Image

ബിസിനസുകാരന്‍ കുനാല്‍ ത്രിവേദിയുടേയും കുടുംബത്തിന്റേയും മരണത്തിന്‌ പിന്നില്‍ ദുര്‍മന്ത്രവാദമെന്ന്‌ സംശയം

Published on 13 September, 2018
 ബിസിനസുകാരന്‍ കുനാല്‍ ത്രിവേദിയുടേയും കുടുംബത്തിന്റേയും മരണത്തിന്‌ പിന്നില്‍ ദുര്‍മന്ത്രവാദമെന്ന്‌ സംശയം
അഹമ്മദാബാദ്‌: ഗുജറാത്തില്‍ ബിസിനസുകാരനെയും കുടുംബത്തേയും ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. അഹമ്മദാബാദിലെ ആഡംബര ഹോട്ടലില്‍ ബിസിസുകാരനായ കുനാല്‍ ത്രിവേദി (45), ഭാര്യ കവിത (45), മകള്‍ ഷ്രീന്‍ (16) എന്നിവരാണു മരിച്ചത്‌.
'ദുഷ്ടശക്തികളുെട സ്വാധീനത്താലാണ്‌' ജീവനൊടുക്കുന്നതെന്നു ഫ്‌ളാറ്റില്‍നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ദുര്‍മന്ത്രവാദമാണോ മരണത്തിലേക്ക്‌ നയിച്ചതെന്നും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

കുനാല്‍ ത്രിവേദി തൂങ്ങിമരിച്ച നിലയിലായിരുന്നു. കിടപ്പുമുറിയില്‍ നിലത്തു കിടക്കുന്ന നിലയിലായിരുന്നു കവിതയുടെയും മകള്‍ ഷ്രീന്റെയും മൃതദേഹങ്ങള്‍. അഹമ്മദാബാദിലെ കൃഷ്‌ണനഗര്‍ പ്രദേശത്തെ അവ്‌നി സ്‌കൈ ഫ്‌ളാറ്റിലാണു സംഭവം. കുനാലിന്റെ അമ്മ ജയ്‌ശ്രീബെന്‍ (75) അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയ്‌ശ്രീബെന്റെ നില ഗുരുതരമാണ്‌.

പലതവണ വിളിച്ചിട്ടും കുനാല്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കളും പൊലീസും ചേര്‍ന്നുള്ള പരിശോധനയിലാണു മരണവിവരം അറിഞ്ഞത്‌. ഭാര്യയെയും മകളെയും കൊന്നശേഷം കുനാല്‍ ആത്മഹത്യ ചെയ്‌തതാണോ അതോ കൂട്ട ആത്മഹത്യയാണോ നടന്നതെന്നാണു പരിശോധിക്കുന്നത്‌.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ അയച്ചു. ഫൊറന്‍സിക്‌ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാനാകൂവെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ എച്ച്‌.ബി. വഗേല വ്യക്തമാക്കി.

ഇവരുടെ ഫ്‌ളാറ്റില്‍ നിന്നും പൊലീസ്‌ മൂന്ന്‌ പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തി. 'ദുഷ്ടശക്തി'കളാണ്‌ ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിലെന്നാണു അമ്മയെ അഭിസംബോധന ചെയ്‌തുള്ള കത്തില്‍ പറയുന്നത്‌. 'എല്ലാവരും എന്നെ മദ്യപന്‍ എന്നുവിളിക്കുന്നു. മനസാന്നിധ്യത്തിനപ്പുറം നിലവിട്ട്‌ ഇതുവരെ മദ്യപിച്ചിട്ടില്ല. എന്നാല്‍, ദുഷ്ടശക്തികള്‍ എന്റെ ദൗര്‍ബല്യങ്ങളെ സ്വാധീനിക്കുകയായിരുന്നു. അമ്മേ, നിങ്ങളും എന്നെ മനസ്സിലാക്കിയില്ല.

ഇങ്ങനെയൊരു ആരോപണം വന്ന ആദ്യനാളില്‍ തന്നെ അമ്മ എന്നെ മനസ്സിലാക്കിയിരുന്നെങ്കില്‍ ജീവിതം ഇന്നത്തെപ്പോലെ ആകുമായിരുന്നില്ല. ആത്മഹത്യയെന്ന വാക്ക്‌ എന്റെ നിഘണ്ടുവില്‍ ഇല്ലായിരുന്നു. ഇതുവരെ ആലോചിച്ചിട്ടു പോലുമില്ലായിരുന്നു. ദുര്‍മന്ത്രവാദത്തെപ്പറ്റി പലതവണ ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അമ്മ വിശ്വസിച്ചില്ല. ജിഗ്‌നേഷ്‌ഭായ്‌, നിങ്ങളുടെ ഉത്തരവാദിത്തമാണിത്‌. സിംഹം യാത്ര പറയുകയാണ്‌. അവസ്ഥകള്‍ എല്ലാവരും കണ്ടതാണ്‌. പക്ഷേ, ആരും ഒന്നും ചെയ്‌തില്ല..' കത്തില്‍ കുനാല്‍ കുറിച്ചു.

നേരത്തേ സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്‌ബനികളില്‍ ജോലിക്കാരനായിരുന്ന കുനാല്‍, അടുത്തിടെയാണു സ്വന്തമായി കോസ്‌മെറ്റിക്‌ ഉല്‍പന്നങ്ങളുടെ ബിസിനസ്‌ ആരംഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക