Image

കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മിഷന്റെ ആവശ്യം ദുരൂഹമെന്ന് സൂസൈപാക്യം

Published on 27 July, 2018
കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മിഷന്റെ ആവശ്യം ദുരൂഹമെന്ന് സൂസൈപാക്യം
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷന്‍ രേഖാ ശര്‍മയുടെ പ്രസ്താവന ദുരൂഹമാണെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം ആരോപിച്ചു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നതിന് വേണ്ടിയാണോ ഇത്തരം പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഭരണരംഗത്തുള്ളവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന കമ്മിഷന്റെ നടപടി ഭരണഘടനാ ലംഘനമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിസ്തീയ സഭയെ അവഹേളിക്കുന്ന നിലപാടാണ് ദേശീയ വനിതാ കമീഷന്റേത്. ഇനിയും തെളിക്കപ്പെട്ടിട്ടില്ലാത്ത ഒരു സംഭവത്തില്‍ വേണ്ടത്ര അന്വഷണമില്ലാതെയാണ് കമീഷന്‍ ശുപാര്‍ശ നടത്തിയത്. കമീഷന്‍ അധികാര പരിധി ലംഘിക്കുകയാണുണ്ടായത്. പ്രസ്താവന ക്രിസ്തീയ വിശ്വാസത്തെ സംശയത്തിന്റെ നിഴലിലാക്കി. മത വിഭാഗങ്ങള്‍ക്ക് അവരവരുടെ വിശ്വാസം അനുഷ്ഠിക്കാന്‍ സ്വതന്ത്ര്യമുണ്ട്. ആരും ആരെയും നിര്‍ബന്ധിക്കാറില്ല. ഭരണഘടന പൗരന് അനുവദിക്കുന്ന ഈ അവകാശത്തിന്റെ ലംഘനമാണ് കമ്മിഷന്റേതെന്നും അദ്ദേഹം ആരോപിച്ചു. 

കുമ്പസാരം തെറ്റുകള്‍ക്കുള്ള മനഃശാസ്ത്ര പരിഹാരമാണ്. ജീവന് ബലി കഴിച്ചും മരണം വരെ കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ് പുരോഹിതന്‍മാര്‍. എന്നാല്‍ മനുഷ്യരുടെ കൂട്ടമായ സഭയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്ന് താന്‍ സമ്മതിക്കുന്നു. സഭയെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദത്തില്‍ പുരോഹിതന്മാര്‍ തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തല്‍, ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കുമ്പസാരം നിരോധിക്കണമെന്നത് സര്‍ക്കാരിന്റെ നിലപാടല്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മിഷന്റെ നിലപാട് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് അല്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞ നിലപാടുമായി കേന്ദ്ര സര്‍ക്കാരിന് ഒരു ബന്ധവും ഇല്ല. കുമ്പസാരം നിരോധിക്കണം എന്നത് രേഖ ശര്‍മയുടെ വ്യക്തിപരമായ അഭിപ്രായം ആണെന്നും കണ്ണന്താനം ഡല്‍ഹിയില്‍ വ്യക്തമാക്കി. മതവിശ്വാസങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കലും ഇടപെടില്ലെന്നും കണ്ണന്താനം പറഞ്ഞു.
വനിത കമ്മിഷന്റെ ശുപാര്‍ശ തള്ളിക്കളയണമെന്നു ദേശീയ ന്യൂനപക്ഷ കമ്മിഷനും അഭിപ്രായപ്പെട്ടു. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടു. ഈ ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും ന്യൂനപക്ഷ കമ്മിഷന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക