Image

പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുന്നെന്ന് പറഞ്ഞ് ഏതോ ഒരുത്തന്‍ ഫോട്ടോയിട്ടു, പക്ഷേ സത്യമിതാണ്: പരിഹാസങ്ങള്‍ക്ക് മല്ലിക സുകുമാരന്റെ മറുപടി

Published on 19 August, 2018
പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുന്നെന്ന് പറഞ്ഞ് ഏതോ ഒരുത്തന്‍ ഫോട്ടോയിട്ടു, പക്ഷേ സത്യമിതാണ്: പരിഹാസങ്ങള്‍ക്ക് മല്ലിക സുകുമാരന്റെ മറുപടി

കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോഴും ചില സോഷ്യല്‍ മീഡിയ മനോരോഗികള്‍ ഇതിനിടയിലും മറ്റുള്ളവരെ പരിഹസിക്കാനും അപമാനിക്കാനുമാണ് ശ്രമിക്കുന്നത്. നടി മല്ലികാ സുകുമാരനും ഇതിന് ഇരയായിരിക്കുകയാണ്. മല്ലികയെ രക്ഷാപ്രവര്‍ത്തകര്‍ ചെമ്പിലിരുത്തി രക്ഷപ്പെടുത്തുന്നെന്നു പറഞ്ഞ് ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പരിഹസിക്കുകയും മോശം കമന്റുകളും ട്രോളുകളും ഇറക്കുകയും ചെയ്തു. ഈ പരിഹാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മല്ലിക രംഗത്തെത്തി.

എല്ലാവരും ക്ഷമിക്കണം. ഇന്നലെ രാത്രി 12 മണിക്ക് അമേരിക്ക മുതല്‍ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാന്‍ വയ്യ. ഞങ്ങടെ വീട്ടില് വെള്ളം കയറിയത് ഈ വെള്ളമല്ല. ഞങ്ങടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. എന്റെ കാര്‍ പോര്‍ട്ടിക്കോയില്‍ വരെ വന്നു. റോഡീന്ന് കുറച്ച് പൊങ്ങിയാണ് വീട്. ഞങ്ങള്‍ക്ക് വീടിനകത്തൊരു വാട്ടര്‍ ബോഡിയുണ്ട്. കുറച്ച് മീനൊക്കെയുണ്ട്. മക്കളും കൊച്ചുമക്കളും ഓണത്തിനു വരുമെന്നു പറഞ്ഞപ്പോള്‍ ഞാനതിന്റെ വെള്ളമൊക്കെ വറ്റിച്ച് കഴുകിയിട്ടു. അല്ലെങ്കില്‍ കൊച്ചുമക്കളെല്ലാം കൂടി സ്വിമ്മിംഗ് പൂളാണെന്നും പറഞ്ഞ് മീനിന്റെ കൂടെ കിടന്ന് ചാടും. അതിന്റെ സൈഡില്‍ ഓട പോലെ ഒരു സാധനമുണ്ട്. മുമ്പിലെ കനാല് നിറഞ്ഞതിന്റെ പ്രഷറായിരിക്കാം. ആ ഓട പോലത്തെ സാധനത്തിലൂടെ അകത്തോട്ട് വെള്ളം കയറാന്‍ തുടങ്ങി. ചെളികലര്‍ന്ന വെള്ളം. പിന്നെ അത് നിറഞ്ഞ് റൂമിലൊക്കെ വന്നു. ഇപ്പോള്‍ അതൊക്കെ മാറി.

ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാന്‍ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോണ്‍ കോള്‍സും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാന്‍ കൈ വയ്യ. അതുകൊണ്ട് എന്റെ പൊന്നു ദൈവമേ, ഞാന്‍ കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാല്‍ വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാന്‍ വയ്യ. അപ്പോള്‍ നേരെ മുമ്പിലെ വീട്ടില്‍ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ഈ സാധനത്തില്‍ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാനാ കാറിലെത്താന്‍ വേണ്ടി ഈ കുന്തത്തില്‍ കയറിയിരുന്നപ്പോള്‍ എവനോ ഒരുത്തന്‍ ഫോട്ടോ എടുത്തിട്ട് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. 

സത്യം പറഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ല. എന്നാല്‍ അതിനപ്പുറത്തൊക്കെ മക്കളേ എടാ മോനേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വീഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു. അന്വേഷിച്ചവരോടൊക്കെ സ്‌നേഹവും നന്ദിയുമുണ്ട്. എന്നാലും ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി. എന്തായാലും ഇതിനെപ്പറ്റി ഒന്നെഴുതാന്‍ പോകുവാ ഞാന്‍. ദൂരെ ഇരിക്കുന്നവര് പേടിച്ച് പോയി ഇതൊക്കെ കണ്ടിട്ട്. പക്ഷെ സത്യാവസ്ഥ മറ്റേ ലംബോര്‍ഗനി ഇന്റര്‍വ്യൂ പോലായിപ്പോയി, ചിരിച്ചുകൊണ്ട് മല്ലികാ സുകുമാരന്‍ പറയുന്നു.

ദുരന്തത്തിലും മല്ലിക സുകുമാരനെ പരിഹസിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. രണ്ട് മാസം മുന്‍പ് ഒരു അഭിമുഖത്തില്‍ തിരുവനന്തപുരത്തെ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു.  ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മല്ലികയെ ട്രോളുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക