സീറോ മലബാര്‍ സഭയിലെ ആദ്യത്തെ
തെരഞ്ഞെടുക്കപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ആലഞ്ചേരി പിതാവാണ്,
2011 മേയ് മാസത്തില്‍ അതിനു മുമ്പുണ്ടായിരുന്നു രണ്ടു മേജര്‍ ആര്‍ച്ച്
ബിഷപ്പുമാരെയും പരിശുദ്ധ സിംഹാസനം നിയമിക്കുകയായിരുന്നു.
തന്റെ തെരഞ്ഞെടുപ്പിനുശേഷം ആലഞ്ചേരി പിതാവിന് എറണാകുളം ബസിലിക്കാ ഹാളില്‍
വെച്ച് ഒരു പൗരസ്വീകരണം നല്കുകയുണ്ടായി. അന്നവിടെ വെച്ച് അഭിവന്ദ്യ
ആലഞ്ചേരി പിതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ ഈ ലേഖകന്‍ ഭാഗ്യമുണ്ടായി.
തദ്ദവസരത്തില്‍ ആലഞ്ചേരി പിതാവ് ഗദഗദ കണ്ഠനായി പറഞ്ഞു. ഈ സ്ഥാനം
സ്വീകരിക്കണോ വേണ്ടയോ എന്ന് തിരിച്ചറിവു ലഭിക്കാന്‍ സക്രാരിക്കു മുമ്പില്‍
പ്രാര്‍ത്ഥനാനിരതനായി നിന്ന തന്റെ തോളില്‍ ദൈവദൂതന്റേതുപോലുള്ള ഒരു
സ്പര്‍ശം അനുഭവപ്പെട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ ആ കരങ്ങള്‍ അഭിവന്ദ്യ
തുങ്കുഴിപ്പിതാവിന്റേതായിരുന്നു. തുങ്കുഴി പിതാവ് പറഞ്ഞു. ആലഞ്ചേരി, സ്ഥാനം
ഏറ്റെടുക്കുക എന്ന്. അഭിവന്ദ്യ തൂങ്കുഴി പിതാവിന്റെ ആ വാക്കുകളാണത്രെ
സ്ഥാനം ഏറ്റെടുക്കാന്‍ ആലഞ്ചേരി പിതാവിന് ധൈര്യം പകര്‍ന്നു നല്‍കിയത് .
കുര്‍ബ്ബാന ക്രമത്തില്‍ പോലും ഇന്നുവരെ അഭിപ്രായ ഐക്യം കൈവരുത്താന്‍
കഴിയാത്ത സീറോ മലബാര്‍ സഭയില്‍, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ
തിരഞ്ഞെടുപ്പും ആ അഭിപ്രായ വ്യത്യാസം നിഴലിച്ചിരുന്നിരിക്കാം എന്ന ഒരു
ധ്വനിയാണ് ആലഞ്ചേരി പിതാവിന്റെ പ്രസംഗത്തില്‍ നിന്നും ഉണ്ടായത്. അതിനു
മുമ്പ് സീറോ മലബാര്‍ സഭയുടെ സിനഡുകളില്‍ നടന്ന ചില മെത്രാന്
തെരഞ്ഞെടുപ്പുകളില്‍ നടന്നതെന്തെന്ന് പരിശോധിക്കുമ്പോള്‍ ഈ സംശയം
ബലപ്പെടുന്നു.
ഉദാഹരണത്തിന് ഒരു കാര്യം മാത്രം എടുക്കാം. 22 വര്‍ഷത്തെ സ്തുത്യര്‍ഹമായ
സേവനത്തിനുശേഷം 1995 ല്‍ അഭിവന്ദ്യ തുങ്കുഴി പിതാവ് മാനന്തവാടി രൂപതയില്‍
നിന്നും, താരതമ്യേന ചെറിയ രൂപതയായ താമരശ്ശേരിയിലേക്ക് ട്രാന്‍സ്ഫര്‍
ആക്കപ്പെട്ടു തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം മാനന്തവാടിക്കുവേണ്ടി ഒരു
മെത്രാനെ കണ്ടെത്താനുള്ള നിലയ്ക്കാത്ത അന്വേഷണമായിരുന്നു. 1983 ല്‍
നിലയ്ക്കലില്‍ തോമാകുരിശിന്റെ പേരില്‍ വിവാദം കുത്തിപ്പൊക്കുവാനും, അങ്ങനെ
താനറിയാതെ തന്നെ പരോക്ഷമായി കേരളത്തില്‍ ഹിന്ദു ഐക്യവേദിയുണ്ടാക്കുകയും,
ആര്.എസ്.എസിന്റെ വളര്‍ച്ചക്ക് വിത്തുപാകുകയും ചെയ്ത മെത്രാനായിരുന്നു
മെത്രാന് തെരഞ്ഞെടുപ്പുകള്‍ നടന്ന അക്കാലത്ത് സിനഡില്‍ മേല്‍ക്കൈ.
അദ്ദേഹത്തിന്റെ സില്ബന്ധികളെയാണ് ഭൂരിഭാഗം രൂപതകളിലും അക്കാലത്ത്
മെത്രാന്മാരായി തെരഞ്ഞെടുത്തത്.
പക്ഷേ മാനന്തവാടി രൂപതയില്‍ ഇപ്രകാരമുള്ള ഒരു സില്ബന്ധിയെ
കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. തുങ്കുഴി പിതാവിനോട് തോളോടു തോള് ചേര്‍ന്നു
നിന്ന് 1997 വരെ മാനന്തവാടി രൂപതക്ക് സ്തുത്യര്‍ഹമായ രീതിയില്‍ നേതൃത്വം
നല്കിയ ഒരു അച്ചനെ ആ രൂപതയില്‍ മെത്രാനായി തെരഞ്ഞെടുക്കാനായിരുന്നു
നിലയ്ക്കല്‍ തോമ കുരിശിന്റെ വക്താവായിരുന്ന മെത്രാനൊഴിച്ച് മറ്റെല്ലാ
മെത്രാന്മാരും തീരുമാനിച്ചത്. പക്ഷേ നിലയ്ക്കല്‍ തോമ കുരിശിന്റെ
വക്താവായിരുന്ന മെത്രാന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് കാര്യങ്ങള്‍
അപ്പാടെ മാറി മറിഞ്ഞു. മാനന്തവാടി രൂപതയുമായി പുലബന്ധം പോലുമില്ലാതിരുന്ന
ഒരു വൈദീകനെ ബിഷപ്പാക്കി മാനന്തവാടിക്കാരുടെ തലയില്‍ കെട്ടിവെച്ചു. ആ
തീരുമാനത്തിന്റെ കെടുതികള്‍ മാനന്തവാടി രൂപതയെ സാരമായി ബാധിച്ചു.
ഞാനറിയുന്നിടത്തോളം ആലഞ്ചേരി പിതാവും നിലയ്ക്കല്‍ തോമ കുരിശിന്റെ
വക്താവായിരുന്ന മെത്രാന്റെ നോമിനി തന്നെ സീറോമലബാര്‍ സഭ അദ്ദേഹത്തിന്റെ
ഭരണത്തില്‍ ചരിത്രത്തില്‍ ഏറ്റവും നാണംകെട്ട ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന്
കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
ആലഞ്ചേരി പിതാവ് രാജിവെക്കാന്‍ പോകുന്നു എന്ന് രണ്ടുമൂന്നു മാസം മുമ്പ്
വാര്‍ത്തയുണ്ടായിരുന്നു. എങ്കില്‍ ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ രാജി
വച്ചതുപോലുള്ള അന്തസ്സ് ഉള്ള ഒരു നടപടി ആകുമായിരുന്നു അത്. ആലഞ്ചേരി
പിതാവിന്റെ യശസ്സ് തദ്വാര വാനോളം ഉയരുമായിരുന്നു. പക്ഷേ ബനഡിക്റ്റ്
പതിനാറാമന്‍ പാപ്പ എവിടെ നില്ക്കുന്നു ആലഞ്ചേരി എവിടെ നില്ക്കുന്നു?
പൂച്ചയെ തെരണ്ടി വാലുകൊണ്ടടിച്ചാല് അതിനെ ഓടിയ്ക്കാന്‍ കഴിയില്ലല്ലോ
ഇന്ത്യന്‍ പാര്‍ലമെന്റിന്റെയും, കേരള നിയമസഭയുടെയും, ഇന്ത്യയിലെ എല്ലാ
കോടതികളുടെയും നടപടി ക്രമങ്ങള്‍ ആര്‍ക്കും വീക്ഷിക്കാന്‍ അവസരമുണ്ട്.
ബലാല്‍സംഗ കേസുകളുടെയും മറ്റും വിചാരണകളെ രഹസ്യമായി നടക്കാറുള്ളൂ.
സീറോമലബാര്‍ സഭ സമിതികളുടെ നടപടികള്‍ അവയെ പണം കൊടുത്ത് നിലനിര്‍ത്തുന്ന
അല്മായര്ക്കെങ്കിലും ഏറ്റവും കുറഞ്ഞപക്ഷം ഒന്ന് വീക്ഷിക്കാനുള്ള
അവസരമെങ്കിലും സഭാ പിതാക്കന്മാര്ക്ക് ഏര്‍പ്പെടുത്തിക്കൂടെ?
തല്ലുകൊള്ളാന്‍ ചെണ്ടയും, പണം വാങ്ങാന്‍ മാരാരും എന്ന അവസ്ഥയ്ക്ക് ഒരു
ചെറിയ മാറ്റമെങ്കിലും വരുത്തികൂടെ?