കൊട്ടിയൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതെന്ന് സുപ്രിം കോടതി. കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഈ മാസം 26 ന് സുപ്രിം കോടതി വാദം കേള്‍ക്കും. ഓഗസ്റ്റ് ഒന്നിന് വിചാരണ തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോടതി നടപടി.കൊട്ടിയൂര്‍ പീഡന കേസിലെ മൂന്ന്, നാല്, അഞ്ച്, ഒന്‍പത് പ്രതികളായ സിസ്റ്റര്‍ ഡോക്ടര്‍ ടെസ്സി തോമസ്,ഡോക്ടര്‍ ഹൈദരാലി,സിസ്റ്റര്‍ ആന്‍സി മാത്യു, ഫാദര്‍ തോമസ് തേരകം എന്നിവരാണ് വിചാരണ സ്‌റ്റേ ചെയ്യണമെന്നാവശ്യപെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കുറ്റപത്രം റദ്ദാക്കാനായി നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ വിചാരണ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം പ്രതികള്‍ മറച്ചു വച്ചത് ഗുരുതര വിഷയമാണെന്ന് സര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബഞ്ച് പറഞ്ഞത്. മൂന്ന്, നാല് പതികള്‍ ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരും ഒന്‍പതാം പ്രതി ശിശുക്ഷേമ സമിതി മുന്‍ ചെയര്‍പേഴ്‌സണുമാണ്.