Image

ഗുജറാത്തിനെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്ന മലയാളി (പി ശ്രീകുമാര്‍)

Published on 12 July, 2018
ഗുജറാത്തിനെ ദൈവത്തിന്റെ  സ്വന്തം നാടാക്കുന്ന മലയാളി (പി ശ്രീകുമാര്‍)
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഗുജറാത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഒരു കാരണ വശാലും ഒഴിവാക്കാതിരുന്ന സ്ഥലമാണ് വഡോദര എന്ന പഴയ ബറോഡ. ബിജെപി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലം എന്നതു തന്നെയായിരുന്നു കാരണം. ഗുജറാത്തില്‍ റിപ്പോര്‍ട്ടിംഗിന് പോകണമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ഉറപ്പിച്ച ഒരു സ്റ്റോറിയാണ് വഡോദര കലക്ടറുമായി ഒരഭിമുഖം. ഭാവി പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച ആള്‍ എന്നതായിരുന്നില്ല കാരണം. ആ ഭാഗ്യം കിട്ടിയ മലയാളി എന്നതായിരുന്നു കളക്ടര്‍ വിനോദ് റാവുവിനുള്ള പ്രത്യേകത. തെരഞ്ഞെടുപ്പ് ചൂടിന്റെ തിരക്കിലായിരുന്നിട്ടും ആലപ്പുഴക്കാരനായിരുന്ന വിനോദ് റാവു കൂടിക്കാഴ്ചയക്ക് അവസരം തന്നു. ഗുജറാത്തിലെ യാത്രകള്‍ക്കെല്ലാം സൗകര്യം ഒരുക്കിയ ഹരിഭായിക്കൊപ്പമായിരുന്നു പോയത്. ഒന്നാം പേജ് സ്റ്റോറിക്കുള്ള വക കിട്ടുകയും ചെയ്തു. ഗുജറാത്തിലുള്ള മറ്റ് മലയാളി ഉന്നത ഉദ്യോഗസ്ഥരെകുറിച്ച് ചോദിച്ചപ്പോള്‍ വിനോദ് റാവുവാണ് വഡോദരയില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ആയിരുന്ന ജനു ദേവന്റെ പേര് പറഞ്ഞത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുതുതായി രീപീകരിച്ച ഛോട്ടാ ഉദയപ്പൂര്‍ ജില്ലയുടെ കളക്ടറായി പോയതായും പറഞ്ഞു. ജെനു ദേവ് അടുത്ത പരിചയക്കാരനാണെന്ന് പറഞ്ഞ് ഹരി ഭായി ഫോണില്‍ വിളിച്ചു. ഛോട്ടാ ഉദയപ്പൂരിലേക്ക് വരാനായിരുന്നു മറുപടി. വഡോദരയില്‍നിന്ന് 110 കിലോമീറ്റര്‍ ദൂരമുണ്ട്. എത്തുമ്പോള്‍ രാത്രി വൈകുമെന്നു പറഞ്ഞപ്പോള്‍ അതൊന്നു പ്രശ്നമില്ല എത്താന്‍ ആവശ്യപ്പെട്ടു.
മധ്യപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഛോട്ടാ ഉദയപ്പൂര്‍ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോള്‍ പത്തു മണിയായി. പിന്നോക്ക ഭൂരിപക്ഷ ജില്ലയിലെ പകുതി പേരെയെങ്കിലും പോളിംഗ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായി രാപകല്‍ പണിയെടുത്ത ശേഷം കളക്ടര്‍ ജെനു ദേവന്‍ വീട്ടലെത്തിയതേയൂള്ളൂ. സഹായികള്‍ പോലും ഇല്ലാതിരുന്ന വീട്ടില്‍ അദ്ദേഹം ഇട്ടു തന്ന ചായയും ബിസ്‌ക്കറ്റും കഴിച്ച ഏറെ നേരം ഇരുന്നു. ഗുജറാത്തിലേയും കേരളത്തിലേയും രാഷ്ട്രീയവും വികസനവും താരതമ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ക്കുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യവമൊക്കെ ചര്‍ച്ചയായി. വീട്ടില്‍ തങ്ങി പിറ്റേന്ന് പോകാമെന്ന് സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു. രാവിലെ മറ്റു പത്രക്കാര്‍ക്കൊപ്പം മോദിയുടെ ജന്മസ്ഥലമായ വടനഗറില്‍ പോകാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാനാല്‍ ക്ഷണം നിരസിക്കേണ്ടി വന്നു .പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഛോട്ടാ ഉദയപ്പൂര്‍ കളക്ടറെ മണല്‍ മാഫിയ വധിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത വന്നപ്പോളാണ് ജെനു ദേവനെ ഓര്‍ത്തത്. ജെനു സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിപ്പിക്കുകയായിരുന്നു. ഭ്ാഗ്യം കൊണ്ട് തല നാരിഴയ്ക്കാണ് ജെനുദേവന്‍ രക്ഷപെട്ടത്. ജെനു ദേവനെ കുറിച്ച് വീണ്ടും വാര്‍ത്ത വന്നത്. മികച്ച ജില്ലാ കലക്ടര്‍ക്കുള്ള ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോളാണ്. സിവില്‍ സര്‍വീസ് ദിനത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ച പുരസ്‌കാരം ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മാനിച്ചത്.
കോട്ടയം തെക്കേ ചെങ്ങളം ഉമ്പുക്കാട്ട് കുടുംബാംഗമായ ജെനു ദേവിന്റെ മികവ് ഗുജറാത്ത് സര്‍ക്കാറും അംഗീകരിച്ചു. ഗുജറാത്ത് ടൂറിസം കമ്മീഷണറും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു കൊണ്ടായിരുന്നു അത്. ടൂറിസം രംഗത്ത് വന്‍ കുതിച്ചു കയറ്റത്തിനൊരുങ്ങുന്ന ഗുജറാത്തില്‍ അതിന് നേതൃത്വം നല്‍കാന്‍ ടൂറിസം രംഗത്ത് വിജയം വരിച്ച കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്ക് സാധിക്കും എന്ന വിശ്വാസവും പിന്നിലുണ്ടാകാം.
സംസ്ഥാന തലസ്ഥാനമായ ഗാന്ധി നഗറിലെ ഉദ്യോഗഭവനിലെ ഗുജറാത്ത് ടൂറിസത്തിന്റെ ആസ്ഥാനത്തിരുന്ന് സംസ്ഥാനത്തിന്റെ ടൂറിസം മികവും പ്രതീക്ഷയും ജെനു ദേവന്‍ പങ്കുവെച്ചു.

മുഖം മാറ്റുന്ന നയം

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും സാംസ്‌കാരിക വൈവിധ്യങ്ങള്‍ കൊണ്ടും ടൂറിസം ഭൂപടത്തില്‍ സ്വന്തമായി ഒരിടം നേടിയിട്ടുള്ള നാടാണ് ഗുജറാത്ത്. അറബിക്കടലിന്റെ സൗന്ദര്യം പടര്‍ന്നുകിടക്കുന്ന ബീച്ചുകള്‍, പ്രകൃതി രമണീയത തുടിക്കുന്ന മലനിരകള്‍, സിംഹ സാന്നിധ്യമുള്ള ഗിര്‍ വനം, മഹാത്മാഗാന്ധിയുടെ സാന്നിധ്യം, ബുദ്ധ സര്‍ക്യൂട്ട്, നവരാത്രി, പട്ടം പറത്തല്‍ , റാന്‍ ഓഫ് കച്ച് തുടങ്ങി നിരവധി കാഴ്ചാവിസ്മയങ്ങള്‍, ഗുജറാത്തിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു. ടൂറിസം സാധ്യതകളെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഗുജറാത്തിലെ ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ടൂറിസം വികസനത്തിനായി 5 വര്‍ഷത്തെ ഒരു പദ്ധതി 2015 ല്‍ സര്‍ക്കാര്‍ തയ്യാറാക്കി. 2020 ഓടെ ഗുജറാത്ത് ടൂറിസത്തിന്റെ മുഖം മാറ്റുന്ന പദ്ധതിയാണിത്. അതിന്റെ ഗുണഫലങ്ങള്‍ പ്രതിഫലിച്ചുതുടങ്ങി. കഴിഞ്ഞ വര്‍ഷം 4.5 കോടി പേരാണ് ഗുജറാത്ത് കാണാന്‍ എത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധന. അവരില്‍ 98 ശതമാനം ആഭ്യന്തര ടൂറിസ്റ്റുകളും രണ്ട് ശതമാനവും വിദേശസഞ്ചാരികളാണ്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചയുണ്ടായി.വിനോദ സഞ്ചാരികളുടെ എണ്ണം കൂട്ടാനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ടുറിസം പ്രചാരണത്തിന് വിവര സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്തും. ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാനും യാത്രാ ആവശ്യങ്ങള്‍ നിറവേറ്റന്നതില്‍ സഹായിക്കാനും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കും. നിലവിലുള്ള സൗകര്യങ്ങള്‍ നവീകരിക്കുകയും പുതിയ ടൂറിസം ആശയങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയാണ്. ടൂറിസ്റ്റുകള്‍ക്ക് വലിയ മ്യൂസിയങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 2015-20 ലെ സംസ്ഥാന ടൂറിസം നയം വന്‍ വിജയമാണ്. ഇതുവരെ 9000 കോടി വിലമതിക്കുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയ വ്യത്യസ്ത ടൂറിസം പദ്ധതികള്‍ക്കായി 220 അപേക്ഷകള്‍ നിലവിലുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്ക് മികച്ച ടൂറിസം അടിസ്ഥാന സൗകര്യം നല്‍കും

സാസ്‌ക്കാരിക ടൂറിസം

സിന്ധു നദീതട സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഗുജറാത്ത് ചരിത്രത്തിലുടനീളം സുപ്രധാനമായ സാംസ്‌കാരിക സാമ്പത്തിക കേന്ദ്രമായിരുന്നു. സിന്ധു നദീതട സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്ന രണ്ട് കേന്ദ്രങ്ങള്‍ ഉണ്ട്. ഒന്ന് കച്ചിലും. മറ്റൊന്ന് അഹമ്മദാബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ലോത്തലിലും. ഇവിടെയുള്ള മ്യൂസിയങ്ങള്‍ വിപുലീകരിക്കും.. ആ കാലഘട്ടത്തിലെ സംസ്‌കാരം, കരകൗശല അവശിഷ്ടങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് ഒരു ദേശീയ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് കൊണ്ട് വരും. ഗുജറാത്തി സംസ്‌കാരത്തിന്റെ തനിമ തെളിഞ്ഞു കാണുന്ന രാസ്, ഗര്‍ബ തുടങ്ങിയ ആഘോഷങ്ങള്‍ ഗുജറാത്തിനെ അടുത്തറിയാന്‍ സഹായിക്കും. ഗുജറാത്തിലെ പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍ക്ക് ടൂറിസ്റ്റുകള്‍ക്കിടയില്‍ ആവശ്യക്കാരേറെയാണ്. ഗുജറാത്തികള്‍ ഉപയോഗിക്കുന്ന തലപ്പാവിനും കുപ്പായങ്ങള്‍ക്കുമാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രിയം കൂടുതല്‍. ചിത്രപ്പണികളോടുകൂടിയ ചോളികള്‍, പത്താനിലെ പടോല സാരികള്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ ധാരാളമുണ്ട്.തീര്‍ത്ഥാടനകേന്ദ്രങ്ങുടെ കാര്യത്തിലും ഗുജറാത്ത് സമ്പന്നമാണ്. മതത്തിന്റേയും പുരാണങ്ങളുടെയും ചരിത്രത്തില്‍നിന്നും ഒഴിച്ചുനിര്‍ത്താനാകാത്ത ദ്വാരകയും സോമനാഥും. അംബാജി ക്ഷേത്രവും ഗിര്‍നാര്‍ കുന്നുകളിലെ ഹിന്ദു - ജൈന ക്ഷേത്രങ്ങളും തീര്‍ത്ഥാടക ഭൂപടത്തില്‍ അനിഷേധ്യമായ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ള പുണ്യസ്ഥലങ്ങളാണ്. സനാ ജില്ലയിലെ മൊധേറയിലെ സൂര്യക്ഷേത്രം ഇതിനകം കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയിലാണ്. ഇത് വിപുലീകരിക്കുന്നതിനായി, സൗരോധിഷ്ഠിത സ്വയം-സുസ്ഥിരയൂണിറ്റായ മോധേറ ഗ്രാമം നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ്. സൂര്യക്ഷേത്രത്തെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്നു.

ഗാന്ധിജയും ശ്രീബുദ്ധനും

മഹാത്മാഗാന്ധിയുടെ സാന്നിധ്യം അനുഭവിപ്പിക്കാന്‍ ഇതിനകം തന്നെ രാജ്‌കോട്ടിലെ പോര്‍ബന്ദറിലും അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലും അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ട്. ദണ്ഡി ഹെറിറ്റേജ് സര്‍ക്യൂട്ട് രൂപപ്പെടുത്തുകയാണ്. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവമായിരുന്ന ദണ്ഡി യാത്ര അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ഒരുങ്ങും. ഒരു വലിയ ദണ്ഡി മ്യൂസിയം പണിയുകയാണ്. ഗാന്ധിജിയുടെ ആശയങ്ങളും തത്ത്വചിന്തകളും പ്രദര്‍ശിപ്പിക്കുകയും അതു സംവേദനാത്മകമാക്കുകയും ചെയ്യുന്ന മ്യുസിയമാകും ഇത്്..
അന്താരാഷ്ട്ര ബുദ്ധ സര്‍ക്യൂട്ട് വികസിപ്പിച്ചെടുക്കുകയാണ്. 1960 ല്‍ ബുദ്ധദേവന്റെ അവശിഷ്ടങ്ങള്‍ വടക്കേ ഗുജറാത്തിലെ മെഷ്വോ ഡാമില്‍ നിന്ന് കണ്ടെടുത്തു. എം എസ് യൂണിവേഴ്‌സിറ്റിയിലെ ബറോഡ പുരാവസ്തു മ്യൂസിയം ഇത് സംരക്ഷിച്ചിട്ടുണ്ട്..ഇവിടെ നദീതീരത്തിനോ റിസര്‍വോയറിനോ സമീപം ഒരു വലിയ ബുദ്ധ സമുച്ചയം ആസൂത്രണം ചെയ്യുന്നു.
ബുദ്ധന്റെ ജീവിതവും ബുദ്ധ സംസ്‌ക്കാകരവും പാരമ്പര്യവും ഒക്കെ പ്രദര്‍ശിപ്പിക്കുന്ന സമുച്ചയത്തില്‍ 150 മീറ്റര്‍ ഉയരമുള്ള ബുദ്ധ പ്രതിമയും ഉണ്ടാകും.. ജുനാഗഡ്, ഗിര്‍, സോംനാഥ്, ഭാവ്‌നഗര്‍ എന്നിവിടങ്ങളില്‍ ബുദ്ധമത ഗുഹകളും വിഹാരങ്ങളും ബന്ധിപ്പിച്ച് കാണപ്പെടുന്ന ഒരു സര്‍ക്യൂട്ട് ഉണ്ട്. സ്വദേശ് ദര്‍ശന്‍ സ്‌കീമിന് കീഴില്‍ ഇത് പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ മികച്ച പിന്തുണ പദ്ധതിക്കുണ്ട്. കിഴക്കേ ഏഷ്യയില്‍ നിന്ന് നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത് വഴിയൊരുക്കും എന്നാണ് കരുതുന്നത്്

റാന്‍ ഉത്സവവും പട്ടം പറത്തലും

റാന്‍ ഓഫ് കച്ച് പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. ഏകദേശം 30,000 സ്‌ക്വയര്‍ കിലോമീറ്ററോളം ദൂരം പരന്നു കിടക്കുന്ന ഇവിടം ശൈത്യകാലങ്ങളില്‍ ഉപ്പു കൊണ്ടു നിറഞ്ഞ ഒരു മരുഭൂമിയും വേനല്‍ക്കാലങ്ങളില്‍ ഇത് അപ്രത്യക്ഷമായി ചതുപ്പു നിറഞ്ഞ ഭൂമി ആവുകയും ചെയ്യുന്ന സ്ഥലമാണ്. ഇത് മറ്റ് ഇടപെടലുകള്‍ ഒന്നും ഇല്ലാതെ കൃതിയില്‍ നടക്കുന്ന കാര്യമാണ്. അതിനാലാണ് ഇതിനെ പ്രകൃതിയുടെ അത്ഭുതം എന്നു പറയുന്നത്
വിനോദ സഞ്ചാരം വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ 2005 ല്‍ ആരംഭിച്ച പരിപാടിയാണ് റാന്‍ ഉത്സവ്. റാനിന്റെ മനോഹാരിതയും ഇവിടുത്തെ തദ്ദേശീയ ആചാരങ്ങളും ഭക്ഷണങ്ങളും ജീവിത രീതികളും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ തുടങ്ങിയ ഇതിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.
ഗുജറാത്തിലെ ആകാശങ്ങള്‍ പട്ടങ്ങള്‍ കീഴടക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലും സഞ്ചാരികളെ അകര്‍ഷിക്കും.. തലസ്ഥാനമായ അഹമ്മദാബാദാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവല്‍ പ്രധാനമായും നടക്കുന്നത്. സംസ്ഥാനത്തെ വിവിധ നഗരങ്ങളിലും കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുണ്ട്

വിശാല തീരവും മലനിരകളും

അറബിക്കടലിന്റെ സൗന്ദര്യം പടര്‍ന്നുകിടക്കുന്ന ബീച്ചുകള്‍, സഹ്യാദ്രി മലനിരകള്‍, ആരവല്ലി മലനിരകള്‍, സത്പുര മലനിരകള്‍, റാന്‍ ഓഫ് കച്ച് തുടങ്ങി നിരവധി കാഴ്ചാവിസ്മയങ്ങള്‍ ഗുജറാത്തിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.. റ്റിത്താല്‍ ബ്ലാക്ക് സാന്‍ഡ് ബീച്ച്, മാണ്ട്വി ബീച്ച്, ചോര്‍വാദ് ബീച്ച്, അഹമ്മദ്പൂര്‍ മാണ്ട്വി ബീച്ച്, സോമനാഥ് ബീച്ച്, പോര്‍ബന്ദര്‍ ബീച്ച്, ദ്വാരക ബീച്ച് ഇങ്ങനെ നീണ്ടുപോകുന്നു പ്രശസ്തമായ ബീച്ചുകള്‍.
ഗിര്‍നാറിലെയും സപുത്താരയിലെയും മലനിരകള്‍ ആരെയും ആകര്‍ഷിക്കും. അപൂര്‍വ്വയിനം സിംഹങ്ങളുടെ നാടെന്ന ഖ്യാതിയും ഗുജറാത്തിനുണ്ട്. സിംഹങ്ങള്‍ക്ക് പുറമെ അപൂര്‍വ്വയിനത്തില്‍പെട്ട കഴുതകള്‍, മാനുകള്‍ എന്നിവയടക്കം നിരവധി വന്യജീവികളുടെ വിഹാരകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഗിര്‍ നാഷണല്‍ പാര്‍ക്ക്, വന്‍സ്ഡ നാഷണല്‍ പാര്‍ക്ക്, വെരവാദാര്‍ ബ്ലാക്ക്ബക്ക് നാഷണല്‍ പാര്‍ക്ക്, നാരായണ്‍ സരോവര്‍ വൈല്‍ഡ്ലൈഫ് സാങ്ങ്ചുറി, തോല്‍ ലേക്ക് ബേര്‍ഡ് സാങ്ങ്ചുറി, കച്ച് ഗ്രേറ്റ് ഇന്ത്യന്‍ ബസ്ടാര്‍ഡ് സാങ്ങ്ചുറി എന്നിവയാണ് സംസ്ഥാനത്തെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍.

ബോര്‍ഡര്‍ ടൂറിസം

അടുത്തിടെ ആരംഭിച്ച 'ബോര്‍ഡര്‍ ടൂറിസം' നല്ല പ്രതികരണമാണ് ഉണ്ടാക്കുന്നത്.പാക് അതിര്‍ത്തി പങ്കിടുന്ന ബനാസ് കാന്ത ജില്ലയിലെ നാദബെറ്റ് പാക്കേജിന്റെ ഭാഗമായി ടൂറിസ്റ്റുകള്‍് സന്ദര്‍ശിക്കാന്‍ അനുവദിക്കും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്് കാവല്‍ക്കാര്‍ എങ്ങനെ അവിടെ താമസിക്കുന്ന എന്നറിയുന്ന പ്രദര്‍ശന കേന്ദ്രം അവിടെയുണ്ട്.് സൂര്യാസ്തമയ സമയത്ത് ടൂറിസ്റ്റുകളെ അതിര്‍ത്തിയിലെ ബി എസ്.എഫ് പരേഡ് കാണാന്‍ കാണാന്‍ അനുവദിക്ക്ും.ഓഡിയോ വിഷ്വല്‍ റൂം, റിട്രീറ്റ് സെറിവേറ്റഡ് ഏരിയ, ആംഫിതിയേറ്റര്‍, വിഐപി ലോഞ്ച്, ഫുഡ് സ്റ്റാളുകള്‍, പബ്ലിക് ടോയ്‌ലറ്റുകള്‍, സെല്‍ഫി സോണ്‍, ടവറുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടുണ്ട്..ബി.എസ്.എഫിന്റെ ഫ്യൂഷന്‍ ബാന്‍ഡ് പ്രകടനം, ഒട്ടക പ്രദര്‍ശനം, പക്ഷി നിരീക്ഷണം, ആയുധങ്ങള്‍ പ്രദര്‍ശനം, ഫോട്ടോ ഗാലറി, ബി.എസ്.എഫ് ചരിത്രം എന്നിവ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കും. വാഗാ ബോര്‍ഡറിലെ പരേഡിനു സമാനമായ പരേഡാണിവിടെയും.ഏക വ്യത്യാസം നാദബെറ്റില്‍ ഇന്ത്യയുടെ പരേഡ്് മാത്രമാണ് ഉള്ളത് എന്നതാണ്.

വിപണി

2006 മുതല്‍ ഗുജറാത്ത് ടൂറിസം വളര്‍ച്ചയിലാണ്. ഏതാനും വര്‍ഷങ്ങളായി ഗുജറാത്ത് ടൂറിസം ഡബ്ല്യുടിഎം ലണ്ടന്‍, ഐടിബി ബെര്‍ലിന്‍ എന്നീ മെഗാ ടൂറിസം മേളകളില്‍ പങ്കെടുക്കുന്നുണ്ട്. വാദേശ സഞ്ചാരികളുടെ കാര്യത്തില്‍ യു.കെ.യാലാണ് ഒന്നാമത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലകളില്‍ നിന്നും ഒഴുക്കുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തിലും വളര്‍ച്ചയാണ്. ഈ വര്‍ഷം 114.76 ലക്ഷം ടൂറിസ്റ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. മഹാരാഷ്ട്ര (19.2%), മധ്യപ്രദേശ് (15.6%), ഉത്തര്‍പ്രദേശ് / ബീഹാര്‍ (12.9%) എന്നിവയാണ് പട്ടികയില്‍ മുന്നില്‍.
ഇന്ത്യ മുഴുവനും സ്രോതസ്സായി കാണുന്നു. എന്നിരുന്നാലും അയല്‍ സംസ്ഥാനമായ മഹാരാഷ്ട്ര, എം.പി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് പരമാവധി ആളുകളെ പ്രതീക്ഷിക്കുന്നു.

ഗുജറാത്തിനെ ദൈവത്തിന്റെ  സ്വന്തം നാടാക്കുന്ന മലയാളി (പി ശ്രീകുമാര്‍)ഗുജറാത്തിനെ ദൈവത്തിന്റെ  സ്വന്തം നാടാക്കുന്ന മലയാളി (പി ശ്രീകുമാര്‍)ഗുജറാത്തിനെ ദൈവത്തിന്റെ  സ്വന്തം നാടാക്കുന്ന മലയാളി (പി ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക