വെള്ളപ്പൊക്കം സർക്കാർ സൃഷ്ടിയോ അല്ലയോ, ഉത്തരവാദി വൈദ്യതി മന്ത്രിയോ
അതോ ജലവിഭവമന്ത്രിയോ? തർക്കിച്ചോളൂ, രാഷ്ട്രീയപ്രബുദ്ധരുടെ കേരളമല്ലേ,
ഇതൊന്നും ഒഴിവാക്കാനാവില്ലല്ലോ. പക്ഷെ ഇതിനിടയിൽ നമ്മൾ വെറും
ബുദ്ധിഹീനരായിപ്പോകരുത്. നാളെ ഇതുപോലൊന്ന് ഉണ്ടാവാതിരിക്കാനുള്ള വിവേകം
കാണിക്കണം. നാലുപതിറ്റാണ്ടുകൾ ഞാൻ ജോലിചെയ്തത് വിമാനകമ്പനികളിലെ ഫ്‌ളൈറ്റ്
ഓപ്പറേഷൻസ് വിഭാഗത്തിലാണ്.
വകുപ്പുമേധാവിയായിട്ടാണ്
റിട്ടയർ ചെയ്യുന്നത്. സുരക്ഷയുടെ കാര്യത്തിൽ തലമുടിനാരു കീറിയുള്ള ജാഗ്രത
പുലർത്തുന്ന ഒരു ഡിപ്പാർട്ട്മെന്റാണതെന്ന് ചിലർക്കെങ്കിലും അറിവുള്ളതാണ്.
ചെറുതോ വലുതോ ആയ ഒരു വീഴ്ച സംഭവിച്ചാൽ അതുപരിഹരിച്ചു മുന്നോട്ടു
പോകുന്നതിനോടൊപ്പം അങ്ങനെ സംഭവിക്കാനുള്ള മൂലകാരണം (Root Cause)
അന്വേഷിച്ചുള്ള നടപടികളും ആരംഭിക്കുകയായി.
Safety
Management System (SMS) മാന്വലിൽ അടിവരയിട്ടു പറയുന്നത് “......as part
of proactive hazard identification and risk mitigation are evaluated on
their safety performance ensuring that all incidents, accidents and
significant occurrences are investigated to determine contributing
factors, root causes, and then implement corrective actions to help
prevent recurrence”.
അപ്പോൾ preventing the
recurrence നു തുല്യപ്രാധാന്യമാണുള്ളത്. വിവാദങ്ങൾക്കിടയിൽ അത്
വിസ്മരിക്കപ്പെടരുത്. എവിടെയോ ചില വീഴ്ചകൾ സംഭവിച്ചിരിക്കുന്നു എന്നുവേണം
അനുമാനിക്കുവാൻ. കാരണം അങ്ങനെ പറയുന്നവരിൽ പ്രതിപക്ഷനേതാവും
VD
സതീശനും മാത്രമല്ല, ജോസഫ് സി മാത്യുവും രാജു എബ്രഹാമും ഉണ്ട്. എന്തായാലും
കാര്യങ്ങൾ നിഷ്പക്ഷബുദ്ധിയോടെ പഠിക്കണം എന്നുതന്നെയാണ് പറയാനുള്ളത്. CWC
രേഖകൾ വായിച്ചതിൽനിന്ന് അണക്കെട്ടുകൾ മൂലമുള്ള വൻ ദുരന്തങ്ങൾ
ഒഴിവാക്കാനുള്ള തികച്ചും ക്രീയാത്മകവും ശാസ്ത്രീയവുമായ മാർഗ്ഗനിർദ്ദേശങ്ങൾ
നിലവിലുണ്ട്.
പക്ഷെ അവ പാലിക്കുന്നതിൽ നാം
അലംഭാവം കാട്ടുന്നുവോ എന്നതാണ് അന്വേഷിക്കേണ്ടത്. രാജ്യത്താകമാനം ഏതാണ്ട്
5300 അണക്കെട്ടുകളുള്ളതിൽ പകുതിയെങ്കിലും സുരക്ഷാനിലവാരമില്ലാത്തതാണെന്ന്
സർക്കാർ രേഖകളിൽ തന്നെ പറഞ്ഞിട്ടുണ്ട്. നമ്മുടെ മുല്ലപ്പെരിയാർ ഉൾപ്പെടെ
195 ഡാമുകൾ 100 വർഷത്തിലേറെ പഴക്കമുള്ളതാണ്. എന്നിട്ടും പരിഷ്കരിച്ച Dam
Safety Bill ക്യാബിനെറ്റിന്റെ അംഗീകാരം കാത്ത് 2010 മുതൽ
ത്രിശങ്കുവിലാണെന്നത് ഒരു സൂചനയാണ്. ഇതുമാത്രമല്ല, ഒട്ടേറെ വിഷയങ്ങളിൽ
നമുക്ക് ശക്തമായ നിയമങ്ങളുണ്ട്, പക്ഷെ അവ നടപ്പിലാക്കുന്നതിൽ നാം
എത്രമാത്രം ഉത്സാഹം കാണിക്കുന്നു എന്നത് സംശയകരമാണ്.
സംസ്ഥാനതലത്തിലും
ഈ മാതിരി ഉദാസീന സമീപനം ദൃശ്യമാണ്. പരസ്യങ്ങൾ ഫ്ളക്സ്ബോർഡുകൾ എന്നിവയെ
സംബന്ധിച്ച്, വഴിയോരക്കച്ചവടങ്ങളെ സംബന്ധിച്ച്, ഉച്ചഭാഷിണികളും
ശബ്ദമലിനീകരണവും സംബന്ധിച്ച് ഒക്കെ വ്യക്തമായ നിയമങ്ങളുണ്ട്, പക്ഷെ
പാലിക്കപ്പെടുന്നില്ല. കാരണം ഉത്തരവാദപ്പെട്ട സർക്കാർ വകുപ്പുകളുടെ ഉദാസീനത
തന്നെ. നിയമങ്ങൾ അലമാരകളിൽ ഉറക്കികിടത്താനുള്ളതല്ല, അവ
നടപ്പിലാക്കാനുള്ളവയാണ്, അണക്കെട്ടായാലും തട്ടുകടകളായാലും……