആര്‍ക്കും ആരെയും വിശ്വസിക്കാനാവാത്ത എന്തിനോവേണ്ടി ആരൊക്കയോ മാര്‍ച്ചു ചെയ്യുന്നു, ആയോധനം നടത്തുന്നു. ഇതൊക്കെയാണ് ഒരു ചെറിയ കൂട്ടം തീവ്രവാദികള്‍ നിരന്തരം നമ്മുടെ കാതുകളില്‍ മന്ത്രിച്ചിരുന്നത് എന്ന് തിരിച്ചറിയണം.

പല രാജ്യങ്ങളുടെയും സര്‍വ്വനാശം സംഭവിച്ചാലേ ചില സാമ്പ്രാജ്യങ്ങള്‍ നിലനില്‍ക്കയുള്ളു. ഇന്ന് ആണവ ആയുധങ്ങളേക്കാള്‍ മാരകം മതഭ്രാന്തു നിറച്ച ദേശീയതയാണ്. സവര്‍ണ്ണ മേധാവിത്തത്തിനെതിരെ, പൗരോഹിത്യ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ,ജാതി വ്യവസ്ഥികള്‍ക്കെതിരെ, ഒഴിവാക്കലുകള്‍ക്കെതിരെ, കപട ദേശീയതക്കെതിരെ, വേട്ടയാടലുകള്‍ക്കെതിരെ നിരന്തരം ജാഗ്രതയോടെ ജനമുന്നേറ്റം ഉണ്ടാവണം. ശ്രീബുദ്ധനുപദേശിച്ച കരുണ, വേദാന്തത്തിലെ തെളിവുള്ള ആത്മീയ അംശങ്ങള്‍, പങ്കുവെക്കല്‍, സഹവര്‍ത്തിത്വം, ഇതൊക്കെയാവട്ടെ നമ്മുടെ ഘര്‍വാപ്പസി.

പരമോന്നത നീതിന്യായ വ്യവസ്ഥയുടെ അപചയം

ഇന്ത്യന്‍ സുപ്രീം കോടതിയിലെ പ്രമുഖ ന്യാധിപന്മാര്‍ ഒന്നായി ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി പത്രസമ്മേളനം നടത്തി മാറാലകള്‍ അഴിച്ചിട്ടത് സ്വതന്ത്ര ഇന്ത്യയുടെ മുഖത്തു വസൂരിക്കല പടര്‍ന്നപോലെയായി. എത്ര ശ്രമിച്ചാലും ആ കളങ്കത്തിന് ഒരു മറുമരുന്നില്ല. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാവണമല്ലോ സമുന്നതരായ ന്യാധിപന്മാര്‍ വിഷയം മാദ്ധ്യമങ്ങളില്‍ കൊണ്ടുവന്നത്. ഹോണറബിള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, പതിവുകള്‍ തെറ്റിച്ചു കൊളിജിയത്തിനെ അവഗണിച്ചു രാഷ്ട്രീയ ലക്ഷ്യത്തോടെ സമുന്നത ജഡ്ജിമാരെ നിയമിക്കാന്‍ ഒരുമ്പെട്ടത്, എതിര്‍പ്പുകളെ അവഗണിച്ചു മുന്നോട്ടു പോകുന്നത് എന്തിനുള്ള ശ്രമമാണ്? താന്‍ ഉള്‍പ്പെടുന്ന അഞ്ചംഗ ന്യാധിപന്മാരുടെ കൊളിജിയ നിര്‍ദേശകപ്രകാരമാണ് സുപ്രീം കോര്‍ട്ട് ജഡ്ജിമാരെ പ്രസിഡന്റ് നിയമിക്കേണ്ടത്. ഇത് ഒഴിവാക്കി നേരിട്ട് തങ്ങളുടെ അജന്ത നടപ്പാക്കേണ്ടവരെ ചീഫ് ജസ്റ്റിസിനെക്കൊണ്ട് നിയമിക്കുന്നു. ഇവിടെ പരമോന്നത നീതിപീഠം രാഷ്രീയക്കാരുടെ വെറും ഉപകരണമായി മാറുന്ന അവസ്ഥ, ജനാധിപത്യത്തിന് ഏറ്റ കനത്തആഘാതമാണ്.

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെ നിരവധി നേതാക്കളെ പ്രതികൂട്ടില്‍ നിര്‍ത്തിയ, ഡിസംബര്‍ 2014 ലെ, സിബിഐ സ്‌പെഷ്യല്‍ ജഡ്ജ് ബി. എച്. ലോയയുടെ, സംശയകരമായ സാഹചര്യത്തിലെ മരണം, ഒരു മാധ്യമ പ്രവര്‍ത്തകനായ ബി. ആര്‍. ലോണെ സുപ്രീം കോര്‍ട്ടില്‍ ഉന്നയിച്ചിരുന്നു. സൊഹ്രാബുദ്ദിന്‍ ഷെയ്ഖ് കൊല്ലപ്പെട്ടത് കൃത്രിമമായ ഏറ്റുമുട്ടല്‍ എന്ന പകപോക്കലാണെന്നു പരക്കെ സംസാരം ഉണ്ടായിരുന്നു. ജഡ്ജ് ബി. എച്. ലോയ ഈ കേസിന്റെ ചുമതലയില്‍ ആയിരുന്ന മുഹൂര്‍ത്തത്തിലാണ് അദ്ദേഹത്തിന്റെ ദുരൂഹ മരണം. ന്യായാധിപന്മാര്‍ തമ്മില്‍ സംശയവും ഒറ്റപ്പെടുത്താലും ഒഴിവാക്കലും പകപോക്കലും ഉണ്ടാവുന്നു. സുതാര്യമല്ലാത്ത നിയമനം ആരൊക്കയോ എന്തൊക്കയോ ഒളിക്കുന്നു എന്ന വിവരങ്ങള്‍ അപ്രിയമായ സംവിധാനം ആണ് മറനീക്കി കാണുന്നത്. അപര്യാപ്തമായ ജനാധിപത്യത്തിന്റെ കരുവാളിച്ച മുഖമാണ് ഇവിടെ കാണുന്നത്.

വിലക്കെടുക്കുന്ന മാധ്യമങ്ങളും,സ്വതന്ത്ര ചിന്തകരെ തുടച്ചു നീക്കുന്നതും

മാധ്യമങ്ങള്‍ ഏകോപിപ്പിച്ചു ചൊല്പടിയില്‍ നിര്‍ത്താന്‍ ശ്രമിക്കുക ഒരു പുതിയ സംഗതി അല്ല. എന്നാലും വന്‍ മുതല്‍ മുടക്കും ലാഭവും ഉണ്ടാക്കുന്ന മുതാളിമാര്‍ ഈ വ്യവസ്ഥിതി തുടരാനായി കനത്ത വില തന്നെ കൊടുത്തു പ്രധാനപ്പെട്ട മാധ്യമങ്ങള്‍ സ്വന്തമാക്കുകയും ഒരു കൂട്ടം പ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന വ്യവസ്ഥ വളരെ അപകടരമായ അവസ്ഥയാണ്. മാധ്യമങ്ങളുടെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥ, നെറ്റ് ന്യൂട്രാലിറ്റി സന്ദിഗ്ദ്ധാവസ്ഥ നേരിടുക, പത്ര സ്വാതന്ത്യവും എഡിറ്റോറിയല്‍ ഇന്റെഗ്രിറ്റിയിലും അപകട സൂചന, ഒക്കെ അപര്യാപ്തമായ ജനാധിപത്യത്തിന്റെ മുന്നറിയിപ്പാണ്. സ്വതന്ത്ര ചിന്തകരായ ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി , ഗോവിന്ദ് പന്‍സാരെ , നരേന്ദ്ര ദബോല്‍ക്കര്‍ ഒക്കെ ക്രൂരമായി വധിക്കപ്പെട്ടത് ഒരു അജന്തയുടെ ഭാഗം തന്നെയാണ് എന്നാണ് വെളിവാക്കുന്നത്. പത്ര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍, 180 രാജ്യങ്ങളില്‍ വച്ച് 136 ആം സ്ഥാനമാണ് ഇന്ത്യക്കു നല്‍കപ്പെട്ടത്.

പാര്‍ലമെന്റ്ററി സംവിധാനത്തെ അവഗണിക്കുക

ബജറ്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, പാര്‍ലമെന്റിന്റെ അകത്തളത്തില്‍ തന്നെ ഉപവാസ സമരം എന്ന നാടകം അരങ്ങേറിയത് കാണുകയുണ്ടായി. സഭയുടെ പുറത്തു ബിജെപി നേതാക്കള്‍ ദേശവ്യാപകമായ സമരവും പ്രഖ്യാപിച്ചു. സഭയില്‍ ദുര്‍ബലമായ കോണ്‍ഗ്രസ് പാര്‍ട്ടി, പാര്‍ലമെന്റ്ററി സംവിധാനത്തെ വെല്ലുവിളിച്ചു തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു എന്നായിരുന്നു പരാതി. ദളിതര്‍ക്കുനേരെ രാജ്യത്തുടനീളം നടക്കുന്ന പീഡനങ്ങള്‍, വര്‍ഗീയ സംഘര്‍ഷം എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത കടുത്ത സമരപരിപാടികളെ പൊളിക്കുക എന്നതായിരുന്നു ഉദ്ദേശം. ജനാധിപത്യത്തിന്റെ അന്തകരെ തുറന്നു കാട്ടുകയായിരുന്നു എന്നാണ് പ്രധാനമന്ത്രി, കോണ്‍ഗ്രസ് സമരത്തെ ആക്ഷേപിച്ചത്. ഇതിനിടെ വലിയ ചര്‍ച്ചകളോ ഒന്നുമില്ലാതെ ബഹളത്തിനിടെ ബജറ്റ് പാസ് ആയി. ഗൗരവമായ ഒരു കാര്യത്തിനും ചോദ്യമോ ഉത്തരമോ ഉണ്ടായില്ല. അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ ക്യാഷ് ബേസിസില്‍ സ്‌പെഷ്യല്‍ ഓര്‍ഡിനന്‍സ് ആയി മുന്നോട്ട് പോയി. ഇത് പാര്‍ലമെന്റ്ററി സംവിധാനത്തെ കളിയാക്കുക ആയിരുന്നു എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനപ്രതിനിധി സഭകള്‍, അവയുടെ സബ് കമ്മറ്റികള്‍ ഒക്കെ വെറും ഉണ്ടുപിരി കമ്മറ്റികളായി അധഃപതിച്ചു എന്ന് വേണം വിലയിരുത്താന്‍. ഇവിടെ ജനാധിപത്യ മര്യാദകള്‍ കടപുഴകുന്നത് വെറുതേ നോക്കി നില്‍ക്കാനേ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും സാധിച്ചുള്ളൂ.

വേണ്ടത്

ചായ തിളപ്പിക്കുമ്പോള്‍ പാത്രം നിറയെ വെള്ളം നിറക്കാറില്ല, വെള്ളം വെട്ടി തിളക്കാനുള്ള ആവശ്യംഇടം നിലനിര്‍ത്തേണ്ടതുണ്ട്. അടുപ്പിനു താങ്ങാനാവുന്നതില്‍ കൂടുതല്‍ വെള്ളം കയറ്റി വയ്ക്കരുത്. തിളക്കലിന്റെ ചിലമ്പല്‍ കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക ചായ പാകത്തിനു ചൂടും കടുപ്പവും ഉണ്ടായിരിക്കണമെങ്കില്‍ ജാഗ്രത കൈവിടാതിരിക്കണം. ഇന്ത്യന്‍ ജനാധിപത്യത്തിന് ചൂടു പിടിച്ചെങ്കില്‍ നിതാന്തമായ ജാഗ്രത അതാവശ്യം ഉണ്ടാവണം.

അഴിമതിക്ക് കനത്ത തിരിച്ചടിയെന്നോണം ഭരണത്തിലെത്തിയ മോഡി സര്‍ക്കാരിന്റെ പേരില്‍ അങ്ങനെ പറയത്തക്ക കുംഭകോണ ആരോപണങ്ങള്‍ ഒന്നും ഇല്ല എന്നത് ശുഭകാര്യo. ഹിന്ദുവതയുടെ പേരില്‍ തീവ്രവാദികള്‍ കുത്തിപ്പൊക്കുന്ന അസഹിഷ്ണുതകള്‍ നിയന്ത്രിക്കുകയും ന്യൂനപക്ഷത്തെ ഉള്‍കൊള്ളാന്‍ ശ്രമിക്കയും ചെയ്താല്‍ ഇന്ത്യക്കു നന്മയുള്ള സംവത്സരങ്ങള്‍ പ്രതീക്ഷിക്കാം. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തെ തിളക്കമുള്ളതാക്കും. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോഴും അവരുടെ ശീലദോഷങ്ങള്‍ മാറ്റാന്‍ ശ്രമിക്കാത്തതും, കുടുംബവാഴ്ചക്കും, അഴിമതിക്കും നേരെ ഉറച്ച സമീപനം എടുക്കാത്തതും ആ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയെ വെറും നഴ്സറിസ്‌കൂള്‍ നിലവാരത്തിലേക്ക് തരം താഴ്ത്തുകയാണ്. പ്രാദേശിക പാര്‍ട്ടികളുടെ സംയുക്ത നിലപാടുകള്‍ പലപ്പോഴും ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായകമായിട്ടില്ല. അല്‍പ്പആയുസ്സായ അത്തരം കൂട്ടുകെട്ടുകളേക്കാള്‍ ദേശീയ വീക്ഷണമുള്ള ശക്തമായ ഒരു രാഷ്ട്രീയ നീക്കം ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം.
ശുഭപ്രതീക്ഷകള്‍

ഇത്രയും വൈവധ്യമായ ജനതതിയും ഭൂവിഭാഗവും ഉള്ളതിനാല്‍ ഒരു സൈന്യത്തിനുപോലും ശക്തമായി ഭരണം എല്ലാ ഭാഗങ്ങളിലും ഒരുപോലെ ചെലുത്താനാവില്ല എന്ന ഗുണകരമായ ഒരു തോന്നല്‍, തല്ക്കാലം രാജ്യത്തെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട ജാനാധിപത്യ സംവിധാനങ്ങളും കോട്ടമില്ലാതെ പ്രവര്‍ത്തിക്കുന്നു. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങില്ലാതെ പ്രവര്‍ത്തിക്കുവാനുള്ള കരുത്ത് നഷ്ടപ്പെട്ടില്ല. ശുഭകരമായ പ്രതീക്ഷകള്‍ വന്നു നിറയുമ്പോഴും ജാഗ്രതയോടെ ഉണര്‍ന്നിരിക്കേണ്ട സമയം ഉറക്കം നടിച്ചിരിക്കുവാന്‍ പാടില്ല. നല്ല ഒരു ജനമുന്നേറ്റത്തിനു രാജ്യത്തിന്റെ ജനാധിപത്യo സംരക്ഷിക്കാനാവും.

'The price of liberty is eternal vigilance.'- Thomas Jefferosn
 
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി (കോരസണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക