Image

കേരളം വളരട്ടെ: സന്തോഷ് പിള്ള

സന്തോഷ് പിള്ള Published on 01 September, 2018
കേരളം വളരട്ടെ: സന്തോഷ് പിള്ള
ആശാന്‍  കളരിയില്‍  ഹരി ശ്രീ പഠിക്കുവാന്‍  മുതിര്‍ന്നവരുടെ  വിരല്‍ത്തുമ്പില്‍ തൂങ്ങി നടന്നിരുന്നത്,  പാടത്തെ  വരമ്പുകളിലൂടെ  ആയിരിന്നു.  വരമ്പില്‍ നിന്നും  ചെറുതോടുകള്‍  മുറിച്ചു്  നടക്കുമ്പോള്‍  മഴക്കാലത്ത്  കാല്‍മുട്ടിനൊപ്പം വെള്ളം ഉണ്ടാകാറുണ്ടായിരുന്നു. വേനലില്‍  വറ്റി കിടക്കുന്ന   തോടുകള്‍ക്ക് .മഴക്കാലത്താണ്   ജീവന്‍ വക്കുക. തെളിവെള്ളത്തില്‍ വലിയ കണ്ണുകളുള്ള, വിരല്‍ വലിപ്പമുള്ള,  പരല്മീനുകള്‍  ഓടിക്കളിക്കുമ്പോള്‍  അവയെ കൈകുമ്പിളില്‍  വെള്ളത്തിനോടൊപ്പം  കോരിയെടുത്തു  കളിക്കുമായിരിന്നു. 

കളരി  പള്ളിക്കുടത്തില്‍ പോകുന്ന  കുട്ടികളോടൊപ്പം   കളിക്കാനെന്നവണ്ണം ഈ കുഞ്ഞുമത്സ്യങ്ങള്‍ അവരുടെ കൂട്ടുകാരുമായിട്ടാണ്, ചെറുതോടുകളില്‍  ഇറങ്ങുന്നവരുടെ   സമീപത്തേക്ക് വന്നുകൊണ്ടിരുന്നത് .  കളരിയില്‍ നിന്നും തിരികെ വീട്ടിലേക്കു വരുമ്പോള്‍, ചെറുതോട്ടിലെ  വെള്ളത്തില്‍, ഒരുകാല്‍കൊണ്ട്  ചാടി ചവിട്ടി ,  പൊങ്ങിത്തെറിക്കുന്ന വെള്ളത്തെ മറുകാല്‍ പത്തി കൊണ്ട്  മുന്നോട്ട് അടിച്ച് , പടക്കം പൊട്ടിക്കുന്ന ശബ്ദം ഉണ്ടാക്കുമായിരുന്ന.  വേനല്‍ക്കാലത്ത്  തെങ്ങുകള്‍ക്ക്  വെള്ളമൊഴിക്കാനായി  ഒരു തെങ്ങിന്‍  തോപ്പില്‍  തന്നെ , തോടുകളുമായി  ബന്ധിപ്പിച്ച  അനേകം  കുളങ്ങള്‍  ഉണ്ടായിരുന്നു.  അമിതമായി വര്‍ഷം ലഭിക്കുമ്പോള്‍ തോടുകളും, കുളങ്ങളും ഒരുപോലെ നിറയുകയും, വേനല്‍കാലത്ത്  കുളങ്ങളിലെ  ജല നിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതുമായ രീതിയില്‍ ആണ് ജലപ്രവാഹം ക്രമീകരിച്ചിരുന്നത് .  അനേകം ചെറുതോടുകള്‍ ഒഴുകി വലിയ ഒരുതോട്ടില്‍ എത്തുകയും, പിന്നീട്  ജലപ്രവാഹം നദികളില്‍ എത്തിച്ചേരുകയും ചെയ്യുമായിരുന്നു.

ഇതിനോടൊപ്പം  തന്നെ  ജലം സംഭരിക്കുന്ന  വലിയ ക്ഷേത്ര  കുളങ്ങളും, പൊതുകുളങ്ങളും  വിവിധ  പ്രദേശങ്ങളിലായി നിലനിന്നിരുന്നു.  വലിയ കുളങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ടായിരിക്കാം,  എറണാകുളം, കായംകുളം, ദേവികുളം, മുതുകുളം എന്നിങ്ങനെയുള്ള  പല സ്ഥലങ്ങളുടെ പേരിലും കുളം വന്നുചേര്‍ന്നത്. കോഴിക്കോട് പട്ടണത്തിന്റെ മ ധ്യത്തില്‍  മാനാഞ്ചിറ  കുളം ഇപ്പോഴും നിലനില്‍ക്കുന്നു!   ഉപയോഗ ശൂന്യമായ സ്ഥലങ്ങളില്‍ കുളങ്ങള്‍ നിര്‍മിക്കുമായിരുന്നു എന്ന് , 'തറവാട് കുളം തോണ്ടും ' എന്ന പ്രയോഗത്തില്‍ നിന്നും നമുക്ക് അനുമാനിക്കാം.  പക്ഷെ ഇന്നത്തെ കേരളത്തില്‍, കുളങ്ങളും, ചെറുതോടുകളും, പുഴയോരങ്ങളുമെല്ലാം കോണ്ക്രീറ്റ്  കെട്ടിടങ്ങള്‍ക്ക് വഴിമാറികൊടുത്തു.  വലിയ കെട്ടിടങ്ങളും, പാലങ്ങളും പണിയുമ്പോള്‍,  അമിത വര്‍ഷം വരുമ്പോള്‍  അവിടങ്ങളില്‍ പതിക്കുന്ന ജലത്തെ നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട് . വികസനത്തിനുവേണ്ടി  കയ്യേറുന്ന സ്ഥലങ്ങള്‍ക്ക് തത്തുല്യമായ വിസ്തൃതിയില്‍ പ്രകൃതിക്ക് തിരിച്ചു നല്‍കേണ്ടതായിട്ടുണ്ട് . ഒരു കുളം നികത്തുമ്പോള്‍  അത്രയും ജലം സംഭരിക്കുന്ന ഒരു അറ നിര്‍മ്മിച്ച് അവിടെ ജലസംഭരണം തുടരണം 

 പേമാരിമൂലം അതിവേഗത്തില്‍ ഉടലെടുക്കുന്ന  പ്രളയത്തെ  എങ്ങനെയാണ് വികസീത  രാജ്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന്  നമുക്ക് പരിശോധിക്കാം.

ടെക്‌സസിലെ, ഡാലസ്സ്  പട്ടണത്തിന്  മുകളിലൂടെ  ആറു വരി പാതയുടെ  പാലം പണിതപ്പോള്‍, അവിടെ പതിക്കുന്ന മഴ വെള്ളത്തെ സംഭരിക്കാനായി 'cole park storm water detention vault' എന്ന സംഭരണി ഭൂമിക്കടിയില്‍ നിര്‍മിച്ചു. പതിമൂന്ന്  അറകളുള്ള ഈ സംഭരണിയുടെ ഒരോ അറയ്ക്കും, ഇരുപത്തിനാലടി വീതിയും, നാല്പതടി ഉയരവും, എണ്ണൂറ്റി നാല്പത്തിരണ്ടടി നീളവും ഉണ്ട് .  26 .8 കോടിലിറ്റര്‍ (71 മില്ല്യണ്‍ ഗ്യാലന്‍ ) വെള്ളം  ഇവിടെ ശേഖരിച്ച്  രണ്ട്  പമ്പുകള്‍  കൊണ്ട് സാവകാശം   വെളിയിലെ  'ടര്‍ട്ടില്‍ ക്രീക്ക് ' എന്നറിയപ്പെടുന്ന തോട്ടിലേക്ക്  ഒഴുക്കിക്കളയുന്നു.  ഡാലസ്സ്  പട്ടണത്തിന്റെ  സിരാകേന്ദ്ര മായ   ''ഡൗണ്‍ ടൗണിനെ''  പ്രളയജലം മുക്കുന്നതില്‍  നിന്നും  ഈ  സംഭരണി  സംരക്ഷിക്കുന്നു.


ടെക്‌സസിലെ  ഏറ്റവും  വലിയ  സിറ്റി  ആയ ഹൂസ്റ്റണില്‍ 2017 ല്‍ ആഞ്ഞടിച്ച ഹാര്‍വി കൊടുംകാറ്റ്  51 ഇഞ്ച്  ജലം ഒറ്റയടിക്ക്  ഹൂസ്റ്റണില്‍ പതിപ്പിച്ചു.  ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭിവിക്കുന്ന പ്രളയം എന്നാണ്  കാലാവസ്ഥ വിദഗ്ദര്‍ അഭിപ്രായപ്പെട്ടത് . ആഗോള താപനില ഉയരുന്നത്  മൂലം അന്തരീക്ഷ ഊഷ്മാവ് ഉയരുകയും, കൂടുതല്‍  ജല കണങ്ങള്‍ വായുവിന്   ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയും ചെയ്യുന്നു.. ദ്രുവങ്ങളിലെ ഹിമ പാളികള്‍ ഉരുകുന്നതുകൊണ്ട്  സമുദ്രജലനിരപ്പുയരുന്നതും  ലോകമാകമാനം  പേമാരികളുടെ കാഠിന്യം കൂട്ടുന്നു.   1300 സ്‌കയര്‍ മൈല്‍ ചുറ്റളവിലുള്ള  ഹൂസ്റ്റണ്‍  പ്രദേശം മുഴുവന്‍ മുങ്ങിയപ്പോള്‍, 88 പേരുടെ ജീവന്‍ നഷ്ടപ്പെ ടുകയും, 204000 വീടുകള്‍ക്ക്  കേടുപാടുകള്‍ സംഭവിക്കുകയുമുണ്ടായി.  ഇനിയും ഒരുപ്രളയം വന്നാല്‍ പ്രതിരോധിക്കാനായി  രണ്ട് പരിഹാര മാര്‍ഗ്ഗങ്ങളാണ്  സിറ്റി പരിഗണിക്കുന്നത് .  ഭൂമിക്കടിയില്‍  നൂറുമുതല്‍  ഇരുനൂറു അടി വരെ താഴ്ചയില്‍ അമ്പതു മൈല്‍ നീളത്തില്‍  വലിയ തുരങ്കങ്ങള്‍ നിമിച്ച്  സിറ്റിയില്‍ പതിക്കുന്ന മഴവെള്ളത്തെ ഒഴുക്കി ഗാല്‍വസ്റ്റന്‍ കടലിലേക്ക്   കളയുക  എന്നതാണ്  ഒരുമാര്‍ഗം.  അടുത്ത പദ്ധതി, വെള്ളപൊക്ക സാധ്യതാ പ്രദേശങ്ങള്‍ എന്ന് വേര്‍തിരിച്ച്   ഇപ്പോള്‍ തന്നെ ഇട്ടിരിക്കുന്ന പുല്‍മേടുകളുടെ സമീപപ്രദേശങ്ങള്‍ സിറ്റി പണം കൊടുത്തു്  വാങ്ങിച്ചു അതിവര്‍ഷം വരുമ്പോള്‍  ജലശേഖരണിയായി ഉപയോഗിക്കുക എന്നതാണ് . വേനല്‍കാലത്ത്  ഈ പ്രദേശങ്ങളില്‍ പുല്‍ത്തകിടികളൂം, തണല്‍ മരങ്ങളുമെല്ലാം പിടിപ്പിച്ച്  പൊതുജനങ്ങള്‍ക്ക്  ഉപയോഗിക്കാവുന്ന ഉദ്യാനം    ആക്കി മാറ്റുവാനും  സിറ്റി ശ്രമിക്കുന്നു.

ജപ്പാനില്‍, രണ്ടായിരത്തി ആറില്‍ നിര്‍മ്മാണം  പൂര്‍ത്തിയാക്കിയ  ടോക്കിയോ ടണല്‍,  ടോക്കിയോ നഗരത്തെ പ്രളയ കെടുതിയില്‍ നിന്നും സംരക്ഷിക്കുന്നു. ഒരു ഫുട്ബാള്‍ സ്റ്റേഡിയത്തിനേക്കാള്‍ വലിപ്പമുള്ള, അഞ്ച് നില കെട്ടിടത്തിന്റെ ഉയരമുള്ള ഭൂഗര്‍ഭ അറകളില്‍ വെള്ളം ശേഖരിച്ച് നാല് മൈല്‍ ദൂരത്തിലുള്ള നദിയിലേക്ക്  ഒഴുക്കി വിടുന്നു.  ഇരുനൂറ്റി മുപ്പതടി ആഴമുള്ള അഞ്ചു കിണറുകളിലൂടെയാണ്  വെള്ളം ഈ അറയില്‍ എത്തുന്നത്. ആവശ്യം വന്നാല്‍  അതിവിസ്താരമുള്ള  ഓരോ കിണറുകളിലും ജലം ശേഖരിക്കുകയും ചെയ്യാം. ഇവിടെ  സൂക്ഷിക്കുന്ന  വെള്ളം നദിയിലേക്ക്  പമ്പു ചെയ്യുന്നതിനായി ജെറ്റ്  വിമാനത്തിന്റെ എന്‍ജിന്  സമാനമായ നാല്  പമ്പുകളാണ്  ഉപയോഗിക്കുന്നത്.  ഇതിനോടകം എഴുപതു പ്രാവശ്യം ഈ ജലസംഭരണി പ്രളയത്തില്‍  നിന്നും  ജപ്പാനെ രക്ഷപെടുത്തിയിട്ടുണ്ട് .

കേരളത്തിലെ അണക്കെട്ടുകളില്‍ തടഞ്ഞുനിര്‍ത്തുന്ന അത്രയും ജലം, സംഭരിക്കുവാനായി ഇതുപോലെ ജലസംഭരണികള്‍ നിര്‍മിച്ച്  നീരൊഴുക്കിനെ നിയ്രന്തിക്കാവുന്നതാണ്.  ഇറാനില്‍ നിന്നും 1300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള  പൈപ്പ്  ലൈനിലൂടെ പാചക ഇന്ധനം  ഇന്ത്യയിലെത്തിക്കുവാന്‍ ശ്രമിക്കുന്നതുപോലെ,  കേരളത്തില്‍ ലഭിക്കുന്ന അമിത ജലം,  ഭാരതത്തിലാകമാനം  കുടിവെള്ളമായും,  കൃഷി ആവശ്യങ്ങള്‍ക്കുമായി  ഉപയോഗിക്കുന്നതിനെ  കുറിച്ചും  ആലോചിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ബൃഹത്തായ ഭൂഗര്‍ഭ  അറകള്‍ നിര്‍മ്മിക്കുവാന്‍ ചിലവേറുമെങ്കില്‍, ചെറിയ  തടാകങ്ങള്‍  ഭൂമിയുടെ ഉപരിതലത്തില്‍ തന്നെ  നിര്മിക്കാവുന്നതാണ് .  ഒഴുക്ക് തടസ്സപെട്ടതും, തീരങ്ങള്‍ മണ്ണൊലിപ്പ് മൂലം നഷ്ടപെട്ടതും  ആയ  നദികളെല്ലാം, അതിര്‍ത്തികള്‍  സംരക്ഷിച്ച്  നവീകരിക്കാം. 

ഇനിയും കാലവര്‍ഷ കെടുതിയുണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. എപ്പോള്‍ സംഭവിക്കും എന്നുമാത്രം നമുക്കറിയില്ല  . പ്രളയം മൂലമുള്ള ദുരന്തം ഒഴിവാക്കാനായി നമ്മള്‍ തയ്യാറായിരിക്കുക . വീടുകള്‍ക്ക് രണ്ടുനില ഉണ്ടായിരുന്നത്  അനേകം  ആളുകള്‍ക്ക് രക്ഷയായി.  രക്ഷാദൗത്യത്തിന്  ഹെലികോപ്ടറിന്   ഇറങ്ങാനായി  ടെറസ്സില്‍ കുറെസ്ഥലമെങ്കിലും മേല്‍ക്കൂര കെട്ടിമറക്കാതെ  ഇട്ടിരിക്കണമെന്നും നമ്മള്‍  പഠിച്ചു.


കേരളത്തിലേക്കുള്ള  സഹായ  പ്രവാഹം  അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.  അര്‍ഹിക്കുന്നവരുടെ   കൈകളില്‍  സഹായം എത്തുമോ  എന്ന  സംശയത്താല്‍  പ്രവാസികളില്‍  പലരും  സംഭാവനകള്‍ നല്‍കാന്‍   മടിച്ചുനില്‍ക്കുന്നു.  വിശ്വാസമുള്ള  ഒരു  പ്രസ്ഥാനത്തിലൂടെ സഹായമെത്തിക്കാന്‍  എല്ലാവരും  ശ്രമിക്കണം.  അങ്ങനെ ഒരുസംഘടനയെ കാണ്ടെത്താന്‍ കഴിയുന്നില്ല എങ്കില്‍, പ്രളയദുരിതം  അനുഭവിക്കുന്ന കുടുംബംങ്ങളെ  നേരിട്ട്  കണ്ടെത്തി  അവരെ സഹായിക്കുക. 30 ലക്ഷത്തോളം വരുന്ന  മറുനാടന്‍  മലയാളികള്‍  മനസ്സിരുത്തിയാല്‍, തകര്‍ന്നടിഞ്ഞ കെട്ടിട കൂമ്പാരത്തില്‍ നിന്നും,  കുമിഞ്ഞു  കൂടിയ  മണല്‍  കൂമ്പാരത്തില്‍ നിന്നും ലോകോത്തരമായ  ഒരു  നവ  കേരളം ഉയര്‍ന്നുവരും. അഴിമതിരഹിത  പൊതുപ്രവര്‍ത്തകരുടെ   സഹായവയും   കൂടിയാവുമ്പോള്‍  ഉയര്‍ത്തെഴുനേല്‍പ്പ്   ത്വരിതഗതിയിലാവും.   ഭാവിയില്‍,  പ്രളയ ദുരിതത്തില്‍ നിന്നും  സടകുടഞ്ഞെഴുന്നേറ്റ ,  നന്മയുള്ള  നമ്മുടെ നാടിനെ,  അഭിമാനത്തോടെ നോക്കികാണുമ്പോള്‍,  അതിനുവേണ്ടി  ബലിയര്‍പ്പിക്കപെട്ട  മനുഷ്യ ജീവനുകളെ  ഓര്‍ത്തു  നമുക്ക്  വിതുമ്പാതിരിക്കാനാവില്ല!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക