കരുവന്നൂര്പുഴയുടേയും ആറാട്ടുപുഴയുടേയും ബണ്ടുകള്‍ പൊട്ടിയുണ്ടായ പ്രളയം നിയന്ത്രിക്കാന്‍ താത്കാലിക ബദല്ബണ്ടിന്റെ നിര്‍മാണം തുടങ്ങി. സൈന്യവും ആലപ്പുഴ കുട്ടനാട്ടുനിന്നുള്ള വിദഗ്ധരും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണു പണി. യുദ്ധകാലാടിസ്ഥാനത്തിലുള്ള പണി പൂര്‍ത്തിയാക്കാന്‍ പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകള്‍ അടച്ച് ഇരു പുഴകളിലേയും കുത്തിയൊഴുകുന്ന നീരൊഴുക്കു നിയന്ത്രിച്ചിരിക്കുകയാണ്.
ഇരു ഡാമുകളുടേയും ഷട്ടറുകള്‍ ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അടച്ചത്. 14 ഇഞ്ചു തുറന്നിരുന്ന പീച്ചിയുടെ ഷട്ടറുകള്‍ ഇപ്പോള്‍ രണ്ടിഞ്ചു മാത്രമാണു തുറന്നിരിക്കന്നത്. ചിമ്മിനിയിലും ഇതു തന്നെയാണു സ്ഥിതി. ഇരു ഡാമുകളില്‍നിന്നും വെള്ളം തുറന്നുവിടുന്നതു നിര്‍ത്തിവച്ചതിനാല്‍ ഞായറാഴ്ച രാത്രിയോടെ ഇരുപുഴകളിലേയും കുത്തൊഴുക്കു കുറഞ്ഞു.
എന്നാല്‍ ഇരു ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പീച്ചിയില്‍ പരമാവധി ശേഷി 79.25 മീറ്ററാണ്. ഡാമില്‍ ഇപ്പോള്‍ 78.69 മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. ചിമ്മിനി ഡാമില്‍ ഡാമിലും പരമാവധി ശേഷിയായ 79.4 മീറ്ററിനരികിലാണു ജലനിരപ്പ്. ഇരു ഡാമുകളിലേക്കും മോശമല്ലാത്ത നീരൊഴുക്കുണ്ട്. ഡാം വൈകാതെത്തന്നെ തുറന്നുവിടേണ്ടിവരുമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.
ആദ്യം ആറാട്ടുപുഴയുടെ ബണ്ടാണു കെട്ടുന്നത്. അതിനുശേഷം ഡാമുകളിലെ വെള്ളം വീണ്ടും തുറന്നുവിടും. കരുവന്നൂര്‍ പുഴയുടെ പൊട്ടിയ ഇല്ലിക്കല്‍ ബണ്ട് ഇതിനുശേഷമാണു കെട്ടുക. ബണ്ട് പൊട്ടിയ മേഖലയില്‍ തെങ്ങു മുറിച്ചിട്ട് തടസമുണ്ടാക്കി. കരിങ്കല്ലും മെറ്റല്‍ ചാക്കുകളും മണല്‍ചാക്കുകളും അടുക്കി നിറച്ച് താത്കാലിക ബണ്ട് നിര്‍മിക്കാനാണു പരിപാടി.
ബണ്ട് പൊട്ടിയതുമൂലം ഇരു പുഴകളിലേയും വെള്ളം ഗ്രാമങ്ങളിലേക്കും തൃശൂര്‍ നഗരത്തിലേക്കും പരന്നൊഴുകിയിരുന്നു. പേമാരിയും പ്രളയവും ഒഴിഞ്ഞിട്ടും തൃശൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും രണ്ടു ദിവസമായി പ്രളയമാകുകയായിരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ പിറകുവശമായ പൂത്തോള്‍, വഞ്ചിക്കുളം, നെടുപുഴ, കൂര്‍ക്കഞ്ചേരി മെട്രോ, വരാക്കര, അരണാട്ടുകര, ചേര്‍പ്പ്, താന്ന്യം, ചാഴൂര്‍, അരണാട്ടുകര, ലാലൂര്‍, മനക്കൊടി, ചേറ്റുപുഴ, പുല്ലഴി, ഏനാമ്മാവ്, മുല്ലശേരി തുടങ്ങിയ മേഖലകളിലെല്ലാം ഒരാള്‍ ഉയരത്തില്‍ വെള്ളം കയറി.
കരുവന്നൂര്‍ പുഴയില്‍നിന്നു കൃഷി ആവശ്യത്തിനു വെള്ളം തുറന്നുവിടുന്ന കനാലിനോടനുബന്ധിച്ചുള്ള ഇല്ലിക്കല്‍ ബണ്ട് വെള്ളിയാഴ്ച രാവിലെ പൊട്ടിയതോടെയാണു സ്ഥിതിഗതികള്‍ വഷളായത്. ഇതിനു പിറകേ, ആറാട്ടുപുഴയിലെ മന്ദാരംകടവിനടുത്തുള്ള ബണ്ടും പൊട്ടുകയായിരുന്നു. രണ്ടു പുഴകളില്നിന്നുമുള്ള വെള്ളം കുത്തിയൊലിച്ചു. പുഴ അനേകം പ്രദേശങ്ങളിലൂടെ പരന്നൊഴുകി.
മന്ത്രിമാരായ എ.സി.മൊയ്തീന്, വി.എസ്.സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ലോഹിതാക്ഷന്, ജില്ലയുടെ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഐഎഎസ് ഉദ്യോഗസ്ഥന് ബിജു പ്രഭാകര്‍, ജില്ലാ കളക്ടര്‍ ടി.വി.അനുപമ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി.