തിരുവനന്തപുരം: സാഹിത്യകാരന്‍ സക്കറിയയ്‌ക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് ബി.
ഗോപാലകൃഷ്‌ണന്‍. സക്കറിയയെ ബി.ജെ.പിക്കാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു
ഇദ്ദേഹത്തിന്റെ ഭീഷണി. പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന സക്കറിയയുടെ
പരാമര്‍ശമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
സക്കറിയ പരാമര്‍ശം
പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നും ബി. ഗോപാലകൃഷ്‌ണന്‍
പറഞ്ഞു. പ്രധാനമന്ത്രിയെ അപമാനിച്ച് മുന്നോട്ടുപോയാല്‍ സി.പി.ഐ.എം കാരുടെ കയ്യില്‍
നിന്നുമാത്രമല്ല ബി.ജെ.പിക്കാരുടെ കയ്യില്‍ നിന്നും അടിമേടിക്കുമെന്നും ഇദ്ദേഹം
പറഞ്ഞു.
`സംഘപരിവാരും ബിജെപിക്കാരും അടി നന്നായി കൊടുക്കാന്‍ അറിയാവുന്ന
ആള്‍ക്കാരാണ്. സക്കറിയ തുടര്‍ന്നാല്‍ അടി കിട്ടുമെന്നുളളത് സംശയമൊന്നുമില്ല
എന്ന് സക്കറിയയെ മുന്‍കൂട്ടി അറിയിക്കുന്നു. ഈ രീതിയില്‍ ബഹുമാനപ്പെട്ട
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചും അപമാനിച്ചും മുന്നോട്ട് പോയാല്‍ ബി.ജെ.പിക്കാരുടെ
കൈയില്‍ നിന്നും സക്കറിയ അടി വാങ്ങിയ്‌ക്കും.
ഒരു തികഞ്ഞ മതപരമായി വര്‍ഗീയവാദിയായ
സക്കറിയ എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം ഉന്നയിക്കുന്നത്?'
ബി. ഗോപാലകൃഷ്‌ണന്‍ ചോദിച്ചു.
പാലക്കാട് തസ്രാക്കില്‍ സംഘടിപ്പിച്ച
മധുരം ഗായതിയെന്ന ഒ.വി വിജയന്‍ അനുസ്‌മരണ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
കൊലയാളിയാണെന്ന് സക്കറിയ പ്രസംഗിച്ചതിനെതിരെയാണ് ബി.ജെ.പി
രംഗത്തെത്തിയത്.
സക്കറിയയുടെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍
പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബി.ജെ.പി. സക്കറിയ പരാമര്‍ശം
പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഗോപാലകൃഷ്‌ണന്‍
പറഞ്ഞു.
ബിജെപിക്കാര്‍ ഭീഷണി മുഴക്കിയിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന
സര്‍ക്കാരാണ് തനിക്ക് സുരക്ഷയൊരുക്കേണ്ടതെന്നാണ് സക്കറിയ ഇതിനെക്കുറിച്ച്
പ്രതികരിച്ചത്.
ഇതേവേദിയില്‍ വെച്ചുതന്നെയായിരുന്നു ഒ.വി വിജയന്‍
മൃദുഹിന്ദുത്വവാദിയാണെന്ന വിവാദപരാമര്‍ശവും സക്കറിയ നടത്തിയത്. ഒ.വി വിജയന്റെ
എഴുത്തുകളെ ഇഷ്ടപ്പെടുമ്പോഴും ഇടക്കാലത്ത അദ്ദേഹം സ്വീകരിച്ച മൃദു ഹിന്ദുത്വ
നിലപാടുകള്‍ രാഷ്ട്രീയ പരമായി എതിര്‍ക്കാന്‍ കാരണമായി.
ആര്‍.എസ്.എസ്
അനുകൂല സംഘടന നല്‍കിയ പുരസ്‌കാരം ഒ.വി സ്വീകരിക്കാന്‍ പാടില്ലായിരുന്നെന്നും
സക്കറിയ പറഞ്ഞിരുന്നു. എന്നാല്‍ പ്രസംഗം തുടരുന്നതിനിടെ തന്നെ ഒ വി ഉഷ വിഷയത്തില്‍
ഇടപെട്ടു.
ഒവി വിജയന്‍ ഒരിക്കലും വര്‍ഗീയ വാദി ആയിരുന്നില്ലെന്നും
ക്രിസ്‌ത്യന്‍ യുവതിയെ വിവാഹം ചെയ്‌ത മകന്‍ മതം മാറുന്നതിനെ സന്തോഷത്തോടെ
ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം എന്നുമായിരുന്നു എഴുത്തുകാരി കൂടിയായ ഒ വി
ഉഷയുടെ പ്രതികരണം.