അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വിവിധ ഇടങ്ങളിലായി
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 16,000 ത്തോളം പേരുടെ ജീവന് ഭീഷണിയും 47,000 കോടി
രൂപയുടെ എങ്കിലും നാശനഷ്ടം ഉണ്ടാകുകയും ചെയ്യുമെന്ന് ദേശീയ ദുരന്ത നിവാരണ
അതോറിറ്റിയുടെ സര്‍വെ. പ്രതീക്ഷിക്കുന്ന വാര്‍ഷിക ശരാശരി കണക്കുകളുടെ
അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ ഏജന്‍സി
എത്തിച്ചേര്‍ന്നിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന അതോറിറ്റിയുടെ റിസ്‌ക് അസസ്‌മെന്റ് സര്‍വേയിലാണ്
ഇക്കാര്യങ്ങള്‍ പറയുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ ഭീകരപ്രളയത്തെ കേരളം
അതിജീവിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് എന്‍.ഡി.എം.എയുടെ മുന്നറിയിപ്പിന് സമാനമായ
റിപ്പോര്‍ട്ട്.
രാജ്യത്ത് ഉടനീളമുള്ള 640 ജില്ലകളിലാണ് സര്‍വേ
നടത്തിയത്. ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ഒന്നും തന്നെ പ്രാദേശികമായ
പാരിസ്ഥിക ആഘാതങ്ങള്‍ പരിഗണിച്ചല്ല പദ്ധതികള്‍ നടപ്പിലാക്കുന്നത്. ദുരന്തങ്ങളെ
കാലേകൂട്ടി അറിയാന്‍ ആധുനികമായ സാറ്റലൈറ്റുകളും മുന്നറിയിപ്പ് സംവിധാനങ്ങളും
ഉണ്ടെങ്കിലും ഇവയൊന്നും തന്നെ രാജ്യം പ്രയോജനപ്പെടുത്തുന്നില്ലെന്നും സര്‍വേ
വ്യക്തമാക്കുന്നു.