ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പുയര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തവും കാര്യക്ഷമവുമായി ഏകോപിപ്പിക്കാന്‍ ജില്ല ഭരണകൂടത്തിന് കഴിയുന്നുണ്ട്. ആശങ്കയ്ക്ക് അടിസ്ഥാനമില്ല. വെള്ളപ്പൊക്കത്തില്‍ നിന്നും മഴക്കെടുതിയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും.പ്രളയബാധിത മേഖലകളില്‍ അര്‍ഹതയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ ലഭ്യമാക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു. അര്‍ഹരായവരെ കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല ദുരിതബാധിത മേഖലയിലുള്ളവര്‍ക്കെല്ലാം സഹായധനം വിതരണം ചെയ്യും.
ഇതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തും. ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ ആന്‍ഡ് റെസ്‌ക്യു തുടങ്ങിയ സേനാ വിഭാഗങ്ങളെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ആലുവ മണപ്പുറം, ചേലാമറ്റം, കീഴ്മാട്, കടമക്കുടി വില്ലേജിലെ പിഴല എന്നിവിടങ്ങളിലാകും സേന നിലയുറപ്പിക്കുക. ലൈഫ് ജാക്കറ്റുകള്‍, ബോട്ടുകള്‍ തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കും. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ ക്രമീകരണങ്ങളും ഒരുക്കും. പുതപ്പ്, തലയിണ മുതലായ സൗകര്യങ്ങള്‍ ലഭ്യമാക്കും.
കര്‍ക്കിടക വാവ് ബലി നടത്തുന്ന ഭക്തര്‍ ജാഗ്രത പാലിക്കണം. ബലിതര്‍പ്പണം കര്‍ശന നിയന്ത്രണത്തോടെയാകും നടത്തുക. പോലീസിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം ചടങ്ങുകള്‍ നിര്‍വഹിക്കണമെന്ന് മന്ത്രി പറഞ്ഞു.ബലിതര്‍പ്പണത്തിന് ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ആലുവ മണപ്പുറം, ചേലാമറ്റം എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് പുഴയില്‍ നിന്ന് പരമാവധി അകന്നു നിന്ന് ചടങ്ങുകള്‍ നിര്‍വഹിക്കണം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കും.