Image

ഒറ്റ ലൈക്ക് മതി ജീവിതം മാറിമറയാന്‍ ! (കഥ: ബ്ലെസ്സന്‍ ഹ്യൂസ്റ്റന്‍)

Published on 20 August, 2018
ഒറ്റ ലൈക്ക് മതി ജീവിതം മാറിമറയാന്‍ ! (കഥ: ബ്ലെസ്സന്‍ ഹ്യൂസ്റ്റന്‍)
മഹാനായ സക്കര്‍ബര്‍ഗിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം.

അദ്ദേഹം നമ്മുടെ കൊച്ചു ജീവിതത്തില്‍ ചെയ്ത നന്മകള്‍ ഓര്‍ത്താല്‍ ഹൃദയം നന്ദിയാല്‍ നിറയുകയാണ് സുര്‍ത്തുക്കളെ നിറയുകയാണ്. അദ്ദേഹം കണ്ടുപിടിച്ച ഫേസ്ബുക്കിലൂടെ മനുഷ്യന്‍ കയറുന്നു, ഇറങ്ങുന്നു, ജോലിക്കിടയില്‍ പാത്തിരുന്നു നോക്കുന്നു, ബ്രേക്ക് ടൈമില്‍ കുത്തിയിരുന്ന് നോക്കുന്നു, രാവിലെ നോക്കുന്നു, കിടക്കുന്നതിനു മുന്‍പ് ഒന്ന് ഓടിച്ചു നോക്കുന്നു. പള്ളിയില്‍ ഇരുന്നു നോട്ടം, പള്ളിക്കൂടത്തില്‍ ഇരുന്നു നോട്ടം, വണ്ടി ഓടിച്ചുകൊണ്ടു നോട്ടം, പാതവക്കത്തു നടന്നുകൊണ്ടു നോട്ടം.

ലൈക്ക് അടിച്ചോ? ഇല്ലയോ? എത്ര ലൈക്ക് കിട്ടി? ആരൊക്കെ ലൈക്ക് അടിച്ചു? ഇപ്പോ ഭാര്യയുടെയും മക്കളുടെയുമൊക്കെ പടത്തിനു നാട്ടുകാരും വീട്ടുകാരും ലൈക്കടിച്ചില്ല എങ്കില്‍ ഒരു അസ്വസ്ഥതയാണ്. പണ്ട് ഒരു ലൈക്ക് അടിച്ചുപോയാല്‍ നാടറിഞ്ഞു..നാട്ടാര്‍ അറിഞ്ഞു... പിന്നെ വീട്ടുകാര്‍ അറിഞ്ഞു അകെ കുളമായതു തന്നെ.

ലവ് ഇന്‍ സിംഗപ്പൂരും എഴാംകടലിനക്കരയുമോക്കെ കണ്ടു മനസിലെ മോഹങ്ങളേ താലോലിച്ചു നടക്കുന്ന കാലം. അഭ്രപാളികളില്‍ നായകനും നായികയും ഓടിക്കളിക്കുമ്പോള്‍ എന്റെ മനസിന്റെ മിനി സ്ക്രീനിലും ഇടക്കിടെ ഒരു നായിക പ്രത്യക്ഷപ്പെട്ടു. അതെ സുഹ്രുത്തുക്കളെ എന്റെയും മനസ്സില്‍ മരംചുറ്റി പാട്ടും പൂമഴക്കാലവും വന്നെത്തി.

എല്ലാ കഥയിലെപോലെ ഇവിടെയും ഹീറോ ഹീറോയിന്‍ പിന്നെ കുറെ വില്ലന്‍മാരും....എന്റെ അഭിപ്രായത്തില്‍ ഗിന്നസ് ബുക്കിന്റെ രണ്ടു അവാര്‍ഡുകള്‍ ഞങ്ങളുടെ വീട്ടില്‍ തന്നെ കിട്ടേണ്ടതായിരുന്നു. ഏതോ കറുത്ത കൈകളുടെ കുല്‌സിത പ്രവര്‍ത്തനമാണ് അത് കിട്ടാതെ പോയത് എന്ന് തോന്നുന്നു.

1. ഏറ്റവും കൂടുതല്‍ അടി കൊടുത്ത അപ്പനുള്ള അവാര്‍ഡ്. 2. ഏറ്റവും കൂടുതല്‍ അടി വാങ്ങി കുട്ടിയ മകനുള്ള അവാഡ്...

എന്തായാലും അടിയുടെ മുന്നില്‍ ഇടിയുടെ മുന്നില്‍ പതറുകയില്ല എന്നൊക്കെയുള്ള വിപ്ലവ വചനവും കൂടാതെ ഷോലെ സിനിമയില്‍ ഗബ്ബര്‍ സിഗ് പറയുന്നത്‌പോലെ 'ജോ ഡര്‍ ഗയാ വോ മാര്‍ ഗയാ'... എന്നുള്ള ആ വലിയ മനുഷ്യന്റെ ഡയലോഗ് എന്റെ ആത്മ വിശ്വാസം കൂട്ടുകയാണ് ചെയ്തത്.

മനോഹരമായ ഒരു വൈകുന്നേരം. ചെറിയ ചാറ്റല്‍ മഴ പെയ്യുന്നുണ്ട്, ഹീറോ മഴ നനഞ്ഞു സൈക്കിള്‍ ചവിട്ടുന്നു. പൂക്കുട ചൂടിയ നായിക ട്യൂഷന്‍ സെന്ററില്‍ നിന്ന് അന്നനട നടക്കുന്നു. മനസ്സില്‍ ലഡു പൊട്ടിയ നിമിഷം! മനസ്സില്‍ നാളുകളായി കൊണ്ടുനടന്ന ആ മനോഹര സത്യം ഇന്ന് കൈ മാറുകതന്നെ.

ആദ്യമായി ഗീവര്‍ഗീസ് പുണ്യവാളനെ വിളിച്ചു പ്രാര്‍ത്ഥിച്ചു. പൈസ 25 നേര്‍ച്ചയും ഇടാം എന്ന്ഏറ്റു. ഇപ്പൊ എല്ലാംകുടി 13.50 ആയിട്ടുണ്ട് കുടിശിക. പണ്ട് 20 രുപാ ആയപ്പോള്‍ എന്നെത്തന്നെ ഞാന്‍ പാപ്പരായി പ്രഖാപിച്ച ശേഷമുള്ള കുടിശികയാണ് ഇതു.

നേര്ച്ചകള്‍ ഒക്കെനേരുന്നുണ്ട് എങ്കിലും കാര്യംഒന്നും നടക്കാറില്ല. നൊ ഫലം നോ മണി. അതാണ് എന്റെ ഒരു ലൈന്‍ അന്നും ഇന്നും. രണ്ടും കല്‍പ്പിച്ചു സൈക്കിളില്‍ നിന്ന് ഇറങ്ങി മനസിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിട്ട് ഞാനൊരു ലൈക് അടിച്ചു.....എനിക്ക് തന്നെ എന്നോട് ഒരു ബഹുമാനം തോന്നിയ നിമിഷം. മൗനം വാചാലമായ നിമിഷങ്ങള്‍...മൗനം സമ്മതമെന്ന മഹത് വചനം മനസ്സില്‍ ഓര്‍മ്മവന്നു. എന്നോടൊന്നും പറയാതെ അവള്‍ താഴ്‌ത്തേക്കു നോക്കിനടന്നു.

ഒരുചാക്ക് മോഹങ്ങള്‍ തലയില്‍ നിന്നും ഒന്ന ്താങ്ങി ഇറക്കിവെച്ച സുഖം. അതൊന്നു വേറെതന്നെ. ഒരു കോട്ട പിടിച്ചടക്കിയ ആവേശം. സൈക്കിള്‍ ആഞ്ഞുചവുട്ടി വീട്ടിലേക്കു പോയി.

തെരുവ് വിളക്കുകള്‍ കണ്ണ് ചിമ്മാന്‍ തുടങ്ങിയ നേരം മുറ്റതൊരു ബഹളം നായികയുടെ അച്ചന്‍, അമ്മാവന്‍ പിന്നെ ഒന്ന് രണ്ടു സഹ വില്ലന്മാരും... ന്റെ പുണ്ണ്യാളാ...ഭൂമി മലയാളത്തില്‍ ഇല്ലാത്ത തരം തെറികള്‍... ഒരുനിമിഷം കൊണ്ട് ...എന്റെ പൂമരങ്ങള്‍ വാടി കൊഴിഞ്ഞു.., എന്റെഅപ്പന്‍ തിരിഞ്ഞു മുഖമടച്ചൊരടി...വെറും ഈച്ചയല്ല ആയിരം പൊന്നീച്ച പറപറന്നു...

ഒറ്റ ലൈക്ക്അടി മതി ജീവീതം മാറി മറയാന്‍....അവിടെയാണ് എന്റെ സക്കര്‍ജി എന്ന പുണ്യവാളന്റെ പ്രസക്തി. അങ്ങ് ഞങളുടെ കാഴ്ചപ്പാടുകള്‍ മാറ്റി മറിച്ചു.സംസ്കാരം മാറ്റിയെടുത്തു...അങ്ങയുടെ ചിരിച്ചു കൊണ്ട്‌നില്‍ക്കുന്ന ഒരു പൂര്‍ണ്ണകായ പ്രതിമ എന്റെ മനസിന്റെ പൂമുഖത്തു കാക്കക് കാഷ്ടിക്കാന്‍ പറ്റാത്ത ഇടതു ഞാന്‍ സ്ഥാപിക്കുന്നു. ആയിരമായിരം ലൈക്ക് അടിക്കുവാന്‍ അവകാശം നേടിത്തന്ന അങ്ങ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം എനിക്ക് മുന്‍പായി ഒരു ലൈക്കിനു വേണ്ടി ചളുക്ക് മേടിച്ച എല്ലാ പുണ്യാള മക്കള്‍ക്കും ഒരു ലൈക്ക് സമര്‍പ്പിക്കുന്നു.
സക്കര്‍ജി അങ്ങ് നീണാള്‍ വാഴ്ക.

ബ്ലെസ്സന്‍ ഹ്യൂസ്റ്റന്‍
Join WhatsApp News
Sudhir Panikkaveetil 2018-08-21 07:58:09
ഞാനും ഒരു ലൈക്ക് അടിക്കുന്നു ശ്രീ ബ്ലസ്സൻ . ഈ കഥ പ്രണയിച്ചവരുടെ 
മനസ്സിൽ  ഓർമ്മകളുടെ ഒരു നിലാവിനെ ഉദിപ്പിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക