Image

കുത്തിയതോട്‌ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ക്യാമ്പ്‌ ഭിത്തി ഇടിഞ്ഞ്‌ മരിച്ചവരുടെ എണ്ണം ആറായി

Published on 20 August, 2018
കുത്തിയതോട്‌ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി;  ക്യാമ്പ്‌ ഭിത്തി ഇടിഞ്ഞ്‌ മരിച്ചവരുടെ എണ്ണം ആറായി
പറവൂര്‍: കുത്തിയതോട്‌ ദുരിതാശ്വാസ ക്യാമ്പിന്റെ ഭിത്തി ഇടിഞ്ഞു കാണാതായവരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കുത്തിയതോടില്‍ മരിച്ചവരുടെ എണ്ണം ആറായി. രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ പുലര്‍ച്ചയോടെ കണ്ടെത്തിയിരുന്നു.

പറവൂര്‍ നോര്‍ത്ത്‌ കുത്തിയതോടില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന പള്ളി ഇടിഞ്ഞു വീഴുകയും ആളുകള്‍ അകപ്പെടുകയും ചെയ്‌തെന്നു ചൂണ്ടിക്കാട്ടി ക്യാമ്പിലുണ്ടായിരുന്ന യുവാവ്‌ അയച്ച വീഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്‌ അപകടം ശ്രദ്ധയില്‍പ്പെട്ടത്‌. അഞ്ഞൂറോളം പേര്‍ കുടുങ്ങിയിരുന്ന ക്യാമ്പില്‍ ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ലെന്നും, നേവി ഹെലികോപ്‌റ്ററിലെത്തിച്ച ഭക്ഷണം വാങ്ങാനായി കൂടുതല്‍ പേര്‍ ഒന്നാം നിലയിലേക്കെത്തിയതോടെ കെട്ടിടം തകരുകയായിരുന്നുവെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍.

കാലപ്പഴക്കമാണ്‌ കെട്ടിടം തകരാന്‍ കാരണമായതെന്ന്‌ കരുതപ്പെടുന്നു. തകര്‍ന്ന കെട്ടിടത്തില്‍ അകപ്പെട്ട ഒട്ടുമിക്ക പേരെയും ക്യാമ്പിലുണ്ടായിരുന്നവര്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നെങ്കിലും ആറു പേരെ കാണാതാവുകയായിരുന്നു. തങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നുള്ള യുവാവിന്റെ രോഷം നിറഞ്ഞ വീഡിയോ സന്ദേശം വലിയ ചര്‍ച്ചയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക