Image

കൊട്ടിയൂര്‍ പീഡനം: മകള്‍ക്കു പിന്നാലെ അമ്മയും കൂറുമാറി

Published on 02 August, 2018
കൊട്ടിയൂര്‍ പീഡനം: മകള്‍ക്കു പിന്നാലെ അമ്മയും കൂറുമാറി
തലശ്ശേരി: കൊട്ടിയൂരില്‍ പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസിന്റെ വിചാരണയില്‍ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി. കേസിലെ പ്രതിയായ വൈദികനെതിരെ നേരത്തേ പൊലീസിന് നല്‍കിയ മൊഴി ഇവര്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറിയതായി പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത് കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ തുടങ്ങിയ ആദ്യദിനം ബുധനാഴ്ച, ഇരയായ പെണ്‍കുട്ടി കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയും സമാന രീതിയില്‍ മൊഴി തിരുത്തിയത്.

വ്യാഴാഴ്ച തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) മുമ്പാകെ പ്രോസിക്യൂഷന്റെ ചീഫ് വിസ്താരത്തിനിടെയാണ് പെണ്‍കുട്ടിയുടെ അമ്മ മൊഴി മാറ്റിയത്. വൈദികന്‍ മകളെ പീഡിപ്പിച്ചുവെന്ന് പൊലീസ് മുമ്പാകെ മൊഴി നല്‍കിയ അമ്മ, വൈദികനും മകളും പരസ്പരം ഇഷ്ടപ്പെട്ടാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയെത്തിയിരുന്നുവെന്നും മകളുടെ ജനന തീയതി 1997 നവംബര്‍ 17 ആണെന്നും അമ്മ പറഞ്ഞു.

എന്നാല്‍ ഇക്കാര്യം ഖണ്ഡിച്ച പ്രോസിക്യൂഷന്‍, പെണ്‍കുട്ടിയുടെ യഥാര്‍ഥ ജനന തീയതി 1999 നവംബര്‍ 17 ആണെന്ന് ചൂണ്ടിക്കാട്ടി. പീഡനത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍ക്ക് പോക്‌സോ പ്രകാരം ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ രണ്ടുലക്ഷം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ട്. പെണ്‍കുട്ടിയുടെ രക്ഷിതാവ് ഈ തുക കൈപ്പറ്റിയത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലെന്നതിന് തെളിവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

വൈദികന്‍ ഭീഷണിപ്പെടുത്തുകയോ നിര്‍ബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കേസിലെ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുംചേരിക്കുവേണ്ടി ഹാജരായ അഡ്വ. ജോണ്‍ സെബാസ്റ്റിയന്റെ ക്രോസ് വിസ്താരത്തില്‍ പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കി. പ്രായപൂര്‍ത്തിയായ മകളാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് വൈദികനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതിനാല്‍ ഞങ്ങള്‍ക്ക് പരാതിയില്ലെന്നും അവര്‍ മൊഴി നല്‍കി.

ക്രോസ് വിസ്താരം വെള്ളിയാഴ്ചയും തുടരും. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍, സഹോദരന്‍ എന്നിവരെയും വിസ്തരിക്കും.
(Madhyamam)
Join WhatsApp News
From fb 2018-08-02 16:39:40
അവഹേളിക്കാൻ സഭയെ വിട്ടു കൊടുത്തത് ആരാണ് ?
ഞാനല്ല നിങ്ങളുമല്ല ളോഹയണിഞ്ഞ വൈദികരും അരപ്പട്ട കെട്ടിയ മെത്രാന്മാരുമാണ്. 

ബാലപീഡകരെ സംരക്ഷിച്ചതും ഒളിപ്പിച്ചതും ഞാനല്ല നിങ്ങളുമല്ല.പിന്നെയോ ഈ വൈദിക മാഫിയ ആണ്. 

അവിഹിത ഗർഭത്തിൽ കുഞ്ഞ് ഉണ്ടായപ്പോൾ അത് പിതാവ് മകളെ പ്രാപിച്ച് ഉണ്ടായതാണെന്ന് പറഞ്ഞത് ഞാനോ നിങ്ങളൊ അല്ല.ഒരു വൈദികനാണ്. കൂട്ട് നിന്നതോ, മെത്രാനും. 
ഇറ്റാലിയൻ നാവികരെ വെറുതെ വിടണം എന്ന് പറഞ്ഞ് അപഹാസ്യനായത് ഞാനല്ല...
വസ്തു വില്പനയും നികുതി വെട്ടിപ്പും നടത്തിയതും കൂട്ട് നിന്നതും ഞാനൊ നിങ്ങളൊ അല്ല...കർത്താവിന്റെ പ്രതി പുരുഷൻ എന്നവകാശപ്പെടുന്നവൻ തന്നെയാണ്. 
എന്നെ ശിക്ഷിക്കാൻ വത്തിക്കാനെ അധികാരമുള്ളു എന്ന് കോടതിയിൽ പറഞ്ഞ ഉണ്ണാക്കൻ അപഹാസ്യനാക്കിയത് ആരെയാണ്?? എന്റെ സമുദായത്തെയും വിശ്വാസത്തെയുമാണ്. 

കന്യാസ്ത്രി പരാതി പറഞ്ഞിട്ടില്ല എന്ന് പരസ്യമായി നുണ പറഞ്ഞ ആലഞ്ചേരി വെറും മൂന്നാം കിട ആണെന്നും പറയാതെ വയ്യ.

ഫ്രാങ്കോയെന്ന ക്രിമിനലിന്റയൊപ്പമാണ് സഭ എന്ന പ്രതീതി സഭയുണ്ടാക്കിയത് എന്റെയൊ നിങ്ങളുടെയോ പ്രവൃത്തിയിലൂടെ അല്ല, ഇത്തരം റോബിനും, ഫ്രാങ്കോക്കും, സ്റ്റെഫി ക്കും വേണ്ടി തെളിവുകൾ നശിപ്പിക്കുകയും നുണകൾ പ്രചരിപ്പിക്കുകയും ചെയ്ത വൈദികർത്തന്നെയാണ്.

കുമ്പസാര രഹസ്യം പുറത്താക്കി ആത്മഹത്യയിലേക്ക് ആ സ്ത്രീയെ തള്ളിവിട്ടത് നിങ്ങളും ഞാനുമല്ല. വൈദികർ തന്നെയാണ്.

കുമ്പസാര രഹസ്യം വെച്ച് ബ്ളാക്ക് മെയിൽ ചെയ്ത് പീഡനങ്ങൾ നടത്തിയത് നിങ്ങളല്ല ഞാനുമല്ല.വൈദികരാണ്. 
സിനിമയിൽ അപഹാസ്വരായതോർത്ത്
ആരും വിറളി പിടിക്കേണ്ട. നിത്യജീവിതത്തിൽ നിങ്ങൾ അതിലെല്ലാം ഉപരി താഴ്ന്ന നിലയിൽ തന്നെയാണ്.

ധ്യാനകേന്ദ്രങ്ങൾ. എന്താണ് അവിടെ നടക്കുന്നത്?? പണം വാങ്ങി സാക്ഷ്യങ്ങൾ വിളമ്പുന്ന സ്വന്തം ടീമുള്ള ഗുരുക്കൾ. സഭയുടെ മറ്റൊരു നാറിയ ബിസിനസ്സ്.
നാടിനടുത്തുള്ള ഫെറോന പളളിയിൽ ഷൂട്ടിംഗിന് ഞാനോ നീയോ അല്ല അനുവാദം കൊടുത്തത്.വൈദികരാണ്. അതിന്  പ്രതിഫലം വാങ്ങിയിട്ടും ഉണ്ട്. 
അനേകം വൈദികർ  പല സ്ത്രീകളെയും സ്വന്തം ഭാര്യയെ പ്പോലെ ഉപയോഗിക്കുന്നുണ്ട്.അത് വൃഭിചാരമല്ലേ???ഡെൽഹിയിൽ പാലം പള്ളിയിലും ബുരാരിയിലും എന്തായിരുന്നു നടന്നത്?? തൃശ്ശൂർ അച്ചൻ വീട്ടമ്മയുമായി മുംബക്ക് എക്സ്പോ ലാൻഡ്കാണാൻ പോയതു യുവാക്കൾക്ക് നൽകുന്ന സന്ദേശമെന്താണ്??
സഭയെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചത്  നിങ്ങളാണ് അജപാലകരേ... ഈ അപമാനം നിങ്ങളാണ് ഞങ്ങൾക്ക് ഉണ്ടാക്കിയത്, പുഴുക്കുത്ത് വീണവയെ പറിച്ച് മാറ്റുക തന്നെ വേണം, റോബിനും പ്രാങ്കോയും ഒന്നും സഭയിൽ ഒരു രൂപത്തിലും വേണ്ട...
ഞങ്ങൾ ഇരയോടൊപ്പമാണ് അത് കന്യാസ്ത്രിയായാലും.. വീട്ടമ്മ ആയാലും.... വിദ്യാർത്ഥിനി ആയാലും. അവരോടൊപ്പം ആ കുടുംബത്തോടൊപ്പം നില്ക്കാൻ ഈ സഭ തയ്യാറായിട്ടില്ല, അത് ഉണ്ടാവാത്തിടത്തോളം കാലം നിങ്ങളെ നികൃഷ്ട ജീവികൾ എന്ന് വിളിച്ചത് വളരെ ശരിയായിരുന്നു എന്ന് പറയാതെ വയ്യ. രാജാവ് നഗ്നനാണ് എന്ന് പറയാനുള്ള തന്റേടവും ആർജ്ജവവും എനിക്കും നിങ്ങൾക്കും ഉണ്ടായേ തീരു. അതില്ലാത്തിടത്തോളം കാലം അവമതിയിൽ നിന്ന് അവമതിയിലേക്ക് സഭ കൂപ്പ്കുത്തിക്കൊണ്ടേയിരിക്കും, അതിന് പരിഹാര പ്രദക്ഷിണമോ പ്രാർത്ഥനയോ വെച്ച് ഞങ്ങളെ നാണം കെടുത്തരുത്. 

സ്വന്തം താമസസ്ഥലത്തിന് അരമന എന്ന പേരുകണ്ട് സ്വയം രാജാവെന്ന് ധരിച്ച് പഴയ നാടകത്തിലെ കളർഫുൾ വസ്ത്രവും അണിഞ്ഞ് വിഡ്ഢിത്തം പുലമ്പുന്ന ആലഞ്ചേരിമാരെ അല്ല ഇന്ന് സഭക്കാവശ്യം ലളിത ജീവിതം നയിച്ച് മാതൃകയാവുന്ന അരമനയിൽ നിന്നും അന്തപ്പുരത്തിൽ നിന്നും താഴേക്ക്  ഇറങ്ങി വരാൻ തയ്യാറാവുന്ന അജപാലകരാണ് നമുക്ക് ഇന്ന് ആവശ്യം.പള്ളികൾ തോറും അൾത്താരയിൽ നിന്ന് വർഗീയത പറഞ്ഞു ദീപിക വിൽക്കാൻ കച്ചവട തന്ത്രവുമായി നടക്കുന്ന വൈദികരെ ഞങ്ങൾക്ക് വേണ്ട.. ഞങ്ങളുടെ പണം മാത്രം മതി, പ്രാധിനിത്യം പോലും നിഷേധിക്കുന്ന നിങ്ങളുടെ ധിക്കാരം, കാനോൻ നിയമത്തിന്റെ മറവിലാണ്. ഞങ്ങളുടെ പൂർവികർ കല്ലും മണ്ണും ചുമന്നു പടുത്തയർത്തിയ ദേവാലയെങ്ങളും സ്ഥാപനങ്ങളും, ഞങ്ങളറിയാതെ, കാനോൻ നിയമത്തിന്റെ മറവിൽ സ്വന്തമാക്കിയവരെ, നിങ്ങൾക്ക് വേണ്ടത് പണവും പ്രതാപവും മാത്രമാണ്.. ഞങ്ങൾ ബോധവാന്മാരായിക്കൊണ്ടിരിക്കുന്നു... എല്ലാവരെയും എല്ലാ കാലത്തും ദൈവ നാമത്തിൽ വഞ്ചിക്കാനാവില്ല. എന്തിനും ഏതിനും സഭ തകരില്ല... സഭ തകരില്ല എന്ന പല്ലവി ഉരുവിടാതെ, സഭയിലെ പുഴുക്കുത്തുകളെ കണ്ടെത്താനും നശിപ്പിക്കാനും തയ്യാറാകണം. അതിനു വേണ്ടി പ്രാർത്ഥിക്കണം... 
അന്ധന് അന്ധനെ നയിക്കാൻ കഴിയില്ല....
കടപ്പാട് എന്റെ മനസ്സാക്ഷിയോട് മാത്രം.
മനോജ് കെ എബ്രാഹം
JOHN 2018-08-02 18:35:05
ശ്രി മനോജ് കെ എബ്രഹാം, വളരെ വ്യക്തമായ സന്ദേശം, അഭിനന്ദനങ്ങൾ. പേര് വയ്ക്കാതെ ആണെങ്കിലും ഷെയർ ചെയ്ത സുഹൃത്തിനും പ്രസിദ്ധീകരിച്ച ഇമലയാളിക്കും നന്ദി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക