Image

വിശുദ്ധ. അന്തോനീസിന്റെ തിരുശേഷിപ്പ് സോമര്‍സെറ്റ് സെന്‍റ്. തോമസ് ദേവാലയത്തില്‍ പൊതു വണക്കത്തിനായി ഒക്ടോബര്‍ 12ന്

സെബാസ്റ്റ്യന്‍ ആന്റണി Published on 12 September, 2018
വിശുദ്ധ. അന്തോനീസിന്റെ തിരുശേഷിപ്പ് സോമര്‍സെറ്റ് സെന്‍റ്. തോമസ് ദേവാലയത്തില്‍ പൊതു വണക്കത്തിനായി ഒക്ടോബര്‍ 12ന്
ന്യൂജേഴ്‌സി : ഇറ്റലിയിലെ പാദുവ ബസിലിക്കയില്‍ പൂജ്യമായി സൂക്ഷിച്ചിരിക്കുന്നതും, എണ്ണൂറിലധികം വര്‍ഷം പഴക്കമുള്ളതുമായ, അത്ഭുത പ്രവര്‍ത്തകനായ വി. അന്തോനീസിന്റെ തിരുശേഷിപ്പ് ന്യൂ ജേഷ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ പൊതുവണക്കത്തിനായി കൊണ്ടുവരുന്നു.

വരുന്ന ഒക്ടോബര്‍ 12 വെള്ളിയാഴ്ച യാണ് തിരുശേഷിപ്പ് ദൈവാലയത്തില്‍ എത്തുന്നത് എന്ന് വികാരി ബഹു.ലിഗോറി ഫിലിപ്‌സ് കാട്ടിയാകാരന്‍ അറിയിച്ചു.

ഫ്രാന്‍സിസ്കന്‍ സന്യാസിമാരാണ് ഇതിനു വേണ്ടുന്ന ഒരുക്കങ്ങള്‍ നടത്തുന്നത്. ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന വിശുദ്ധന്റെ വാരി എല്ലിന്റെ ഭാഗം, കവിളിന്റെ സ്കിന്‍ എന്നിവയാണ് അമൂല്യമായ തിരുശേഷിപ്പില്‍പ്പെടുന്നത്.

അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂനസ് എയേഴ്‌സിലെ മെട്രോപൊളിറ്റീന കത്തീഡ്രലില്‍ 2000 ഏപ്രില്‍ 30ന് കുര്‍ബാനയ്ക്ക് ശേഷം, അന്നത്തെ ആര്‍ച്ച് ബിഷപ്പ് ബെര്‍ഗോഗ്ലിയോ വിശ്വാസികളെ അനുഗ്രഹിക്കാന്‍ ഇതേ തിരുശേഷിപ്പ് അടങ്ങുന്ന പേടകം തന്നെയാണ് ഉപയോഗിച്ചിരുന്നത്.

മുമ്പ് 1995 ജനുവരിയില്‍ പോര്‍ച്ചുഗലിലെ കോയിമ്പ്രയില്‍ കര്‍മലീത്താ സന്യാസിനി സമൂഹത്തിന്റെ ആസ്ഥാനത്ത് എത്തിച്ചപ്പോള്‍ ഫാത്തിമയിലെ സിസ്റ്റര്‍ ലൂസിയ ചുംബിച്ചതും ഇതേ തിരുശേഷിപ്പ് തന്നെയാണ്.

2018 ഒക്ടോബര്‍ 12 ന് വെള്ളിയാഴ്ച വൈകുന്നേരം 03:00 മുതല്‍ 9:00 മണിവരെ തിരുശേഷിപ്പ് ഇടവകാംഗങ്ങളുടെയും മറ്റു തീര്‍ത്ഥാടകരുടെയും പൊതുവണക്കത്തിനായി സോമര്‍സെറ്റ് ദൈവാലയത്തില്‍ ഉണ്ടായിരിക്കും. പൊതുവണക്കത്തോടനുബന്ധിച്ച് പ്രസ്തുത ദിനത്തില്‍ വിവിധ നിയോഗങ്ങളെ സമര്‍പ്പിച്ചു കൊണ്ട് വി. അന്തോനീസിന്റെ നൊവേനയും ആഘോഷമായ പരിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.

മെസഞ്ചര്‍ ഓഫ് സെന്റ് ആന്റണി മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഫാദര്‍ മരിയോ കോണ്ടെ ആണ് ഒക്ടോബര്‍ നാലു മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ തിരുശേഷിപ്പുകള്‍ അമേരിക്കയില്‍ വിവിധ ദേവാലയങ്ങളില്‍ എത്തിക്കുന്നത്.

1995 മുതല്‍ അന്തോണീസ് പുണ്യാളന്റെ തിരുശേഷിപ്പ് ലോകമെങ്ങും എത്തിക്കുന്നതിനായി അക്ഷീണ പരിശ്രമം നടത്തി വരുന്ന ഫാ. മരിയോ വൈദിക പഠനത്തിന് ചേര്‍ന്നുകൊണ്ട് 1976 ഒക്ടോബറിലാണ് കണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്കന്‍ സഭയില്‍ എത്തുന്നത്. 1984 ഡിസംബര്‍ 22ന് േേഅദ്ദഹം വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് 1982 മുതല്‍ 1988 വരെ പാദുവയിലെ നൊവേന്റയിലുള്ള സെന്റ് ആന്റണീസ് ഗ്രാമത്തിലെ അനാഥര്‍ക്കും വഴിതെറ്റിയ യുവാക്കള്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

വി. അന്തോണീസ് പുണ്യാളന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ നൊവേനയിലും ആഘോഷമായ ദിവ്യബലിയിലും ഭക്തിപൂര്‍വ്വം പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീര്ത്ഥാടകരേയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461.

വെബ് :www.stthomassyronj.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക