Image

കോണ്‍ഗ്രസിന്‍െറ ആശങ്ക സാമുദായിക സന്തുലനത്തില്‍

Published on 01 April, 2012
കോണ്‍ഗ്രസിന്‍െറ ആശങ്ക സാമുദായിക സന്തുലനത്തില്‍
തിരുവനന്തപുരം: മന്ത്രിസഭയുടെ സാമുദായിക സന്തുലിതാവസ്ഥയെ മുസ്ലിം ലീഗിന്‍െറ അഞ്ചാം മന്ത്രി ബാധിക്കുമോ എന്ന ഹൈകമാന്‍ഡിന്‍െറ ആശങ്ക ദൂരീകരിക്കുകയാണ് മുഖ്യമന്ത്രിയുടെയും കെ.പി.സി.സി പ്രസിഡന്‍റിന്‍െറയും ദല്‍ഹി യാത്രയുടെ ലക്ഷ്യമെന്നറിയുന്നു. മന്ത്രിമാരുടെ എണ്ണം നിശ്ചയിക്കുന്നതില്‍ ഹൈകമാന്‍ഡാണ് തീരുമാനം എടുക്കേണ്ടത്.   ഉമ്മന്‍ചാണ്ടി ഒരാഴ്ചമുമ്പ് നടത്തിയ ദല്‍ഹി സന്ദര്‍ശനത്തിലും അഞ്ചാം മന്ത്രിപദം ഹൈകമാന്‍ഡിന് മുന്നില്‍ ചര്‍ച്ചാവിഷയമായിരുന്നു. സാമുദായിക സന്തുലനം മാറ്റരുതെന്ന നിര്‍ദേശത്തെ തുടര്‍ന്ന് നിരാശനായാണ് അദ്ദേഹം മടങ്ങിയത്.
മന്ത്രിസഭയിലെ യു.ഡി.എഫിന്‍െറ സാമുദായിക അനുപാതം അനുസരിച്ച് മുസ്ലിം - ക്രിസ്ത്യന്‍ മന്ത്രിമാരുടെ എണ്ണം   പകുതിയായാണത്രേ നിശ്ചയിച്ചിട്ടുള്ളത്. അഞ്ച് മുസ്ലിം മന്ത്രിമാരും അഞ്ച് ക്രിസ്ത്യന്‍ മന്ത്രിമാരുമാണ് ഇപ്പോഴുള്ളത്. പുറമേ പാര്‍ലമെന്‍ററികാര്യമന്ത്രിക്ക് തുല്യനായി ചീഫ് വിപ്പുമുണ്ട്. ന്യൂനപക്ഷ മന്ത്രിമാര്‍ കൂടാന്‍ പാടില്ലെന്നതിനാലാണ് പി.സി.ജോര്‍ജിനെ പാര്‍ലമെന്‍ററി കാര്യ മന്ത്രിയാക്കാതെ ചീഫ് വിപ്പാക്കിയത്.
ആ നിലക്ക് ലീഗിന് അഞ്ചാം മന്ത്രിയെ കൊടുക്കേണ്ടിവന്നാല്‍ കോണ്‍ഗ്രസിന്‍െറ ക്രിസ്ത്യന്‍ മന്ത്രിമാരിലോ മുസ്ലിം മന്ത്രിയിലോ കുറവുവരണം. മുസ്ലിം വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു മന്ത്രിയാണുള്ളത്. ഈ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസില്‍ തന്നെ അഭിപ്രായം വളരുന്നതിനാല്‍ ആകെയുള്ള മുസ്ലിം മന്ത്രിയെ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോ കെ.പി.സി.സി പ്രസിഡന്‍േറാ തയാറാകില്ല. പിന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയടക്കം രണ്ട് ക്രിസ്ത്യന്‍ മന്ത്രിമാരാണുള്ളത്.
ഇതില്‍ കുറവുവരണമോ എന്നതാണ് പ്രശ്നം. ഇക്കാര്യമാകും ഇക്കുറി ഹൈകമാന്‍ഡിന് മുന്നിലുള്ള ചര്‍ച്ചയെന്നറിയുന്നു.  ഈവിധത്തില്‍ ഒരു പിന്മാറ്റം ന്യൂനപക്ഷ മന്ത്രിമാരില്‍ നിന്നുണ്ടാകുമ്പോള്‍ ഭൂരിപക്ഷ വിഭാഗത്തിലെ പിന്നാക്കക്കാരനായ ഒരാളെ മന്ത്രിയാക്കണമെന്ന ആലോചനയും കോണ്‍ഗ്രസിലുണ്ട്. ഇപ്പോള്‍ പ്രാതിനിധ്യം ലഭിക്കാത്ത പിന്നാക്ക വിഭാഗത്തിലെ ഒരാളെ മന്ത്രിയാക്കുകയാണ് ലക്ഷ്യം. ന്യൂനപക്ഷക്കാരനെ മാറ്റാതെ തന്നെ അഞ്ചാം മന്ത്രിക്കൊപ്പം പിന്നാക്കക്കാരനെ മന്ത്രിയാക്കുക എന്ന ആലോചനയുമുണ്ട്.
ആരെയും പിന്‍വലിക്കാതെ ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാവുന്നതാണെന്ന അഭിപ്രായക്കാരും കോണ്‍ഗ്രസിലുണ്ട്. നിയമസഭാംഗങ്ങളുടെ എണ്ണമനുസരിച്ച് ആനുപാതികമായി 21 മന്ത്രിവരെയാകാം.  എന്നാല്‍ 20 പേര്‍ മതിയെന്നാണ് യു.ഡി.എഫ് നേതൃത്വവും കോണ്‍ഗ്രസ് ഹൈകമാന്‍ഡും തീരുമാനിച്ചത്. അതിനാല്‍ കേണ്‍ഗ്രസിലെ ഒരു മന്ത്രിയെ പിന്‍വലിക്കണമോ അതോ ഒരാളെ കൂട്ടണമോ എന്നത് ഹൈകമാന്‍ഡിന്‍െറ അഭിപ്രായപ്രകാരമേ  തീരുമാനിക്കൂ.ഇക്കാര്യത്തില്‍ മൂന്നിന് നടക്കുന്ന കെ.പി.സി.സി നേതൃയോഗത്തിലെ പൊതുഅഭിപ്രായം കൂടി ഹൈകമാന്‍ഡിനെ അറിയിക്കുമെന്നറിയുന്നു.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക