ഒരു കണക്കിന് നമ്മള്‍ ചരിത്രം കുറിച്ച തലമുറയാണ്. നമ്മുടെ അപ്പൂപ്പന്മാര്‍ ഒക്കെ തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കത്തിന്റെ കഥ പറഞ്ഞു നമ്മളെ ബോറടിപ്പിച്ച പോലെ നമുക്ക് നമ്മുടെ കൊച്ചു മക്കളോട് പറഞ്ഞു ആളാവാന്‍ പറ്റിയ ഒരു ദുരന്തം നമുക്കും കിട്ടി. നമുക്കതിനെ 'പതിനെട്ടിന്റെ പണി' എന്ന് വിളിക്കാം.
പക്ഷെ നമ്മുടെ അപ്പൂപ്പന്മാര്‍ അത് ഓര്‍മ്മകളില്‍ മാത്രമേ കുറിച്ച് വച്ചുള്ളൂ (തകഴി വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥയിലും മാമ്പറ കുഞ്ഞഹമ്മദ് മാപ്പിള പാട്ടുകളിലും അത് കുറിച്ചിട്ടു). പക്ഷെ സ്വന്തം പറമ്പിന്റെ അറ്റത്ത് ഒരു കുറ്റി നാട്ടിയോ വീടിന്റെ ഭിത്തിയില്‍ ഒരു വര വരച്ചോ അതൊന്നു രേഖപ്പെടുത്തി വക്കണം എന്ന് കരണവര്‍മാര്‍ക്ക് തോന്നിയില്ല. ഫലമെന്തായി, ഒരു തലമുറ കഴിഞ്ഞപ്പോള്‍ അതൊക്കെ അപ്പൂപ്പന്റെ പുളു ആണെന്ന് അച്ഛന്‍ വിചാരിച്ചു. പണ്ട് വെള്ളം പൊങ്ങിയിടത്തു പോയി വീട് വച്ചു, മഴ വന്നപ്പോള്‍ വീട് വിട്ട് ഓടേണ്ടി വന്നു. ഓടാന്‍ പറ്റാത്തവര്‍ മരിച്ചു പോയി. ശരിക്കും അച്ഛന്റെയും അപ്പൂപ്പന്റെയും സ്മരണ വരുന്നുണ്ട്.
ഈ പണി നമ്മള്‍ നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാക്കരുത്. പതിനെട്ടിന് പണി എവിടം വരെ എത്തി എന്ന് നാം നമ്മുടെ ചുറ്റും അടയാളപ്പെടുത്തി വക്കണം. വീടിന്റെ ചുമരില്‍, അമ്പലത്തിന്റെ മേല്‍ക്കൂരയില്‍, സംസ്‌കൃത സര്‍വ്വകലാശാലയുടെ രണ്ടാം നിലയില്‍ തുടങ്ങി എവിടെ ഒക്കെ വെള്ളം എത്തിയോ അവിടെ ഒക്കെ നമുക്ക് പ്രളയത്തിന്റെ അടയാളം കോറിയിടണം. ജപ്പാനില്‍ ഓരോ സുനാമി കഴിയുമ്പോഴും ആ നാട്ടുകാര്‍ അങ്ങനെയാണ് അടുത്ത തലമുറക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ഇതൊക്കെ നമുക്കും എളുപ്പത്തില്‍ ചെയ്യാമല്ലോ. നമ്മുടെ അടയാളത്തെ നമുക്ക് പതിനെട്ടാം കല്ല് എന്ന് വിളിക്കാം. ഓരോ ആഗസ്റ്റിലും നമുക്ക് ഈ കല്ലിന്റെ മുന്നില്‍ പോയി നിന്ന് മരിച്ചവരുടെ ഓര്‍മ്മ പുതുക്കാം, വേണമെങ്കില്‍ ഒരു ഭണ്ഡാരം വച്ച് ദുരന്ത ലഘൂകരണത്തിന് ഫണ്ട് പിരിക്കാം.
ഇതുകൊണ്ട് ഒരു ഗുണം കൂടി ഉണ്ട്. ഈ ദുരന്തം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നൊക്കെ പറയുന്നത് ആളുകള്‍ കൂടുതല്‍ സീരിയസ് എടുക്കും. പുഴ കയറി വന്നതിന്റെ തെളിവ് പതിനെട്ടിന്റെ പണിയായി മുന്നില്‍ നില്‍ക്കുമ്പോള്‍ 'ഓ ചുമ്മാ, അതൊക്കെ പഴയ ആളുകള്‍ പുളു പറയുന്നതല്ലേ' എന്ന് ഒരു തലമുറയും പറയില്ല. ഇനി അഥവാ അവര്‍ നമ്മുടെ മുന്നറിയിപ്പ് അവഗണിച്ചു പുഴയിറമ്പില്‍ വീട് വച്ചാല്‍ ഓടുന്ന സമയത്ത് സ്വന്തം കയ്യിലിരിപ്പിനെ പഴിച്ചാല്‍ മതി. അമ്മൂമ്മയെ സ്മരിക്കേണ്ട