ബാള്‍ട്ടിമൂര്‍: അടുത്തവര്‍ഷം ജനുവരിയില്‍ തിരുവനന്തപുരത്തിനടുത്ത് തോന്നയ്ക്കലില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സെന്റര്‍ ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതില്‍ പങ്കെടുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി (ഐ.എച്ച്.വി) ഡയറക്ടര്‍ ഡോ. റോബര്‍ട്ട് സി ഗാലോയേയും സഹപ്രവര്‍ത്തകരേയും മുഖ്യമന്ത്രി ക്ഷണിച്ചു.
വൈറസ് രോഗങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണത്തിന് ലോകത്തിലാദ്യമായി സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയ്ഡ്സിനു കാരണമായ എച്ച്.ഐ.വി വൈറസ് 1984-ല്‍ കണ്ടുപിടിച്ചവരില്‍ ഒരാളായ ഡോ. ഗാലോ ക്ഷണം സ്വീകരിക്കുകയും ഐ.എ.വിയുടെ ഡയറക്ടറേയും ഗവേഷകരേയും കണ്ടെത്താന്‍ സഹായിക്കുമെന്നും പറഞ്ഞു.
ഇരുപത്തൊന്നു വര്‍ഷത്തിനുശേഷം അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായിയുടെ ആദ്യ ഔദ്യോഗിക ചടങ്ങായിരുന്നു ഇത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും ഡോ. ഗാലോയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നു ശാസ്ത്രജ്ഞരുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തനിച്ച് ചര്‍ച്ച നടത്തി. അതിനുശേഷം നടത്തിയ പൊതുസമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാഫും ഏതാനും മലയാളികളും എംബസിയില്‍ നിന്നുള്ള മിനിസ്റ്റര്‍ അരുണിഷ് ചാവ്ലയും പങ്കെടുത്തു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരാന്‍ ക്ഷണിച്ചതിലും ഡോ. ഗാലോയെ പരിചയപ്പെടാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി എടുത്തുകാട്ടി. ശിശു മരണം, മാതൃമരണം എന്നിവ കുറക്കുന്നതില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളവും മുന്നേറി. മനുഷ്യശേഷി വികസനത്തില്‍ കേരള മോഡല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. എല്ലാവര്‍ക്കും പൊതുമേഖലയില്‍ ചികിത്സ ലഭ്യമാക്കാനും കേരളത്തിനായി. ഇക്കാര്യത്തിലും വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളം. കേരളത്തിലെ തൊഴില്‍ സംസ്‌കാരം ആവശ്യത്തിനു വിശ്രമവും വിനോദവും ലഭിക്കത്തക്കവിധമാണ്.
ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ചികിത്സ ലഭ്യമാക്കുകയാണ് ഗവേഷണ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്. ഐ.എച്ച്.വിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നദ്ദേഹം പറഞ്ഞു.
ഇരുപത് ദിവസംകൊണ്ട് നിപ്പ വൈറസിനെ തടയാന്‍ കഴിഞ്ഞത് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ വിവരിച്ചു. രോഗം ബാധിച്ച രണ്ടുപേര്‍ രക്ഷപെട്ടു. ഇതും ശാസ്ത്രലോകത്തിന്റെ ശ്രദ്ധപതിക്കുന്ന കാര്യമാണ്.
ഐ.എച്ച്.വിയില്‍ ക്ലിനിക്കല്‍ കെയറിന്റേയും റിസര്‍ച്ചിന്റേയും ഡയറക്ടറും മലയാളിയുമായ ഡോ. ശ്യാം കൊട്ടിലില്‍ ഇന്ത്യയില്‍ ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെ (ജി.വി.എന്‍) പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ഡോ. ഗാലോയാണ് ഇതിന്റേയും സ്ഥാപകന്‍.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പല ഇന്ത്യക്കാരും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരില്‍ മിക്കവരും കേരളത്തില്‍ നിന്നുള്ളവരാണെന്നും പിന്നീടാണ് താന്‍ അറിഞ്ഞതെന്നും ഡോ. ഗാലോ പറഞ്ഞു. ബാംഗ്ലൂരില്‍ താന്‍ പോയിട്ടുണ്ട്. ഐ.എച്ച്.വിക്ക് ആര്‍ക്കും സാമ്പത്തിക സഹായം നല്‍കാനാവില്ല. എന്നാല്‍ ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ സേവനം ലഭ്യമാക്കാന്‍ കഴിയും.
സഹോദരി ചെറുപ്പത്തില്‍ ലുക്കീമിയ ബാധിച്ച് മരിച്ചപ്പോള്‍ അതിനുള്ള കാരണം കണ്ടെത്തുമെന്നു പ്രതിജ്ഞയെടുത്ത ഗാലോ ജീവിതം മുഴുവന്‍ ഗവേഷണത്തിനു മാറ്റിവയ്ക്കുകയായിരുന്നെന്ന് ഡോ. എം.വി. പിള്ള പറഞ്ഞു. അതാണ് എച്ച്.ഐ.വി കണ്ടെത്തുന്നതിന് കാരണമായത്. അദ്ദേഹത്തിന്റെ 'വൈറസ്' സംബന്ധിച്ച പുസ്തകം ഏറെ പ്രചോദിപ്പിക്കുന്നതാണ്. അത് കേരളത്തില്‍ പാഠപുസ്തകമാക്കണമെന്ന് ഡോ. പിള്ള നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് വഴിയൊരുക്കിയ ജോസ് കാടാപ്പുറത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
ശാസ്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ചയില്‍ ഡോ. ഗാലോ ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം വിവരിച്ചു. 28 രാജ്യങ്ങളിലായി 44 സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ സെന്റര്‍ ആയിരിക്കും അടുത്തത്.
വൈറസ് മൂലം പകരുന്ന രോഗങ്ങളെപ്പറ്റിയുള്ള ഗവേഷണത്തില്‍ കേരളത്തിന്റെ സെന്റര്‍ തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നദ്ദേഹം നിര്‍ദേശിച്ചു. ക്യൂബയിലും വിയറ്റ്നാമിലുമുള്ള ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്ക് സെന്ററുകള്‍ മാതൃകയാക്കാം. കേരളത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരെ അദ്ദേഹം വിയറ്റ്നാമിലെ കേന്ദ്രം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.
അയര്‍ലന്‍ഡിലെ ഡബ്ലിന്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ഡോ. വില്യം ഹാള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മീറ്റിംഗിനെ അഭിസംബോധന ചെയ്തു. വിയറ്റ്നാം, വെസ്റ്റ്ഇന്‍ഡീസ് എന്നിവിടങ്ങളില്‍ വൈറസ് നെറ്റ് വര്‍ക്ക് കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട അദ്ദേഹം കേരളത്തിലും സെന്റര്‍ സ്ഥാപിക്കാന്‍ സഹായം നല്കാമെന്നു സമ്മതിച്ചു
കേരളത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഡോ. ഗാലോയും സഹപ്രവര്‍ത്തകരും നല്‍കുന്ന സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ഡോ. എം.വി. പിള്ള നല്‍കിയ സേവനങ്ങളുംമുഖ്യമന്ത്രി അനുസ്മരിച്ചു. കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഫോമാ മുന്‍ സെക്രട്ടറിമാരായ ജിബി തോമസ്, ബിനൊയ് തോമസ്, ട്രഷ്രറര്‍ ഷിനു ജോസഫ്, ഡോ. പദ്മനാഭന്‍ നായര്‍, സുരേഷ് രാജ്, വിന്‍സന്റ് ഇമ്മാനുവല്‍ , ജോസ് കാടാപ്പുറം, അരുണ്‍ കോവാട്ട്, ഡോ. ശാര്‍ങ്ങ്ധരന്‍, ഡോ ജേക്കബ് തോമസ്, ഡോ. ജോസ് കാനാട്ട്, വനിതാ കമ്മീഷനംഗം ഷാഹിദ കമാല്‍,നോര്‍ക്ക വൈസ് ചെയര്‍ വരദരാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. എം. അനിരുദ്ധനാണു മുഖ്യമന്ത്രിയെ അമേരിക്കയില്‍ കൊണ്ടുവരുന്നതിനു മുന്‍ കൈ എടുത്തത്.
ഫോമാ പ്രൊഫഷണല്‍ സമ്മിറ്റിലാണു ഡോ. എം.വി. പിള്ള ഇത്തരം സഹകരണത്തിന്റെ ആശയം അവതരിപ്പിച്ചതെന്നു ബിനോയ് തോമസ് പറഞ്ഞു
ചര്‍ച്ചകള്‍ക്കുശേഷം പെന്‍സില്‍വേനിയയിലെ വാലിഫോര്‍ജിലേക്ക് പോയ മുഖ്യമന്ത്രി ഇന്ന് (ശനി) ഫൊക്കാനയുടെ ബിസിനസ് മീറ്റിലും സമാപന സമ്മേളനത്തിലും പ്രസംഗിക്കും.