വണ്ണപ്പുറം: മന്ത്രവാദിയെയും കുടുംബത്തെയും അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടിയലായിരിക്കുന്ന അനീഷിനും ലിബിനും പുറമേ മറ്റൊരു വമ്പന്‍ സ്രാവ് ഇനിയും മറയത്ത് തന്നെ നില്‍ക്കുന്നതായി സംശയം. അനീഷിന്റെ പകയ്ക്ക് പുറമേ മറ്റൊരാളുടെ പ്രേരണയും ഇയാള്‍ നല്‍കിയ ക്വട്ടേഷനുമാണ് കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയതിലേക്ക് നീണ്ടതെന്നാണ് സംശയം.
കൃഷ്ണന്റെ അരികില്‍ മന്ത്രവാദത്തിനായി പതിവായി എത്തുകയും ഒന്നര ലക്ഷത്തോളം രൂപ ചെലവഴിക്കുകയും ചെയ്ത അടിമാലി സ്വദേശിയായ ഒരു കൃഷ്ണകുമാറിന്റെ പേരു കൂടി അനീഷ് പോലീസിന് നല്‍കിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കും കൃഷ്ണനോട് പകയുണ്ടായിരുന്നു എന്നാണ് സൂചനകള്‍. കൃത്യം ലീബീഷും അനീഷും മാത്രം ചേര്‍ന്നാണ് നടത്തിയതെന്നതും സംശയാസ്പദമായി നില നില്‍ക്കുന്ന ഘടകങ്ങളാണ്. രാത്രി 12.30 യോടെ കൃഷ്ണന്റെ വീട്ടിലെത്തിയ അനീഷും ലീബീഷും അരമണിക്കൂര്‍ കൊണ്ട് കൊലപാതകം നടത്തി മടങ്ങിയെന്നാണ് ഇവര്‍ പറഞ്ഞത്. കായികാഭ്യാസിയും കരുത്തനുമായ കൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേരെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും പോലീസ് സംശയാസ്പദമായി തന്നെ കാണുകയാണ്
കൊലപാതത്തിനു ശേഷം ശ്യാം ലിബീഷിനും അനീഷിനും ഒപ്പം മദ്യപിക്കുകയും ചെയ്തു. ലിബീഷിനെയും സനീഷിനെയും ശ്യാമിനെയും തൊടുപുഴയിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ എത്തിച്ച് 40,000 രൂപയ്ക്ക് പണയം വെച്ചിരുന്ന സ്വര്‍ണ്ണവും കണ്ടെത്തിയിട്ടുണ്ട്. കൊരങ്ങാട്ടിയിലെ അനീഷിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കൃഷ്ണന്റെ വീട്ടില്‍ നിന്നും കവര്‍ന്ന സ്വര്‍ണ്ണവും താളിയോലയും കൊലപാതകത്തിനായി പോയ ബൈക്കും ഇട്ടിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലപാതകം നടത്താന്‍ സമയം കുറിച്ചു നല്‍കുകയും പിന്നീട് പിടിക്കപ്പെടാതിരിക്കാന്‍ കോഴിയെ വെട്ടുന്ന പൂജയും നടത്തിയ മന്ത്രവാദിയും കൃഷ്ണനുമായി ഒന്നരലക്ഷം രൂപയുടെ പൂജകള്‍ നടത്തിയ കൃഷ്ണകുമാറും ഒളിവിലാണ്.