കഴിഞ്ഞ ദിവസങ്ങള്‍ ഒക്കെ ആശങ്കയുടെ മുള്‍മുനയില്‍ ആയിരുന്നു.വീടിന്റെ ഇരുന്നൂറു മീറ്റര്‍ അകലെവരെ പമ്പയും അച്ചന്‍കോവിലും ഒരുമിച്ചെത്തി പറമ്പിനോട് തൊട്ടു തൊട്ടില്ല എന്ന് രീതിയില്‍ നില്‍ക്കുമ്പോള്‍ വീടിന്റെ മുകളിലൂടെ നാവികസേനയുടെ പറക്കല്‍.കടലില്‍ പോകുന്ന വള്ളങ്ങള്‍ വലിയ ലോറിയില്‍ കൊണ്ടുവന്നു
മഹാപ്രളയത്തിന്റെ ചുഴിയിലകപ്പെട്ട ഞങ്ങളുടെ നാട്ടുകാരെ രക്ഷിക്കുവാനുള്ള അത്യപൂര്‍വമായ രക്ഷാപ്രവര്‍ത്തനം.
മത്സ്യത്തൊഴിലാളികളും വ്യോമ?കര?നാവികസേനയും നാട്ടുകാരും കഴിഞ്ഞ നടത്തിയ തീവ്ര രക്ഷാദൗത്യത്തില്‍ കരയ്‌ക്കെത്തിയത് എത്രയോ മനുഷ്യ ജന്മങ്ങളെ .
മുന്‍പ് ഒരു വെള്ളപ്പൊക്കം ഓര്‍മ്മയുണ്ട് .അന്ന് ഇത്രയും കുത്തൊഴുക്ക് ഞാന്‍ കണ്ടിട്ടില്ല .ഇത് അങ്ങനെ ആയിരുന്നില്ല .ദുരന്തത്തിന്റെ ആരംഭമുഖത്തുനിന്നുതന്നെ പലരും വീടുവിട്ട് ബന്ധുക്കളുടെ വീടുകളില്‍ അഭയം പ്രാപിച്ചിരുന്നു .
പെണ്ണുക്കര മാര്‍ത്തോമാ പള്ളിയുടെ പാരിഷ് ഹാള്‍,അമേരിക്കന്‍ മലയാളി കുടുംബം ആയ കല്ലുംപാട്ട് സജിയുടെയും ,സന്തോഷിന്റേയും കുടുംബവീട് ,പ്രവാസി മലയാളി കുടുംബമായ വലിയപറമ്പില്‍ ബില്‍ഡിങ് ,എന്‍ എസ് എസ് കരയോഗമന്ദിരം ,പെണ്ണുക്കര ഗവണ്മെന്റ് യു പി സ്‌കൂള്‍ മുതല്‍ മിക്കവാറും വീടുകള്‍ എല്ലാം ക്യാംപുകള്‍ ആയി പ്രവര്‍ത്തിക്കുന്നു ഇപ്പോഴും.
രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി പഞ്ചായത്തു പ്രസിഡന്റ് വി കെ ശോഭ .വീട്ടില്‍ നിന്നും ഇറങ്ങാതെയിരുന്നവരെ വലിച്ചു പുറത്തിറക്കാന്‍ വരെ പ്രസിഡന്റിന് കഴിഞ്ഞതുകൊണ്ട് ചില ജീവനുകള്‍ കൂടി രക്ഷിക്കുവാന്‍ സാധിച്ചു .എല്ലാ സഹായത്തിനും ചെറുപ്പക്കാരും മത്സ്യത്തൊഴിലാളികളും നാട്ടുകാരും.കൃത്യമായി പ്ലാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ .ഇന്ന് നേവിയുടെ ഹെലികോപ്റ്ററില്‍ മരുന്നും എത്തിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി ഉഷാറായി .
പക്ഷെ ചെങ്ങന്നൂരിന്റെ പൊതുവിലുള്ള അവസ്ഥകള്‍ അത്രത്തോളം സന്തോഷകരമല്ല. പല സ്ഥലത്തും കനത്ത കുത്തൊഴുക്കും മഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിബന്ധമായി നിന്നതു കൊണ്ട് ദുര്‌നടത്തത്തിന്റെ വ്യാപ്തി വളരെ വലുതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല .ചെങ്ങന്നൂര്‍ , പാണ്ടനാട്, മംഗലം ,ചെറിയനാട്, ഇടനാട്, കൊല്ലകടവ്, വെണ്‍മണി എന്നി മേഖലകള്‍ ആണ് ദുരന്ത ഭൂമികയായി മാറിയത്. അതീവ ഗുരുതരമായ ഇടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തങ്ങളില്‍ രക്ഷപെടുത്തിയവരെ അച്ചന്‍കോവിലാറിന്റെ മറുകരയിലെയും ചെറിയനാടിന്റെയും ചെങ്ങന്നൂരിന്റെയും ഉയര്‍ന്നഭാഗങ്ങളിലെ ക്യാമ്പുകളിലെത്തിച്ചു.ഇപ്പോള്‍ നാട്ടുകാരും സര്‍ക്കാരും ഈ പ്രവര്‍ത്തങ്ങളില്‍ തുടരുന്നു.ഇന്ന് മത്സ്യത്തൊഴിലാളികളുടെ ചില ബോട്ടുകളെ കൂപ്പുകൈകളോടെയാണ് ചെങ്ങന്നൂരുകാര്‍ യാത്രയാക്കിയത് .
ഏതാണ്ട് 130 ബോട്ടുകളാണ് ചെങ്ങന്നൂരില്‍ എത്തിച്ചത്.
വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം പ്രധാനമായും നടന്ന രണ്ടിടങ്ങളിലൊന്ന് ചെങ്ങന്നൂരാണ്. തുരുത്തുകളും മറ്റും കേന്ദ്രീകരിച്ചായിരുന്നു ഇന്നും രക്ഷാപ്രവര്‍ത്തനം നടന്നത് .
വെള്ളത്തിന്റെ കുത്തൊഴുക്കുമൂലം രക്ഷാപ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടിരുന്നു .
കുത്തിയൊഴുകുന്ന പമ്പയുടെ തീവ്രതയില്‍ ചെങ്ങന്നൂര്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയിരുന്നു .അപ്രതീക്ഷിതമായി പാഞ്ഞെത്തിയ മലവെള്ളപാച്ചിലില്‍ എല്ലാവരുടേയും കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു..ഇതുവരെ കെട്ടിപ്പടുത്ത സമ്പാദ്യങ്ങള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടതില്‍ നിന്ന് ഇനിയും ആരും മുക്തരല്ല.ചില സമയങ്ങളില്‍ ചെങ്ങന്നൂരില്‍ ആയിരക്കണക്കിനാളുകള്‍ സഹായമഭ്യര്‍ഥിച്ച് സന്ദേശങ്ങള്‍ കൈമാറിയിരുന്നെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിന്ന് പലരെയും രക്ഷിക്കുവാന്‍ ബുദ്ധിമുട്ടായിരുന്നു .
ഇപ്പോള്‍ സ്ഥിഗതികള്‍ മാറിയിട്ടുണ്ട്.രക്ഷിക്കുവാനായി ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ചെങ്ങന്നൂരില്‍ ഒരു വീട്ടില്‍ എത്തിയപ്പോള്‍ കണ്ടെത് മൂന്നുപേരുടെ മൃതദേഹമാണ്. നിരവധിയാളുകള്‍ ഇനിയും ചെങ്ങന്നൂരില്‍ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായിട്ടുള്ള വിവരങ്ങള്‍ ഉണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമെന്നു സര്‍ക്കാര്‍ പറയുന്നുണ്ട് .
കേരളത്തില്‍ പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് ചെങ്ങന്നൂര്‍. വിദേശത്ത് ജോലിയ്ക്ക് വേണ്ടി പോയ മക്കള്‍ മാതാപിതാക്കള്‍ക്ക് വേണ്ടിയൊരുക്കിയ സുരക്ഷിതമായ കോണ്‍ക്രീറ്റ് സൗധങ്ങളാണ് ചെങ്ങന്നൂരില്‍ പലതും.അത്യാധുനിക സൗകര്യങ്ങളുമായി പണിത ഭവനങ്ങളില്‍ കഴിഞ്ഞ വൃദ്ധമാതാപിതാക്കള്‍ താഴത്തെ നിലയില്‍ വെള്ളം കയറിയപ്പോള്‍ മുകളിലത്തെ നിലയിലേക്ക് മാറിയെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് രണ്ടാമത്തെ നിലകളേയും കവരുകയായിരുന്നു .
കല്ലിശ്ശേരി പാണ്ടനാട് മേഖലകളിലാണ് കൂടുതല്‍ പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. പമ്പ നദിയോട് ചേര്‍ന്നുകിടക്കുന്ന പ്രേയാര്‍, കല്ലിശ്ശേരി, കുട്ടിറോഡ്, മുറിയാനിക്കര, അട്ടക്കുഴിപ്പാടം തിരുവന്‍ വണ്ടുര്‍ ഉള്‍പ്പെടെയുള്ള ഉള്‍പ്രദേശങ്ങളിലെക്ക് ചെറിയ വള്ളങ്ങള്‍ മാത്രം പോവുന്ന വഴികളിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്.
തിങ്കളാഴ്ചയോടു കൂടി ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം നമുക്ക് ലഭിക്കും.പന്തളത്ത് അടക്കം വെള്ളം ഉയരാന്‍ ഇടയാക്കിയ അച്ചകോവിലാറില്‍ ജലനിരപ്പുയര്‍ന്നതും, ദിവസങ്ങളായായി കരകവിഞ്ഞൊഴുകിയ പമ്പ, മണിമലയാര്‍ എന്നിവിടങ്ങളിലെ വെള്ളവും ചെങ്ങന്നൂര്‍ മേഖലയിലേക്ക് എത്തിയതാണ് ഇവിടങ്ങളില്‍ സ്ഥിതി രൂക്ഷമാക്കാനിടയാക്കിയത്. 14 അടിയോളമാണ് ഇവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നത്.ഇവയെ എല്ലാം ചെങ്ങന്നൂരുകാര്‍ അതിജീവിക്കുമെന്നുറപ്പാണ് .
രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ പ്രവര്‍ത്തകര്‍ ,സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ,ജനപ്രതിനിധികള്‍ ,കോളേജ് വിദ്യാര്‍ഥികള്‍ അങ്ങനെ ഒരു നാട് മുഴുവന്‍ ചെങ്ങന്നൂരിനോപ്പം നിന്ന്,നില്‍ക്കുന്നു.കൊച്ചു കുട്ടികള്‍ വരെ ഇവിടെ സഹായ ഹസ്തം നീട്ടുന്ന കാഴ്ച .ഓണപ്പരിപാടിനടത്തുവാന്‍ സ്വരൂപിച്ച രൂപ ദുരിതാശ്വാസ ക്യാമ്പിലെ സഹജീവികള്‍ക്കായ് 600 റോളം ഭക്ഷണപ്പൊതികള്‍ തയ്യാറാക്കിനല്‍കുവാന്‍ സന്മനസു കാണിച്ച കുഞ്ഞുങ്ങള്‍ മുതല്‍ ആലപ്പാട്ടെ മത്സ്യ തൊഴിലാളികള്‍ വരെ ചെങ്ങന്നൂരിനെ ഏറ്റെടുത്തു.കടലില്‍ പോകാന്‍ പറ്റാത്ത സമയങ്ങളില്‍ അവരില്‍ പലരും പട്ടിണിയാകും. അന്ന് അവര്‍ക്കാവശ്യമുള്ളതുമായി ചെങ്ങന്നൂരുകാര്‍ ചെല്ലണം, ഒന്നിനും പകരമാകില്ല എങ്കിലും.
സര്‍ക്കാരിന്റെ വലിയ സേവനങ്ങള്‍ ആവശ്യമുള്ളത് വെള്ളം ഇറങ്ങിക്കഴിഞ്ഞ ശേഷമാണെന്ന് മനസിലാക്കണം . ഒരു പക്ഷേ, ദുരിതാശ്വാസ ക്യാമ്പില്‍ ഒരു ദിവസം ഭക്ഷണം ഇല്ലാതെ കഴിയാന്‍ പറ്റിയേക്കാം, സന്നദ്ധ സംഘടനകള്‍ സഹായമെത്തിച്ചേക്കാം. എന്നാല്‍ ക്യാമ്പ് വിട്ടു കഴിഞ്ഞാല്‍ അവര്‍ തനിച്ചാണ് ജീവിതത്തെ നേരിടേണ്ടത്. അപ്പോള്‍ ഒരു കൈത്താങ്ങ് കൂടിയേ തീരൂ. കൂടെയുണ്ടാവണം ഈ നാട്.
ഞങ്ങള്‍ ഇത് അതിജീവിക്കും.ഉറപ്പ്
കേരളം ഈ ദുരന്തത്തെ എങ്ങനെ അതിജീവിക്കുന്നുവെന്ന് ഇന്ത്യ ഉറ്റു നോക്കുകയാണ്, അത് മാതൃകയാക്കുവാനെന്ന്. കേരളമായത് കൊണ്ട് അതിജീവിക്കുമെന്ന് ഇന്ത്യ ഒന്നടങ്കം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. അത് നാം യാഥാര്‍ത്ഥ്യമാക്കിയേ തീരൂ.
പുണ്യാളനും പുണ്യാളത്തിയും ദേവനും ദേവിയും എല്ലാംതന്നെ മുങ്ങി പോയി അല്ലേ!